Powered By Blogger

Saturday, October 11, 2014

Socialists Plan

Appeared on 10th Oct 2014



ന്യൂഡൽഹി: ബീഹാറിൽ പരീക്ഷിച്ച് വിജയിച്ച സോഷ്യലിസ്റ്റ് സഖ്യത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് ഐക്യ ജനതാദൾ (ജെ.ഡി.യു) ലക്ഷ്യമിടുന്നു. ലക്‌നൗവിൽ നടക്കുന്ന സമാജ്‌വാദി പാർട്ടിയുടെ മൂന്ന് ദിവസത്തെ ദേശീയ കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് ഐക്യ ജനതാദൾ അദ്ധ്യക്ഷൻ ശരദ് യാദവ് തന്നെയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.

രാജ്യം പ്രതിസന്ധി നേരിടുമ്പോഴെല്ലാം സോഷ്യലിസ്റ്റുകൾ ഒന്നിച്ച് നിന്നിട്ടുണ്ടെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച ശരദ് യാദവ് പറഞ്ഞു. മുലായം സിംഗ് യാദവുമായി വേദി പങ്കിട്ട ശരദ് യാദവ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി. ‌ഞങ്ങളുടെ ഇടയിൽ രക്തബന്ധമില്ല. ഞങ്ങൾ വ്യത്യസ്ത പാർട്ടികളിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഒരേ ആശയമാണ് ഞങ്ങൾ പിന്തുടരുന്നത്. - ശരദ് യാദവ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരദ് യാദവ് യോഗത്തിൽ ഓർമ്മിപ്പിച്ചു. പഴയ ജനതാപാർട്ടി കുടുംബത്തിലുള്ളവരെയെല്ലാം ഒന്നിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജെ.ഡി.യുവുമായുള്ള സഖ്യത്തെ സംബന്ധിച്ച് പ്രതികരിക്കാൻ മുലായം സിംഗ് യാദവ് തയ്യാറായില്ല.

ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ യു.പിയിൽ ചരിത്ര വിജയമാണ് നേടിയത്. സമാജ്‌വാദി പാർട്ടിക്ക് അ‌ഞ്ച് സീറ്റുകളിൽ മാത്രമേ വിജിയിക്കാനായുള്ളു. ഇത്തരമൊരു ദയനീയ തോൽവിയുണ്ടാകാനുള്ള ഒരു കാരണം തന്റെ മകൻ അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന മന്ത്രിസഭയിലെ ചില അംഗങ്ങൾക്കാണെന്ന് മുലായം കഴിഞ്ഞദിവസം നടന്ന സമ്മേളനത്തിൽ തുറന്നടിച്ചു. പല മന്ത്രിമാരും അവരുടെ കാര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അവരുടെ ലിസ്റ്റ് തന്റെ പക്കലുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച താൻ ഉൾപ്പെടെ അഞ്ച് പേരും തന്റെ കുടുംബത്തിലെ അംഗങ്ങളാണ്. മറ്റുള്ളവർക്ക് വിജയിക്കാനാകാത്തതിന്റെ കാരണം അവർ പരിശോധിച്ച് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തന്റെ കുടുംബത്തെയെങ്കിലും വിശ്വാസമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ മടങ്ങിവരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ബി.ജെ.പി മികച്ച വിജയം നേടിയതോടെയാണ് പഴയ ശത്രുത മറന്ന് ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും ജെ.ഡി.യുവും സഖ്യത്തിലേർപ്പെടാൻ തീരുമാനിച്ചത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇരു പാർട്ടികളും സഖ്യമായി മത്സരിച്ച് മികച്ച വിജയം നേടി. തുടർന്നാണ് പഴയ സോഷ്യലിസ്റ്റു പാർട്ടികളെയെല്ലാം ഒരു കുട കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഐക്യ ജനതാദൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കേരളത്തിൽ എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന എസ്.ജെ.ഡി ഐക്യ ജനതാദളിൽ ലയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഹരിയാന നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ഐക്യ ജനതാദളും ദേവഗൗഡയുടെ ജനതാദൾ സെക്യുലറും ഓം പ്രകാശ് ചൗത്താലയുടെ ഐ.എൻ.എൽ.ഡിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഐ.എൻ.എൽ.ഡിയും പഴയ ജനതാപാർട്ടി കുടംബത്തിലെ അംഗമാണ്.

രാജ്യത്ത് ബി.ജെ.പി ഇതര കോൺഗ്രസ് ഇതര ശക്തിയായ മാറുകയാണ് ജനതാദൾ കക്ഷികളുടെ ലക്ഷ്യം. ഇതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഐക്യ ജനതാദൾ നടത്തുന്നതെന്ന് പാർട്ടി വക്താവ് കെ.സി. ത്യാഗി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment