Powered By Blogger

Tuesday, October 14, 2014

Gandhi's favorite

Appeared on 12th Oct 2014

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിൽ ഗാന്ധിജി 11 തവണ ജയിലിൽ പോയപ്പോൾ കൽത്തുറുങ്കിനുള്ളിൽ കഴിയേണ്ടിവന്നത് ആറ് വർഷവും 10 മാസവുമാണ്. പലതവണയായി ശിക്ഷിച്ചത് 11 വർഷവും 19 ദിവസത്തേക്കുമായിരുന്നു. പലതും പിന്നീട് വെട്ടിക്കുറച്ചു. ആദ്യം ജയിലിലേക്ക് പോയത് 39 വയസിലാണെങ്കിൽ ഒടുവിൽ ജയിലിൽ അടയ്‌ക്കപ്പെട്ടത് 75 വയസിലാണ്. ഒടുവിൽ അതിന്റെ ഫലം ലഭിച്ച് ഡൽഹിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ ഡൽഹിയിൽ ഗാന്ധിജിയുണ്ടായിരുന്നില്ല. അദ്ദേഹം ബംഗ്ളാദേഷിലെ നൗക്കാലിയിലായിരുന്നു. ഇതൊക്കെയാണെങ്കിലും തലസ്ഥാനനഗരുമായി ഗാന്ധിജിക്ക് വല്ലാത്ത ഒരു ബന്ധമുണ്ടായിരുന്നു. എന്നാൽ ജയിലിൽ കിടന്ന കാലത്തിന്റെ പകുതിയുടെ പകുതി പോലും അദ്ദേഹം ഡൽഹിയിൽ ചെലവഴിച്ചിരുന്നില്ല. പല കാലഘട്ടങ്ങളിലായി ഗാന്ധിജി ഡൽഹിയിൽ തങ്ങിയിട്ടുള്ളത് ഒന്നര വർഷത്തിൽ താഴെയാണ്. അതും മൂന്ന് വീടുകളിൽ. ആ മൂന്ന് വീടുകളിലേക്ക് ഒരു തീർത്ഥയാത്ര.

തനിക്ക് പ്രിയപ്പെട്ട സബർമതിയെ പോലെ തന്നെ ഡൽഹിയെയും ഗാന്ധി ഇഷ്ടപ്പെട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഗാന്ധിജിയുമായി ബന്ധമുള്ള രണ്ട് സ്ഥലങ്ങളിലാണ് ഈ നഗരത്തിലെത്തുന്നവർ ഏറ്റവും കൂടുതൽ കടന്നുചെല്ലുന്നത്. ഒന്ന് അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ട്, മറ്റൊന്ന് ഗാന്ധി വെടിയേറ്റ് വീണ തീസ് ജനുവരി മാർഗിലെ (30 ജനുവരി - ഗാന്ധി കൊല്ലപ്പെട്ട ദിവസം) ഗാന്ധി സ്മൃതി എന്ന് അറിയപപെടുന്ന ബിർള ഹൗസിലും. ഗാന്ധിജിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുള്ള രാജ്ഘട്ടിന് സമീപമുള്ള നാഷണൽ ഗാന്ധി മ്യൂസിയമാണ് വിനോദസഞ്ചാരികൾക്ക് ഗാന്ധി ഓർമ്മ നൽകുന്ന മറ്റൊരു സ്ഥലം.

ഇത് കൂടാതെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്ന ഏറേ കാലം താമസിച്ച രണ്ട് സ്ഥലങ്ങൾ കൂടി ഡൽഹിയിലുണ്ട്. വടക്കൻ ഡൽഹിയിലെ കിംഗ്‌സ്‌വേ റോഡിലെ ഹരിജൻ സേവാ സംഘും മന്ദിർ മാർഗിലെ വാൽമീകി മന്ദിറും.

 ആദ്യ സന്ദർശനം
1915 ഏപ്രിൽ 13നാണ് ഗാന്ധിജി ആദ്യമായി ഡൽഹിയിലെത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനമായിരുന്നു അത്. സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പലായിരുന്ന സുശിൽ കുമാർ രുദ്രയ്‌ക്കൊപ്പമായിരുന്നു അന്ന് ഗാന്ധിജിയും കസ്തൂർഭയും തങ്ങിയത്. സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പിലിന്റെ മുറിയിൽ ആ സന്ദർശനത്തെ ഓർമ്മിക്കുന്ന ഫോട്ടോ ഇപ്പോഴുമുണ്ട്.

 ഗാന്ധിക്ക് പ്രിയപ്പെട്ട കസ്തൂർഭാ കുടിർ

1932ലെ പൂനാ ഉടമ്പടിയുടെ പശ്ചാത്തലത്തിൽ ഹരിജന വിഭാഗങ്ങൾക്ക് വേണ്ടി ഹരിജൻ സേവക് സംഘ് എന്ന പേരിൽ അതേവർഷം ഗാന്ധിജി തുടക്കമിട്ട പ്രസ്ഥാനത്തിന്റെ ഹെഡ് ഓഫീസാണ് ജി.ടി.ബി മെട്രോ സ്റ്റേഷന് സമീപമുള്ള കിംഗ്‌സ്‌വേ റോഡിലെ ഗാന്ധി ആശ്രമം. 1934നും 1938നുമിടയിൽ വിവിധ കാലഘട്ടങ്ങളിലായി 180 ദിവസം ഗാന്ധിജി ഇവിടെ താമസിച്ചിട്ടുണ്ട്. കസ്തൂർഭയും മകൻ ദേവ്‌ദാസ് ഗാന്ധിയും കുടുംബവും ഗാന്ധിക്കൊപ്പം താമസിച്ചത് ഇവിടെയുള്ള ചെറിയ വീട്ടിലാണ്. ഒരു നില മാത്രമുണ്ടായിരുന്ന വീട്ടിൽ സന്ദർശകരുടെ തിരക്ക് കൂടി വന്നപ്പോൾ ഒന്നാം നിലയിൽ രണ്ട് മുറി കെട്ടി ഗാന്ധിജി അങ്ങോട്ട് താമസമാക്കി. കുളിക്കാൻ വേണ്ടി ഗാന്ധിജി ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള ബാത്ത് ടബ്ബ് ഇപ്പോഴും ഇവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

പല പ്രമുഖ നേതാക്കളും ഇവിടെയെത്തിയാണ് അദ്ദേഹത്തോട് സ്വാതന്ത്ര്യസമരത്തിന്റെ അണിയറ നീക്കങ്ങൾ ചർച്ച ചെയ്തിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് താമസിക്കാനായി 24 ഏക്കറിൽ സ്ഥിതിചെയ്യുന്ന ആശ്രമത്തിൽ അതുകൊണ്ട് തന്നെ ചെറിയ ഒട്ടേറെ വീടുകൾ പണിതു. ഓരോ വീടിനും പറയാനുണ്ട് ഒരുപാട് കഥകളും ബിട്രീഷ് സാമ്രാജ്യത്തിനെതിരായ അണിയറ നീക്കങ്ങളും. രോഗം പിടിപ്പെട്ട് ചികിത്സ തേടിയ നേതാജി സുഭാഷ് ചന്ദ്ര ബോസ് ഓടിയെത്തിയതും ഈ വീട്ടിലേക്കാണ്. നേതാജിയെ എങ്ങോട്ട് വിടാതെ കസ്തൂർഭ ആഴ്ചകളോളം ഇവിടെ താമസിപ്പിച്ച് ശുശ്രൂഷിച്ചു.

വെടിയേറ്റ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപും ഗാന്ധിജി ഇവിടെ വന്ന് ഒരു ദിവസം തങ്ങി. സ്വാതന്ത്ര്യത്തിന് ശേഷവും ഇവിടെ തന്നെ താമസിക്കാനാണ് ഗാന്ധി ഇഷ്ടപ്പെട്ടതെങ്കിലും നെഹ്‌റു മറ്റും നിർബന്ധിച്ചതിനാലാണ് മന്ദിർമാർഗിലേക്ക് താമസം മാറ്റിയത്.

ഗാന്ധിജി തന്നെ ശിലാസ്ഥാപനം നടത്തി ഉദ്ഘാടനം ചെയ്ത പ്രാർത്ഥനാലയവും ഹരിജൻ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്‌കൂളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഗാന്ധിജിയും കസ്തൂർഭയും താമസിച്ചിരുന്ന വീട് ഇന്ന് ഗാലറിയാക്കിയിരിക്കുകയാണ്. എന്നാൽ ട്യൂറിസ്റ്റ് മാപ്പിൽ ഇടം നേടാത്തത് കൊണ്ട് ഇവിടേക്ക് എത്തുന്നവർ കുറവാണെന്ന് സംഘിന്റെ ദേശീയ സെക്രട്ടറിയായ ലക്ഷ്മി ദാസ് പറ‌ഞ്ഞു. അതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി ജയന്തി ദിനത്തിൽ ഇവിടെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെയുള്ളവർ അന്ന് രാജ്ഘട്ടിൽ പോയി പുഷ്‌പാർച്ചന നടത്തുകയാണ് പതിവെന്ന് ഇവിടെ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള ഹോസ്റ്റലിന്റെ വാർഡനും കോട്ടയം കുറവിലങ്ങാട് സ്വദേശിയുമായ റോസമ്മ പറയുന്നു. എന്നാൽ പൂനാ ഉടമ്പടി ഒപ്പിട്ട സെപ്തംബർ 24 ഇവിടെ വലിയ രീതിയിൽ ആഘോഷിക്കും. ഗാന്ധിജിയുടെ ചിതാഭസ്മം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഒഴുക്കിയ ഫെബ്രുവരി 12നും പ്രാർത്ഥന നടക്കാറുണ്ട്.

 വാൽമീകി മന്ദിർ

1946 ഏപ്രിൽ 1നും 1947 ജൂൺ 1നുമിടയിലാണ് മന്ദിർമാർഗിലെ വാൽമീകി മന്ദിറിൽ ഗാന്ധി താമസിച്ചത്. ഇവിടുത്തെ ഹാളിൽ ഗാന്ധിജി ഉപയോഗിച്ചിരുന്ന ചർക്കയും, എഴുത്ത് മേശയും തടികൊണ്ടുള്ള പെൻ സ്റ്റാൻഡുമൊക്കെ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ ഇരുന്നുകൊണ്ടാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നേതാക്കൾ ത്രിവർണ്ണ പതാകയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. മൗണ്ട്ബാറ്റൻ പ്രഭുവിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അവസാന വട്ട ചർച്ചകളും നടന്നതും ഇവിടെ വച്ചാണ്. തൊട്ടുടുത്ത സ്ഥിതി ചെയ്യുന്ന ഹരിജൻ കോളനിയാണ് ഇവിടെ താമസിപ്പിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. ഇവിടെ വച്ച് ഗാന്ധിജിയുടെ ആരോഗ്യം മോശമായപ്പോഴാണ് നെഹ്റും ബിർളയും ചേർന്ന് സമ്മർദ്ദം ചെലുത്തി ബിർള ഹൗസിലേക്ക് താമസം മാറ്റിയത്.

ഗാന്ധിജയന്തിക്കും രക്തസാക്ഷി ദിനത്തിലും വാൽമീകി മന്ദിറിൽ പ്രാർത്ഥന നടക്കും. പ്രസംഗങ്ങൾ ഒഴിവാക്കുകയും ചെയ്യും. കേന്ദ്രസർക്കാരിന്റെ സ്വഛ് ഭാരത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത് ഇവിടെ വച്ചാണ്.

 ഗാന്ധി സ്മൃതി

1947 സെപ്തംബർ 9 മുതലുള്ള അവസാനത്തെ 144 ദിവസം ഗാന്ധിജി ജീവിച്ച ബിർള ഹൗസിലേക്കാണ് ഡൽഹിയിലെത്തുന്ന വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത്. വിനോദസഞ്ചാരികളായി ഇവിടെ എത്തുന്നവർ അതിനുള്ളിൽ പ്രവേശിക്കുമ്പോൾ തീർത്ഥാടകരാകുമെന്ന് മാത്രം. നിറ‍‍ഞ്ഞ നിശബ്ദത. ഗാന്ധിയുമായി ബന്ധമുള്ള എവിടെ പോയാലും അതേ അനുഭവമാണ് എല്ലാവർക്കും.

രാജ്യം കണ്ട് ഏറ്റവും ധനികനായ വ്യവസായിയായ ജി.ഡി. ബിർളയുടെ വസതിയായിരുന്നു ഇത്. തീസ് ജനുവരി മാർഗിലെ അഞ്ചാം നമ്പർ വസതി. നാഥൂറാം ഗോഡ്സെയുടെ വെടിയേറ്റ് ഹേ റാം എന്ന് വിളിച്ചുകൊണ്ട് 1948 ജനുവരി 30ന് ഗാന്ധിജി അന്ത്യശ്വാസം വലിച്ചത് ഇവിടെ വച്ചാണ്. ഗാന്ധി ഇവിടെ താമസിക്കുമ്പോൾ മകനും ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന്റെ എഡിറ്ററുമായിരുന്ന ദേവ്‌ദാസ് ഗാന്ധി താമസിച്ചിരുന്നത് കോണാട്ട് പ്ളേസിലാണെന്നതും ശ്രദ്ധേയമാണ്.

ഗാന്ധി ഉപയോഗിച്ചിരുന്ന സാധനങ്ങൾ എവിടെയാണോ ഇരുന്നത് അത് അതേപോലെ തന്നെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഈ വീട് വിട്ടുക്കൊടുക്കാൻ ബിർള തയ്യാറായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. നെഹ്‌റു എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല. ഒടുവിൽ ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് ഏറെ സമ്മർദ്ദം ചെലുത്തിയാണ് 1971ൽ വീട് സർക്കാർ ഏറ്റെടുത്തത്. ഇതിന് മുന്നോടിയായി ചില സമരങ്ങളും നടന്നിരുന്നു. റോഡ് വൃത്തിയാക്കുന്ന രാജ്യത്തെ മുഴുവൻ തൊഴിലാളികളും അവരുടെ ചൂലും വടിയും വീറ്റുക്കിട്ടുന്ന പണം ബിർളയ്‌ക്ക് നൽകാമെന്ന് വരെ വാഗ്ദാനം ചെയ്തിരുന്നു. 1973ലെ സ്വാതന്ത്ര്യദിനത്തിന് ബിർള ഹൗസ് ജനങ്ങൾക്ക് തുറന്നുകൊടുത്തു. അങ്ങനെ അത് ഗാന്ധി സ്മൃതിയായി. ഗാന്ധി ജീവിച്ച ഡൽഹിയിലെ മറ്റ് സ്ഥലങ്ങൾ ആരും അധികം അറിയപ്പെടാതെ മാറി നിൽക്കുകയും ചെയ്തു.

No comments:

Post a Comment