Powered By Blogger

Friday, March 28, 2014

Mamatha Magic

Appeared in Flash on 28th March 2014.


ന്യൂഡൽഹി: ചുവപ്പാണ് മമതയുടെ ഏറ്റവും വലിയ ശത്രു. കോൺഗ്രസുകാരിയായിരുന്ന മമതയ്‌ക്ക് ആ ശത്രുതയുണ്ടാകാമെന്നതിൽ അതിശോക്തിയില്ല. എന്നാൽ ചുവപ്പ് കണ്ടാൽ മമതയ്‌ക്ക് അരിശം കൂടും. അത്ര മാത്രം വെറുപ്പാണ് മമതയ്‌ക്ക് ചുവപ്പ്. നഗരം മുഴുവൻ പച്ചയാക്കണമെന്നാണ് മമതയുടെ ആഗ്രഹം. കാറുകൾക്ക് മുകളിലെ ചുവന്ന ലൈറ്റ് പോലും മമത പച്ചയാക്കി. പല കെട്ടിടങ്ങളുടെ പെയിന്റ്  മാറ്റിയടിച്ചു. ഒടുവിൽ കൊൽക്കത്തയിലെ റൈട്ടേഴ്സ് ബിൽഡിംഗും പച്ചയാക്കുമെന്ന് ജനങ്ങൾ ഭയന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന 250 വർഷത്തോളം പഴക്കമുള്ള ചുവപ്പ് നിറം ഈ കെട്ടിടത്തിലിരുന്നുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ ഭരിച്ചത്. 34 വർഷക്കാലം ചുവപ്പ് തന്നെ ഭരണം നടത്തുകയും ചെയ്തു. അവരെ പിടിച്ചിറക്കി 2011ൽ മമത ആ കെട്ടിടത്തിൽ കാലു വച്ചത് ഒരു സുപ്രഭാതം കൊണ്ടായിരുന്നില്ല. നിശ്ചയദാർഢ്യം കൊണ്ടു മാത്രമായിരുന്നു. അതും ഒരു ചെറിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കി കൊണ്ട് ജനങ്ങളുടെ വിശ്വാസം കൈയിലെടുത്തുകൊണ്ടുമായിരുന്നു. അതുകൊണ്ട് തന്നെ ബംഗാളികൾക്ക് അവർക്ക് സ്വന്തം ദീദിയാണ്.

കഴിഞ്ഞ ലോക്‌‌സഭാ തിര‌ഞ്ഞെടുപ്പിലാണ് ആദ്യമായി ഇടുതപക്ഷത്തിന് ബംഗാളികൾ ഷോക്ക് ട്രീറ്റ്മെന്റ് നൽകിയത്.  അന്ന് ഇടതുപാർട്ടികൾ തിരിച്ചറിഞ്ഞിരുന്നു അവരുടെ കൈയ്യിൽ നിന്ന് താമസിയാതെ ഭരണം പോകുമെന്ന്. ആ തിരഞ്ഞെടുപ്പിൽ 42 ലോക്‌സഭാ സീറ്റിൽ 19സീറ്റും മമതയാണ് നേടിയത്. കോൺഗ്രസും മമതയുമായി സഖ്യമുണ്ടായിരുന്നു. അതിനാൽ കോൺഗ്രസിനും കിട്ടി ആറ് സീറ്റ്. മമതയ്‌ക്കൊപ്പം മത്സരിച്ച എസ്.യു.സി.ഐയും നേടി ഒരു സീറ്റ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഡാർജീലിംഗിൽ ബി.ജെ.പിയും വിജയിച്ച് ഒരു സീറ്റ് ഉറപ്പിച്ചു. എന്നാൽ ഇടതുപക്ഷം 15 സീറ്റിൽ ഒതുങ്ങി. സി.പി.എം ഒൻപതും സി.പി.ഐ മൂന്നും ഫോർവേഡ് ബ്ളോക്ക് രണ്ടും ആർ.എസ്.പി ഒന്നും സീറ്റുകൾ നേടി. അപ്പോഴെ സി.പി.എമ്മിന് മനസിലായിരുന്നു  വരാനിരിക്കുന്ന കാലം വളരെ മോഷമാണെന്ന്. വീണ്ടും ആ മണ്ണ് ചുവപ്പണിയിക്കാൻ കുറേ കാലമെടുക്കുമെന്ന് അവർ തിരിച്ചറിഞ്ഞു.

വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. 34 വർഷത്തിന് ശേഷം 2011ൽ സി.പി.എമ്മിനെ ബംഗാളികൾ വലിച്ച് താഴെയിറക്കി.

ഇന്ന് വീണ്ടും ലോക്‌സഭാ തിര‌ഞ്ഞെടുപ്പിന്റെ പടിവാതിക്കൽ നിൽക്കുന്പോൾ സി.പി.എമ്മിന് ബംഗാളിൽ വലിയ പ്രതീക്ഷകളൊന്നുമില്ല. കാരണം മൂന്ന് വർഷത്തെ മമതയുടെ ഭരണത്തിനെതിരെ ജനവികാരം ഇതുവരെ രൂപപ്പെട്ടിട്ടില്ല. മമതയ്‌ക്ക് അത് തുണയാകും. മാത്രമല്ല, സി.പി.എമ്മിന്റെ ദേശീയ തലത്തിലെ സ്വപ്നങ്ങൾ തകർക്കാൻ അതുമതി മമതയ്‌ക്ക്.

മമത പണ്ട് അങ്ങനെയായിരുന്നു. ദേശീയ താത്പര്യങ്ങളെക്കാൾ സി.പി.എമ്മിന് കൊട്ടു കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് മുൻപ് മൂന്നാം മുന്നണി കെട്ടിപ്പെടുക്കാൻ ഇടതു പാർട്ടികൾ ശ്രമം നടത്തിയപ്പോൾ, മമത അതിനെ തകർത്തു. ആ മുന്നണിയുടെ ഭാഗമായ മുലായം, ജയലളിത, മായാവതി അങ്ങനെ ആരെ വേണമെങ്കിൽ പ്രധാനമന്ത്രി പദത്തിലേക്ക്  പിന്തുണയ്‌ക്കാൻ അവർ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ സി.പി.എമ്മിനെക്കാൾ അവർക്ക് വേണ്ടത് തൃണമൂലിന്റെ കൈയായി. കാരണം. ഇടതിനെക്കാൾ കൂടുതൽ സീറ്റ് നേടുക മമതയായിരിക്കുമെന്ന് വ്യക്തമാണെന്ന് അവർ ഉറപ്പുണ്ട്.

ഇത്തവണ ഇടതുപാർട്ടികൾ ഒഴിച്ച് ആരും മുന്നണിയായിട്ടല്ല മത്സരിക്കുന്നത്. കോൺഗ്രസുമായി വേർപ്പിരിഞ്ഞ മമത ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. എസ്.യു.സി.ഐയും മമതയുടെ കൂട് വിട്ട് ഒറ്റയ്‌ക്ക് ജനവിധി തേടുകയാണ്. കോൺഗ്രസും ബി.ജെ.പിയും ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക്.എന്നാൽ ഇവർ എല്ലാവരും തോൽപ്പിക്കാൻ ശ്രമിക്കുന്നത മമതയെയും.

 മമത മാജിക്ക്

1997ൽ കോൺഗ്രസിനോട് വിടപറഞ്ഞ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തിൽ 60 സീറ്റുകളാണ് നേടിയത്. 2006ൽ ഇത് 30 ആയി താഴ്ന്നു. എന്നാൽ 2011ലെ തിരഞ്ഞെടുപ്പിൽ മമത തെളിയിച്ചു. ബംഗാളികൾക്ക് ചുവപ്പിനോട് വിടപറയാനാകുമെന്ന്. 294 അംഗ നിയമസഭയിൽ തൃണമൂൽ കോൺഗ്രസ് - കോൺഗ്രസ് -എസ്.യു.സി.ഐ സഖ്യം 227 സീറ്റും നേടി ഇടതുപക്ഷത്തിന്റെ ഉറക്കം കെടുത്തി. അതിൽ 184 സീറ്റും മമതയുടെ തൃണമൂലിന്റെ സ്വന്തമായിരുന്നു. ആര് കൂടിയില്ലെങ്കിൽ ഭരിക്കാൻ കഴിയുന്ന ഭൂരിപക്ഷം. നിലവിൽ തൃണമൂലിന്റെ അംഗ സഖ്യം 187 ആണ്. ഇതിന് മുൻപ് 2010ൽ കൊൽക്കത്ത മുൻസിപ്പൽ തിരഞ്ഞെടുപ്പിലും മമത കരുത്ത് തെളിയിച്ചിരുന്നു. 141 സീറ്റിൽ 97 ഉം മമത സ്വന്തമാക്കിയിരുന്നു. മറ്റ് മുൻസിപ്പാലിറ്റികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവർ കീഴടക്കുകയും ചെയ്തു.

 തൃണമൂലിലെ താരസംഗമം
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സിനിമാ കായിക താരങ്ങളെ രംഗത്തിറക്കിയിരിക്കുന്ന പാർട്ടിയും തൃണമൂലാണ്. സിനിമാ താരങ്ങളായ മൂൺ മൂൺ സെൻ, സന്ധ്യാ റോയ്, ശതാബ്ദി റോയ്, തപസ് പോൾ, ദീപക് അധികാരി എന്ന ദേവ് എന്നിവർക്ക് പുറമേ ഫുട്ബോൾ താരങ്ങളായ പ്രസൂൻ ബാനർജിയും ബൈച്ചുംഗ് ബൂട്ടിയയും മമതയുടെ സംഭാവനയാണ്. എന്നാൽ രാഷ്ട്രീയം രാഷ്ട്രീയമായി കാണുന്നവരാണ് ബംഗാളികൾ. അതിനാൽ ഇവരെയൊക്കെ സ്വീകരിക്കുമോയെന്ന വ്യക്തമല്ല.

 ചുവപ്പിന്റെ തുടക്കം

കോൺഗ്രസിന്റെ സ്വന്തമായിരുന്ന ബംഗാളിൽ ഇടതുപക്ഷം വേറുറപ്പിക്കുന്നത് 1953ലാണ്. അന്ന് കൊൽക്കത്തയിലെ ട്രാമുകളുടെ നിരക്കിൽ ഒരു പൈസ വർദ്ധിപ്പിച്ചപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അത് ഏറ്റെടുത്തത്. 1957ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് അധികാരത്തിൽ വന്നപ്പോൾ ബംഗാളിൽ 46 സീറ്റുകൾ നേടി. അന്ന് കോൺഗ്രസിന്റെ അംഗസഖ്യ 152 ആയിരുന്നു. പിന്നെ പടിപടിയായി വളർന്നു. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിന് പിന്നാലെ  ഇവിടുത്തെ കോൺഗ്രസും പിളർന്നു. അങ്ങനെ 1967ൽ രൂപീകരിച്ച ഐക്യ മുന്നണിയിൽ സി.പി.എമ്മും ഭാഗമായി. 1977ലാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സർക്കാർ വരുന്നത്. ജ്യോതി ബസു മുഖ്യമന്ത്രിയായി. 80ൽ സി.പി.ഐയും സി.പി.എമ്മും ഫോർവേഡ് ബ്ളോക്കും ആർ.എസ്.പിയമായി ചേർന്നുണ്ടാക്കിയിരുന്ന മുന്നണിയിലേക്ക് വന്നു. ആ മുന്നണി 2011വരെ അവിടെ ഭരിച്ചു.

 ഇടതിന്റെ ശക്തി ക്ഷയം
ഇടതുപാർട്ടികൾ ബംഗാളിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരുടെ പാർട്ടി പ്രവർത്തനങ്ങൾ പോലും മുന്നോട്ടുകൊണ്ടു പോകാനാകുന്നില്ലെന്നതാണ്. പണ്ട് അവർ ചെയ്തിരുന്നതാണ് ഇപ്പോൾ മമത ചെയ്യുന്നത്. ലോക്കൽ,ജില്ലാ കമ്മിറ്റികൾ പോലും കൂടാൻ കഴിയുന്നില്ല. എന്തിന് ഈ അടുത്ത നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി വോട്ടുകൾ ബൂത്തുകളിലെത്തിക്കാൻ പോലും കഴിഞ്ഞില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. 19 ശതമാനം സ്ഷഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക പോലും നൽകാനായില്ല. ജനകീയ സമരങ്ങളും മറ്റും ഏറ്റെടുക്കാനും ഇടതുപാർട്ടികൾക്ക് കഴി‌ഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

ജ്യോതി ബസുവിനെ പോലെ ജനകീയനായ നേതാവ് ഇല്ലാത്തതാണ് സി.പി.എമ്മിന്റെ പ്രധാന മറ്റൊരു പ്രധാന പ്രശ്നം. ബുദ്ധ്ദേവ് ഭട്ടാചാര്യ രണ്ടു തവണ സംസ്ഥാന ഭരണ ചക്രം തിരിച്ചെങ്കിലും ജനങ്ങളുടെ ഇടയിൽ ബസുവിന്റെ സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.


 ശിഥിലമായ ഇടതുപക്ഷം
ഇടതു പാർട്ടികളിൽ സംഭവിച്ച മറ്റൊരു പ്രധാന പ്രശ്നമാണ് അവരുടെ ഐക്യമില്ലായ്മ. മുന്നണിയിലെ പല പാർട്ടികളും അത് തുറന്നു സമ്മതിക്കുന്നുമുണ്ട്. പാർട്ടി കെട്ടിപ്പടുക്കാൻ പോലും തൃണമൂൽ അനുവദിക്കാത്ത സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിന്ന് മുന്നോട്ട് പോകാനാകുന്നില്ലെന്ന പരാതിയും വേറെ.

തിര‌ഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെ പിന്തുണച്ച് സർക്കാരുണ്ടാക്കണമെന്നൊക്കെ വിശ്വസിക്കുന്ന നേതാവ് ആണ് ബുദ്ധദേവ് ഭട്ടാചാര്യ. ഒതുമാതിരി യെച്ചൂരി ലൈൻ. ഇതിനോട് സംസ്ഥാന സി.പി.എമ്മിലെ ഒരു ഘടക്കത്തിന് കടുത്ത എതിർപ്പുമുണ്ട്.

 സി.പി.എമ്മിന്റെ പ്രതീക്ഷ
ഇക്കഴിഞ്ഞ ഫെബ്രുവരിൽ ബ്രിഗേഡ് ഗ്രൗണ്ടിൽ സി.പി.എം നടത്തിയ ശക്തിപ്രകടനം മാത്രമാണ് പാർട്ടിക്ക് ആകെയുള്ള ആശ്വാസം. ഏഴ് ലക്ഷം പേർ അന്ന് പങ്കെടുത്തുവെന്നാണ് പാർട്ടി കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വലിയ വിജയമായിട്ടാണ് കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിട്ടുള്ളത്. അത് ശുഭ സൂചകമായി സംസ്ഥാന ഘടകം കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പിലെ ഇടതിന്റെ ഏക പ്രതീക്ഷ.

 ഇല്ലാത്ത കോൺഗ്രസ്
ബംഗാളിൽ കോൺഗ്രസ് ഇല്ലാതാകുന്നത് 1977ലാണ്. അതുവരെ കോൺഗ്രസിന്റെ ശക്തമായ സാന്നിദ്ധ്യം സംസ്ഥാനത്തുണ്ടായിരുന്നു. 72ലെ നിയമസഭാ തിരഞ്ഞെടുപ്പ് സിദ്ധാർത്ഥ് ശങ്കർ റേയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന് കോൺഗ്രസ് സർക്കാർ പിന്നീട് നിലം തൊട്ടിട്ടില്ല. റേ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും തയ്യാറായില്ല. പിന്നെ സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രണബ് മുഖർജിയും പ്രിയ രഞ്ജൻ ദാസ് മുൻഷിയുമായിരുന്നു. ദാസ് മുൻഷിയ്‌ക്കുണ്ടായിരുന്ന സ്വീകാര്യത ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് അവിടെയില്ല. മാത്രമല്ല, തൃണമൂലുമായി സഖ്യവുമില്ല. ഒറ്റയ്‌ക്കാണ് മത്സരം. എന്ത് ലഭിക്കുമെന്നത് തിരഞ്ഞെടുപ്പ് കഴിയുന്പോൾ മാത്രമേ അറിയാനാകു.


 ബി.ജെ.പിയുടെ വിശ്വാസം
മമതയുടെ മുസ്‌ലിം പ്രീണനത്തിലാണ് ബി.ജെ.പി വിശ്വാസം അർപ്പിച്ചിരിക്കുന്നത്. മുസ്‌ലിങ്ങൾക്ക് വേണ്ടി മമത കൊണ്ടു ക്ഷേമ പദ്ധതികളും മറ്റും ഉയർത്തിക്കാട്ടി ഹിന്ദു വോട്ട് ചാക്കിട്ടുപിടിക്കാമെന്നാണ് ബി.ജെ.പി കണക്കുക്കൂട്ടുന്നത്. എന്നാൽ ബംഗാളിലെ സമുദായങ്ങൾക്കും ജാതിക്കും മുകളിലാണ് രാഷ്ട്രീയം. അതിനാണ് ജനങ്ങൾ കൂടുതൽ വിധി കൽപ്പിക്കുന്നതും. മാത്രമല്ല, ഇടതുപക്ഷത്തിന് വേരോട്ടമുള്ള ഇവിടെ ബി.ജെ.പിക്ക് പെട്ടെന്ന് കടന്നുകൂടാൻ സാദ്ധ്യമല്ല. എന്നാൽ ഇടതുപാർട്ടികളുടെ ക്ഷീണവും തൃണമൂലിന്റെ മുസ്‌ലിം പ്രീണനവും ഉയർത്തിക്കാട്ടി തന്നെയാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്.


 2009ലെ കക്ഷി നില
ആകെ സീറ്റ് -42
തൃണമൂൽ കോൺഗ്രസ് - 19
സി.പി.എം -9
കോൺഗ്രസ് - 6
സി.പി.ഐ - 3
ഫോർവേഡ് ബ്ളോക് -2
ആർ.എസ്.പി - 1
എസ്.യു.സി.ഐ - 1
ബി.ജെ.പി - 1

 ഇടതുമുന്നണിയിലെ സീറ്റ് വിഭജനം
സി.പി.എം 32
ആർ.എസ്.പി - 4
സി.പി.ഐ - 3
ഫോർവേഡ് ബ്ളോക് -3

No comments:

Post a Comment