Powered By Blogger

Saturday, November 17, 2012

സത്യം അന്വേഷിച്ച് സത്യമംഗലത്തിലൂടെ .... (മൂന്നാം ഭാഗം)


ത്യമംഗലത്ത് പിന്നെ കണ്ടതെല്ലാം കാഴ്ചകളുടെ പൂരമായിരുന്നു. ഞാൻ പലയിടത്തും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയുടേയും നേർചിത്രങ്ങൾ കണ്ടു. പാടത്തും പറന്പത്തും കുഴിയിൽ ഇല വെട്ടിയിട്ട് ആഹാരം കഴിക്കുന്ന കാഴ്ചകളും നേരിൽ കാണാൻ കഴിഞ്ഞു. എല്ലാം ആശ്ചര്യത്തോടെ ഞാൻ നോക്കുകയായിരുന്നു.  ഇതിനേക്കാൾ മനുഷ്യനെ ഭീകരമായ കണക്കാക്കുന്ന ബീഹാറിലും ഝാർഖണ്ഡിലുമൊക്കെ ഞാൻ ചുറ്റിക്കറങ്ങിയിട്ടുണ്ട്. എങ്കിലും ഇത് കണ്ട് നിൽക്കാൻ എനിക്ക് സത്യം പറഞ്ഞാൽ ധൈര്യമില്ലായിരുന്നു. ഇതൊക്കെയാണെങ്കിലും വിദ്യാഭ്യാസത്തിലും മറ്റും സത്യമംഗലവും പരിസര പ്രദേശങ്ങളും വളരെ മുൻപന്തിയിലാണ്. മൂന്ന് മണിക്കൂർ യാത്രചെയ്താൽ കോയന്പത്തൂരിലെത്താമെന്നതും മറ്റൊരു കാര്യമാണ്.

സത്യമംഗലത്ത് നിന്ന് ഒരു മണിക്കൂർ ഈറോട് റൂട്ടിൽ യാത്രചെയ്താൽ ഗോബിച്ചെട്ടിപാളയം എന്ന നഗരമായി. ഗോബി എന്നാണ് സ്ഥലത്തെ ചുരുക്കി വിളിക്കുന്നത്. സിനിമ ഷൂട്ടിംഗിന് പറ്റിയ സ്ഥലമായതുകൊണ്ടുതന്നെ ചിന്നകോടന്പാക്കമെന്നും ഗോബി അറിയപ്പെടുന്നു. ഗോബിയിൽ പിന്നെയും 38 കിമി സഞ്ചരിച്ചാൽ ഈറോട് നഗരത്തിലെത്താം. അതിനിടയിൽ കവന്തപാടി എന്നൊരു ചെറിയ പഞ്ചായത്തുണ്ട്. അവിടെ ഞാനും എന്റെ സുഹൃത്തും കൂടി ഒരു സർക്കാർ സ്കൂളിൽ പോയി.
 എന്റെ സുഹൃത്ത് എന്നെ അവിടേക്ക് കൊണ്ടുപോകാനൊരു കാരണമുണ്ടായിരുന്നു. ആ സ്കൂളിലെ പ്രവേശന രീതി അല്പം വ്യത്യസ്തമായിരുന്നു. നാട്ടിലെ പല പ്രമുഖരും അവിടെ പഠിച്ചവരായതുകൊണ്ടുതന്നെ ഒരു ദിവസമെങ്കിലും ആ സ്കൂളിൽ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾ തിരക്ക് കൂട്ടുന്നത് പതിവാണ്. പക്ഷേ ഞാൻ നേരത്തെ സൂചിപ്പിച്ച പ്രവേശന കടന്പ കടക്കണം. പ്രവേശനത്തിന് പരീക്ഷയോ മറ്റൊ ഒന്നുമില്ല. കുട്ടി തന്റെ വലത്തെ കൈ തല മുകളിലൂടെ ഇടത്തെ ചെവിയുടെ അറ്റത്ത് പിടിക്കണം. അത്രതന്നെ! ഈ കടന്പ കടന്നുകിട്ടിയാൽ അവിടെ പ്രവേശനം ഉറപ്പ്. ഇങ്ങനെ വ്യത്യസ്തമായ പല കാഴ്ചകളും സത്തി സമ്മാനിച്ചു.

ട്രെയിനിലൂടെ സഞ്ചരിക്കുന്പോൾ കോയന്പത്തൂരിനും ജോളാർപ്പേട്ടയ്ക്കുമിടയിൽ മിക്ക കൃഷിയിടങ്ങളിലും വലിയ ബിംബങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്നത് കാണാൻ കഴിയും. ഇതോക്കെ എന്താണെന്ന് അറിയാൻ എനിക്ക് പലപ്പോഴും കൗതുകം തോന്നിയിട്ടുണ്ട്. പക്ഷേ അറിയാൻ കഴിഞ്ഞത് സത്തിയിലുള്ള ദിവസങ്ങളിലാണ്. ഇവിടുത്തെ പ്റധാന കൃഷിയാണ് പുകയിലയും ചെറിയ ഉള്ളിയും. അതിന് പുറമേ കരിന്പും മറ്റ് എല്ലാ കൃഷിയും ഈറോട് ജില്ലയിൽ സമൃദ്ധമാണ്. ഓരോ വ്യക്തിയുടെയും തോട്ടത്തിൽ നമുക്ക് ഈ രൂപങ്ങൾ കാണാൻ കഴിയും. മിക്കതിനും ദൈവ സ്വഭാവം ഉണ്ടെന്ന് പറയാനാവില്ല. ഉദാഹരണത്തിന് ശ്രീകൃഷ്ണന്റെയും പരമശിവന്റെയുമൊക്കെ രൂപമാകണമെന്നില്ലെന്നർത്ഥം. എന്നാൽ ദൈവ രൂപമാണ് ചോദിച്ചാൽ ആണ്. ചിലതിൽ രൗദ്രഭാവമാണുള്ളത്. ആ കുടുംബത്തിന്റെ കുടുംബ ദൈവങ്ങളായിട്ടാണ് അവരെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
ഇവിടെയെല്ലാം മാസപൂജകളും മറ്റും നടക്കാറുണ്ട്. വിളവെടുപ്പ് തുടങ്ങുന്നതിന് മുൻപ് വലിയ പൂജകളാണ് നടക്കുന്നത്. അത്തരം മാസപൂജകളിലും അയിത്തം നല്ലപോലെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നതാണ് എന്നെ വല്ലാതെ വേദനിപ്പിച്ച കാര്യം.
ഞാൻ ഇതിനിടിയിൽ ബനാരി അമ്മൻ ക്ഷേത്രവും സന്ദർശിച്ചു. വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് ബനാരി അമ്മൻ കോവിൽ. സത്യമംഗലത്ത് നിന്നും ബാംഗ്ലൂരിലേക്കുള്ള കാട്ടിലൂടെയുള്ള വഴിയിൽ ഇരുപത് കിലോ മീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം. വീരപ്പൻ സ്ഥിരമായി എത്തുമായിരുന്ന ക്ഷേത്രമാണ് ഈ കോവിൽ. തിരുപതിയിൽ താമസിക്കുന്പോൾ എത്രയോ തവണ ഞാൻ ഗോവിന്ദ ഗോവിന്ദ എന്നുവിളിച്ചുകൊണ്ട് തിരുമലയിൽ പോയി ശീ വെങ്കിടേശ്വര ഭഗവാന് മുന്നിൽ മുടി എടുത്തിട്ടുണ്ട്. അവിടെനിന്നും മദ്രാസിലേക്കുള്ള വഴിയിൽ 70 കി.മി സഞ്ചരിച്ചാൽ എത്താനാകുന്ന സുബ്രഹ്മണ്യന്റെ പുണ്യ സ്ഥലമായ തിരുത്തണിയിലും ഹരോ ഹര എന്ന് വിളിച്ചുകൊണ്ടു മുടി എടുത്തിട്ടുണ്ട്. എന്നാൽ ഒരു ദേവിയുടെ ക്ഷേത്രത്തിലും മുടി എടുക്കുന്ന സന്പ്രദായമുണ്ടെന്ന് മനസിലയത് ബനാരിയിൽ പോയപ്പോഴാണ്. അങ്ങനെ ഞാൻ മുടിയെടുത്തു. പാലഭിഷേകമാണ് പ്രധാന വഴിപാട്. അവിടുത്തെ പൂമെതി വലിയ ചടങ്ങാണെന്ന് കേട്ടറിഞ്ഞു. പൂമെതി എന്നുവച്ചാൽ പൂവിൽ ചവിട്ടുകയെന്നാണ്. എന്നുവച്ചാൽ തീകുണ്ഡത്തിൽ ചവിട്ടി നടക്കുന്ന ഒരു ആചാരം. ഉത്സവത്തിനാണ് ഇത് നടത്തുകയെന്നും കേട്ടറിഞ്ഞു.

അങ്ങനെ പല കാഴ്ചകളും സമ്മാനിച്ച സത്യമംഗലം സത്യത്തിൽ വിസ്മയത്തിന്റെ ലോകമാണ്. അറിയാൻ ശ്രമിക്കുക. നാം അറിയാത്ത ഇന്ത്യയെ.
(അവസാനിച്ചു)​

Suukyi visits Almamater

Published on 17th Nov

Friday, November 16, 2012

Suu Kyi to visit Alma mater

Published on 16th Nov in Kerala Kaumudi Online



സൂ ചി ഇന്ന് കലാലയ മുറ്റത്ത്

Posted on: Friday, 16 November 2012


ന്യൂഡൽഹി: മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭ നേതാവ് ആങ് സാൻ സൂ ചി തനിക്ക് രാഷ്ട്രീയ ബോധം പക‌ർന്ന കലാലയത്തിൽ ഇന്ന് എത്തും. ലജ്പത് നഗറിലെ ലേഡീ ശ്രീറാം കോളേജിൽ രാവിലെ ഒൻപതിന് എത്തുന്ന സൂ ചിക്ക് മറക്കാനാകാത്ത രണ്ടു മണിക്കൂർ സമ്മാനിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.

സ്വാതന്ത്ര്യത്തിന്റെ സന്ദേശം നൽകാനാണ് ഒരുക്കങ്ങളിലും സംഘാടകർ ശ്രദ്ധിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി രംഗോലിയും പച്ചയും ചിത്രശലഭങ്ങളും മറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. കോളേജിലെ 2000 വിദ്യാർത്ഥികളും തങ്ങളുടെ വിശ്വപ്രസിദ്ധയായ മുൻഗാമിയെ കാണാൻ എത്തും.

1960ൽ ഇന്ത്യയിലെ ബർമ്മീസ് അംബാസഡറായിരുന്ന അമ്മ ഖിൻകീക്കൊപ്പം എത്തിയ സൂചി 1962 മുതൽ 1965 വരെയാണ് ലേഡീ ശ്രീറാമിൽ പഠിച്ചിത്. രാഷ്ട്രമീമാംസയായിരുന്നു വിഷയം. ബി.എ (ഓണേഴ്സ്) ബിരുദം നേടിയ അവർ പിന്നീട് ഉപരിപഠനത്തിന്‌ വിദേശത്തേക്ക് പോവുകയായിരുന്നു.

നേർത്ത ശബ്ദത്തിൽ സംസാരിച്ചിരുന്ന സൂ ചിയുടെ മുഖം അദ്ധ്യാപികയായ പ്രൊഫ. നിർമ്മൽ ഖന്ന ഇന്നലെയെന്നോണം ഓർക്കുന്നു. അന്ന് 12 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ക്ളാസിൽ കണ്ണുകളിൽ പ്രകാശവുമായി നീളമുള്ള പാവാട ധരിച്ചു വന്നിരുന്ന കുട്ടിയാണ് സൂ ചി. ബർമ്മീസ് അംബാസഡറുടെ മകളാണ് സൂ ചിയെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഖന്ന പറയുന്നു. ഒരു ജനതയുടെ നേതാവായി വളർന്ന സൂ ചിയെ കാണാൻ ഖന്ന വീൽ ചെയറിൽ എത്തും.
കോളേജിലെ സുഹൃത്തായ മാളവിക ഖലോക്കറും എത്തുമെന്ന് പരിപാടിയുടെ മീഡിയ കോ-ഓർഡിനേറ്റർ ഡോ. കനിക ഖണ്ടേൽവാൾ "കേരളകൗമുദി" യോട് പറഞ്ഞു.

എല്ലാവർഷവും ജൂൺ 19 ലേഡീ ശ്രീറാം കോളേജിന് പ്രത്യേക ദിനമാണ്. സൂ ചിയുടെ പിറന്നാളായ അന്ന് ഇവിടെ ആഘോഷമാണ്. സൂ ചി വീട്ടുതടങ്കലിൽ നിന്ന് മോചിതയായി ദിവസം പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.

രാഷ്ട്രമീമാംസ വിഭാഗത്തിലെ കുട്ടികളും ആഹ്ളാദത്തിലാണ്. സൂ ചി ഇവിടെ പഠിച്ചെന്ന കാരണം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയതെന്ന് കൊൽക്കത്തയിൽ നിന്നുള്ള വിദ്യാർത്ഥിനി പൂജ ഭാട്ടിയ പറയുന്നു. രാഷ്ട്രമീമാസാ വിഭാഗത്തിന്റെ ഒന്നാംനിലയിലെ 9, 9എ എന്നീ ക്ളാസ് മുറികൾ സൂ ചി സന്ദർശിക്കുമെന്ന് വിശ്വാസത്തിലാണ് പൂജ.

ഇവിടെയും മലയാളി മണം
കോളേജിൽ സൂചിയെ സ്വീകരിക്കുന്നത് മലയാളിയായ പ്രിൻസിപ്പാൽ ഡോ. മീനാക്ഷി ഗോപിനാഥ് ആണ്. കേരള മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ ചെറുമകളാണ് ഡോ. മീനാക്ഷി. സൂ ചിക്കായി ഒരുക്കുന്ന കലാവിരുന്നിലെ ശാസ്ത്രീയ നൃതത്തിന് നേതൃത്വം നൽകുന്നതും മലയാളിയായ നർത്തകി ഗീതാചന്ദ്രനാണ്.

Saturday, November 10, 2012