Powered By Blogger

Saturday, October 13, 2012

സത്യം അന്വേഷിച്ച് സത്യമംഗലത്തിലൂടെ ....


ർഷങ്ങൾക്ക് മുൻപാണ് സംഭവമെങ്കിലും ഇപ്പോഴും അവിടെ അത് തുടരുന്നു. 2002 ലാണ് സത്യമംഗലമെന്ന പ്റസിദ്ധവും കുപ്റസിദ്ധവുമായ സ്ഥലം ഞാൻ സന്ദർശിക്കുന്നത്; എന്റെ കൂട്ടുകാരനുമൊത്ത്. കൂട്ടുകാരൻ സ്ഥലത്തെ പ്റമാണിയായ ഗൗണ്ടറുടെ മകനാണ്. സത്യം പറഞ്ഞാൽ 2000 മാണ്ട് ബാംഗ്ലൂരിൽ താമസിക്കുമ്പോഴാണ് ഞാൻ ആദ്യമായി സത്യമംഗലമെന്ന നാടിനെ കുറിച്ച് അറിയുന്നത്. അതുകൊണ്ടാണ് കുപ്റസിദ്ധമെന്ന് പറഞ്ഞത്. കന്നടയുടെ സൂപ്പർ താരവും സിനിമാ രാജാവുമായ രാജ്കുമാറിനെ അക്കാലത്താണ് ചന്ദന കള്ളക്കടത്തുകാരനായ വീരപ്പൻ തട്ടികൊണ്ടുപോകുന്നത്. 108 ദിവസത്തിന് ശേഷമാണ് വീരപ്പൻ രാജ്കുമാറിനെ വിട്ടയ്ക്കുന്നത്. ആ ഭീകര നാളുകളിൽ ഞാൻ ബാംഗ്‌ളൂരിലുണ്ട്.

    എന്നാൽ വീരപ്പനെക്കുറിച്ച് കൂടുതൽ അറിയുന്നത് എന്റെ സത്യമംഗലത്തേക്കുള്ള സത്യാന്വേഷണയാത്റയിലാണ്. അവിടുത്തുകാർക്ക് വീരപ്പൻ പ്റിയങ്കരനാണ്, സ്നേഹസമ്പനനാണ്. അദ്ദേഹം സ്ഥിരമായി തൊഴാനും പൂവ്‌മെതിക്കാനും (തീയിൽ കൂടി നടക്കുന്ന ആചാരം) വരുന്ന ബന്നാരി അമ്മൻ ക്ഷേത്റവും ഞാൻ സന്ദർശിച്ചു.

    പറയാൻ വന്നത് ഈ കഥയല്ല. കാട്ടുകള്ളനെ പുകഴ്ത്താനല്ല ഇത് എഴുതുന്നതും. അവിടെ ഞാൻ കണ്ട ഞെട്ടിക്കുന്ന ഒരു ആചാരം പങ്കുവെയ്ക്കാനാണ്.  തമിഴ്നാടിലെ ഈറോഡിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ ഗോബിച്ചെട്ടിപ്പാളയമെന്ന നഗരമായി. അവിടെനിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സത്തിയെന്ന സത്യമംഗലമാകും. അതിനിടയിലാണ് കാശിപാളയം. പ്റധാനമായും ഉള്ളിയും പുകയിലയുമാണ് ഇവിടത്തെ കൃഷി. എന്റെ കൂട്ടുകാരന് അവിടെ നൂറു ഏക്കറിൽ കൂടുതലുണ്ടെന്നാണ് എന്റെ വിശ്വാസം. വലിയ വീടും കാറും മറ്റ് സൗകര്യങ്ങളുമൊക്കെയുണ്ട്. എങ്കിലും കഴിച്ചത് പുറത്തുകളയണമെങ്കിൽ പറമ്പിൽ തന്നെ പോകണം. മറ പറ്റി ഇരുന്ന് കാര്യം സാധിക്കണം. ഇപ്പോഴെങ്കിലും ആ അവസ്ഥ മാറിക്കാണുമെന്ന് വിശ്വസിക്കുന്നു.

    അവന്റെ വീട്ടിലാകട്ടെ രാവിലെ മുതൽ പണിക്കാരുടെ ബഹളമാണ്. ഇതൊക്കെയാണെങ്കിലും അവിടെ കമ്മ്യൂണിസം വേണ്ടത്റ ക്ലച്ച് പിടിച്ചിട്ടില്ലെന്ന് തോന്നുന്നു. പണിക്കാർ വീടിൽ നിന്ന് വളരെ മാറിയാണ് നിൽക്കുന്നത്. ആ കാഴ്ച്ചയിൽ വലിയ കൗതുകമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് അവിടെ കണ്ടതെല്ലാം ഞെട്ടിക്കുന്നതായിരുന്നു. രാവിലെ ഓടാൻ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു അവിടെ.അതിനായി ഞാനും സുഹൃത്തും രാവിലെ ഇറങ്ങി. ചെറിയ റോഡിന്റെ ഇരുവശവും കൃഷി. അതിനിടയിലൂടെയുള്ള രാവിലത്തെ ഓട്ടം ഒരിക്കലും മറക്കാനാകില്ല.

   ഓട്ടം കഴിഞ്ഞ് ഞങ്ങൾ ഒരു കടയിൽ ചായകുടിക്കാൻ കയറി. ചായക്കടയിലേക്ക് കയറിചെല്ലുന്നത് കണ്ട കടക്കാരൻ തൊഴുകൈയ്യോടെ പുറത്തിറങ്ങിവരുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് അത് നാട്ടിലെ ആചാരമായിരിക്കുമെന്നാണ്. പിന്നീടാണ് മനസ്സിലായത് ഗൗണ്ടറുടെ മകനോടുള്ള ബഹുമാനാർത്ഥമായിരുന്നെന്ന്. രണ്ട് ചായ ചോദിച്ചപ്പോൾ അയാൾ വളരെ ശ്റദ്ധയോടെ ഗ്ലാസ് കഴുകുന്നത് ഞാൻ ശ്റദ്ധിച്ചു. അതും ഗൗണ്ടർ പയ്യനോടുള്ള ബഹുമാനത്തോടെ. ഞങ്ങൾക്ക് ചായ തരുന്നതിനിടയിൽ ഒരു കർഷകൻ കടയിലേക്ക് വരുന്നത് കണ്ടു. കടയിലേക്ക് അടുക്കുന്ന അയാൾക്ക് കടക്കാരൻ കൈ കൊണ്ട് ഒരു സിഗ്‌നൽ നൽകി. അയാൾ കടയിലേക്ക് അടുക്കാതെ മരത്തിൽ ഒരു കമ്പിയിൽ തൂക്കിയിട്ടിരുന്ന മൂന്ന് ഗ്ലാസിൽ ഒന്നെടുത്ത് അടുത്തുള്ള കഴുൽകിണറിൽ നിന്ന് കഴുകി മാറി നിന്നു. ഞാൻ സ്തംഭിച്ചുനിന്നുപോയി. 

    എന്റെ അച്ഛന്റെ അൻപതാം വയസ്സിലാണ് ഞാൻ ജനിച്ചത്. അദ്ദേഹമെഴുതിയ ഒരു പുസ്തകത്തിൽ ഒരു ‘റൗക്ക’ ഇട്ടത്തിന്റെ നിർവൃതിയുടെ കഥ വിവരിക്കുന്നുണ്ട്. അതായത് എന്റെ അച്ഛന്റെ അമ്മയുടെ കുഞ്ഞമ്മ ഒരിക്കൽ ഒരു റൗക്ക വാങ്ങി. റൗക്ക എന്നാൽ ബ്റേസിയർ. അന്ന് പിന്നാക്കക്കാർ മാറ് മറയ്ക്കാൻ പാടില്ലായിരുന്നു. റൗക്ക ഇടുവാനുള്ള അവരുടെ ആഗ്റഹം സഫലമാക്കാൻ റൗക്കയുമായി കൊല്ലം കൂനമ്പായികുളത്തുള്ള അവരുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തട്ടാമലയിൽ (തിരുവനന്തപുരത്തേക്കുള്ള പാതയിൽ) പോയി ഇട്ട് നിർവൃതി അടഞ്ഞ കഥ ഹൃദയാവർജ്ജകമായ ഭാഷയിൽ അച്ഛനെഴുതിയിട്ടുള്ളത് ഞാൻ വായിച്ചിട്ടുണ്ട്. നമ്പ്യാതിരിമാർ പാടത്ത് കൂടെ നടന്നുപോകുമ്പോൾ താഴ്ന്ന ജാതിക്കാർ മാറിനിൽക്കാൻ വേണ്ടി ഹോയ് ഹോയ് വിളിച്ചിരുന്ന കാലത്തെക്കുറിച്ചും അച്ഛനിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ 21-ാം നൂറ്റാണ്ടിൽ ഞാൻ കണ്ട കാഴ്ച്ച ഭീകരമായിരുന്നു. ഞാൻ പ്റതികരിക്കാൻ തീരുമാനിച്ചു.


അതെക്കുറിച്ച് അടുത്ത ലക്കം.

No comments:

Post a Comment