Powered By Blogger

Monday, June 9, 2014

Rao swears in


Appeared on 3rd June 2014

മകനും അനന്തരവനും 11 അംഗ മന്ത്രിസഭയിൽ
 നായിഡുവിനെ പങ്കെടുത്തില്ല

ന്യൂഡൽഹി: രാജ്യത്തെ 29-ാമത്തെ സംസ്ഥാനമായ തെലുങ്കാനയുടെ പ്രഥമ മുഖ്യമന്ത്രിയായി തെലുങ്കാന രാഷ്ട്ര സമിതിയുടെ അദ്ധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാവുവിന്റെ മകൻ കെ.ടി. രാമറാവു, അനന്തരവൻ ടി. ഹരീഷ് റാവു എന്നിവരും 11 അംഗ മന്ത്രിസഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ ഏക മുസ്‌ലിം അംഗമായ മുഹമ്മദ് മെഹ്‌മൂദ് അലിയും ദളിത് അംഗമായ ടി. രാജയ്യയു ഉപമുഖ്യമന്ത്രിരായി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്‌ക്ക് മുൻപ് ഇന്നലെ രാവിലെ 6.30ഓടെ സംസ്ഥാനത്തിന്റെ ഗവർണറുടെ അധിക ചുമതല ഏറ്റെടുത്തുകൊണ്ട് ആന്ധ്രാപ്രദേശ് ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് കല്യാൺ ജ്യോതി സെൻഗുപ്തയാണ് ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് രാവിലെ 8.15നാണ് റാവുവിന് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നും അടുത്ത അഞ്ച് വർഷം കൊണ്ട് ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ചന്ദ്രശേഖര റാവു അറിയിച്ചു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള സമരങ്ങളിൽ രക്തസാക്ഷികൾക്ക് പുഷ്‌പാർച്ചന നടത്തിയശേഷമാണ് റാവു സത്യപ്രതിജ്ഞ ചെയ്തത്.

എൻ. നരസിംഹ റെഡ്ഡി, ഇ. രാജേന്ദർ, പി. ശ്രീനിവാസ റെഡ്ഡി, ടി. പത്മ റാവു, പി. മഹേന്ദർ റെഡ്ഡി, ജെ. രാമണ്ണ, ജി. ജഗ്ദീഷ് റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാർ. മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ല. 119 അംഗ നിയമസഭയിൽ 63 സീറ്റുകൾ നേടിയാണ് ടി.ആർ.എസ് അധികാരത്തിലേറിയത്.

അതേസമയം, ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ഈ മാസം 8ന് സത്യപ്രതിജ്ഞ ചെയ്യേണ്ട ടി.ഡി.പി അദ്ധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. നേരിട്ടോ ഫോണിലൂടെയോ ക്ഷണിക്കാത്തതിനാലാണ് താൻ പങ്കെടുക്കാതിരുന്നതെന്ന് നായിഡു വ്യക്തമാക്കി. എന്നാൽ ഔദ്യോഗികമായ ക്ഷണക്കത്ത് അയച്ചിരുന്നുവെന്ന് തെലുങ്കാന സർക്കാർ അറിയിച്ചു.

2001ലാണ് തെലുങ്കു ദേശം പാർട്ടി വിട്ട് ചന്ദ്രശേഖര റാവു ടി.ആർ.എസ് രൂപീകരിക്കുന്നത്. തുടർന്ന് 2004ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടെങ്കിലും ഒന്നാം യു.പി.എയുടെ അവസാന കാലത്ത് സഖ്യം വേർപ്പെടുത്തുകയായിരുന്നു. 2009ലെ തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത പരാജയം ഏറ്റവാങ്ങുകയും ചെയ്തു. തുടർന്നാണ് തെലുങ്കാന സംസ്ഥാന വാദം വീണ്ടും ഉയർത്തിക്കൊണ്ട് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്.

2000ത്തിൽ എൻ.ഡി.എ സർക്കാർ കാലത്താണ് ഇതിന് മുൻപ് മൂന്ന് സംസ്ഥാനങ്ങൾ പിറവിയെടുത്തത്. ബീഹാർ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ വിഭജിച്ച് ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രൂപീകരിച്ചിരുന്നു.

കഴിഞ്ഞദിവസം രാത്രി തന്നെ പുതിയ സംസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. തലസ്ഥാന നഗരമായ ഹൈദരാബാദിലാകെ ടി.ആർ.എസിന്റെ കൊടിയുടെ നിറമായ പിങ്കുകൊണ്ട് മൂടിയിരുന്നു. ഞായറാഴ്ച അർദ്ധരാത്രിയിലാണ് തന്നെ വെടിക്കെട്ടോടെ ആഘോഷങ്ങൾ തുടങ്ങിയത്.

 അസ്വാരസ്യങ്ങൾ തുടങ്ങി

റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് മണിക്കൂറുകൾ കഴിയും മുൻപെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ തുടങ്ങി. സംസ്ഥാനം രൂപീകരിച്ച് തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

റാവു സവർണ്ണ വിഭാഗമായ വേലമ ജാതിയിൽപ്പെട്ടയാളാണ്. കൂടാതെ മകനും അനന്തരവനും മന്ത്രിസഭയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. മന്ത്രിസഭയിലെ നാല് പേർ റെഡ്ഡി വിഭാഗത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ മാത്രമാണ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ. ദളിത് വിഭാഗത്തിൽ നിന്നുള്ള ഏക അംഗമായ രാജയ്യ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും ആരോഗ്യവകുപ്പാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. പ്രധാന വകുപ്പായ ആഭ്യന്തരം എൻ. നരസിംഹ റെഡ്ഡിക്കാണ് നൽകിയത്.

എന്നാൽ മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച് ഇപ്പോൾ വിലയിരുത്താനാവില്ലെന്ന് റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി. റാമാ റാവു പറഞ്ഞു. മന്ത്രിസഭയിൽ ആകെ 18 അംഗങ്ങളുണ്ടാകുമെന്നും മന്ത്രിസഭാ വികസനം വരുന്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും: മോഡി

തെലുങ്കാന സംസ്ഥാന വാസികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്റിൽ കുറിച്ചു. ഇന്ത്യയ്‌ക്ക് പുതിയൊരു സംസ്ഥാനം ലഭിച്ചെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാനത്തിലെ ജനങ്ങൾക്കും സർക്കാരിനും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പു നൽകുന്നതായും മോഡി പറഞ്ഞു.

Telangana is born

Appeared on 2nd May 2014

ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട സമരങ്ങൾക്കൊടുവിൽ അംഗീകാരം ലഭിച്ച തെലുങ്കാന സംസ്ഥാനം ഇന്ന് ഔദ്യോഗികമായി ജന്മമെടുക്കും. രാജ്യത്തിന്റെ 29-ാമത്തെ കുഞ്ഞായിട്ടാണ് തെലുങ്കാന ജന്മമെടുക്കുന്നത്. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി തെലുങ്കാന രാഷ്ട്ര സമിതി അദ്ധ്യക്ഷനായ കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിന് മുന്നോടിയായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം ഭാഗീകമായി ഇന്ന് പിൻവലിക്കും. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും മുൻപ് നിലവിൽ ആന്ധ്രാ പ്രദേശ് ഗവർണറായ ഇ.എസ്.എൽ. നരസിംഹൻ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തിനാണ് പുതിയ സംസ്ഥാനത്തിന്റെ അധിക ചുമതലയും നൽകിയിരിക്കുന്നത്. തുടർന്ന് ഇരു സംസ്ഥാനങ്ങളുടെയും ഇടയിൽ 16 ചെക്ക് പോസ്റ്റുകളും ഇന്ന് സ്ഥാപിക്കും. നാളെ ഭൂപടവും പുറത്തിറങ്ങും.

ഒരേ ഭാഷ സംസാരിക്കുന്നവരാണെങ്കിലും ആന്ധ്രാ പ്രദേശിനോട് ചേരാൻ തെലുങ്കാന പ്രദേശവാസികൾ പതിറ്റാണ്ടുകൾക്ക് മുൻപെ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ഇക്കാര്യം വ്യക്തമാക്കിയിടുള്ളതുമാണ്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ വിവാഹമോചന ഉടന്പടികളോടെയാണ് തെലുങ്കാനയെന്ന "നിഷ്‌കളങ്ക പെൺകൊടി'യുടെയും ആന്ധ്ര എന്ന "വികൃതിപയ്യന്റെ'യും വിവാഹം നടത്തിയത്. വർഷം കുറേ കടന്നുപോയെങ്കിലും അദ്ദേഹം പറഞ്ഞത് ശരിവയ്‌ക്കും പോലെ വിവാഹമോചനം വേണ്ടിവന്നു.

സംസ്ഥാനം വിഭജിച്ചതിലൂടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാഹമായെന്ന് കരുതുന്നുവർക്ക് തെറ്റി. കാരണം ഇനിയും തീരുമാനമാകാത്ത ഒട്ടേറെ കാര്യങ്ങളും അനിശ്ചിതത്വങ്ങളും തുടരുകയാണ്. സ്വത്ത് വിഭജനം, ഉദ്യോഗസ്ഥരെ പങ്കിട്ടു എടുക്കൽ, നദിജല തർക്കങ്ങൾ, അങ്ങനെ പലതും. റായലസീമയും കോസ്റ്റൽ ആന്ധ്രയും ഉൾപ്പെടുന്ന സീമാന്ധ്രാ പ്രദേശം ആന്ധ്രാ പ്രദേശ് എന്ന് തന്നെയായിരിക്കുമോ അറിയപ്പെടുകയെന്ന കാര്യത്തിൽ പോലും ഇനിയും തീരുമാനമായിട്ടില്ല. അതിന്റെ തലസ്ഥാനം എവിടെയായിരിക്കുമെന്നും നിശ്ചയമില്ല. ആ സംസ്ഥാനത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു ഈ മാസം എട്ടിന് എവിടെവച്ചാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നും തീരുമാനമായിട്ടില്ല.

രാവിലെ 8.15 ഓടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചന്ദ്രശേഖര റാവു 12.57 ഓടെ തന്റെ ഓഫീസിൽ ചുമതലയേൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തെലുങ്കാന പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിക്കുകയായിരിക്കും അദ്ദേഹം എടുക്കുന്ന ആദ്യ തീരുമാനം.

 ചെടിച്ചട്ടികൾ മതിൽ തീർക്കുന്ന സെക്രട്ടേറിയറ്റ്

ഒൻപത് ബ്ലോക്കുകളുള്ള സചിവാലയത്തിൽ (സെക്രട്ടേറിയറ്റിൽ) രണ്ട് സംസ്ഥാനങ്ങളുടെയും വകുപ്പുകൾക്കുള്ള വിഭജനം പൂർത്തിയായിട്ടുണ്ടെങ്കിലും പലയിടത്തും മതിൽ കെട്ടാതെ ചെടിച്ചട്ടികൾ കൊണ്ട് വിഭജനം യാഥാർത്ഥ്യമാക്കാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുള്ലത്. എ,ബി,സി,ഡി ബ്ളോക്കുകൾ തെലുങ്കാനയ്‌ക്കും എച്ച്,കെ,എൽ ബ്ളോക്കുൾ ആന്ധ്രയ്ക്കുമാണ്.

തെലുങ്കാന സംസ്ഥാന പ്രക്ഷോഭം കൊടുപിരിക്കൊണ്ട് നിൽക്കവേ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിന് മുന്നിൽ ഏറ്റുമുട്ടിയിരുന്നു. അതേ തുടർന്ന് ഇരു വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർക്കായി പ്രത്യേക കവാടം തുറന്നിരുന്നു. ഈ തൽസ്ഥിതി തുടരും. മിന്റ് കോന്പൗണ്ട് വഴി റാവുവും തെലുഗു തല്ലി ഫ്ളൈഓവറിലൂടെ നായിഡും സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കും. ഏതായാലും ആഴ്ചയിൽ മൂന്ന് ദിവസം ഗുൻടൂറിലെ ആചാര്യ നാഗാർജുന സർവകലാശാലയുടെ പുതിയ കെട്ടിടത്തിൽ തന്റെ ഭരണം നിർവഹണം നടത്താനാണ് ചന്ദ്രബാബുനായിഡുവിന്റെ ആലോചനയെന്ന് അറിയുന്നു. സംസ്ഥാന ഡി.ജി.പിയുടെ ഉൾപ്പെടെയുള്ള ഓഫീസുകൾ മാറ്റാനും നായിഡു തീരുമാനിച്ചു കഴിഞ്ഞു.

നംപള്ളിയിൽ നിലവിലുള്ള പുതിയ അസംബ്ളി കെട്ടിടത്തിൽ തെലുങ്കാനയുടെ സഭ കൂടും. ആന്ധ്രയിൽ നിന്നുള്ള സാമാജികർ ജൂബിലി ഹാളിൽ സമ്മേളിക്കും.

ജൂബിലി ഹിൾസിലുള്ള തെലുങ്കാന ഭവനിൽ സജ്ജമാക്കിയിട്ടുള്ള വാർ റൂമിലാകട്ടെ ഉദ്യോഗസ്ഥരുടെ ജനന സ്ഥലം വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കേറ്റുകൾ വാങ്ങുന്ന തിരക്കിലാണ്. എന്നാൽ ഉദ്യോഗസ്ഥരെ പങ്കിടുന്ന പ്രകിയ പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനായി കമലാനാഥൻ കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്. മേയ് 26 മുതൽ തന്നെ സാലറി അക്കൗണ്ടുകളും ട്രഷറികളും വിഭജനം നടത്തി പ്രവർത്തിച്ചു തുടങ്ങിക്കഴിഞ്ഞു.

മുഖ്യമന്ത്രിക്കായുള്ള രണ്ട് പ്രാഡോ വണ്ടികളിൽ ഒന്ന് റാവുവും മറ്റൊന്ന് നായിഡും പങ്കിട്ട് എടുത്തുകഴിഞ്ഞു.

 ഉദ്യോഗസ്ഥർക്കായി അടിപ്പിടി
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കായും ഇരു സംസ്ഥാനങ്ങളും തർക്കം തുടങ്ങിയിട്ടുണ്ട്. മേടക് സ്വദേശിയായ വി.എൻ.റെഡ്ഡിയെ ചീഫ് സെക്രട്ടറിയാക്കണമെന്നാണ് റാവുവിന്റെ അഭിപ്രായം. എന്നാൽ അത് സാദ്ധ്യമല്ലെന്ന് പേഴ്സണൽ വകുപ്പ് അറിയിച്ചിട്ടുണ്ട്. 163 ഐ.എ.എസ് ഉദ്യോഗസ്ഥരുടെയെും 112 ഐ.പി.എസ്സുകാരുടെയും 65 ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥരെയുമാണ് കേന്ദ്രം തെലുങ്കാനയ്‌ക്കായി ശുപാർശ ചെയ്തിട്ടുള്ളത്. ഈ ഫയലിന് പ്രധാനമന്ത്രി ഓഫീസിന്റെ അന്തിമാനുമതി ലഭിക്കേണ്ടതുമുണ്ട്.

 അൽപ്പം ചരിത്രം
നൈസാം രാജവംശത്തിന്റെ കീഴിലായിരുന്ന തെലുങ്കാന എന്ന ഹൈദരാബാദ് സംസ്ഥാനം 1948ലാണ് ഇന്ത്യൻ യൂണിയന്റെ ഭാഗമായത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദ്ദാർ വല്ലാഭായി പട്ടേലിന്റെ ഉരുക്കുമുഷ്‌ഠിക്ക് മുന്നിൽ നൈസാം കീഴടങ്ങുകയായിരുന്നു. അഥവാ കീഴടക്കുകയായിരുന്നു. തുടർന്ന് 1952ൽ ഹൈദരാബാദ് സംസ്ഥാനത്ത് ആദ്യ തിരഞ്ഞെടുപ്പും നടന്നു. ഐക്യ ആന്ധ്രയ്‌ക്കായുള്ല പ്രക്ഷോഭങ്ങൾ തുടങ്ങുന്നതും അതേ വർഷമാണ്. 1952 ഡിസംബർ 16ന്, 53ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ പോട്ടി ശ്രീരാമുലു മദ്രാസിൽ വച്ച് രക്തസാക്ഷിത്വം വഹിച്ചു. അതോടെ ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപീകരിക്കാൻ തീരുമാനമായി. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന റായലസീമയെയും കോസ്റ്റൽ ആന്ധ്രയെയും ഉൾപ്പെടുത്തികൊണ്ട് 1953 ഒക്‌ടോബർ 1ന് ആന്ധ്രാ സംസ്ഥാനം രൂപം കൊണ്ടു. ആന്ധ്രാ സംസ്ഥാനത്തിൽ ലയിക്കുന്നതിനോട് തെലുങ്കാന പ്രദേശ വാസികൾക്ക് അന്നേ എതിർപ്പുണ്ടായിരുന്നു. അത് അവഗണിച്ചകൊണ്ട് ഭാഷാ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിന് ആന്ധ്രാപ്രദേശ് രൂപം കൊണ്ടു.
1969ലാണ് ആദ്യ തെലുങ്കാന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട് 300 ഓളം പേർ കൊല്ലപ്പെട്ടു. അതേ നേരിടാൻ 1972ൽ സീമാന്ധ്രക്കാർ ജെയ് ആന്ധ്രാ മൂവ്മെന്റുമായി എത്തി. 1984ൽ എൻ. ടി. രാമറാവു മുഖ്യമന്ത്രിയായതോടെ തെലുങ്കാനയിൽ നിന്നുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് തികഞ്ഞ നിശബ്ദതയായിരുന്നു. 1999 കോൺഗ്രസ് സംസ്ഥാനം വിഭജനം ആവശ്യപ്പെട്ടു. എന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അത് നിരസിച്ചു. അധികം താമസിയാതെ തെലുങ്കാന രാഷ്ട്ര സമിതി രൂപീകരിച്ചുകൊണ്ട് കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി. 2009ൽ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ അനിശ്ചിതക്കാല നിരാഹാരം തുടങ്ങി. തുടർന്ന് കേന്ദ്രം സംസ്ഥാനം വിഭജനം പ്രഖ്യാപിച്ചു. എന്നാൽ ദിവസങ്ങൾക്കകം കേന്ദ്രം തീരുമാനം മരവിപ്പിച്ചതോടെ വീണ്ടും ജനം തെരുവിലിറങ്ങി. 2010 ഫെബ്രുവരിയിൽ ജസ്റ്റിസ് ശ്രീകൃഷ്‌ണയെ സംസ്ഥാനം വിഭജനം പഠിക്കാൻ നിയോഗിച്ചു. ഒടുവിൽ സംസ്ഥാനം യാഥാർത്ഥ്യവുമായി.

 കൗണ്ട് ഡൗൺ
 ഫെബ്രു 18: തെലുങ്കാന ബിൽ ലോക്‌സഭയിൽ പാസായി.
 ഫെബ്രു 19: കിരൺകുമാർ റെഡ്ഡി മുഖ്യമന്ത്രി പദം രാജിവച്ചു.
 ഫെബ്രു 20: ബിൽ രാജ്യസഭയും കടന്നു
 മാർച്ച് 1: രാഷ്ട്രപതി ബില്ലിൽ ഒപ്പു വച്ചു.
 ഏപ്രിൽ 30: സെക്രട്ടേറിയറ്റിലെ നാല് ബ്ളോക്കുകൾ തെലുങ്കാനയ്‌ക്കും മൂന്ന് ബ്ളോക്കുകൾ ആന്ധ്രയ്‌ക്കും വിഭജിച്ചു.
 മേയ് 17ന്: ഉദ്യോഗസ്ഥരുടെ വിജനത്തിനായി
 ജൂൺ 2: ചന്ദ്രശേഖറ റാവു മുഖ്യമന്ത്രിയാകുന്നു