Powered By Blogger

Tuesday, January 27, 2015

Delhi's women

Appeared on 26th jan in edit page

രാജ്യതലസ്ഥാന സംസ്ഥാനത്തെ 70 സീറ്റുകളിലേക്ക് ഫെബ്രുവരി ഏഴിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വനിതകളെ രംഗത്തിറക്കുന്ന കാര്യത്തിൽ എല്ലാ പാർട്ടികളും പിശുക് കാണിച്ചുവെന്ന് പറയാതിരിക്കാനാവില്ല. വനിതാ പ്രാതിനിധ്യത്തിനായി എന്നും ശബ്ദമുയർത്തുന്ന കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ പാർട്ടിയായ ബി.ജെ.പി എട്ടു മണ്ഡലങ്ങളിൽ മാത്രമേ വനിതകളെ രംഗത്തിറക്കിയുള്ളു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുള്ളത് അവരാണ്. പാർലമെന്റിൽ 33 ശതമാനം വനിതാ പ്രാതിനിധ്യം വേണമെന്ന് മുറവിളി കൂട്ടുന്ന കോൺഗ്രസിന്റെ വനിതാ പ്രാതിനിധ്യം അഞ്ച് സീറ്റുകളിൽ മാത്രമായി ഒതുങ്ങിയെന്നത് ശ്രദ്ധേയമാണ്. സ്ത്രീ സുരക്ഷയ്ക്കും ലിംഗസമത്വത്തിനും വേണ്ടി ശബ്ദമുയർത്തുന്ന ആം ആദ്മി പാർട്ടിയുടെ വനിതാ പ്രാതിനിധ്യവും ആറ് സീറ്റുകളിൽ മാത്രമായി ഒതുങ്ങിപ്പോയി. പ്രധാനപ്പെട്ട മൂന്ന് പാർട്ടികളും കൂടി ആകെ മൊത്തം 19 സ്ഥാനാർത്ഥികളെ മാത്രമാണ് മത്സരിപ്പിക്കുന്നത്.

സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത ഡൽഹിയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ വനിതാ സ്ഥാനാർത്ഥികളെ നിറുത്തുന്നതിൽ മടികാണിക്കുന്നവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ എട്ടു സ്ഥാനാർത്ഥികളെ രംഗത്തിറക്കിയ ബി.ജെ.പി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ കിരൺ ബേദി എന്ന ഉരുക്കു വനിതയിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ ദളിത് മുഖമായ മുൻ കേന്ദ്രമന്ത്രി കൃഷ്ണ തീരാതിന് ബി.ജെ.പി സീറ്റ് നൽകി.

മുൻ സംസ്ഥാന മന്ത്രിയായ കിരൺ വാലിയയും രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ട മുഖർജിയുമാണ് കോൺഗ്രസ് പട്ടികയിലെ പ്രമുഖ വനിതകൾ. കേജ്‌രിവാൾ മന്ത്രിസഭയിൽ അംഗമായിരുന്ന രാഖി ബിർള, മുൻ എം.എൽ.എ ബന്ദനാ കുമാരി എന്നിവരും മുൻ എൻ.എസ്.യു നേതാവ് അൽക്കാ ലാമ്പ എന്നിവരാണ് ആം ആദ്മി പട്ടികയിലെ പ്രമുഖർ.

ഡൽഹിയിലെ പ്രമുഖ പാർട്ടികൾ രംഗത്തിറക്കിയ വനിതകളെക്കുറിച്ച്
 ബി.ജെ.പി
 കിരൺ ബേദി (കൃഷ്ണ നഗർ) - രാജ്യത്തെ പ്രഥമ ഐ.പി.എസ് ഉദ്യോഗസ്ഥ. അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരെ ഇന്ത്യ എന്ന പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്നു. ബി.ജെ.പിയിലേക്ക് എത്തി മൂന്ന് ദിവസം തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പാർട്ടി രംഗത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും വിശ്വാസമാണ് അത് നേടിക്കൊടുത്തത്. 1993മുതൽ ഡോ. ഹർഷ വർദ്ധനെ വിജയിപ്പിച്ച ഉറപ്പുള്ള കൃഷ്ണനഗറിൽ തന്നെ സ്ഥാനാർത്ഥിയാക്കി. ബേദിക്കെതിരായ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ തുണയ്‌ക്കുമെന്ന വിശ്വാസത്തിൽ എ.എ.പിക്ക് വേണ്ടി എസ്.കെ. ബഗ്ഗയും കോൺഗ്രസ് ബൻസിലാലും ഇവിടെ മത്സരിക്കുന്നു.

 കൃഷ്ണ തിരാത്ത്: കായിക രംഗത്ത് നിന്നെത്തി രാഷ്ട്രീയത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചരിൽ മുൻപന്തിയിൽ നിൽക്കുന്ന വനിതയാണ് മുൻ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത്. രാജ്യത്തിന്റെ വനിതളുടെ വോളിബോൾ ടീമിനെ നയിച്ചിട്ടുള്ള കൃഷ്ണ ലോംഗ് ജംപിലും ഹൈ ജംപിലും ഓട്ട മത്സരത്തിലുമൊക്കെ മെഡലുകൾ വാരിക്കൂട്ടിയ താരമാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് എം.എയും ബി.എഡും പൂർത്തിയാക്കിയ ശേഷം ആദായ നികുതി വകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 1985ലായിരുന്നു ആദ്യ തിര‌ഞ്ഞെടുപ്പ് വിജയം. നാലു തവണ ഡൽഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഷീലാ ദീക്ഷിത് മന്ത്രിസഭയിലും അംഗവും നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായി. 2004ലും 2009ലും ലോക്‌സഭയിലേക്ക് തിര‌ഞ്ഞെടുക്കപ്പെട്ടു. 2014ൽ തോൽവി. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ കൃഷ്ണ പട്ടേൽ നഗർ സംവരണ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.

 നുപുർ ശർമ്മ (ന്യൂഡൽഹി): അരവിന്ദ് കേജ്‌രിവാളിനെ വീഴ്‌‌ത്താൻ ബി.ജെ.പി രംഗത്തിറക്കി ഗ്ളാമർ താരമാണ് നുപുർ. എൽ.എൽ.ബിക്ക് പഠിക്കവേ ഡൽഹി യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക‌്‌സിൽ നിന്ന് എൽ.എൽ.എം പാസായി. എ.ബി.വി.പിയുടെ മാദ്ധ്യമ വിഭാഗം കൺവീനർ. ചാനൽ ചർച്ചകൾക്കായി ബി.ജെ.പിക്ക് രംഗത്തുള്ള സുപരിചിതമായ മുഖം.

 ഡോ.രജനി അബ്ബി (തിമാർപൂർ) : വിദ്യാസമ്പന്ന. ഡൽഹി സർവകലാശാലയിലെ പ്രൊഫസർ. രണ്ട് തവണ ഡൽഹി കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രജനി കോർപ്പറേഷൻ മേയറായിരുന്നു.

 സരിത ചൗധരി (മെഹ്‌‌‌റോളി) : സൗത്ത് ഡൽഹി മുൻ മേയറായ സരിതയ്‌ക്ക് ഈ മേഖലയിൽ വൻ സ്വാധീനമാണുള്ളത്. കഴിഞ്ഞ തവണ പർവേശ് വർമ്മയ്‌ക്ക് സീറ്റ് നൽകിയതിൽ ഇവർ പ്രതിഷേധിച്ചിരുന്നു.

 രേഖ ഗുപ്ത (ഷാലിമാർ ഭാഗ്): പിതംപുരയിൽ നിന്നുള്ള കോർപ്പറേഷൻ കൗൺസിലർ. ഡൽഹി ബി.ജെ.പി സംസ്ഥാന ഘടകം ജനറൽ സെക്രട്ടറി.

 കിരൺ വൈദ്യ (ത്രിലോക്പുരി): ഭർത്താവും സിറ്റിംഗ് എം.എൽ.എയുമായിരുന്ന സുനിൽ വൈദ്യയുടെ അകാല നിര്യാണത്തിന്റെ ദുഖത്തിൽ നിന്ന് മോചിതയാകും മുൻപാണ് കിരണിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ മാസം സുനിൽ മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് അന്തരിച്ചത്. സംവരണ മണ്ഡലമായ ത്രിലോക്പുരിയിലാണ് കഴിഞ്ഞ ഒക്‌ടോബറിൽ വർഗീയ കലാപമുണ്ടായത്. കലാപം സൃഷ്ടിച്ചതിന് പിന്നിൽ സുനിലിനും പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എല്ലാ ആരോപണങ്ങൾക്കും ജയത്തിലൂടെ മറുപടി നൽകുമെന്നാണ് കിരൺ പറയുന്നത്.

 ഡോ. നന്ദിനി ശർമ്മ (മാളവ്യ നഗർ): കേജ്‌രിവാൾ മന്ത്രിസഭയിലെ വിവാദ മന്ത്രി സോമനാഥ് ഭാരതിക്കെതിരെയാണ് മത്സരം. മാളവ്യ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ഹോമിയോ ഡോക്‌റായ നന്ദിനി മണ്ഡലത്തിൽ സുപരിചിതയാണ്. നിലവിൽ കോർപ്പറേഷൻ കൗൺസിലറാണ്.

 കോൺഗ്രസ്
 ശർമ്മിഷ്ഠ മുഖർജി (ഗ്രേറ്റർ കൈലാഷ്): രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ. അറിയപ്പെടുന്ന നർത്തകിയും നൃത്തസംവിധായകയും. കോൺഗ്രസിന്റെ സ്റ്റാർ സ്ഥാനാർത്ഥികളിൽ ഒരാൾ. എന്നാൽ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ സൗരവ് ഭരദ്വാജ് കേജ്‌രിവാൾ മന്ത്രിസഭയിലെ അംഗമായിരുന്നു. മണ്ഡലത്തിൽ വൻ സ്വാധീനമുണ്ട്. ആപ് വരുന്നതിന് മുൻപ് ബി.ജെ.പിക്കൊപ്പം നിന്നിട്ടുള്ള മണ്ഡലവുമാണ്. ബംഗാളികൾ ഏറ്റവും കൂടുതലുള്ള മണ്ഡലമെന്നത് ശർമ്മിഷ്ഠയെ തുണയ്ക്കും.

 കിരൺ വാലിയ (ന്യൂഡൽഹി): കേജ്‌രിവാളിനെ നേരിടുന്നു. ഷിലാ ദീക്ഷിത് മന്ത്രിസഭയിൽ അംഗമായിരുന്നു. ഡൽഹി മുഖ്യമന്ത്രിയായിരുന്ന കേന്ദ്രമന്ത്രി ഷീലാ ദീക്ഷിതിനെ ഒരിക്കൽ പരാജയപ്പെടുത്തി.

 റീതാ ഷോക്കീൻ (മുൻഡക്ക) : കഴിഞ്ഞ തവണ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച വിജയിച്ച റൺബീർ ഷോക്കീന്റെ ഭാര്യ. മോദി ക്ഷണിക്കുകയാണെങ്കിൽ ബി.ജെ.പി ചേരുമെന്നായിരുന്നു റൺബീർ പിന്നീട് പറഞ്ഞത്. ആ ക്ഷണം ലഭിക്കാത്തതുകൊണ്ട് ഒടുവിൽ കോൺഗ്രസിൽ ചേർന്നു. ഇത്തവണ ഭാര്യയും കൗൺസിലറുമായ റീതയാണ് ഇവിടെ മത്സരിക്കുന്നത്. സ്ത്രീകളോടുള്ള ബഹുമാനം കൊണ്ടാണ് ഭാര്യയെ മത്സരിപ്പിക്കുന്നതെന്നാണ് റൺബീർ പറയുന്നത്.

 മീനാക്ഷി ചന്ദേല (റജൗരി ഗാർ‌ഡൻ): നിലവിൽ കൗൺസിലറാണ്. കുടുംബത്തിലെ ഭൂരിഭാഗം പേരും രാഷ്ട്രീയ പ്രവർത്തകരാണ്. ഭർത്താവിന്റെ പിതാവ് ദയാനന്ദ് ചന്ദേല എം.എൽ.എയായിരുന്നു.

 റിങ്കു (ഗോപാൽപൂർ) : മുൻ എം.എൽ.എ റൂപ്പ് ചന്ദിന്റെ മകൾ. നിലവിൽ ഗോപാൽപുരിയിൽ നിന്നുള്ള കോർപ്പറേഷൻ കൗൺസിലർ.

 ആം ആദ്മി പാർട്ടി
 രാഖി ബിർള (മംഗോൾപുരി): 2013ൽ കേജ്‌രിവാൾ മന്ത്രിസഭയിൽ അംഗമായി. 26 വയസുള്ളപ്പോഴായിരുന്നു ആ ദൗത്യം. മണ്ഡലത്തിൽ വൻ ജനസ്വാധീനമുള്ള നേതാവാണ് രാഖി. ആം ആദ്മി പാർട്ടിയുടെ ദളിത് മുഖം കൂടിയാണ് രാഖിയെന്നതും ശ്രദ്ധേയമാണ്. ജെയിൻ ടി.വി വാർത്താ ചാനലിൽ മാദ്ധ്യമപ്രവർത്തകയായിരുന്നു. രാഖി ബിദ്ലാൻ എന്നാണ് യഥാർത്ഥ പേര്. ബിദ്ലാൻ ബിർളയായി പത്താം ക്ളാസിലെ സർട്ടിഫിക്കേറ്റിൽ തെറ്റിച്ച് നൽകിയതോടെ ആ പേര് സ്വീകരിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 ബന്ദനാ കുമാരി (ഷാലിമാർഭാഗ്): ബി.ജെ.പിയുടെ കുത്തകയെന്ന അറിയപ്പെട്ടിരുന്ന മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ ബന്ദന വിജയിച്ചത്. വിജയം ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് അവർ. തിരിച്ചുപിടക്കാൻ വനിതയായ രേഖയെയാണ് ബി.ജെ.പി രംഗത്തിറക്കിയിട്ടുള്ളത്.

 അൽക്ക ലാമ്പ (ചൗന്ദ്‌നി ചൗക്ക്): ഇരുപത് വർഷം കോൺഗ്രസിൽ പ്രവർത്തിച്ച അൽക്ക എൻ.എസ്.യു.ഐ അഖിലേന്ത്യാ പ്രസിഡന്റ്, ഡൽഹി സർവകലാശാല യൂണിയൻ അദ്ധ്യക്ഷ, ഡി.പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2013 അവസാനമാണ് ആം ആദ്മി പാർട്ടിയിലെത്തിയത്. ഗോ ഇന്ത്യാ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയാണ്.

 സരിത സിംഗ് (റോഹ്‌താസ് നഗർ): ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി സംഘടയായ സി.വൈ.എസ്.എസിന്റെ ദേശീയ കൺവീനറാണ് സരിത സിംഗ്. അന്നാ ഹസാരെയുടെ പ്രക്ഷോഭം കാലം മുതൽ സജീവം. ആം ആദ്മി പാർട്ടിയുടെ തുടക്കം മുതൽ ഭാഗമാണ്.

 പ്രമീള ടോകാസ് (ആർ.കെ. പുരം): കഴി‌ഞ്ഞതവണ നേരിയ ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തിൽ ആം ആദ്മിപാർട്ടിക്ക് നഷ്ടപ്പെട്ട മണ്ഡലമാണ്. അന്ന് സ്ഥാനാർത്ഥിയായിരുന്ന ഷാസിയ ഇൽമി ഇന്ന് ബി.ജെ.പിയിലാണ്. മുനീർക്കയിൽ നിന്നുള്ള സ്വതന്ത്ര സിറ്രിംഗ് കൗൺസിലറായ പ്രമീള ഷാസിയ്‌ക്ക് വേണ്ടിയും പ്രചരണത്തിനിറങ്ങിയിരുന്നു.

 ഭാവ്ന ഗൗർ (പാലം): പാർട്ടിയിലെ സജീവ പ്രവർത്തകയായ ഭാവ്നക്കെതിരെ തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ ചേർത്തതെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഈ മേഖലയിൽ വൻ സ്വാധീനമുള്ള ഗൗറിനെ മാറ്റാൻ പാർട്ടി തയ്യാറായില്ല.

Obama Chai pe charcha

Appeared on 26th Jan in page16

IPL Srini Out

Appeared on 23rd Jan 2015