Powered By Blogger

Friday, September 26, 2014

Western Ghats

Appeared on 26th in page 1

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ 2013 നവംബർ 13ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പരിഗണിക്കണമെന്ന ഗോവ ഫൗണ്ടേഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ ബെഞ്ച് കേസിൽ തീർപ്പു കൽപ്പിച്ചത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ ഈ മേഖലയിൽ ഒരു തരത്തിലുള്ള പുതിയ പദ്ധതികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും പാരിസ്ഥിക അനുമതി നൽകാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ കാര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് യുക്തിപൂർവം പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ അന്തിമ തീരുമാനമെടുക്കാമെന്ന് വിധിയിൽ പറയുന്നു. അക്കാര്യത്തിൽ ട്രൈബ്യൂണൽ ഇടപെടുന്നില്ല. അതേസമയം സംസ്ഥാനങ്ങളുടെയും വ്യക്തികളുടെയും കക്ഷികളുടെയും താത്പര്യങ്ങൾ അപകടത്തിലാക്കാതെ എത്രയും വേഗം അടിയന്തര പ്രാധാന്യത്തോടെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചു.

1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. വനം പരിസ്ഥിതി സെക്രട്ടറി സെപ്തംബർ 19ന് സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിച്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥല പരിശോധന നടത്തി പശ്ചിമഘട്ടത്തിലെ നിലവിലുള്ള പരിസ്ഥിതി ലോല മേഖലകളിൽ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുകൂടി പരിഗണിച്ചുകൊണ്ട് പുതിയ വിജ്ഞാപനമിറക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുവെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നതെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ മന്ത്രാലയത്തിന്റെ അധികാരത്തിൽ ഇടപെടുന്നില്ല.

 കേരളത്തിന്റെ കാര്യത്തിൽ വേഗം തീരുമാനമെടുക്കാം
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി പ്രത്യേക സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ള കേരളത്തിന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാവുന്നതാണെന്ന് വിധിയിൽ പറയുന്നു. കേരളത്തിന്റെ റിപ്പോർട്ട് മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കാൻ തുടങ്ങിയിട്ട് കുറേയായെന്നും വിധിയിൽ പറയുന്നുണ്ട്.

അതേസമയം, കേരളത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. അതിന് സ്വാതന്ത്ര്യമുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളെ നിശ്ചയിക്കുന്നത് സംസ്ഥാന അടിസ്ഥാനത്തിൽ വേണോ അതോ കൂട്ടായി മതിയോ എന്ന കാര്യത്തിലും കേന്ദ്രത്തിന് തീരുമാനമെടുക്കാം.

 നവംബർ 13ലെ നിയന്ത്രണങ്ങൾ

 ഖനനം, പാറപ്പൊട്ടിക്കൽ, മണൽഖനനം എന്നിവയ്‌ക്ക് നിരോധനം
 താപനിലയങ്ങൾ പാടില്ല
 20,000 ചതുരശ്ര മീറ്ററിനു മുകളിൽ വിസ്‌തീർണമുള്ള കെട്ടിടങ്ങൾ അനുവദിക്കരുത്.
 50 ഹെക്‌ടറിന് മുകളിലോ ടൗൺ ഷിപ്പുകളും 1,50,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കെട്ടിട സമുച്ചയങ്ങളും പാടില്ല. നഗരവികസനങ്ങൾക്ക് നിയന്ത്രണം.
 ചുവപ്പ് പട്ടികയിൽപ്പെട്ട വ്യവസായങ്ങൾ പാടില്ല.


 ഗാഡ്ഗിൽ - കസ്തൂരി - ഉമ്മൻ

1,64, 280 ചതുരശ്ര കി.മീ ഉള്ള പശ്ചിമഘട്ടം 1,2,3 സോണുകളായി എന്നിങ്ങനെ തരം തിരിച്ച് സംരക്ഷിക്കണമെന്നായിരുന്നു ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ശുപാർശ. ഇതിലെ 41 ശതമാനം സ്വാഭാവിക പ്രദേശമാണെന്നെന്നും 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോലമെന്നുമായിരുന്നു തുടർന്ന് വന്ന കെ. കസ്തൂരിരംഗൻ സമിതിയുടെ കണ്ടെത്തൽ. അതുകൊണ്ട് 59940 ചതുരശ്ര കി.മി സംരക്ഷിച്ചാൽ മതിയെന്നും കസ്തൂരിരംഗൻ സമിതി ശുപാർശ ചെയ്തു. സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്ധ്യാനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.

കേരളത്തിൽ പരിസ്ഥിതി ലോല പ്രദേശമായി 13108 ചതുരശ്ര കി.മി ആണ് കസ്തൂരിരംഗൻ സമിതി കണ്ടെത്തിയിത്. എന്നാൽ ഇതിന്മേൽ എതിർപ്പ് വന്നതിനെ തുടർന്ന് സംസ്ഥാനം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതി പറയുന്നത് 9993 ചതുരശ്ര കി.മീ മാത്രമാണ് പരിസ്ഥിതി ലോലമെന്ന്.

 കേന്ദ്രം ഇതുവരെ ചെയ്തത്
കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചുകൊണ്ട് 2013 നവംബർ 13നാണ് കേന്ദ്രം വനം പരിസ്ഥി മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് ഡിസംബർ 20ന് ഓഫീസ് മെമോറാണ്ടം പുറത്തിറക്കി. സംസ്ഥാനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമേ അതിർത്തി നിർണയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നാണ് ഓഫീസ് മെമോറാണ്ടത്തിൽ പറയുന്നത്. മാർച്ച് 10നാണ് ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനങ്ങൾക്ക് എതിർപ്പുകളും അഭിപ്രായങ്ങളും അറിയിക്കാൻ ഡിസംബർ 15 വരെ കേന്ദ്രം സമയം അനുവദിച്ചിട്ടുമുണ്ട്.

Thursday, September 25, 2014

Western Ghats

Appeared on 25th 2014


ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷൻ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇന്ന് വിധി പറയും. കേസിൽ വാദം പൂർത്തിയായി.

പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നുണ്ടെന്ന് ട്രൈബ്യൂണൽ ഇന്നലെ വ്യക്തമാക്കി. പരിസ്ഥിതി ലോല മേഖലയുടെ കാര്യത്തിൽ ഗാഡ്ഗിൽ സമിതിയും കസ്തൂരിരംഗൻ സമിതി രണ്ട് കണ്ടെത്തലുകളാണ് നടത്തിയത്. ഇത് കൂടാതെ പരിസ്ഥിതി ലോല മേഖലയിൽ കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്താമെന്ന് കേന്ദ്രം വ്യക്തമാക്കി. കസ്തൂരിരംഗൻ സമിതി നിർദ്ദേശിച്ചിട്ടുള്ള മേഖലകളെ ഒഴിവാക്കി മറ്റ് ചില മേഖലകളെ കൂടി കൂട്ടിച്ചേർത്താണ് കേരളം റിപ്പോർട്ട് സമർപ്പിച്ചത്. ഇതൊക്കെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഇക്കാര്യത്തിൽ ട്രൈബ്യൂണൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളെ കോടതികളും ട്രൈബ്യൂണലുകളും തടസപ്പെടുത്തുന്നുവെന്നാണല്ലോ പ്രധാന ആരോപണം. അതുകൊണ്ട് കേന്ദ്രത്തിന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാം. എന്നാൽ വേഗത്തിൽ വേണമെന്ന് മാത്രം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകാവുന്നതുമാണ്. ഗോവയിൽ സ്വന്തം സർക്കാരല്ലേ ഭരിക്കുന്നതെന്നും ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു. അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് സമയ പരിധി അവസാനിക്കുന്ന ദിവസം വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ പ്രിൻസിപ്പിൽ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.

കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കും വരെ പശ്ചിമഘട്ടത്തിലെ മുഴുവൻ പരിസ്ഥിതി ലോല പ്രദേശങ്ങളിലും നവംബർ 13ലെ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൂടെയെന്ന ചോദ്യം ഇന്നലെയും ട്രൈബ്യൂണൽ ആവർത്തിച്ചു. മാർച്ച് 10ന് കേന്ദ്രം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പ്രകാരം പശ്ചിമഘട്ടത്തിലെ കൂടുതൽ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശമായി ശുപാർശ ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണൽ നിർദ്ദേശം മുന്നോട്ടുവച്ചത്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി വിദേശത്താണെന്നും അതുകൊണ്ട് സത്യവാങ്മൂലം സമർപ്പിക്കാൻ സാധിച്ചില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ നിർദ്ദേശം നടപ്പാക്കാനാകില്ലെന്ന് കേന്ദ്രം ഇന്നലെ അറിയിച്ചു. ഏതെങ്കിലും സന്നദ്ധ സംഘടന ഉന്നയിക്കുന്ന ആവശ്യം അതേപടി അംഗീകരിക്കുക നടപ്പല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

സ്ഥലപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ള കേരളത്തിന്റെ കാര്യത്തിൽ വേണമെങ്കിൽ നാളെ തന്നെ തീരുമാനമെടുക്കാവുന്നതല്ലേയെന്ന് ട്രൈബ്യൂണൽ ചോദിച്ചു. ദേശീയ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കുന്നതിന് പകരം സംസ്ഥാന അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ട്രൈബ്യൂണലിന്റെ നിർദ്ദേശത്തോട് യോജിക്കുന്നതായി കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാലും സ്റ്റാൻഡിംഗ് കോൺസൾ ജോജി സ്‌കറിയയും അറിയിച്ചു. എന്നാൽ കേരളം സമർപ്പിച്ചിരിക്കുന്ന ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് പ്രകാരം കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറുയന്നതിനെക്കാൾ കുറവാണ് പരിസ്ഥിതി ലോല പ്രദേശമെന്ന് കേന്ദ്രം വ്യക്തമാക്കി.

പശ്ചിമഘട്ട മേഖലയിലാകെ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കേസിൽ കക്ഷിയായ ക്രഷർ ഓണേഴ്സിന് വേണ്ടി ഹാജരായ അഡ്വ. ബാബു കുറുവത്താഴം ശക്തമായി എതിർത്തു. കേസിൽ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അഡ്വ ബോബി അഗസ്റ്റിനും മെറ്റൽ ക്രഷർ യൂണിറ്റ് ഓണേഴ്സ് അസോസിയേഷന് വേണ്ടി അഭിഭാഷകരായ ബിജു പി. രാമൻ, എം.എസ്. വിഷ്ണു ശങ്കർ എന്നിവരും ഹാജരായി.

Western Ghats






Appeared on 23rd Sept..

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ പശ്ചിമഘട്ട മേഖലയെ പൂർണമായി സംരക്ഷിക്കാൻ കഴിയുമോയെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ആരാഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാളെ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് സ്വതന്ത്രർ കുമാർ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഗാഡ്ഗിൽ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്ന മേഖലകൾക്ക് കൂടി കരട് വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ ബാധകമാക്കി കൂടെയെന്നാണ് ട്രൈബ്യൂണൽ ആരാഞ്ഞിരിക്കുന്നത്. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ച കേരളത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിൽ തടസമില്ലല്ലോയെന്നും ട്രൈബ്യൂണൽ ചോദിച്ചു. ഇക്കാര്യത്തിലും കേന്ദ്രം നാളെ മറുപടി നൽകണം.

കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിന് പുറത്തുള്ള പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് നടപടിയെടുക്കുമെന്ന് കേന്ദ്രം ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണിക്കുന്നുണ്ട്. കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോലമായി കണ്ടെത്തിയ പ്രദേശങ്ങളെ സംരക്ഷിക്കാൻ 2103 നവംബർ 13ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ ഖനനം, മണൽഖനനം, പാറപൊട്ടിക്കൽ, 2000. സ്‌ക്വയർ മീറ്ററിന് മുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, താപ വൈദ്യുത പദ്ധതികൾ തുടങ്ങിയവയ്‌ക്ക് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നുവെന്നും ഇത് അന്തിമ വിജ്ഞാപനം വരും വരെ നിലനിൽക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ ഗാഡ്ഗിൽ സമിതി ശുപാർശ ചെയ്തിരുന്ന മേഖലകൾക്ക് കൂടി ബാധകമാക്കി കൂടെയെന്നാണ് ട്രൈബ്യൂണൽ ചോദിച്ചിരിക്കുന്നത്.

തുടർന്ന് മാർച്ച് 10ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം പ്രകാരം പശ്ചിമഘട്ട മേഖലയിലെ കൂടുതൽ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും കേന്ദ്രം ഇന്ന് ട്രൈബ്യൂണലിനെ അറിയിച്ചു. സ്ഥല പരിശോധനയ‌്ക്ക് ശേഷം സംസ്ഥാനങ്ങൾ നൽകുന്ന ശുപാർശകൾ പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ കരട് വിജ്ഞാപനം ഇറക്കുമെന്നും കേന്ദ്രം ഇന്നലെ അറിയിച്ചു.

ഈ ഘട്ടത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ശുപാർശ ചെയ്യുകയും കസ്തൂരിരംഗൻ ഒഴിവാക്കുകയും ചെയ്ത മേഖലകളിൽ കൂടി സംരക്ഷിച്ചുകൂടെയെന്ന് ട്രൈബ്യൂണൽ ചോദിച്ചത്.

എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കരുതരുതെന്നും സ്ഥല പരിശോധന പൂർത്തിയാക്കിയ കേരളത്തിന്റെ കാര്യത്തിൽ നടപടികൾ സ്വീകരിച്ചുകൂടെയെന്നും ട്രൈബ്യൂണൽ ചോദിച്ചു. ഇത് നല്ല നിർദ്ദേശമാണെന്ന് കേരളം അറിയിച്ചു. വിവിധ റിപ്പോർട്ടുകളെ ചൊല്ലി മലയോര പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണെന്നും കേരളം ട്രൈബ്യൂണൽ അറിയിച്ചു. മനുഷ്യവാസമുള്ള പ്രദേശങ്ങൾ അതേപോലെ തുടരുമെന്ന് ട്രൈബ്യൂണൽ ഇതിന് മറുപടിയും നൽകി.

അതേസമയം, പശ്ചിമഘട്ട മേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ സർവേ നടത്താൻ ആലോചിക്കുന്നുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറി നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ട്രൈബ്യൂണൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇന്നലെ മന്ത്രാലയം നിലപാട് വ്യക്തമാക്കിയില്ല.

Thursday, September 18, 2014

Dental College Case

appeared on 18th Sept 2014


ന്യൂഡൽഹി: സ്വാശ്രയ സെന്റൽ കോളേജുകളിലെ മാനേജ്മെന്റ് സീറ്റിലേക്ക് പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകി. പ്രവേശന മേൽനോട്ട സമിതിയായ ജയിംസ് കമ്മിറ്റിയാണ് പരീക്ഷ നടത്തേണ്ടത്. ജസ്റ്റിസുമാരായ അനിൽ ആർ. ദവേ, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. സ്വന്തം നിലയിൽ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 16 സ്വാശ്രയ ഡെന്റൽ കോളേജുകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവിട്ടത്.

ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ പ്രവേശനമടക്കമുള്ള കാര്യങ്ങൾ ജെയിംസ് കമ്മിറ്റി നിർവഹിക്കും. ഈ മാസം 20ന് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള പരസ്യം നൽകണം. ഇത് കോളേജുകളുടെ ഉത്തരവാദിത്വമാണ്. ഫീസിന്റെ കാര്യവും പരസ്യത്തിൽ വ്യക്തമാക്കിയിരിക്കണം. 26ന് പരീക്ഷ നടത്തണം. 27ന് ഫലം പ്രസീദ്ധീകരിക്കണം. 28ന് കൗൺസിംഗ് നടത്തണം. 30ന് പ്രവേശന നടപടികൾ പൂർത്തിയായിരിക്കണം. 30ന് ശേഷം ഒരു നടപടിയും സ്വീകരിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരുമായി കരാറിൽ ഏർപ്പാത്ത ന്യൂനപക്ഷ ഫ്രൊഫഷണൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ മൂന്ന് ദിവസത്തിനകം സർക്കാരുമായി കരാറിലേർപ്പടണം. തുടർന്ന് 50 ശതമാനം സീറ്റുകൾ സർക്കാരിന് നൽകണം. സർക്കാരിന് ലഭിക്കുന്ന 50 ശതമാനം സീറ്റുകളിൽ പൊതു പ്രവേശന പരീക്ഷാ പട്ടികയിൽ നിന്നുള്ള കുട്ടികൾക്ക് അവസരം നൽകണം. അസോസിയേഷൻ കരാരിൽ ഏർപ്പെട്ടില്ലെങ്കിൽ ഉത്തരവിന്റെ ആനുകൂല്യം അവർക്ക് ലഭിക്കില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജെയിംസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കോളേജുകൾ പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നതിനോട് എതിർപ്പില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. ചോദ്യപ്പേപ്പറും തയ്യാറാക്കാൻ സഹായം നൽകാമെന്ന് മാനേജ്മെന്റുകളും അറിയിച്ചു. എന്നാൽ ഈ രണ്ടു വാദങ്ങളും തള്ളിയാണ് പരീക്ഷ ജെയിംസ് കമ്മിറ്റി തന്നെ നടത്തട്ടെയെന്ന് കോടതി വ്യക്തമാക്കിയത്.

പ്രവേശന പരീക്ഷയെ ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യ എതിർത്തു. പരീക്ഷ നടത്താൻ അനുമതി നൽകരുതെന്ന് അവർ വാദിച്ചു. മറ്റ് കേസുകളെ ഇത് സ്വാധീനിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. എന്നാൽ ഈ കേസിലെ ഉത്തരവ് മറ്റ് കേസുകൾക്ക് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയ അതേ കാര്യങ്ങൾ ഇന്നലെയും ബെഞ്ച് ചൂണ്ടിക്കാട്ടി. കോളേജുകളുടെ നിലവാരം ഉയർത്തണമെന്നും ഫീസ് കുറയ്‌ക്കണമെന്നും കോടതി പറഞ്ഞു. നല്ല ഡോക്‌ടർമാരാണ് വേണ്ടതെന്നും അത് സ്ഥാപനത്തിന് തന്നെയാണ് നല്ലതെന്നും കോടതി ചൂണ്ടിക്കാട്ടി. ഫീസ് കുറച്ച് നിലനിൽക്കാൻ കോളേജുകൾ പഠിക്കണമെന്നും കോടതി മാനേജ്മെന്റുകളോട് പറഞ്ഞു.

 കോളേജുകൾ ഇവ
മൂവാറ്റുപുഴ അനൂർ ഡെന്റൽ കോളേജ്, തൊടുപുഴ അൽ അസ്ഹർ ഡെന്റൽ കോളേജ്, കൊല്ലം അസീസിയ ഡെന്റൽ കോളേജ്, മലപ്പുറം എഡ്യൂക്കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെന്റൽ സയൻസസ്, കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെന്റൽ സയൻസസ്, എടപ്പാൾ മലബാർ ഡെന്റൽ കോളേജ്, കോതമംഗലം മാർബസേലിയോസ് ഡെന്റൽ കോളേജ്, തൃശൂർ പി.എസ്.എം ഡെന്റൽ കോളേജ്, പാലക്കാട് റോയൽ ഡെന്റൽ കോളേജ്, വർക്കല ശ്രീ ശങ്കര ഡെന്റൽ കോളേജ്, കോതമംഗലം സെന്റ് ഗ്രിഗോറിയസ് ഡ‌െന്റൽ കോളേജ് എന്നിവയാണ് കൺസോർഷ്യത്തിന് കീഴിൽ വരുന്ന കോളേജുകൾ.

കണ്ണൂർ ഡെന്റൽ കോളേജ്, മുക്കം കെ.എം.സി.ടി, തിരുവനന്തപുരം പി.എം.എസ്. ഡെന്റൽ കോളേജ്, കാസർകോട് സെഞ്ചുരി ഡെന്റൽ കോളേജ് എന്നിവയാണ് ന്യൂനപക്ഷ അസോസിയേഷന്റെ കീഴിൽ വരുന്നത്. ശ്രീ ആഞ്ജനേയ മെഡിക്കൽ ട്രസ്റ്റാണ് ഹർജി നൽകിയ മറ്റൊരു കോളേജ്.

Friday, September 12, 2014

Bars to be open

Appeared on 12th Sep. 2014


ന്യൂഡൽഹി: ബാർ കേസിൽ ഈ മാസം 30 വരെ തൽസ്ഥിതി തുടരട്ടെയെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ നിലവിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ബാറുകൾ അടച്ചുപൂട്ടരുതെന്നും ജസ്റ്റിസുമാരായ അനിൽ ആർ. ദവേ, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയിൽ നിലവിൽ നടക്കുന്ന കേസിൽ 30നകം തീർപ്പു കൽപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഈ മാസം 18നാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്. 16ന് മുൻപ് കേരളം എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഫൈവ് സ്റ്റാർ ഒഴികെയുള്ള എല്ലാ ബാറുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബാറുടമകൾ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി തീർപ്പ് കൽപ്പിച്ചത്.
ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രം ബാർ അനുവദിച്ചുകൊണ്ട് മറ്റ് ബാറുകളെ വേർതിരിച്ച് കാണുന്നതിലെ യുക്തിയെന്താണെന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ഈ ചോദ്യം ഇന്നലെയും കോടതി ആവർത്തിച്ചു. സമ്പൂർണ മദ്യനിരോധനമാണ് ലക്ഷ്യമെങ്കിൽ ഗുജറാത്തിൽ നടപ്പാക്കിയത് പോലെ നടപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ അവിടെ മദ്യം സുലഭമാണെന്ന് ബാറുടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. മരുന്നു കുപ്പികളിൽ വരെ അവിടെ മദ്യം ലഭ്യമാണെന്ന് അവർ വ്യക്തമാക്കി. മദ്യ ഉപയോഗം കുറയ്‌ക്കാൻ ജനങ്ങളെ ബോധവത്‌കരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തന്നെ ബാർ അടച്ചൂപൂട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ നടപടി സ്റ്രേ ചെയ്യണമെന്ന് ആവശ്യത്തിൽ ബാറുടമകൾ ഉറച്ചു നിന്നു. ബാറുടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ഫാലി എസ്. നരിമാൻ, രാം ജെത്‌മലാനി, രാജീവ് ധവാൻ, ആര്യമൻ സുന്ദരം, ദുഷ്യന്ത് ദവേ, അരവിന്ദ് ദത്താർ എന്നിവർ ഹാജരായിരുന്നു. ഫൈവ് സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുകയും മറ്റ് ബാറുകൾ അടച്ചുപൂട്ടണമെന്ന് ഉത്തരവിടുകയും ചെയ്യുന്നത് വിവേചനമാണ്. സംസ്ഥാനത്ത് 370 ബീവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ മദ്യ ഉപയോഗത്തിന്റെ 80 ശതമാനം മദ്യവും ഔട്ട്ലെറ്റുകളിൽ നിന്നാണ് വിൽക്കപ്പെടുന്നത്. കള്ള്ഷാപ്പുകളും ബിയർ, വൈൻ പാർലറുകളും പ്രവർത്തിക്കുന്നുണ്ട്. 33 ഓളം ക്ളബ്ബുകളുമുണ്ട്. ഇക്കാര്യത്തിലെല്ലാം മൗനം പാലിച്ചാണ് സർക്കാരിന്റെ നയമെന്നും ബാറുടമകൾ വാദിച്ചു. ഇത് ഭരണഘടന നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. റോഡുകളിൽ നിന്നുകൊണ്ട് മദ്യം പൊട്ടിച്ച് കുടിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇത് വലിയ സാമൂഹ്യ പ്രശ്നവുമാണെന്ന് ബാറുടമകൾ അറിയിച്ചു.
എന്നാൽ ഇതിൽ ഭരണഘനാ ലംഘനത്തിന്റെ കാര്യം ഉദിക്കുന്നില്ലെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ വാദിച്ചു. സംസ്ഥാനം നേരിടുന്നത് വലിയ സാമൂഹ്യ പ്രശ്നമാണ്. ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. യുവാക്കൾ ബാറുകളിലെത്തി മദ്യപിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്താനാണ് ലക്ഷ്യം. ഫൈവ് സ്റ്റാർ ബാറുകളിൽ സാധാരണക്കാർക്ക് അടുക്കാനാവില്ല. ഇനി അതും പൂട്ടണമെന്നുണ്ടെങ്കിൽ കോടതിക്ക് ഉത്തരവിടാമെന്നും സംസ്ഥാനം അറിയിച്ചു. ഫൈവ് സ്റ്റാറുകൾക്ക് ബാറുകൾക്ക് അനുവദിക്കുകയെന്നത് സർക്കാർ നയമാണ്. വിവേചനം എന്ന് പറയുമ്പോൾ ഫോർ സ്റ്റാർ ഹോട്ടലുകളിൽ തന്നെ വിവേചനം നടന്നിട്ടുണ്ടെന്ന് തെളിയിക്കാനാകണമെന്നും സംസ്ഥാനം വാദിച്ചു. സർക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യാനോ റദ്ദാക്കാനോ ആവില്ലെന്നും സർക്കാർ വ്യക്തമാക്കി.
അടുത്ത വർഷം മാർച്ച് 31വരെയുള്ള ലൈസൻസ് നിലവിലുള്ള സാഹചര്യത്തിൽ ഒറ്റ രാത്രി കൊണ്ട് റദ്ദാക്കുന്നതെങ്ങനെയെന്ന് രാം ജെത്‌മലാനി വാദിച്ചു. ഇതിനെയും സർക്കാർ എതിർത്തു. ലൈസൻസ് നൽകുന്നത് ഒരു വർഷത്തേക്കാണെന്നും അത് എപ്പോൾ വേണമെങ്കിലും റദ്ദാക്കാമെന്ന വ്യവസ്ഥ കരാരിൽ തന്നെ ഉണ്ടെന്നും സംസ്ഥാനം അറിയിച്ചു.
നിലവിൽ ഇന്നലെ വരെ മദ്യം വാങ്ങിയിരുന്നവർക്ക് അത് ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങി സേവിക്കാനുള്ള അവസരമുണ്ടെന്ന് ബാറുടമകൾ അറിയിച്ചു. ബീവറേജസിൽ നിന്ന് വീട്ടിൽ പോയി അവർക്ക് സേവിക്കാനുമാകും. എന്നാൽ ഇതിനെ കപിൽ സിബൽ എതിർത്തു. വീട്ടിൽ ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും ഉള്ളതിനാൽ അതിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ കേസിൽ കക്ഷിചേരണമെന്ന് കേരള കാത്തലിക്ക് ബിഷപ്പ് കോൺഫറൻസ് ആവശ്യപ്പെട്ടു. ദേശീയ പാതയോരങ്ങളിൽ മദ്യശാലകൾ അനുവദിക്കാൻ പാടില്ലെന്ന് ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവ് നിലവിലുണ്ടെന്നും അത് പാലിക്കപ്പെടുന്നില്ലെന്നും കെ.സി.ബി.സി ചൂണ്ടികാട്ടി. മദ്യനിരോധനം വേണമെന്നത് ഭൂരിപക്ഷ പൊതുജനവികാരമാണെന്നും ഇത് പ്രകാരമുള്ള നയം നടപ്പാക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കേരള സർക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് കേരള ക്ളാസിഫൈഡ് ഹോട്ടേൽസ് ആൻഡ് റിസോർട്ടസ് അസോസിയേഷൻ, ഹോട്ടൽ ഗ്രാൻഡ് റസിഡൻസി, ഹോട്ടൽ റിവർ സ്ട്രീട്ട്, ഹോട്ടൽ അമൃത റസിഡൻസി, ഹോട്ടൽ എയർ ലിങ്ക് കാസിൽ തുടങ്ങിയ ഏഴ് ഹർജികളിലാണ് ഇന്നലെ സുപ്രീം കോടതി തീർപ്പ് കൽപ്പിച്ചത്.

 



Wednesday, September 10, 2014

Western Ghats

Appeared on Sep 10th Page 14


 ആവശ്യമെങ്കിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് വ്യക്തമായ നിലപാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കുറ്റപ്പെടുത്തി. ഇന്നലെ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് സ്വതന്ത്രർ കുമാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ രൂക്ഷമായി വിമർശിച്ചത്. കാര്യങ്ങളെ കേന്ദ്രം തമാശയായിട്ടാണ് കാണുന്നത് തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ഏറ്റവും അലങ്കോലപ്പെട്ട മന്ത്രാലയമാണ് വനം പരിസ്ഥിതി മന്ത്രാലയമെന്നും സ്വതന്ത്രർ കുമാർ വിമർശിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ സമിതി റിപ്പോർട്ടിലെ ശുപാർശകൾക്ക് പകരം അതേ തുടർന്ന് വന്ന കസ്തൂരിരംഗൻ സമിതി ശുപാർശകളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞമാസം 27ന് കേസ് പരിഗണിച്ചപ്പോൾ മന്ത്രാലയം രേഖാമൂലം വ്യക്തമാക്കിയിരുന്നു. ഇത് ട്രൈബ്യൂണൽ രേഖകളിൽ ഉൾപ്പെടുത്തി. എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ടിൽ സംരക്ഷിണക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ള പ്രദേശങ്ങളെ കസ്തൂരിരംഗൻ ഒഴിവാക്കിയിട്ടുണ്ടെന്ന് നിരീക്ഷിച്ച ട്രൈബ്യൂ‍ണൽ അത് എങ്ങനെ സംരക്ഷിക്കുമെന്ന് ബോദ്ധ്യപ്പെടുത്തുന്ന പദ്ധതി സമർപ്പിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം ഉത്തരം നൽകിയില്ല. തുടർന്നാണ് ട്രൈബ്യൂണൽ പതിവുപോലെ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.
അതേസമയം, സ്ഥലപരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് രണ്ടു മാസത്തെ സമയം നേരത്തെ നൽകിയിരുന്നുവെന്നും എന്നാൽ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങൾ കൂടുതൽ സമയം തേടി. അവർക്ക് ഡിസംബർ 15 വരെ സമയം നൽകിയിട്ടുണ്ടെന്നും കേന്ദ്രം ഇന്നലെ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. തുടർന്ന് ആവശ്യമെങ്കിൽ ജനങ്ങൾക്ക് പരാതി ബോധിപ്പിക്കാൻ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പരിസ്ഥിതി ലോല പ്രദേശങ്ങളെ രണ്ട് സമിതികളും സാറ്റ്ലൈറ്റിന്റെ സഹായത്തോടെയാണ് പരിശോധിച്ചതെന്നും അതിനാൽ പുതിയതായി പ്രത്യേക സർവേ നടത്തുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ഒരു യോഗത്തിനിടെ വ്യക്തമാക്കിയ വാർത്ത പരാതിക്കാരായ ഗോവ ഫൗണ്ടേഷൻ ഇന്നലെ ട്രൈബ്യൂണലിൽ ഹാജരാക്കി. ഇത് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചു. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വനം പരിസ്ഥിതി മന്ത്രാലത്തോട് ട്രൈബ്യൂണൽ ആരാഞ്ഞു. ഇങ്ങനെയൊരു ആലോചന മന്ത്രാലയത്തിന് ഉണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.
ഗാഡ്ഗിൽ ഒഴിവാക്കിയ മേഖലകളെ എങ്ങനെ സംരക്ഷിക്കും, പരിസ്ഥിതി ലോല പ്രദേങ്ങളായി കണ്ടെത്തിയിട്ടുള്ളവ തന്നെയാകുമോ അന്തിമ വിജ്ഞാപനത്തിലുമുണ്ടാവുക, പരിശോധനകൾ നടത്തിയ ശേഷം പരിസ്ഥിതി ലോ പ്രദേശങ്ങളെ കുറയ്‌ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കി ഒരാഴ്ചക്കകം പരിസ്ഥിതി സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണമെന്നു ട്രൈബ്യൂൽ നിർദ്ദേശിച്ചു. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.

Vizhingam

Appeared on 6th Sep in Front page



ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരായ ഹർജികൾ പരിഗണിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് അധികാരമുണ്ടെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാരും തുറുമുഖ കമ്പനിയും സമർപ്പിച്ച ഹർജികളിൽ ജസ്റ്റിസ് ജെ.എസ്. ഖേഹാർ അദ്ധ്യക്ഷനായ മൂന്നംഗ ഫോറസ്റ്റ് ബെഞ്ചാണ് ഇന്നലെ വാദം കേട്ടത്. തുടർന്ന് കേസിലെ വിവിധ കക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം 13ന് വീണ്ടും പരിഗണിക്കും.
കേരളത്തിന്റെയും തുറുമുഖ കമ്പനിയുടെ വാദങ്ങൾ തള്ളിക്കൊണ്ട് ജൂലായ് 17നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഹർജികൾ ഡൽഹിയിലേക്ക് മാറ്റിയത്. ഇതിനെതിരായ ഹർജികളാണ് ഇന്നലെ കോടതി പരിഗണിച്ചത്.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തന്നെ ട്രൈബ്യൂണലിനെതിരെ രൂക്ഷ വിമർശനമാണ് കമ്പനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ നടത്തിയത്. അധികാര പരിധി മറകടന്നുള്ള ഉത്തരവാണ് ട്രൈബ്യൂണൽ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ വാദം കേട്ടിരുന്ന ഹർജികൾ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിലേക്ക് മാറ്റിയത് ചട്ടവിരുദ്ധമാണ്. വാദം കേട്ടുകൊണ്ടിരുന്ന ഹർജികൾ പാതിവഴിയിലാണ് ഡൽഹിയിലേക്ക് മാറ്റിയത്. കേസുകൾ മാറ്റിയത് ചെന്നൈ ബെഞ്ചിനെ അപമാനിച്ചതിന് തുല്യമാണ്. കേസുകൾ വിവിധ ബെഞ്ചുകളിലേക്ക് വീതിച്ചുകൊടുക്കാൻ ട്രൈബ്യൂണലിന്റെ ചെയർപേഴ്സൺ എന്ന നിലയ്‌ക്ക് ജസ്റ്റിസ് സ്വതന്ത്രർ കുമാറിന് അധികാരമുണ്ടെങ്കിലും വാദം കേട്ടുക്കൊണ്ടിരിക്കുന്ന ഹർജികൾ മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ അദ്ദേഹത്തിന് അധികാരമില്ലെന്നും വേണുഗോപാൽ വാദിച്ചു.
എന്നാൽ ഹർജികളിന്മേൽ എത്രയും വേഗം വാദം കേട്ട് ഉത്തരവിടാൻ ട്രൈബ്യൂണലിന് നിർദ്ദേശം നൽകിയാൽ മതിയാകുമല്ലോയെന്ന് ചോദിച്ച കോടതി തുടർന്ന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമല്ലോയെന്നും പറഞ്ഞു. ഇവിടെ വ‍ർഷങ്ങളോളം കേസ് കെട്ടികിടന്നേക്കുമെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.
തീരദേശസംരക്ഷണ നിയമത്തിൽ ജുഡീഷ്യൽ റിവ്യൂ നടത്താനുള്ള ട്രൈബ്യൂണലിന്റെ നീക്കവും കമ്പനി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹൈക്കോടതിയേക്കാളും താഴെയാണ് ട്രൈബ്യൂണലിന്റെ സ്ഥാനം. ഇത് മറന്നാണ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്. അതുകൊണ്ട് തന്നെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും കെ.കെ. വേണുഗോപാൽ വാദിച്ചു. എന്നാൽ ട്രൈബ്യൂണലിന്റെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഉത്തരവ് ‌സ്‌റ്റേ ചെയ്യാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജുഡീഷ്യൽ റിവ്യൂ നടത്താൻ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ അധികാരമുള്ളുവെന്നതിനെ കുറച്ചുകൂടി വിശാലമായ രീതിയിൽ വേണം കാണാൻ. ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രീം കോടതിക്കും 226 ാം വകുപ്പ് പ്രകാരം ഹൈക്കോടതിക്കും ജുഡീഷ്യൽ റിവ്യൂവിന് അധികാരം നൽകുന്നുണ്ട്. ഇതുകൊണ്ട് നിയമങ്ങളെ ചോദ്യം ചെയ്യാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്ന് പറയാനാവില്ല. ഈ നിയമഭേദഗതി ട്രൈബ്യൂണൽ വിശാലമായിട്ടായിരിക്കാം വീക്ഷിച്ചതെന്നും ബെഞ്ച് പറഞ്ഞു.
എല്ലാവിധ കപ്പലുകൾക്കും അടുക്കാവുന്ന തുറുമുഖമെന്ന പ്രത്യേകത കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്രാധാന്യമുള്ള 6000 കോടി രൂപയുടെ മുതൽമുടക്കുള്ള വലിയ പദ്ധതി ഇത്തരത്തിൽ തടസപ്പെടാൻ പാടില്ല. അത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വികസനത്തിനൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണവും വേണമെന്ന് കോടതി വ്യക്തമാക്കി.
തുടർന്ന് കേസിലെ കക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാനും അവരുടെ കൂടി നിലപാട് അറിഞ്ഞ ശേഷം വാദം കേൾക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

 ട്രൈബ്യൂണലിനെ വാദം ഈ മാസം 22ന്
വിഴിഞ്ഞം പദ്ധതിക്കെതിരായ ഹർജികളിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഈ മാസം 22ന് വാദം കേൾക്കും. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അധികൃതർ പറയുന്നത്.

Srini Cant Continue

Appeared on 2nd Sep 2014 in Sports Page