Powered By Blogger

Wednesday, September 10, 2014

Western Ghats

Appeared on Sep 10th Page 14


 ആവശ്യമെങ്കിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് വ്യക്തമായ നിലപാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കുറ്റപ്പെടുത്തി. ഇന്നലെ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് സ്വതന്ത്രർ കുമാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ രൂക്ഷമായി വിമർശിച്ചത്. കാര്യങ്ങളെ കേന്ദ്രം തമാശയായിട്ടാണ് കാണുന്നത് തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ഏറ്റവും അലങ്കോലപ്പെട്ട മന്ത്രാലയമാണ് വനം പരിസ്ഥിതി മന്ത്രാലയമെന്നും സ്വതന്ത്രർ കുമാർ വിമർശിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ സമിതി റിപ്പോർട്ടിലെ ശുപാർശകൾക്ക് പകരം അതേ തുടർന്ന് വന്ന കസ്തൂരിരംഗൻ സമിതി ശുപാർശകളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞമാസം 27ന് കേസ് പരിഗണിച്ചപ്പോൾ മന്ത്രാലയം രേഖാമൂലം വ്യക്തമാക്കിയിരുന്നു. ഇത് ട്രൈബ്യൂണൽ രേഖകളിൽ ഉൾപ്പെടുത്തി. എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ടിൽ സംരക്ഷിണക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ള പ്രദേശങ്ങളെ കസ്തൂരിരംഗൻ ഒഴിവാക്കിയിട്ടുണ്ടെന്ന് നിരീക്ഷിച്ച ട്രൈബ്യൂ‍ണൽ അത് എങ്ങനെ സംരക്ഷിക്കുമെന്ന് ബോദ്ധ്യപ്പെടുത്തുന്ന പദ്ധതി സമർപ്പിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം ഉത്തരം നൽകിയില്ല. തുടർന്നാണ് ട്രൈബ്യൂണൽ പതിവുപോലെ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.
അതേസമയം, സ്ഥലപരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് രണ്ടു മാസത്തെ സമയം നേരത്തെ നൽകിയിരുന്നുവെന്നും എന്നാൽ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങൾ കൂടുതൽ സമയം തേടി. അവർക്ക് ഡിസംബർ 15 വരെ സമയം നൽകിയിട്ടുണ്ടെന്നും കേന്ദ്രം ഇന്നലെ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. തുടർന്ന് ആവശ്യമെങ്കിൽ ജനങ്ങൾക്ക് പരാതി ബോധിപ്പിക്കാൻ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പരിസ്ഥിതി ലോല പ്രദേശങ്ങളെ രണ്ട് സമിതികളും സാറ്റ്ലൈറ്റിന്റെ സഹായത്തോടെയാണ് പരിശോധിച്ചതെന്നും അതിനാൽ പുതിയതായി പ്രത്യേക സർവേ നടത്തുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ഒരു യോഗത്തിനിടെ വ്യക്തമാക്കിയ വാർത്ത പരാതിക്കാരായ ഗോവ ഫൗണ്ടേഷൻ ഇന്നലെ ട്രൈബ്യൂണലിൽ ഹാജരാക്കി. ഇത് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചു. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വനം പരിസ്ഥിതി മന്ത്രാലത്തോട് ട്രൈബ്യൂണൽ ആരാഞ്ഞു. ഇങ്ങനെയൊരു ആലോചന മന്ത്രാലയത്തിന് ഉണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.
ഗാഡ്ഗിൽ ഒഴിവാക്കിയ മേഖലകളെ എങ്ങനെ സംരക്ഷിക്കും, പരിസ്ഥിതി ലോല പ്രദേങ്ങളായി കണ്ടെത്തിയിട്ടുള്ളവ തന്നെയാകുമോ അന്തിമ വിജ്ഞാപനത്തിലുമുണ്ടാവുക, പരിശോധനകൾ നടത്തിയ ശേഷം പരിസ്ഥിതി ലോ പ്രദേശങ്ങളെ കുറയ്‌ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കി ഒരാഴ്ചക്കകം പരിസ്ഥിതി സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണമെന്നു ട്രൈബ്യൂൽ നിർദ്ദേശിച്ചു. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.

No comments:

Post a Comment