Powered By Blogger

Sunday, March 23, 2014

Yogendra Yadav

Appeared on 23rd March, 2014

ന്യൂഡൽഹി:പക്വതയാണ് ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രമായ യോഗേന്ദ്ര യാദവിന്റെ മുഖമുദ്ര. കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. തികഞ്ഞ ജനാധിപത്യ വിശ്വാസിയാണ്.  അതുകൊണ്ടാണ് അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത യാദവ്, കേജ്‌രിവാളിനെ കൊണ്ട് പാർട്ടിയുണ്ടാക്കിയത്. ജനാധിപത്യ പ്രക്രിയയിലൂടെ മാത്രമേ മാറ്റം ഉണ്ടാകൂ. അതാണ് അദ്ദേഹത്തിന്റെ വിശ്വാസം..
പക്വതയാണ് യാദവിനെ പാർട്ടി വക്താവാക്കാൻ കേജ്‌രിവാളിനെ പ്രേരിപ്പിച്ചത്. ആം ആദ്മി പാർട്ടിക്ക് നേരെ വന്ന വിമർശനങ്ങളെ മൂർച്ചയേറിയ മറുപടി കൊണ്ടാണ് യാദവ് തടഞ്ഞത്.
പാർട്ടിയുടെ രണ്ടാമനും ബുദ്ധികേന്ദ്രവുമായ  യാദവിന്  ഇപ്പോൾ ഭാരിച്ച മറ്റൊരു ഉത്തരവാദിത്വമുണ്ട്. ഡൽഹിയോട് ചേർന്നുള്ള  ഗുഡ്ഗാവ് മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥി യാദവാണ്. രണ്ടു തവണ ഇവിടെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച റാവു ഇന്ദർജിത് സിംഗ് ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. കോൺഗ്രസ്  മറ്റൊരു റാവുവിനെ തന്നെ രംഗത്തിറക്കി -റാവു ധരംപാൽ. പക്ഷേ, മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ഉറ്റുനോക്കുന്നത് യോഗേന്ദ്ര യാദവിനെയാണ്.  തിരഞ്ഞെടുപ്പ് ഫലം എന്തായാലും വരുന്ന ഒക്‌ടോബറിൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കേജ്‌രിവാളിനെ പോലെ  യോഗേന്ദ്ര യാദവ് ഉണ്ടാകുമെന്നാണ് നിരീക്ഷകർ പറയുന്നത്.
സാമൂഹ്യ ശാസ്ത്രജ്ഞനായ യാദവ് തിര‌ഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധൻ എന്ന നിലയിലാണ് പ്രശസ്‌തനായത്. അദ്ദേഹത്തിന്റെ പ്രവചനങ്ങളും സർവേകളും തെറ്റിയില്ല. അതുകൊണ്ടാണ് 2009ൽ രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ ഉപദേശം തേടിയത്. ഉപദേശം ഫലിച്ചെന്ന് ഫലം വന്നപ്പോൾ തെളിഞ്ഞു. അതിനിടെ, യു.ജി.സിയിലും ദേശീയ ഉപദേശക സമിതിയിലും അംഗമായി. ആം ആദ്മി പാർട്ടിയുടെ ഭാഗമായതോടെ യു.ജി.സിയിൽ നിന്ന് പുറത്താക്കി.
ഡൽഹി നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ആം ആദ്മിയുടെ വിജയം അദ്ദേഹം പ്രവചിച്ചപ്പോൾ എല്ലാവർക്കും സംശയമായിരുന്നു. ഫലം വന്നപ്പോഴാണ് അവർക്ക് ബോദ്ധ്യപ്പെട്ടത്.
രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദവും ഡൽഹി ജെ. എൻ. യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും പഞ്ചാബ് സർവകലാശാലയിൽ നിന്ന് എം.എഫിലും നേടിയ ശേഷം അവിടെ തന്നെ എട്ടു വർഷം അദ്ധ്യാപകനായിരുന്നു യോഗേന്ദ്ര യാദവ്. തുടർന്നാണ് സെന്റർ ഫോർ സ്റ്റഡി ഒഫ് ഡെവലപ്മെന്റ് സയൻസിൽ സീനിയർ ഫെലോ ആയത്.

No comments:

Post a Comment