Powered By Blogger

Thursday, December 4, 2014

Jharkhand Election

Appeared on 30th Nov.


റാഞ്ചി : പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രാജ്യമൊട്ടാകെ സ്വീകരണങ്ങൾ നൽകിയിരുന്നു. അതിന്റെ ഭാഗമായി ജാർകണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ മൊറാഹബാദി മൈതാനത്തും സ്വീകരണം നൽകാൻ പാർട്ടി സംസ്ഥാന ഘടകം തീരുമാനിച്ചു. എന്നാൽ മൈതാനത്തിന്റെ മേൽനോട്ടക്കാരായ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. അനുമതിക്കായി ബി.ജെ.പി നേതൃത്വം ആഞ്ഞ് ശ്രമിച്ചിട്ടും ഭരണം നടത്തിയിരുന്ന ഷിബു സോറന്റെ ജാർകണ്ഡ് മുക്തി മോ‌ർച്ച മൈതാനം വിട്ടുകൊടുക്കാൻ കഴിഞ്ഞ വർഷം ഡിസംബറിൽ തയ്യാറായില്ല. ഒടുവിൽ മറ്റൊരു മൈതാനത്ത് സ്വീകരണം ഏറ്റുവാങ്ങി മോദി മടങ്ങി. ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാഞ്ചിയിലെ ജനങ്ങുടെ വോട്ടുറപ്പിക്കാൻ മോദി നഗരത്തിലെത്തിയപ്പോൾ പാർട്ടി നേതൃത്വം തിരഞ്ഞെടുത്തത് ഒരിക്കൽ അനുമതി നിഷേധിക്കപ്പെട്ട അതേ മൈതാനം. മൈതാനത്ത് ആയിരങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പഴയ സംഭവം അനുസ്‌മരിക്കാനൊന്നും പോയില്ല. പക്ഷേ ഒരു മധുരം പകരംവീട്ടലായിട്ടാണ് ആ മൈതാനം തന്നെ തിരഞ്ഞെടുത്തതെന്ന് ബി.ജെ.പി സംസ്ഥാന മാദ്ധ്യമ വിഭാഗം മേധാവിയായ സൻവർലാൽ ആഗർവാൾ പറഞ്ഞു. 
ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മൊറാഹാബാദി മൈതാനത്ത് മോദി എത്തിയത്. ശൈത്യകാലമാണെങ്കിലും റാഞ്ചിയിൽ ഇന്നലെ പതിവിലൂം കൂടുതൽ സൂര്യൻ തിളച്ചു നിൽക്കുകയായിരുന്നു ഇന്നലെ. നിശ്ചയിച്ചിരുന്ന പ്രകാരം കൃത്യം ഒരു മണിയോടെ മോദിയുടെ ഹെലികോപ്‌ടർ വ്യൂഹം ആകാശത്ത് തെളിഞ്ഞു. മൈതാനത്ത് തടിച്ചു നിന്ന ആയിരങ്ങളും അതോടെ എഴുന്നേറ്റു. പത്ത് മിനിറ്റിനകം യോഗസ്ഥലത്ത് മോദി എത്തുമ്പോൾ ഹെലികോപ്‌‌ടർ ഇറങ്ങിയപ്പോൾ പറന്നുയർന്നതിനേക്കാൾ പൊടി ജനം മോദിയെ ഒരു നോക്കു കാണാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കിടെ ആകാശത്ത് ആകെ പറത്തി. 
വേദിയിൽ കരിയ മുൻഡ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഉണ്ടെങ്കിലും മോദി മാത്രമേ സംസാരിച്ചുള്ളു. 
സംസ്ഥാനത്തെ ആദ്യ സർക്കാർ ഉൾപ്പെടെ നാല് തവണ ഭരണം നടത്തിയത് ബി.ജെ.പിയാണ്. എന്നാൽ അതിലേക്കൊന്നും മോദി കടന്നില്ല. തനിക്ക് ഒറ്റയ്‌ക്കുള്ള വലിയ ഭൂരിപക്ഷം നൽകിയതിൽ ജാർകണ്ഡിനും വലിയ പങ്കുണ്ടെന്നും അതിന് താൻ കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീട്ടുജോലിക്കായി വരേണ്ടവർ അല്ല ജാർകണ്ഡുകാരെന്നും ഈ സംസ്ഥാനത്ത് ധാതുക്കൾ കൊള്ളയടിക്കാൻ ആരെയും അനുവദിക്കരുതെന്നും ഓർമ്മിപ്പിച്ചു. 
ജനങ്ങളുടെ ദാരിദ്ര്യം മാറണമെങ്കിൽ എന്താണ് വേണ്ടതെന്ന മോദിയുടെ ചോദ്യത്തിന് മോദി ഭരണം മതിയെന്ന് ആയിരങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു. മോദ ഭരണമല്ല, വികസനമാണ് വരേണ്ടതെന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ വികാസ് പുരുഷ് നരേന്ദ്രമോദി എന്ന മുദ്രാവാക്യം വിളികൾ നേരത്തെ തന്നെ ഉയരുന്നത് കൊണ്ട് രണ്ടും താൻ തന്നെയാണെന്ന് മോദി അതിലൂടെ പറഞ്ഞുവച്ചു. 
കേവല ഭൂരിപക്ഷമില്ലായ്‌മ ഒരു ശാപമാണ്. കേവല ഭൂരിപക്ഷം ആർക്കുമില്ലാതെ വരുമ്പോൾ ഒരുപാട് കക്ഷികൾ ഒന്നിക്കും. ഒരുമിച്ച് നിന്ന് പിന്നെ നാടിനെ മുടിക്കും. ഒടുവിൽ അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോൾ ഒന്നിച്ച് നിന്നവർ പിരിഞ്ഞ് ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടണം. ഇത് അവസാനിപ്പിക്കാൻ ബി.ജെ.പിക്ക് മൃഗീയമായ ഭൂരിപക്ഷം നൽകണമെന്ന് മോദി പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തെ ഇതിന് മുൻപ് നാല് തവണ ബി.ജെ.പി നയിച്ചിട്ടുണ്ടെങ്കിലും അന്ന് നേരിട്ട പ്രശ്നം കേവല ഭൂരിപക്ഷമില്ലായ്‌മയാണെന്ന് മോദി പറഞ്ഞുവച്ചു. 
ജാർകണ്ഡ് രൂപീകരിച്ച് 14 വർഷമാകുന്ന. 13 മുതൽ 18 വയസ് വരെയാണ് കുട്ടികളെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയം. ആ കാലഘട്ടം വേണ്ടത് പോലെ നോക്കിയാൽ പിന്നെ നൂറ് വയസ് വരെ ആ കുട്ടി നല്ല രീതിയിൽ ജീവിക്കും. അതേ കാലഘട്ടത്തിലൂടെയാണ് ജാർകണ്ഡ് കടന്നുപോകുന്നതെന്ന് മോദി പറഞ്ഞു. 
അര മണിക്കൂർ നീണ്ട തന്റെ പ്രസംഗത്തിലുടനീളം ഒരു കാര്യം മാത്രം മോദി സൂചിപ്പിച്ചില്ല. ആരായിരിക്കും സംസ്ഥാനത്തെ നയിക്കുകയെന്ന്. ജാർകണ്ഡിൽ ബി.ജെ.പിക്കാണ് വിജയമെങ്കിൽ അതും മോദിയുടെ തൊപ്പിയിലെ പൊൻതൂവലാകുമെന്ന് അർത്ഥം. 
സംസ്ഥാനത്തെ പ്രചരണം നയിക്കന്നത് മോദിയാണ്. ബി.ജെ.പിയുടെ പോസ്റ്ററുകളിലും ഫ്ളക്‌സുകളിലും മോദി മാത്രം. വാജ്‌പേയി, അദ്വാനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ അഭാവം എടുത്തു അറിയാനാകും. ജാർകണ്ഡിലാകെ പ്രധാന പ്രചരണായുധം ഫ്ലെക്‌സാണ്. പടുകുറ്റൻ ഫ്ളെക്‌സുകളാണ് എവിടെ നോക്കിയാലും സ്ഥാപിച്ചിരിക്കുന്നത്. ആ ഫ്ലെക്‌സ് യുദ്ധത്തിൽ മുന്നിൽ നിൽക്കുന്നത് ബി.ജെ.പിയാണ്. തൊട്ടുപിന്നിൽ ഷിബു സോറന്റെ ജാർകണ്ഡ് മുക്തി മോർച്ചയുമുണ്ട്. 
ഇന്നലെ നഗരം ഉണർന്നത് തന്നെ ‘മോദി ആയ മോദ ആയ മോദി ആയാ ഹെ! ജാർകണ്ഡിക്കി വികാസ് കേലിയെ മോദി ആയ ഹേ! (മോദി വന്നു, മോദി വന്നു, മോദി വന്നല്ലോ, ജാർകണ്ഡിന്റെ വികസനത്തിന് മോദി വന്നല്ലോ!) എന്ന ഗാനം കേട്ടുകൊണ്ടാണ്. റാഞ്ചിയിൽ നിന്ന് ഹെലികോപ്‌‌ടറിൽ മോദി പോയ ശേഷവും ഇതേ ഗാനം തന്നെ നഗരത്തിൽ മുഴങ്ങിക്കേട്ടുക്കൊണ്ടിരുന്നു.  


No comments:

Post a Comment