Powered By Blogger

Tuesday, October 14, 2014

Haryana Election

Appeared on 14th August, 2014


ഗുഡ്ഗാവ്: യുദ്ധ തന്ത്രങ്ങളൊന്നൊഴിയാതെ പാണ്ഡവർക്ക് പകർന്നു കൊടുത്തിട്ടും കൗരവർക്കൊപ്പം കുരുക്ഷേത്രഭൂമിയിലിറങ്ങിയ ദ്രോണാചാര്യന് ദാനം കിട്ടയ ഭൂമി എന്നൊരു ഇതിഹാസ ചരിത്രം ഗുഡ്ഗാവിനുണ്ട്. തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ കാല ചരിത്രം തെളിയിക്കുന്നതും കളത്തിന് പുറത്ത് നിന്ന കാര്യങ്ങൾ പഠിച്ച് മത്സരിക്കാനിറങ്ങിയ ഒരു സ്വതന്ത്രന് ലഭിച്ച വിജയമാണ്. ഇത്തവണയും ഗുഡ്‌ഗാവിൽ ഇതുപോലൊരു ഏകലവ്യ തന്ത്രം ആവർത്തിക്കുമോയെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നുണ്ടെങ്കിലും പ്രധാന പാർട്ടികളെല്ലാം അത് തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുണ്ട്.

മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളെ പിന്തള്ളി കഴിഞ്ഞതവണ ഇവിടെ സ്വതന്ത്രൻ വിജയിച്ചത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഗുഡ്‌ഗാവ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും രാഷ്ട്രീയ പയറ്റിയ സുഖ്‌ബീർ ഖട്ടാരിയയാണ് കഴിഞ്ഞതവണ വിജയിച്ചത്. എന്നാൽ ഇത്തവണ എന്ത് വില കൊടുത്തും ഹരിയാനയിലെ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ട നഗരം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് പ്രധാനപ്പെട്ട കക്ഷികളായ ഐ.എൻ.എൽ.ഡിയും ബി.ജെ.പിയും കോൺഗ്രസും. അവർക്ക് ഭീഷണിയായി സുഖ്ബീർ ഇത്തവണയും രംഗത്തുണ്ട്. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ സുഖ്‌ബിർ ഭൂപീന്ദർ സിംഗ് ഹൂഡയ്‌ക്ക് പിന്തുണ നൽകി ആ മന്ത്രിസഭയിൽ കയറിക്കൂടിയിരുന്നു.

നിശബ്ദ പ്രചരണത്തിന് മുന്നോടിയായി ഇന്നലെ ഉച്ചയ്‌ക്ക് മുൻപ് തന്നെ പഴയ ഗുഡ്‌ഗാവ് നഗരം ഉണർന്നു. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലേത് പോലെയാണ് ഇവിടുത്തെ കലാശപ്പോരാട്ടം. ഏറ്റവും തിരക്കേറിയ ബാറാ ബസാറുള്ള ബസായി റോഡിൽ പ്രധാനപ്പെട്ട കക്ഷികൾ അവരുടെ ശക്തിപ്രകടനം കാഴ്ചവച്ചു.

ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാണ് ഐ.എൻ.എൽ.ഡിയുടെ സ്ഥാനാർത്ഥിയായ മുൻ സ്‌പീക്കർ ഗോപീചന്ദ് ഗെഹ്‌ലോട്ട് കലാശക്കൊട്ടിനിറങ്ങിയത്. ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ വണ്ടി ഉപേക്ഷിച്ച് ഓരോ വോട്ടർമാരെയും ഒരു വട്ടം കൂടി വണ്ടി ഉപേക്ഷിച്ച് കാണാൻ ശ്രമിച്ചു. റോഡിലൂടെ നടന്നു നീങ്ങുതിനിടെ പരിചയക്കാരുടെ കൈയ്യിൽ പിടിച്ചും ചിലരെ റാലിയിൽ പങ്കെടുക്കാത്തതെന്താണെന്ന് ശാസിച്ചും അമ്മമാരുടെ കൈയ്യിലിരുന്ന കുഞ്ഞിനെ നുള്ളിയും അദ്ദേഹം വോട്ടുറപ്പിച്ചു.

ഇത്തവണ ഐ.എൻ.എൽ.ഡി അധികാരത്തിൽ വരുമെന്നും ചൗത്താലയെ ജയിലിലാക്കിയത് ബി.ജെ.പി തിരിച്ചടിയാകുമെന്നും നടന്നു നീങ്ങുന്നതിനിടയിൽ ഗെഹ്‌ലോട്ട് കേരളകൗമുദിയോട് പറഞ്ഞു. മണ്ഡലത്തിലെ മാരുതി നഗറിൽ ഒട്ടേറെ മലയാളികളുണ്ടെന്നും അവരുടെ പിന്തുണ തനിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയായ ഉമേഷ് അഗർവാളിന്റെ പടത്തിനെക്കാൾ കൂടുതൽ മണ്ഡലത്തിൽ ബി.ജെ.പി ഉയർത്തിക്കാട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. കലാശക്കൊട്ടിലും ജെയ് വിളികൾ മോദിക്കാണ്. സ്ഥാനാർത്ഥിയെ നോക്കിയല്ല ഇത്തവണ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നാണ് അവരുടെ പക്ഷം. പുതിയ ഗുഡ്‌ഗാവ് ടൗണിലെ വിദ്യാസമ്പന്നരുടെ വോട്ട് മോദിയുടെ പേരിൽ ബി.ജെ.പി ഉറപ്പിക്കുന്നുമുണ്ട്.

ഇതിന് മുൻപ് മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുള്ള 82 കാരനായ ധരംവീർ ഗബ്ബയിലാണ് കോൺഗ്രസിന്റെ വിശ്വാസം. കലാശപ്പോരാട്ടത്തിൽ ആവേശം കുറവായിരുന്നെങ്കിലും വിജയിക്കുമെന്ന് അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ബി.എസ്.പി സ്ഥാനാർത്ഥിയുടെ പേരും ധരംവീർ ആണെന്നത് കോൺഗ്രസിനെ അലട്ടുന്നുണ്ട്.

ഡൽഹിയോട് അതിർത്തി പങ്കിടുന്ന ഗുഡ്‌ഗാവ് ഹരിയാനയിലെ ഏറ്റവും വികസിത നഗരങ്ങളിൽ ഒന്നാണ്. ഗൂഗിൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് ശാഖയുള്ള ഗുഡ്‌ഗാവിൽ പുതിയ നഗരവും പഴയ നഗരവുണ്ട്. പുതിയ നഗരത്തിൽ വിദ്യാസമ്പന്നർ താമസിക്കുമ്പോഴും വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം കുറവാണ്. ഇത്തവണ വോട്ടെടുപ്പ് ദിനത്തിൽ വീട്ടിലിരുന്ന് പപ്പുമാരാകാതെ വോട്ട് രേഖപ്പെടുത്തണമെന്നാണ് തിര‌ഞ്ഞെടുപ്പ് കമ്മിഷൻ പുതിയ ഗുഡ്‌ഗാവ് നിവാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതീശീർഷ വരുമാനമുള്ള മൂന്നാമത്തെ നഗരമായ ഗുഡ്‌ഗാവ് ഹരിയാനയ്‌ക്ക് സാമ്പത്തിക അടിത്തറ നൽകുന്ന പ്രധാനപ്പെട്ട നഗരമാണ്. ഡൽഹി മെട്രോയുടെ ഒരു ലൈൻ അവസാനിക്കുന്നത് ഗുഡ്‌ഗാവിലാണ്. ഒപ്പം ഗുഡ്‌ഗാവിനുമുണ്ട് സ്വന്തമായ റാപ്പിഡ് മെട്രോ. തലസ്ഥാനനഗരം അയൽ സംസ്ഥാനമായ പഞ്ചാബിന്റെ കൂടി തലസ്ഥാനമായതിനാൽ ഗുഡ്‌ഗാവിൽ മിനി സെക്രട്ടേറിയറ്റ് പോലും സ്ഥാപിച്ചിട്ടുണ്ട്. ഹരിയാനയിലെ രാഷ്ട്രീയക്കാരുടെ ഏറ്റവും പ്രിയപ്പെട്ട നഗരമായി ഗുഡ്‌ഗാവ് ഇതൊക്കെക്കൊണ്ടാണ്.

 പല പേരുകൾ
പാണ്ഡവരെയും കൗരവരെയും അഭ്യസിപ്പിച്ച ഗുരുവായ ദ്രോണാചാര്യന് ധൃതരാഷ്‌ട്രർ ദക്ഷിണയായി നൽകിയ സ്ഥലമാണ് ഗുഡ്‌ഗാവ് (ഗുരുഗാവ്- ഗുരുഗ്രാമം) എന്നാണ് ചരിത്രം. ഇംഗ്ളീഷിൽ ഗുർഗോൺ എന്നും ഹിന്ദിയിൽ ഗുഡ്‌ഗാവ് എന്നുമാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത്.

No comments:

Post a Comment