Tuesday, October 30, 2012
Saturday, October 13, 2012
സത്യം അന്വേഷിച്ച് സത്യമംഗലത്തിലൂടെ -2
അവകാശങ്ങള്‍ക്കു വേണ്ടി കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്നിലൂടെ ഐതീഹാസികമായ് നടന്ന ചാത്തൻ മാസ്റ്ററുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. പുലയനാണെന്ന കാരണത്താല്‍ കരയില്‍ പ്രസംഗം നിരോധിച്ചപ്പോള്‍ കായലിന്റെ നടുക്ക് വള്ളത്തില്‍ കയറി നിന്ന് പ്രസംഗിച്ച കെ.പി. വള്ളോന്‍ എം.എല്‍.സി യുടെ കഥ എന്റെ അച്ഛന്‍ വൃന്ദാവനം വേണുഗോപാലന്‍ സംശോധനം ചെയ്ത വള്ളോന്‍ സ്മരണിക എന്ന പുസ്തകത്തില്‍ നിന്ന് വായിച്ചതായും ഓർക്കുന്നു. നായന്‍മാര്‍ കുളിക്കുന്ന കുളത്തില്‍ ഹരിജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം തള്ളിയിട്ട് അയിത്തത്തിനെതിരെ പ്രതിഷേധിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയും കേട്ടിട്ടുണ്ട്. അങ്ങനെ പല കഥകളും എന്റെ മനസിലേക്ക് തള്ളികയറി.
ആറാം ക്ലാസ് വരെ ഞാന്‍ ആന്ധ്രയിലാണ് പഠിച്ചത്. അവിടുത്തെ പാഠപുസ്തകത്തില്‍ ആദ്യ പേജില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു വാചകമുണ്ട്. ''''''''അംഠറാണിത്തനം ഒക ശാപമു''''''''- Untouchability is a Sin. അവിടെ ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ഞാന്‍ പഠിച്ചതിനോട് പോലും നീതികാണിച്ചിട്ടില്ലെന്നതാണ് സത്യം. സത്യത്തില്‍ പ്രതികരിക്കണമെന്ന് വിചാരിച്ചെങ്കിലും എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ആദ്യം പ്രതികരിക്കേണ്ടത് എന്റെ സുഹൃത്തിനോടാണെന്ന് തീരുമാനിച്ചു. അവന്‍ ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവം മുഖത്ത് പ്രകടിപ്പിച്ചപ്പോള്‍ എനിക്ക് അതിലേറെ ദേഷ്യം തോന്നി. ഞാന്‍ അവനോട് അവിടെ കണ്ടതിന്റെയൊക്കെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. എന്നെ നന്നായി അറിയാവുന്നതുകൊണ്ടായിരിക്കണം പെട്ടെന്ന് ചായ കുടിച്ച് പോകാമെന്ന് അവന്‍ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ എഴുനേറ്റു. പിന്നെ നടന്നതെല്ലാം എന്റെതായ രീതിയില്‍ ശരിയെന്ന് തോന്നിയ പ്രതിഷേധങ്ങളായിരുന്നു.
ഞാന്‍ പുറത്ത് മരത്തില്‍ തൂക്കിയിരിക്കുന്ന ഒരു ഗ്ലാസെടുത്ത് എന്റെ ചായ അതിലേക്ക് പകര്‍ന്നു. ചായകടക്കാരന്‍ എന്തൊക്കയോ മുറുമുറുത്തുകൊണ്ട് എന്നിലേക്ക് അടുത്തു. അടികിട്ടുമെന്ന് ഞാന്‍ ഭയന്നെങ്കിലും ഗൗണ്ടറുടെ മകനുള്ളതുകൊണ്ട് അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. രണ്ടു ഗ്ലാസുകളിലുമായി ഞാന്‍ ചായ കുടിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എങ്ങനെ ഇത് ചെയ്യാനാകുവെന്ന് ഞാന്‍ ചോദിച്ചു. യഥാര്‍ത്ഥില്‍ ചോദിക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. പെരുമാറുകയായിരുന്നു വേണ്ടിയിരുന്നത്. ഇതിന് അയാൾ കോടതി കയറേണ്ടിവരുമെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം കണ്ടുകൊണ്ട് മാറിനില്‍ക്കുകയായിരുന്ന ആ സാധു മനുഷ്യന്റെ അടുത്തേക്ക് ഞാൻ ചെന്നു. ഇതിലൊന്നും വിഷമമില്ലേയെന്ന് ചോദിച്ചു. അദ്ദേഹത്തിന് അതില്‍ വിഷമമില്ലന്നാണ് അയാളുടെ മുഖഭാവം പറഞ്ഞത്. അതോ ഭയന്നിട്ടോ.
എന്തിന്റെ പേരിലാണ് അദ്ദേഹത്തെ മാറ്റി നിറുത്തിയതെന്ന് ഞാന്‍ കടക്കാരനോട് ചോദിച്ചു. താഴ്ന്ന ജാതിക്കാരനെന്ന് നിങ്ങളുടെ വിചാരം കാരണമാണെങ്കില്‍ നിങ്ങളുടെതെല്ലാം അശുദ്ധമായികഴിഞ്ഞെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ നിങ്ങള്‍ മാറ്റിനിറുത്തിയിരിക്കുന്ന ആളിനെക്കാള്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതാണെന്ന് പ്രഖ്യാപ്പിച്ചു. എന്നെ കടക്കാരന്‍ എന്തൊക്കയോ തെറി വിളിക്കുന്നുണ്ടായിരുന്നു. കൂട്ടുകാരന്‍ കാണിച്ചതാകട്ടെ എങ്ങനെയെങ്കിലും സ്ഥലം വിടാനാണ്. ഒടുവില്‍ അവിടെ സംസാരിച്ച് നിന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ ഞാന്‍ ഗ്ലാസ് കടയിലേക്കെറിഞ്ഞിട്ട് പുറത്തിറങ്ങി. പുറത്ത് നിന്ന പാവം മനുഷ്യനോട് ഇതെല്ലാം ഉടന്‍ മാറുമെന്ന് പറഞ്ഞ് മടങ്ങി.
വീട്ടിലെത്തിയപ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌നം ഉയര്‍ന്നത്. അവന്റെ അച്ഛന്‍ ഉമ്മറത്തുത്തന്നെയുണ്ടായിരുന്നു. അദ്ദേഹം കുറേ വഴക്കുപറഞ്ഞു. ഞാനും തിരിച്ച് പറഞ്ഞു. ഒടുവില്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ വിട്ടുകൊടുത്തു. അവരുടെ വീട്ടിലും ഇതാണ് പിന്തുടരുന്നത് എന്നതിനാള്‍ പറഞ്ഞിട്ട് കാര്യവുമില്ല.
സത്യമംഗലത്തെ അമ്പലങ്ങളില്ലും മറ്റും ഞാന്‍ കണ്ടത് ഇതിനേക്കാള്‍ ഭീകരമായ കാഴ്ചയായിരുന്നു. ഞാന്‍ കണ്ടതും കേട്ടതും എല്ലാം ചൂണ്ടിക്കാട്ടി അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഞാന്‍ കത്തെഴുതി. ഒരു ഫലവും ഉണ്ടചായില്ലെന്നാണറിവ്. ഇന്നും അതൊക്കെ തുടരുന്നുണ്ടോ ആവോ. എനിക്ക് അറിയില്ല. എന്നാല്‍ ഒരിക്കല്‍ കൂടി സത്യമംഗലത്തേക്ക് ഒരു യാത്ര പോകാന്‍ എന്റെ മനസ് വെമ്പല്‍ കൊള്ളുന്നു. അവരുടെ വിമോചനത്തിനായി.
(തുടരും)
സത്യം അന്വേഷിച്ച് സത്യമംഗലത്തിലൂടെ ....
വർഷങ്ങൾക്ക് മുൻപാണ് സംഭവമെങ്കിലും ഇപ്പോഴും അവിടെ അത് തുടരുന്നു. 2002 ലാണ് സത്യമംഗലമെന്ന പ്റസിദ്ധവും കുപ്റസിദ്ധവുമായ സ്ഥലം ഞാൻ സന്ദർശിക്കുന്നത്; എന്റെ കൂട്ടുകാരനുമൊത്ത്. കൂട്ടുകാരൻ സ്ഥലത്തെ പ്റമാണിയായ ഗൗണ്ടറുടെ മകനാണ്. സത്യം പറഞ്ഞാൽ 2000 മാണ്ട് ബാംഗ്ലൂരിൽ താമസിക്കുമ്പോഴാണ് ഞാൻ ആദ്യമായി സത്യമംഗലമെന്ന നാടിനെ കുറിച്ച് അറിയുന്നത്. അതുകൊണ്ടാണ് കുപ്റസിദ്ധമെന്ന് പറഞ്ഞത്. കന്നടയുടെ സൂപ്പർ താരവും സിനിമാ രാജാവുമായ രാജ്കുമാറിനെ അക്കാലത്താണ് ചന്ദന കള്ളക്കടത്തുകാരനായ വീരപ്പൻ തട്ടികൊണ്ടുപോകുന്നത്. 108 ദിവസത്തിന് ശേഷമാണ് വീരപ്പൻ രാജ്കുമാറിനെ വിട്ടയ്ക്കുന്നത്. ആ ഭീകര നാളുകളിൽ ഞാൻ ബാംഗ്‌ളൂരിലുണ്ട്.
എന്നാൽ വീരപ്പനെക്കുറിച്ച് കൂടുതൽ അറിയുന്നത് എന്റെ സത്യമംഗലത്തേക്കുള്ള സത്യാന്വേഷണയാത്റയിലാണ്. അവിടുത്തുകാർക്ക് വീരപ്പൻ പ്റിയങ്കരനാണ്, സ്നേഹസമ്പനനാണ്. അദ്ദേഹം സ്ഥിരമായി തൊഴാനും പൂവ്‌മെതിക്കാനും (തീയിൽ കൂടി നടക്കുന്ന ആചാരം) വരുന്ന ബന്നാരി അമ്മൻ ക്ഷേത്റവും ഞാൻ സന്ദർശിച്ചു.
പറയാൻ വന്നത് ഈ കഥയല്ല. കാട്ടുകള്ളനെ പുകഴ്ത്താനല്ല ഇത് എഴുതുന്നതും. അവിടെ ഞാൻ കണ്ട ഞെട്ടിക്കുന്ന ഒരു ആചാരം പങ്കുവെയ്ക്കാനാണ്. തമിഴ്നാടിലെ ഈറോഡിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ ഗോബിച്ചെട്ടിപ്പാളയമെന്ന നഗരമായി. അവിടെനിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സത്തിയെന്ന സത്യമംഗലമാകും. അതിനിടയിലാണ് കാശിപാളയം. പ്റധാനമായും ഉള്ളിയും പുകയിലയുമാണ് ഇവിടത്തെ കൃഷി. എന്റെ കൂട്ടുകാരന് അവിടെ നൂറു ഏക്കറിൽ കൂടുതലുണ്ടെന്നാണ് എന്റെ വിശ്വാസം. വലിയ വീടും കാറും മറ്റ് സൗകര്യങ്ങളുമൊക്കെയുണ്ട്. എങ്കിലും കഴിച്ചത് പുറത്തുകളയണമെങ്കിൽ പറമ്പിൽ തന്നെ പോകണം. മറ പറ്റി ഇരുന്ന് കാര്യം സാധിക്കണം. ഇപ്പോഴെങ്കിലും ആ അവസ്ഥ മാറിക്കാണുമെന്ന് വിശ്വസിക്കുന്നു.
അവന്റെ വീട്ടിലാകട്ടെ രാവിലെ മുതൽ പണിക്കാരുടെ ബഹളമാണ്. ഇതൊക്കെയാണെങ്കിലും അവിടെ കമ്മ്യൂണിസം വേണ്ടത്റ ക്ലച്ച് പിടിച്ചിട്ടില്ലെന്ന് തോന്നുന്നു. പണിക്കാർ വീടിൽ നിന്ന് വളരെ മാറിയാണ് നിൽക്കുന്നത്. ആ കാഴ്ച്ചയിൽ വലിയ കൗതുകമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് അവിടെ കണ്ടതെല്ലാം ഞെട്ടിക്കുന്നതായിരുന്നു. രാവിലെ ഓടാൻ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു അവിടെ.അതിനായി ഞാനും സുഹൃത്തും രാവിലെ ഇറങ്ങി. ചെറിയ റോഡിന്റെ ഇരുവശവും കൃഷി. അതിനിടയിലൂടെയുള്ള രാവിലത്തെ ഓട്ടം ഒരിക്കലും മറക്കാനാകില്ല.
ഓട്ടം കഴിഞ്ഞ് ഞങ്ങൾ ഒരു കടയിൽ ചായകുടിക്കാൻ കയറി. ചായക്കടയിലേക്ക് കയറിചെല്ലുന്നത് കണ്ട കടക്കാരൻ തൊഴുകൈയ്യോടെ പുറത്തിറങ്ങിവരുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് അത് നാട്ടിലെ ആചാരമായിരിക്കുമെന്നാണ്. പിന്നീടാണ് മനസ്സിലായത് ഗൗണ്ടറുടെ മകനോടുള്ള ബഹുമാനാർത്ഥമായിരുന്നെന്ന്. രണ്ട് ചായ ചോദിച്ചപ്പോൾ അയാൾ വളരെ ശ്റദ്ധയോടെ ഗ്ലാസ് കഴുകുന്നത് ഞാൻ ശ്റദ്ധിച്ചു. അതും ഗൗണ്ടർ പയ്യനോടുള്ള ബഹുമാനത്തോടെ. ഞങ്ങൾക്ക് ചായ തരുന്നതിനിടയിൽ ഒരു കർഷകൻ കടയിലേക്ക് വരുന്നത് കണ്ടു. കടയിലേക്ക് അടുക്കുന്ന അയാൾക്ക് കടക്കാരൻ കൈ കൊണ്ട് ഒരു സിഗ്‌നൽ നൽകി. അയാൾ കടയിലേക്ക് അടുക്കാതെ മരത്തിൽ ഒരു കമ്പിയിൽ തൂക്കിയിട്ടിരുന്ന മൂന്ന് ഗ്ലാസിൽ ഒന്നെടുത്ത് അടുത്തുള്ള കഴുൽകിണറിൽ നിന്ന് കഴുകി മാറി നിന്നു. ഞാൻ സ്തംഭിച്ചുനിന്നുപോയി.
എന്റെ അച്ഛന്റെ അൻപതാം വയസ്സിലാണ് ഞാൻ ജനിച്ചത്. അദ്ദേഹമെഴുതിയ ഒരു പുസ്തകത്തിൽ ഒരു ‘റൗക്ക’ ഇട്ടത്തിന്റെ നിർവൃതിയുടെ കഥ വിവരിക്കുന്നുണ്ട്. അതായത് എന്റെ അച്ഛന്റെ അമ്മയുടെ കുഞ്ഞമ്മ ഒരിക്കൽ ഒരു റൗക്ക വാങ്ങി. റൗക്ക എന്നാൽ ബ്റേസിയർ. അന്ന് പിന്നാക്കക്കാർ മാറ് മറയ്ക്കാൻ പാടില്ലായിരുന്നു. റൗക്ക ഇടുവാനുള്ള അവരുടെ ആഗ്റഹം സഫലമാക്കാൻ റൗക്കയുമായി കൊല്ലം കൂനമ്പായികുളത്തുള്ള അവരുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തട്ടാമലയിൽ (തിരുവനന്തപുരത്തേക്കുള്ള പാതയിൽ) പോയി ഇട്ട് നിർവൃതി അടഞ്ഞ കഥ ഹൃദയാവർജ്ജകമായ ഭാഷയിൽ അച്ഛനെഴുതിയിട്ടുള്ളത് ഞാൻ വായിച്ചിട്ടുണ്ട്. നമ്പ്യാതിരിമാർ പാടത്ത് കൂടെ നടന്നുപോകുമ്പോൾ താഴ്ന്ന ജാതിക്കാർ മാറിനിൽക്കാൻ വേണ്ടി ഹോയ് ഹോയ് വിളിച്ചിരുന്ന കാലത്തെക്കുറിച്ചും അച്ഛനിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ 21-ാം നൂറ്റാണ്ടിൽ ഞാൻ കണ്ട കാഴ്ച്ച ഭീകരമായിരുന്നു. ഞാൻ പ്റതികരിക്കാൻ തീരുമാനിച്ചു.
അതെക്കുറിച്ച് അടുത്ത ലക്കം.
Saturday, October 6, 2012
Subscribe to:
Posts (Atom)