Powered By Blogger

Thursday, July 10, 2014

Rajnath Singh is second

Appeared on 10th July 2014

രാജ്നാഥിന്റെ പടിയിറക്കം മന്ത്രിസഭയിലെ 'രണ്ടാമൻ' ആയശേഷം

Posted on: Thursday, 10 July 2014


ന്യൂഡൽഹി : നരേന്ദ്രമോ‌ദി മന്ത്രിസഭയിലെ രണ്ടാമൻ താനാണെന്ന് ഉറപ്പിച്ച ശേഷമാണ്  ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്  രാജ്നാഥ് സിംഗ് ഒഴിഞ്ഞതെന്ന് അറിയുന്നു. ആഭ്യന്തരമന്ത്രിയായ രാജ്നാഥ് സിംഗും ധനകാര്യമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയും തമ്മിൽ തുടർന്നു വന്ന 'രണ്ടാമൻ തർക്കം"  പരിഹരിച്ചാണ് പുതിയ അദ്ധ്യക്ഷനായി അമിത് ഷായെ തിരഞ്ഞെടുത്തതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. പാർലമെന്ററി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായി രാജ്നാഥ് സിംഗിനെ നിയമിച്ചുകൊണ്ടുള്ള കത്ത് സ്‌പീക്കർ സുമിത്രാ മഹാജന് കൈമാറിയതായാണ്  അറിയുന്നത്. ഡെപ്യൂട്ടി ലീഡർ എന്നത് പാർലമെന്ററി പദവിയല്ലെങ്കിലും സ്‌പീക്കറുടെ അനുമതിയോടെ ഭരണകക്ഷിക്ക് അത്തരത്തിൽ ഒരു പദവി സൃഷ്ടിക്കാവുന്നതാണ്.
കഴിഞ്ഞ കുറേ ദിവസമായി രാജ്നാഥ് സിംഗും ജെയ്‌‌റ്റ്ലിയും തമ്മിലുള്ള  മത്സരം പാർട്ടിയിലും സർക്കാരിലും ചൂടു പിടിച്ച ചർച്ചയായിരുന്നു. എന്നാൽ, അങ്ങനെയൊരു തർക്കമില്ലെന്നാണ് പാർട്ടി അറിയിച്ചിട്ടുള്ളത്.

രാജ്നാഥ് തന്നെയാണ് രണ്ടാമൻ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.  ഈ മാസം നടക്കുന്ന 'ബ്രിക്‌സ്" സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വിദേശത്ത് പോകുമ്പോൾ അക്കാര്യം ബോദ്ധ്യപ്പെടുമെന്നും അവർ വാദിക്കുന്നു. പ്രധാനമന്ത്രിയില്ലാത്തപ്പോൾ അടിയന്തര സാഹചര്യമുണ്ടായാൽ ആരാണ് മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കേണ്ടതെന്ന് അറിയിച്ചുകൊണ്ട് കാബിനറ്റ് സെക്രട്ടറിക്ക് നോട്ട് കൊടുക്കുകയാണ് കീഴ്‌വഴക്കം. ഇതിലൂടെ രണ്ടാമൻ ആരാണെന്ന് അറിയാമെന്നാണ് പറയപ്പെടുന്നത്.

സർക്കാരിന്റെ  വെബ്സൈറ്റിൽ മോദിയുടെ തൊട്ടു താഴെ രാജ്നാഥിന്റെ പേരാണ് ഉള്ളതെന്നും മേയ് 26ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മോഡിക്ക് തൊട്ടുപിറകേ രാജ്നാഥ് ആണ് സത്യവാചകം ചൊല്ലിയതെന്നുമാണ് രാജ്നാഥ് അനുകൂലികൾ വാദിക്കുന്നത്. മന്ത്രിസഭാ യോഗങ്ങളിൽ മോദിക്ക് തൊട്ടുടുത്ത് ഇരിക്കുന്നത് രാജ്നാഥ് ആണെന്നും അതുകൊണ്ട് അദ്ദേഹമാണ് മന്ത്രിസഭയിലെ രണ്ടാമൻ എന്നും മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യവും വാദിക്കുന്നുണ്ട്.

എന്നാൽ, ഇതിനോട് മറ്റൊരു മുൻ കാബിനറ്റ് സെക്രട്ടറിയായ നരേഷ് ചന്ദ്ര വിയോജിച്ചു.  ആർക്കാണോ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ളത്  അവരാണ് രണ്ടാമൻ എന്നാണ് അദ്ദേഹത്തിന്റെ വാദം. നിലവിൽ  ധനകാര്യം, കോർപ്പേറേറ്റ് കാര്യം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതലയുള്ളത് മന്ത്രി ജെയ്‌റ്റ്‌ലിക്കാണ്.  കൂടാതെ പ്രതിരോധ വകുപ്പ് അധികചുമതലയായി മോദി നൽകിയത് ജെയ്‌‌റ്റ്ലിക്കാണെന്നും ചില വാദങ്ങളുണ്ട്.  എന്നാൽ,  ബി.ജെ.പി അദ്ധ്യക്ഷ പദവി വഹിച്ചിരുന്നതിനാലാണ് ആ ഉത്തരവാദിത്വം രാജ്നാഥിനെ ഏൽപ്പിക്കാതിരുന്നതെന്നാണ് മറുവാദം.



No comments:

Post a Comment