Powered By Blogger

Sunday, August 5, 2012

മരണമില്ലാത്ത ശ്രീകണ്ഠൻ ചേട്ടൻ

ഞാൻ ദീനരരോടൊത്തു കരയും
ദുഖിതരോടൊത്തു ഖേദിക്കും
മർദ്ദിതരോടൊത്തു സമരം ചെയ്യും
വിജയികളൊടൊത്തു മരിക്കും.
കേരള രാഷ്ട്രീയത്തിലെ സിംഹഗർജ്ജനമായിരുന്ന എൻ. ശ്രീകണ്ഠൻനായരുടെ (ശ്രീകണ്ഠൻ ചേട്ടൻ) വരികളാണ് ഇവ. പുന്നപ്ര വയലാർ ഗൂഡാലോചന കേസ്സിൽ കോഴികോട് ജയിലിൽ കിടക്കുന്പോഴാണ് ചേട്ടന്റെ അമ്മ ജാനകിയമ്മ മരിക്കുന്നത്. എന്നാൽ അവസാനമായി ആ അമ്മയെ കാണാൻ പോലും സർ സി.പിയുടെ പൊലീസ് ശ്രീകണ്ഠൻ ചേട്ടനെ അനുവദിച്ചില്ല. ആ ദുഖത്തിൽ എഴുത്തിയ 'എന്റെ അമ്മ' വിലാപകാവ്യത്തിലെ  വരികളാണ് മേൽ സൂചിപ്പിച്ചിരിക്കുന്നത്. അത് ആ അമ്മയ്ക്ക് നൽകിയ പ്രതിജ്ഞാണ്. തന്റെ ശിഷ്ടകാലം എങ്ങനെ ജീവിക്കുമെന്നതിന്റെ പ്രതിജ്ഞ. ആ പ്രതിജ്ഞ അണുവിടവ്യതിചലിക്കാതെ 1983 ജൂലായ 20ന് ചേട്ടൻ ഈ ലോകത്തോട് വിടപറയും വരെ പാലിച്ചു.

1915 ജൂലായ് 15 നായിരുന്നു ശ്രീകണ്ഠന്റെ ജനനം. അച്ഛൻ നീലകണ്ഠപിള്ള മൂന്ന് ഭാഷകളിൽ എം.എ പരിക്ഷ പാസ്സായ പണ്‌‌ഡിതനായിരുന്നു. അദ്ദേഹം സംസ്കൃത കോളേജിന്റെ പ്രിൻസിപ്പലായിരുന്നു.  അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് തിരുവനന്തപുരത്തായിരുന്നു താമസം.

ചേട്ടന്റെ അമ്മയ്ക്ക് രണ്ട് ആഗ്രഹങ്ങളെയുണ്ടായിരുന്നുള്ളു. ഒന്ന് മകൻ ഒരു എം.എ കാരനാകണം. രണ്ട് എന്നും മകൻ അടുത്തുണ്ടാകണം. അതിൽ അദ്യത്തത് സാധിച്ചുകൊടുക്കാൻ ശ്രീകണ്ഠൻചേട്ടന് സാധിച്ചു. 1935ൽ മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് ഉയർന്ന മാർക്കോടെ ഇംഗ്ളീഷ് സാഹിത്യത്തിൽ എം.എ പാസ്സായി. എന്നാൽ രണ്ടാമത്തേത് ഒരിക്കലും പാലിക്കാൻ കഴിഞ്ഞില്ല. ആ അമ്മയുടെ മരണക്കിടക്കയിലുള്ളപ്പോഴും നാടിന്റെ സ്വാതന്ത്യത്തിന് വേണ്ടി തൊഴിലാളികൾക്ക് അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്ത ചേട്ടൻ ജയിലിലായിരുന്നു .  പക്ഷേ ഒരിക്കലും ആ അമ്മയ്ക്ക് ദുഖമുണ്ടായിരുന്നില്ല. കാരണം തിരുവിതാംകൂറിലെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾക്ക് ആ മകൻ എല്ലാമായിരുന്നു.

കൊന്പൻ മീശ, മുറുക്കിചുവപ്പിച്ച ചുണ്ടുകൾ, കലങ്ങിയ കണ്ണുകൾ, നല്ല പൊക്കം, ഒത്ത തടി, ഉച്ചത്തിലുള്ള സംഭാഷണം, കാറിന്റെ മുൻ സീറ്റിലുള്ള യാത്ര. അദ്യം കണ്ടാൽ ആരും ഒന്ന് വിറയ്ക്കും. അതായിരുന്നു ശ്രീകണ്ഠൻ ചേട്ടൻ. പക്ഷേ ചേട്ടൻ മനസ് അതായിരുന്നില്ല. അദ്ദേഹം ഒരു വികാരജീവിയായിരുന്നു.

സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ചേട്ടൻ കേരളത്തിലെ അതികായനായ ടേഡ് യൂണിയൻ നേതാവായിരുന്നു. കമ്മ്യൂണസത്തിൽ വേണ്ടത്ര വിപ്ലവവീര്യമില്ലന്ന വാദവുമായാണ് ശ്രീകണ്ഠൻചേട്ടൻ റവല്യൂഷ്ണറി സോഷ്യലിസം എന്ന പദസമുച്ഛയം കണ്ടെത്തിയതും, ആർ.എസ്.പി എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തതും.

1952ൽ സെക്രട്ടേറിയറ്റിന് മുന്നിൽ ചേട്ടൻ നടത്തിയ നിരാഹാര സത്യാഗ്രഹം പ്രസിദ്ധമാണ്. ചേട്ടന് പിന്തുണയുമായി അമ്മമാ‌ർ ഹജൂർകച്ചേരിക്ക് മുന്നിലേക്ക് ഒഴുകിയത് ചരിത്രത്തിന്റെ ഭാഗമാണ്.

1952ലാണ് ചേട്ടൻ ആദ്യമായി ലോക്സഭാംഗമാകുന്നത്. കൊല്ലം-മാവേലിക്കര ദ്വയാംഗമണ്ഡലത്തിൽ നിന്നായിരുന്നു ആ വിജയം. എന്നാൽ 1957 ലെ പൊതു തിരഞ്ഞെടുപ്പിൽ സദ്യസ്യതിലകൻ ടി.കെ. വേലുപിള്ളയുടെ പുത്രൻ വി.പി. നായർ ചേട്ടനെ പരാജയപ്പെടുത്തി. തുടർന്ന് 1962, 67,71, 77 വ‌ർഷങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ശ്രീകണ്ഠൻ ചേട്ടൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു കൊല്ലത്തെ പാർലമെന്റിൽ പ്രതിനിധീകരിച്ചു. കൊല്ലം അറിയപ്പെട്ടത് ശ്രീകണ്ഠൻ ചേട്ടനിലൂടെയായിരുന്നു.
1980 ലെ തിരഞ്ഞെടുപ്പിൽ ബി.കെ. നായരോട് ശ്രീകണ്ഠൻചേട്ടൻ പരാജയപ്പെട്ടു. ആ പരാജയത്തിന് കാരണം സ്വന്തം വള്ളത്തിലെ സഹയാത്രികർ തന്നെയായിരുന്നുവെന്നതാണ് ചേട്ടനെ വിഷമിച്ചതും.

ശ്രീകണ്ഠൻനായരെന്ന എഴുത്തുകാരൻ

രാഷ്ട്രീയത്തിലെത്തിയിലായിരുന്നുവെങ്കിൽ മലയാള സാഹിത്യ ലോകത്തിന് ശ്രീകണ്ഠൻനായർക്ക് വലിയ സംഭാവനകൾ നൽകാൻ ഉണ്ടായിരുന്നു. 1946ലാണ് ചേട്ടന്റെ അദ്യ പുസ്തകം പുറത്തുവരുന്നത്. പ്രകാശനം ചെയുന്നതിന് മുൻപേ അത് തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു. അതാണ് 'വഞ്ചിക്കപ്പെട്ട വേണാട്', സർ. സി.പി.യുടെ നയങ്ങൾക്കെതിരെ നിശിതമായി ചേട്ടൻ അതിൽ വിമർശിച്ചിട്ടുണ്ട്.

രണ്ടാമതേത് 'ഐക്യകേരളം' എന്ന ലഘുഗ്രന്ഥമാണ്. പിന്നെ പ്രകാശനം ചെയ്യപ്പെട്ടതാണ് 'എന്റെ അമ്മ'. എന്റെഅമ്മയുടെ ഇംഗ്ളീഷ് തർജ്ജിമയും ചേട്ടൻ തന്നെ നിർവഹിച്ചിട്ടുണ്ട്- 'My mother' എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. നാലമത്തെ പുസ്തകമാണ് 'ഇതുതന്നെ മാർക്സിസം', 1967ൽ എം.പിയായിരിക്കെയാണ് പ്രശസ്ത പത്രപ്രവർത്തകനായ എം.ശിവറാമിന്റെ  'Road to Delhi' എന്ന ഇംഗ്ലീഷ് പുസ്തകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്നത്. രണ്ട് മാസം ഏഴുതിതീർത്ത ആ പുസ്തകം 'ചലോദില്ലി' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സാഹിത്യ ശകലങ്ങൾ എന്നൊരു പുസ്തകവും ചേട്ടൻ രചിച്ചിട്ടുണ്ട്.

ചേട്ടന്റെ ആത്മകഥ അഥവാ കേരള രാഷ്ട്രീയ ചരിത്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ്  മൂന്ന് വാല്യങ്ങളിലായി പുറത്തിറങ്ങിയ  കഴിഞ്ഞകാല ചിത്രങ്ങൾ. 1980 ന് ശേഷമാണ് ചേട്ടൻ തകഴിയുടെ പ്രസിദ്ധമായ 'കയ‌ർ' ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്യാൻ ആരംഭിച്ചത്. 1984ൽ അത് പൂർത്തിയാക്കി. എന്നാൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞ് ശേഷമാണ് അത് ഇംഗ്ളീഷിലേക്ക് 'Coir' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.

ഇംഗ്ളീഷും മലയാളവും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നതാണ് ശ്രീകണ്ഠൻചേട്ടന്റെ പ്രത്യേകത. 1973ൽ മഹാകവി കുമാരനാശാൻ ജന്മശതാബ്ദി കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ചേട്ടൻ. അന്ന് പുറത്തിറക്കിയ ആശാൻ ജന്മശതാബ്ദി സ്മാരക സുവനീറിൽ ചേട്ടൻ ഇംഗ്ളീഷിൽ The Grand Trio എന്ന തലക്കെട്ടിൽ ഒരു ലേഖനമെഴുതിയിട്ടുണ്ട്. മഹാകവികളായ ഉള്ളൂർ, ആശാൻ, വള്ളത്തോൾ എന്നിവരെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ആ ലേഖനം.

ഒന്നുകിൽ തകഴിയുടെ രണ്ട് പല്ല്, അല്ലെങ്കിൽ അവതാരിക

'എന്റെ ആത്മകഥയ്ക്കൊരു ആമുഖം' എന്ന തലക്കെട്ടിൽ ശ്രീകണ്ഠൻ ചേട്ടൻ ഒരിക്കൽ എഴുതിയ ലേഖനത്തിൽ രസാവഹമായ ഒരു കഥ വിവരിക്കുന്നുണ്ട്. 1947ൽ ചേട്ടൻ എന്റെ അമ്മ പ്രസിദ്ധീകരിക്കാൻ പദ്ധതിയിട്ടപ്പോൾ, അതിന് ഒരു അവതാരിക്കയ്ക്കായി പ്രിയ സുഹൃത്തായ തകഴിയോട് എഴുതാൻ ആവശ്യപ്പെട്ടു. എഴുതാമെന്നേറ്റ തകഴി ആഴ്ച്ചകൾ കഴിഞ്ഞിട്ടും അവതാരിക എത്തിക്കാതെതായപ്പോൾ. ഒരു ദിവസം രാവിലെ സർ. സി.പിയെ വെട്ടിയ കെ.സി.എസ്.മണിയെ തകഴിയുടെ വീട്ടിലേക്കയച്ചു. ഒന്നുകിൽ അവതാരിക അല്ലങ്കിൽ അവന്റെ മുൻനിരയിലെ രണ്ട് പല്ല്, അതായിരുന്നു ശ്രീകണ്ഠൻചേട്ടന്റെ കൽപ്പന.

മണി അവിടെയെത്തുന്പോൾ തകഴി ഏതോ വക്കീളിന്റെ ചായസൽക്കാരത്തിൽ പങ്കെടുക്കാൻ പുറപ്പെടുകയായിരുന്നു. മണി കാര്യം പറഞ്ഞു. തമഴി പിന്നീട് വരാൻ പറഞഞു.  മണിസ്വാമിയുണ്ടോ വിടുന്നു. തകഴിയെ തടഞ്ഞുവച്ചു. കാപ്പിവാങ്ങി നൽകാമെന്ന് പറ‌‌ഞ്ഞ് തകഴി മണിസ്വാമിയെ സ്വാധീനിക്കാൻ ശ്രമിച്ചു.  ഭീകരനായ മണിസ്വാമി അതിലൊന്നും വീണില്ല. ഒടുവിൽ ഒരു ചായപീടികയിൽ കയറി അവിടെയിരുന്ന് തകഴി എഴുത്ത് തുടങ്ങി. ശ്രീകണ്ഠന്റെ അമ്മ എന്ന തലക്കെട്ടോടെ 14 പേജുള്ള അവതാരികയാണ് ആ ചായപീടികയിൽ പിറന്നത്. ഹൃദയഭേദകമാണ് തകഴി അവതാരികയിലെ വാക്കുകൾ. ശ്രീകണ്ഠന്റെ അമ്മ എന്ന തലക്കെട്ടും നൽകി. രാഷ്ട്രീയവേവ് പിടിപ്പെട്ട നടന്ന തകഴിയെ രാഷ്ട്രീയമല്ല തന്റെ വഴിയെന്നും അതിൽ കൈക്കടത്തുരുതെന്നും പറഞ്ഞത് ശ്രീകണ്ഠൻ ചേട്ടനായിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തിന് ചെമ്മീനും തൊട്ടിയുടെ മകനും കയറും അനേകം സാഹിത്യകൃതികളും ലഭിച്ചുവെന്നതാണ് സത്യം.

ഇതൊക്കെയാണെങ്കിലും കേരളം കണ്ട രാഷ്ട്രീയ ഇഹിതാസമായിരുന്ന ശ്രീകണ്ഠൻചേട്ടന് ഉചിതമായ സ്മാരകം പണിയുവാൻ തന്റെ ഇഷ്ടൻമാർ മറന്നുവെന്നതാണ് സത്യം. ഇനിയെങ്കിലും ചേട്ടന്റെ സ്മരണ നിലനിൽക്കുമാറ് ഒരു സ്മാരകം ഉയരുമെന്ന് പ്രത്യാശയോടെ.