Powered By Blogger

Wednesday, September 10, 2014

Vizhingam

Appeared on 6th Sep in Front page



ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരായ ഹർജികൾ പരിഗണിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് അധികാരമുണ്ടെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാരും തുറുമുഖ കമ്പനിയും സമർപ്പിച്ച ഹർജികളിൽ ജസ്റ്റിസ് ജെ.എസ്. ഖേഹാർ അദ്ധ്യക്ഷനായ മൂന്നംഗ ഫോറസ്റ്റ് ബെഞ്ചാണ് ഇന്നലെ വാദം കേട്ടത്. തുടർന്ന് കേസിലെ വിവിധ കക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം 13ന് വീണ്ടും പരിഗണിക്കും.
കേരളത്തിന്റെയും തുറുമുഖ കമ്പനിയുടെ വാദങ്ങൾ തള്ളിക്കൊണ്ട് ജൂലായ് 17നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഹർജികൾ ഡൽഹിയിലേക്ക് മാറ്റിയത്. ഇതിനെതിരായ ഹർജികളാണ് ഇന്നലെ കോടതി പരിഗണിച്ചത്.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തന്നെ ട്രൈബ്യൂണലിനെതിരെ രൂക്ഷ വിമർശനമാണ് കമ്പനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ നടത്തിയത്. അധികാര പരിധി മറകടന്നുള്ള ഉത്തരവാണ് ട്രൈബ്യൂണൽ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ വാദം കേട്ടിരുന്ന ഹർജികൾ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിലേക്ക് മാറ്റിയത് ചട്ടവിരുദ്ധമാണ്. വാദം കേട്ടുകൊണ്ടിരുന്ന ഹർജികൾ പാതിവഴിയിലാണ് ഡൽഹിയിലേക്ക് മാറ്റിയത്. കേസുകൾ മാറ്റിയത് ചെന്നൈ ബെഞ്ചിനെ അപമാനിച്ചതിന് തുല്യമാണ്. കേസുകൾ വിവിധ ബെഞ്ചുകളിലേക്ക് വീതിച്ചുകൊടുക്കാൻ ട്രൈബ്യൂണലിന്റെ ചെയർപേഴ്സൺ എന്ന നിലയ്‌ക്ക് ജസ്റ്റിസ് സ്വതന്ത്രർ കുമാറിന് അധികാരമുണ്ടെങ്കിലും വാദം കേട്ടുക്കൊണ്ടിരിക്കുന്ന ഹർജികൾ മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ അദ്ദേഹത്തിന് അധികാരമില്ലെന്നും വേണുഗോപാൽ വാദിച്ചു.
എന്നാൽ ഹർജികളിന്മേൽ എത്രയും വേഗം വാദം കേട്ട് ഉത്തരവിടാൻ ട്രൈബ്യൂണലിന് നിർദ്ദേശം നൽകിയാൽ മതിയാകുമല്ലോയെന്ന് ചോദിച്ച കോടതി തുടർന്ന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമല്ലോയെന്നും പറഞ്ഞു. ഇവിടെ വ‍ർഷങ്ങളോളം കേസ് കെട്ടികിടന്നേക്കുമെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.
തീരദേശസംരക്ഷണ നിയമത്തിൽ ജുഡീഷ്യൽ റിവ്യൂ നടത്താനുള്ള ട്രൈബ്യൂണലിന്റെ നീക്കവും കമ്പനി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹൈക്കോടതിയേക്കാളും താഴെയാണ് ട്രൈബ്യൂണലിന്റെ സ്ഥാനം. ഇത് മറന്നാണ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്. അതുകൊണ്ട് തന്നെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും കെ.കെ. വേണുഗോപാൽ വാദിച്ചു. എന്നാൽ ട്രൈബ്യൂണലിന്റെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഉത്തരവ് ‌സ്‌റ്റേ ചെയ്യാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജുഡീഷ്യൽ റിവ്യൂ നടത്താൻ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ അധികാരമുള്ളുവെന്നതിനെ കുറച്ചുകൂടി വിശാലമായ രീതിയിൽ വേണം കാണാൻ. ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രീം കോടതിക്കും 226 ാം വകുപ്പ് പ്രകാരം ഹൈക്കോടതിക്കും ജുഡീഷ്യൽ റിവ്യൂവിന് അധികാരം നൽകുന്നുണ്ട്. ഇതുകൊണ്ട് നിയമങ്ങളെ ചോദ്യം ചെയ്യാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്ന് പറയാനാവില്ല. ഈ നിയമഭേദഗതി ട്രൈബ്യൂണൽ വിശാലമായിട്ടായിരിക്കാം വീക്ഷിച്ചതെന്നും ബെഞ്ച് പറഞ്ഞു.
എല്ലാവിധ കപ്പലുകൾക്കും അടുക്കാവുന്ന തുറുമുഖമെന്ന പ്രത്യേകത കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്രാധാന്യമുള്ള 6000 കോടി രൂപയുടെ മുതൽമുടക്കുള്ള വലിയ പദ്ധതി ഇത്തരത്തിൽ തടസപ്പെടാൻ പാടില്ല. അത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വികസനത്തിനൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണവും വേണമെന്ന് കോടതി വ്യക്തമാക്കി.
തുടർന്ന് കേസിലെ കക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാനും അവരുടെ കൂടി നിലപാട് അറിഞ്ഞ ശേഷം വാദം കേൾക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

 ട്രൈബ്യൂണലിനെ വാദം ഈ മാസം 22ന്
വിഴിഞ്ഞം പദ്ധതിക്കെതിരായ ഹർജികളിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഈ മാസം 22ന് വാദം കേൾക്കും. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അധികൃതർ പറയുന്നത്.

No comments:

Post a Comment