Appeared on 27th march 2014 in Kaumudi
ന്യൂഡൽഹി: വെള്ളിത്തിരയിലെ പല മുൻകാല താരങ്ങളും തിരഞ്ഞെടുപ്പിന്റെ മദുരവും കയ്‌പ്പും അറിഞ്ഞിട്ടുണ്ട്. ചിലർ ഹിറ്റായപ്പോൾ, മറ്റുചിലർ സ്ക്രീനിലെ വിജയം രാഷ്‌ട്രീയത്തിൽ നേടാനാവാതെ പിന്മാറി.
ബിഗ് ബിയുടെ കൈ
താരത്തിളത്തിൽ ഏറ്റവും മുൻപന്തിയിൽ ബിഗ് ബി ആണ്. 1984ൽ കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴാണ് രാജീവ് ഗാന്ധിയുമായുള്ള സൗഹൃദത്തൽ അമിതാഭ് ബച്ചൻ രാഷ്ട്രീയത്തിലിറങ്ങുന്നത്. കന്നിയങ്കത്തിൽ അലഹാബാദിൽ മുൻ മുഖ്യമന്ത്രി എച്ച്.എൻ. ബഹുഗുണയെ 1.87 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ തകർത്തു. ബോഫേഴ്സ് ഇടപാടിൽ രാജീവ് ഗാന്ധിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ മുള്ളും മുനയും വേദനിപ്പിച്ചപ്പോൾ മൂന്നാം വർഷം എം. പി സ്ഥാനം രാജിവച്ചു. പിൽക്കാലത്ത് സ്വന്തം കമ്പനിയായ എ. ബി. സി. എൽ തകർന്ന് കടക്കെണിയിലായപ്പോൾ സമാജ്‌വാദി പാർട്ടി നേതാവായിരുന്ന അമർ സിംഗ് സഹായിച്ചതിന്റെ പ്രത്യുപകാരമായി എസ്.പിക്ക് പിന്തുണ നൽകി. ഭാര്യ ജയാ ബച്ചൻ സമാജ്‌വാദി ടിക്കറ്റിൽ രാജ്യസഭാംഗമായി.
രാഷ്ട്രീയത്തിലും സൂപ്പർ സ്റ്റാർ
ബോളിവുഡിൽ സൂപ്പർഹിറ്റ് റെക്കാഡുകൾ എഴുതിച്ചേർത്ത രാജേഷ് ഖന്ന രാഷ്ട്രീയത്തിലും പയറ്റി. ബി.ജെ.പിയുടെ പടക്കുതിരയായിരുന്ന അദ്വാനിയോടായിരുന്നു രാജേഷ് ഖന്നയുടെ ആദ്യ പോരാട്ടം. 1991ൽ ന്യൂഡൽഹി മണ്ഡലത്തിലായിരുന്നു മത്സരം. 1589 വോട്ടുകൾക്ക് പരാജയപ്പെട്ടു. വോട്ടെണ്ണലിൽ കൃത്രിമമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. ഗാന്ധിനഗറിലും വിജയിച്ച അദ്വാനി മണ്ഡലം ഒഴിഞ്ഞതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ രാജേഷ്ഖൻ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി. അത്തവണ ബി.ജെ.പി രംഗത്തിറക്കിയത് നടൻ ശത്രുഘ്‌നൻ സിൻഹയെയായിരുന്നു. 25000 വോട്ടിന് രാജേഷ് ഖന്ന ജയിച്ചു. 1996ൽ വീണ്ടും മത്സരിച്ചെങ്കിലും ജയിച്ചില്ല. അതോടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.
പദയാത്രയുമായി മനസ് കീഴടക്കിയ സുനിൽ ദത്ത്
മുംബയിൽ നിന്ന് അമൃത്‌സറിലേക്ക് പദയാത്ര നടത്തിയായിരുന്നു ബോളിവുഡ് താരമായ സുനിൽ ദത്ത് രാഷ്ട്രീയത്തിലിറങ്ങിയത്. കോൺഗ്രസിൽ ചോർന്ന സുനിൽ ദത്ത് മുംബയ് നോർത്ത് വെസ്റ്റിൽ നിന്ന് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം യു.പി. എ സർക്കാരിൽ മന്ത്രിയായി. മണ്ഡലത്തെ പിന്നീട് പ്രതിനിധീകരിച്ച മകൾ പ്രിയാദത്ത് ഇത്തവണയും രംഗത്തുണ്ട്.
തിളങ്ങാതെ പോയ ഗോവിന്ദബോളിവുഡിൽ നിന്ന് പാർലമെന്റിലെത്തിയ മറ്റൊരു നടനാണ് ഗോവിന്ദ. 2004ൽ മുംബയ് നോർത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. പക്ഷേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്ന ആരോപണം ഉയർന്നു. സ്വന്തം മണ്ഡലത്തിൽ പേമാരിയിൽ നൂറുകണക്കിന് ആളുകൾ മരിച്ചപ്പോഴും ഗോവിന്ദ തിരിഞ്ഞുനോക്കാത്തത് തിരിച്ചടിയായി.
വിജയിച്ച വിനോദ് ഖന്ന
ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിനോദ് ഖന്ന 1996 മുതൽ തുടർച്ചയായി നാലു തവണ പഞ്ചാബിലെ ഗുരുദാസ്‌പൂർ മണ്ഡലത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ പരാജയപ്പെട്ടു. വാജ്‌പേയി മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായി. വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തു.
No comments:
Post a Comment