ഓർ മ്മകളുടെ ആകാശത്തേക്ക് ജാലകങ്ങൾ തുറന്ന് അവരിനിയെന്നും ചിരിക്കുന്ന നക്ഷത്രങ്ങളെ കാണും. അതിലൊരു നക്ഷത്രം അവരോടു പറയും, എന്നെയോർത്ത് ഇനിയൊരിക്കലും മിഴിനീരൊഴുക്കരുതെന്ന്. മകന്റെ വേർപാട് അവരുടെ ജീവിതത്തിലെന്നും സങ്കട നോവുള്ള ഓർമ്മച്ചിത്രമായിരുന്നു. വേദനകളുടെ നീണ്ട നാളുകളിലും ഇടറാതിരുന്ന മനസുകൾക്ക് മുന്നിലിതാ സൂര്യശോഭയോളം തിളങ്ങുന്ന അഭിമാന നക്ഷത്രമുണ്ട്, വിധിയെ ജീവിതം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും തിരുത്തിയെഴുതിയ മിടുമിടുക്കി, ഐ.എ. എസിന് ഒന്നാം റാങ്ക് നേടിയ മകൾ ഇറാ സിംഗാൾ. അച്ഛന്റെയും അമ്മയുടേതുമാണ് ആ വിജയം. അവരുടെ ആകാശങ്ങളിലും ഭൂമിയിലും ജീവിതം പുഞ്ചിരിച്ചു നിൽക്കുകയാണ്.
ഡൽഹി സഫ്ദർജംഗ് എൻക്ളേവിലെ വൃന്ദാവൻ അപ്പാർട്ടുമെന്റിന്റെ മൂന്നാം നിലയിലെ 302-ാം നമ്പർ വീട് ഇതിനോടകം ഒരുപാട് അഭിമുഖങ്ങൾ കണ്ടു കഴിഞ്ഞു. ഇറയുടെ അച്ഛൻ രാജേന്ദ്ര സിംഗാൾ അകത്തേക്ക് സ്വാഗതം ചെയ്തു. ജീവിതത്തിലേറെ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരു മനുഷ്യന്റെ മനസ് സന്തോഷം കൊണ്ടു നിറഞ്ഞിട്ടും തുളുമ്പാതെ നിൽക്കുന്നത് ആ മുഖത്തു നിന്നു വായിച്ചെടുക്കാമായിരുന്നു. അകത്തേക്കു കടന്ന് ഓഫീസ് മുറിയിൽ ഇരിപ്പുറപ്പിച്ചപ്പോൾ ഇറയുടെ അമ്മ അനിത സിംഗാളും അവിടെയെത്തി.
വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന മകളെക്കുറിച്ച് വിനയം നിറഞ്ഞ വാക്കുകളിൽ ആ അച്ഛനും അമ്മയും പറഞ്ഞു തുടങ്ങി. 1983 ആഗസ്റ്റ് 31നായിരുന്നു ഇറയുടെ ജനനം. കുസൃതികൾ നിറഞ്ഞ കുട്ടിക്കാലം. വായാടി പെണ്ണ്. ആരെയും ആകർഷിക്കുന്ന സ്വഭാവം. ഇന്നും അങ്ങനെ തന്നെ. സംസാരത്തിൽ കൂടുതൽ പക്വത വന്നെന്ന് മാത്രം.
അ ഞ്ചാം വയസിലെത്തിയ രോഗം ഇറയുടെ ബാല്യത്തിൽ നിഴൽ വീഴ്ത്തിയ സംഭവം പറഞ്ഞു തുടങ്ങുമ്പോഴേക്കും അനിതയുടെ വാക്കുകൾ മുറിഞ്ഞു. അനിത നിറുത്തിയിടത്തു നിന്നു രാജേന്ദ്ര സിംഗാൾ പറഞ്ഞു തുടങ്ങി. പെട്ടെന്നൊരു ദിവസമായിരുന്നു സ്കോളിയോസിസ് എന്ന രോഗം മറ നീക്കി പുറത്തുവന്നത്. മികച്ച ചികിത്സ നൽകി. സർജറി വേണമെന്നായിരുന്നു എയിംസിലെ ഡോക്ടർമാരുടെ ഉപദേശം. അതും വലിയ ഉറപ്പില്ലാത്ത ശസ്ത്രക്രിയ. അങ്ങനെയൊരു പരീക്ഷണത്തിന് മകളെ വിട്ടുകൊടുക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് അതേക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടേയില്ല.
മിക ച്ച വിദ്യാഭ്യാസം നൽകുകയും ശാരീരിക വൈകല്യമെന്ന തോന്നൽ അവളിൽ ഉണ്ടാകാതെ നോക്കുകയുമായിരുന്നു പിന്നീടുള്ള ലക്ഷ്യം. അതിൽ നൂറു ശതമാനം വിജയിച്ചു. മറ്റു ഏതൊരു സാധാരണ കുട്ടിയെയും പോലെ ഒറ്റയ്ക്കാണ് അവൾ സ്കൂളിലും കോളേജിലും പോയത്. ജോലി നേടിയതും ജോലി സ്ഥലമായ മുംബെയിലേക്ക് പോയതുമെല്ലാം തനിച്ചായിരുന്നു. അവളുടെ സ്വഭാവ വളർച്ചയിൽ അത് വലിയ സ്വാധീനം ചെലുത്തി. മറ്റു കുട്ടികളിൽ നിന്ന് ഒരു കുറവും അവൾക്കില്ലെന്ന തോന്നൽ ആഴത്തിൽ പതിപ്പിക്കാനായി അവളെ സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചത് ഏറെ സഹായിച്ചു. ശാരീരിക വൈകല്യങ്ങളുടെ പേരിൽ കുട്ടികളെ വേർതിരിച്ച് കാണുന്നവർക്കുള്ള മറുപടിയെന്നോണം കടമ്പകൾ കടന്ന കാലങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ അനിതയും രാജേന്ദ്ര സിംഗാളിനൊപ്പം ചേർന്നു.
അച്ഛനമ്മമാരുടെ ആകാശങ്ങളിൽ മഴക്കാറു മൂടിയ ദുഃഖകാലത്തെക്കുറിച്ചു പിന്നീടു പറഞ്ഞു തന്നത് ഇറയായിരുന്നു. ബിസിനസ് കൺസൾട്ടന്റാണ് രാജേന്ദ്ര സിംഗാൾ. അനിത ഇൻഷുറൻസ് കൺസൾട്ടന്റും. ഇറയും 1994–ൽ സഹോദരന്റെ അകാല വേർപാടാണ് അവരെ തകർത്തുകളഞ്ഞത്. അന്ന് എല്ലാവരും രാജേന്ദ്ര സിംഗാളിന് പല മുന്നറിയിപ്പുകളും നൽകി. ആരോഗ്യമുള്ള മകനോ പോയി, ഇനി ആകെയുള്ളത് വൈകല്യമുള്ള മകൾ മാത്രം. ദൈവത്തിന്റെ എന്ത് വികൃതിയാണിതെന്ന് പലരും കുത്തിനോവിച്ചു. വാർദ്ധക്യത്തിൽ ആരു നോക്കുമെന്ന ചോദ്യവും ചില ബന്ധുക്കൾ ഉയർത്തി. മകന്റെ വേർപാടിന്റെ ദുഃഖത്തിലും അച്ഛന്റെ മറുപടി ശക്തമായിരുന്നു. മകൾക്ക് കുറവുകൾ ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല. മകനും മകളും ഒരുപോലെയാണ്. ആ വാക്കുകളുടെ കരുത്തിലായിരുന്നു പിന്നീട് ഇറ ചുവടുവച്ചു നടന്നത്. തന്റെ ചരിത്ര വിജയം അച്ഛനാണ് ഇറ സമ്മാനിക്കുന്നത്.
ച രിത്ര വിജയം എന്ന് ഒരിക്കൽ കൂടി ആവർത്തിക്കുന്നതിനിടെ ഹൃദ്യമായൊരു തിരുത്തലുമായ് ഇറ ഇടപെട്ടു. ഒന്നാം റാങ്ക് ആർക്കെന്ന ചോദ്യം ചോദിച്ചാൽ ഡോ. രേണു രാജെന്നേ ഞാൻ പറയൂ. തന്റേതായ കാരണവും ഈ വാദത്തോടൊപ്പം ഇറ നിരത്തുന്നു. 2010 ലായിരുന്നു ആദ്യമായി സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നത്. പിന്നീട് മൂന്ന് തവണ എഴുതി, നാലാം തവണയാണ് പൊൻതിളക്കമുള്ള ഒന്നാം റാങ്ക് മുത്തമിടുന്നത്. എന്നാൽ തൊട്ടുപിന്നിലുള്ള രേണുവിന്റേത് കന്നിയങ്കത്തിലെ വിജയത്തിളക്കമാണ്. രേണവിനുള്ള അഭിനന്ദനങ്ങളും ആശംസകളും ഇറ കേരളകൗമുദിയിലൂടെ നേർന്നു.
വിധിയെ മാറ്റിയെഴുതി, വെല്ലുവിളികളെ നേരിട്ട് ... ഇങ്ങനെ വിജയവാർത്തയുടെ തലക്കെട്ടുകൾക്കൊപ്പം മുഴച്ചു നിന്നത് ഇറയുടെ ശാരീരിക വൈകല്യമായിരുന്നു. സുഷുമ്നാ നാഡിയെ ബാധിക്കുന്ന സ്കോളിയോസിസ് എന്ന രോഗം ബാധിച്ച 31 കാരിയായ ഈ നാലര അടി ഉയരക്കാരി സിവിൽ സർവീസസ് പരീക്ഷയിൽ ഭിന്നശേഷിയുള്ളവരിലെ ആദ്യ ഒന്നാം റാങ്കുകാരി എന്ന നേട്ടമാണ് എഴുതിച്ചേർത്തത്. എന്നാൽ ശാരീരിക വൈകല്യമുള്ള 'ഇറാ" എന്ന് മനസിൽ കുറിച്ചിട്ട് അവരോട് സംസാരിക്കാൻ ആർക്കും കഴിയില്ല. അതിന് അവർ നിന്നു തരികയുമില്ല. ഭിന്നശേഷിയുള്ള ഇറയ്ക്കൊപ്പം അല്പസമയം ചെലവഴിച്ചാൽ നമ്മുടെ മനസിന്റെ വൈകല്യം തിര ിച്ചറിയും.
ഡൽഹിയിലേക്കുള്ള സ്കൂൾ മാറ്റത്തിന്റെ ആദ്യ പാഠം ഇറയ്ക്ക് സമ്മാനിച്ചത് അത്ര നല്ല ഓർമ്മയല്ല. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇറ ആറാം ക്ളാസിൽ പഠിക്കുമ്പോൾ രാജേന്ദ്ര സിംഗാൾ കുടുംബത്തെ ഡൽഹിയിലേക്ക് പറിച്ചുനട്ടത്. അന്ന് ന്യൂഡൽഹിയിലെ മോഡേൺ സ്കൂളിൽ പ്രവേശനം തേടി ചെന്നപ്പോൾ പ്രിൻസിപ്പൽ ഇറയെ സ്പെഷ്യൽ സ്കൂളിൽ ചേർക്കാൻ നിർദ്ദേശിച്ചു. പ്രവേശനം നൽകാൻ പറ്റില്ലെങ്കിൽ അക്കാര്യം പറഞ്ഞാൽ മതിയെന്നായിരുന്നു രാജേന്ദ്ര സിംഗാളിന്റെ മറുപടി. അവിടെ നിന്ന് പടിയിറങ്ങിയ ഇറ, ലോറെറ്റോ കോൺവെന്റ് സ്കൂളിലും ദൗളാകുവായിലെ ആർമി പബ്ളിക് സ്കൂളിലുമായി തിളക്കമേറിയ വിജയങ്ങളോടെ സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ബിരുദം നേടിയ ഇറ, ഡൽഹി ഫാക്കൽട്ടി ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് എ.ബി.എ പഠനവും പൂർത്തിയാക്കി.
സിവിൽ സർവീസ് മനസിൽ എവിടെയോ ഉണ്ടായിരുന്നെങ്കിലും പഠിച്ച് മാസ്റ്റർ ബിരുദം നേടിയ ബിസിനസ് മാനേജ്മെന്റിന്റെ വഴിയിലാണ്ഇറ ആദ്യം സഞ്ചരിച്ചത്. കൊക്കോകോളയുടെ മാർക്കറ്റിംഗ് വിഭാഗത്തിൽ ഇന്റേൺഷിപ്പ് ചെയ്ത ഇറ, കാഡ്ബറി ഇന്ത്യയുടെ മുംബയിലെ ആസ്ഥാനത്ത് കസ്റ്റമർ ഡെവലപ്മെന്റ് മാനേജറുമായി. ഇതിനിടെയാണ് ഐ.എ.എസ് മോഹം ശക്തമായത്. ആറു മാസത്തെ പഠനത്തിന് പോയിരുന്നു. പക്ഷേ പിന്നീട് ഒരിക്കലും പ്രത്യേക പരിശീലനം തേടിയില്ല. ആഴത്തിലുള്ള പത്രവായനയെയും ഇന്റർനെറ്റിനെയും ആശ്രയിച്ചു. സ്വന്തം പഠനമാതൃക രൂപപ്പെടുത്തി. വിഷയങ്ങളിൽ നിന്ന് വിഷയങ്ങളിലേക്ക് കടന്ന് കൂടുതൽ മനസിലാക്കാൻ ഇന്റർനെറ്റ് സഹായിച്ചു.
2010 ലെ സിവിൽസർവീസ് പരീക്ഷയിൽ ഇറ മികച്ച റാങ്ക് സ്വന്തമാക്കി. ആറാം ക്ളാസിൽ ഒരു പ്രിൻസിപ്പലാണ് ഇറയുടെ സ്വപ്നങ്ങൾക്ക് തടസം നിന്നതെങ്കിൽ ഇത്തവണ സർക്കാരായിരുന്നു എതിർകക്ഷി. 62 ശതമാനം ചലനേന്ദ്രിയങ്ങളുടെ വൈകല്യമുണ്ടെന്ന (ലോക്കോമോട്ടീവ് ഡിസെബിലിറ്റി) പേരിൽ 2011 ൽ ഇറയ്ക്ക് സിവിൽ സർവീസിൽ നിന്ന് അയോഗ്യത കൽപ്പിച്ചു. ശാരീരിക വൈകല്യങ്ങളുടെ പട്ടികയിൽ ഇറയുടെ വൈകല്യം ഉൾപ്പെടുത്താൻ കഴിയില്ലെന്നും വിധിയെഴുതി. തള്ളുന്നതിനും വലിക്കുന്നതിനും ഭാരമുള്ള വസ്തുക്കൾ എടുക്കുന്നതിനും ഇറയ്ക്ക് കഴിയില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ സർക്കാരിന്റെ വിധിയെഴുത്തിനെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഇറ ചോദ്യം ചെയ്തു. തനിക്ക് ജോലി നിഷേധിച്ചത് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റി ആക്ടിലെ 14,16 വകുപ്പുകളുടെ ലംഘനമാണെന്ന് ഇറ വാദിച്ചു. മൂന്നു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഇറ ജയിച്ചു. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൽ അസിസ്റ്റന്റ് കമ്മിഷണറായി നിയമനവും ലഭിച്ചു.
മകളെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ രാജേന്ദ്ര സിംഗാളിന്റെ മുഖത്ത് അഭിമാനം വിടരും. ഐ.എ.എസ് പരീക്ഷയിലെ ഒന്നാം റാങ്ക് നേട്ടം കൊണ്ടല്ല അത്. ബിസിനസ് കുടുംബത്തിന്റെ പാരമ്പര്യം നിലനിറുത്തി പോകുന്നതിനാണ് ഇറ എം.ബി.എ എടുത്തത്. ബിസിനസിൽ ശ്രദ്ധിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ തന്നെപ്പോലെ വൈകല്യം അനുഭവിക്കുന്നവരുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഐ.എ.എസ് സഹായിക്കുമെന്ന തോന്നലിലാണ് മകൾ ഐ.എ.എസ് വഴി സഞ്ചരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം റാങ്ക് എന്നു കേൾക്കുമ്പോൾ മനസിലേക്ക് പുസ്തകപ്പുഴുവെന്ന വിശേഷണം ഓടിയെത്തും. ഇറ ഒരിക്കലും ഒരു പുസ്തകപ്പുഴുവല്ല. വായിക്കും. ഒരുപാട് വായിക്കും. വായനയിലെ സ്പീഡിനെക്കുറിച്ച് പോലും അമ്മ അനിത ഇടയ്ക്ക് പറഞ്ഞു. ഒരു മിനിട്ടിൽ 700 വാക്കുകൾ. കവിതയെഴുത്താണ് മറ്റൊരു വിനോദം. സാംസ്കാരിക പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ട്. മികച്ച നാടക പ്രവർത്തകയും സംവിധായകയുമാണ്. ഇവന്റ് മാനേജ്മെന്റിലും സ്റ്റേജ് മാനേജ്മെന്റിലും വിദഗ്ദ്ധയാണ്. ഇനി ഭാവിയാണ് അറിയേണ്ടതെങ്കിൽ കൈപ്പത്തി നോക്കി പ്രവചിക്കാനും ഇറയ്ക്ക് അറിയാം. ഇതിന് പുറമേ ജ്യോതിഷവും പഠിച്ചിട്ടുണ്ട്.
ആയിര ത്തോളം വരുന്ന സുഹൃദ് വലയമാണ് ഇറയുടെ സമ്പത്ത്. അവരിൽ ആർക്കും എന്തു സഹായത്തിനും ഇറ എപ്പോഴുമുണ്ടാകും. പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതിനും ഇറ തത്പരയാണ്.
മനസിലെ വലിയ മോഹം ലോകം ചുറ്റിക്കാണാനാണ്. കുറച്ചുകാലം മുൻപ് യൂറോപ്യൻ രാജ്യങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം പോയിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ ഇറയും കുടുംബവവും കേരളത്തിലെത്തിയിരുന്നു. രാമേശ്വരം, കന്യാകുമാരി എന്നിവിടങ്ങളിൽ പോയ ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. ശ്രീപദ്മനാഭന്റെ അനുഗ്രഹങ്ങളും അന്ന് ഇറ തേടി. കേരളത്തിന്റെ പ്രകൃതി ഭംഗി ഇറയെ ഏറെ സ്വാധീനിച്ചു. കോവളത്തോ വേളിയിലോ കുറച്ച് ഭൂമി ന്യായവിലയ്ക്ക് ലഭിച്ചാൽ റിട്ടയർമെന്റ് ജീവിതം അവിടെയാക്കുമെന്നും രാജേന്ദ്ര സിംഗാൾ വെളിപ്പെടുത്തി.
ഇ റയ്ക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ നേർന്ന്, രാജേന്ദ്ര സിംഗാളിനോടും അനിതയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസിൽ കുറിച്ചിട്ടു, ഇതാണു ഭൂമിയിൽ നക്ഷത്രങ്ങൾ ഉദിക്കുന്ന ദ്വീപ്. ഈ മൂന്നു നക്ഷത്രങ്ങളെ നോക്കി ഇന്ന് ആകാശത്തു നിന്നൊരു കുഞ്ഞു നക്ഷത്രം പുഞ്ചിരി തൂകും.
No comments:
Post a Comment