Powered By Blogger

Sunday, August 31, 2014

Safety First Says Centre

Appeared on 31st August 2014 in page 1

ന്യൂഡൽഹി: പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്ത് നൽകി. മോട്ടോർ വാഹന നിയമത്തിൽ ഇതുസംബന്ധിച്ച് ഭേദഗതികൾ കൊണ്ടുവരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യം. റോഡ് അപകടങ്ങൾ കുറയ്‌ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നീണ്ട പട്ടികയാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കേന്ദ്രവും അനുകൂല നിലപാട് എടുക്കുമെന്നാണ് അറിയുന്നത്. അതിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ നിലപാടും ആരായും. തുടർന്നായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്നവർ മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയെന്ന ധാരണയാണ് ഇവിടെയുള്ളതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ പിൻ സീറ്റിൽ ബെൽറ്റ് ഘടിപ്പിച്ചിരിക്കുന്നത് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും അത് ഉപയോഗിക്കുക തന്നെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് ബോധവത്‌കരണം നൽകുന്നതിനൊപ്പം കർശനമായ നിയമവും വേണം. സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരിൽ നിന്ന് ഉയർന്ന പിഴ ഈടാക്കണമെന്നും ശുപാർശയുണ്ട്.

പ്രതിവർഷം നടക്കുന്ന നാല് ലക്ഷം അപകടങ്ങളിൽ ഒരു ലക്ഷത്തിൽ പരം അപകടങ്ങളിലും മരണം സംഭവിക്കുന്നുണ്ട്.

കേരളത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കെ ഋഷിരാജ് സിംഗ് പിൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിരുന്നു. എന്നാൽ തീരുമാനം വിവാദങ്ങൾക്ക് വഴിവച്ചതോടെ ഉത്തരവ് പിൻവലിച്ചു.

കാർ അപകടത്തിൽ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുൻഡെ കൊല്ലപ്പെട്ടപ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ തന്റെ സുഹൃത്തിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഡോ. ഹർഷ വർദ്ധൻ അഭിപ്രായപ്പെട്ടിരുന്നു. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന നിർദ്ദേശം അന്ന് തന്നെ അദ്ദേഹം മുന്നോട്ട് വച്ചെങ്കിലും കേന്ദ്രം ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ രേഖാ മൂലം തന്നെ ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഉപരിതല ഗതാഗത മന്ത്രാലയത്തിന് മുന്നിൽ വച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വേഗത്തിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

1955ൽ തന്നെ പല വിദേശ രാജ്യങ്ങളും സീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കിയിരുന്നു. ഇന്ത്യയിൽ ഇത് നിർബന്ധമാക്കിയത് 1989 മോട്ടോർ വാഹന നിയമം പാസായപ്പോഴാണ്. എന്നാൽ ഇത് നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.

 ഡൽഹിയിൽ പിൻസീറ്റിലെ സ്‌ത്രീകൾക്കും ഹെൽമറ്റ്

ഡൽഹിയിൽ നേരത്തെ തന്നെ ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. കൂടാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്ന സ്‌‌‌ത്രീകൾക്കും ഹെൽമറ്റ് ധരിക്കുന്നത് അടുത്തിടെയാണ് ഇവിടെ നിർബന്ധമാക്കിയത്. സിഖ് മതത്തിൽപ്പെട്ട് തലപ്പാവ് വയ്‌ക്കുന്ന സ്‌ത്രീകളൊഴികെയുള്ളവർ ധരിക്കണമെന്നാണ് നിർദ്ദേശം. ഈ നിർദ്ദേശം ഡൽഹിയിൽ കർശനമായി നടപ്പാക്കി വരികയാണ്.

 മറ്റ് ശുപാർശകൾ
ബൈക്കിന്റെ പിറകിൽ യാത്ര ചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണം.
പിൻ സീറ്റിൽ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്കും ഹെൽമറ്റ് നിർബന്ധമാക്കണം.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി.
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള അനാവശ്യമായ സ്‌പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യണം.
 ലോക ആരോഗ്യ സംഘടന നിർദ്ദേശിക്കും പോലെ പത്ത് വയസിന് മുകളിലുള്ള കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം.
 പത്ത് വയസിൽ താഴെയുള്ള കുട്ടികൾ മറ്റുള്ളവരുടെ നിയന്ത്രണത്തിലായിരിക്കണം.
 സീറ്റ് ബെൽറ്റ് ധരിക്കാതെ എത്തുന്നവർക്ക് പെട്രോൾ, ഡീസൽ എന്നിവ പെട്രോൾ പമ്പുകൾ നൽകാൻ പാടില്ല.

 ട്രോമ കെയർ പോരാ
ആശുപത്രികളിലെ ട്രോമ കെയർ സംവിധാനത്തിന്റെ കാര്യത്തിൽ രാജ്യം വളരെ പിന്നിലാണെന്നും ആരോഗ്യ മന്ത്രാലയം സമ്മതിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ വളരെ പ്രതീക്ഷയോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആശുപത്രികളിലെത്തിക്കുന്നത്. എന്നാൽ അവിടെയുള്ള ട്രോമകെയറിലെ സൗകര്യങ്ങളും ഉദ്യോഗസ്ഥസമൂഹവും അതിന് പര്യാപ്തമല്ലെന്നാണ് മനസിലാക്കുന്നത്. ഒഴിവാക്കാമായിരുന്ന 55 മുതൽ 91 ശതമാനം വരെയുള്ള മരണങ്ങളും സംഭവിക്കുന്നത് ട്രോമ കെയറുകളിലെ അപര്യാപ്തതകൾ കൊണ്ടാണെന്നും ആരോഗ്യ മന്ത്രി സമ്മതിക്കുന്നു. അത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാരെന്നാണ് മന്ത്രി പറയുന്നത്.

 രക്ഷപ്പെടുത്താമായിരുന്ന വിലപ്പെട്ട ജീവനുകൾ
പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്ക് ബെൽറ്റ് ഉറുപ്പുവരുത്തണമെന്ന നിർദ്ദേശത്തിനൊപ്പം അത് ഉപയോഗിക്കാത്തത് വഴി നഷ്ടപ്പെട്ട ചിലരുടെ കാര്യവും ഹർഷവർദ്ധൻ ഓർമ്മിപ്പിക്കുന്നുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് അപകടത്തിൽ കൊല്ലപ്പെട്ട മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുൻഡെയുടെ 2007ൽ വാഹനാപടകത്തിൽ മരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗിന്റെയും ജീവൻ സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു. ഈ അശ്രദ്ധ മൂലം എത്രയോ ജീവനുകളാണ് റോഡിൽ പൊലിയുന്നതെന്നും മന്ത്രി പറയുന്നു.

1997 ആഗസ്റ്റിൽ പാരീസിൽ ഡയാന രാജകുമാരി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടപ്പോൾ അതിൽ സഞ്ചരിച്ചിരുന്ന നാല് പേരിൽ രക്ഷപ്പെട്ട ഏക വ്യക്തി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നവെന്ന കാര്യവും കേന്ദ്രമന്ത്രി ഓർമ്മിപ്പിക്കുന്നു. അവരുടെ ബോഡിഗാ‌ർഡായ ട്രവർ റീസ് ജോൺസ് മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതും അപകടത്തിൽ രക്ഷപ്പെട്ടതും. ഡയാന രാജകുമാരിയും മറ്റ് രണ്ട് യാത്രക്കാരായ ദോദി ഫയദും ഡ്രൈവർ ഹെൻട്രി പോളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.

Kerala's Arjunas

Appeared in Sports page on 29th August


ന്യൂഡൽഹി: കേരളത്തിന്റെ അഞ്ച് അർജുനന്മാർ രാജ്യത്തിന്റെ ആദരം ഇന്ന് ഏറ്റുവാങ്ങും. കായിര രംഗത്തെ മികവിനുള്ള ദ്രോണാചാര്യ, അർജുന, ധ്യാൻ ചന്ദ് പുരസ്‌കാരങ്ങൾ ദേശീയ കായിക ദിനമായ ഇന്ന് വൈകിട്ട് ആറിന് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിൽ രാഷ്ട്രപതി പ്രണബ് മുഖർജി വിതരണം ചെയ്യുമ്പോൾ അതിൽ മലയാളി മണം ഏറേയാണ്. പതിനഞ്ച് അർജുനന്മാരുടെ കൂട്ടത്തിൽ അഞ്ച് മലയാളികളെ അവാ‌ർഡിന് പരിഗണിച്ചതും ഇതാദ്യമാണ്. തുഴച്ചിൽ പരിശീലകനായ മലയാളി ജോസ് ജേക്കബാണ് ഇത്തവണ ദ്രോണാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങുന്ന മലയാളി.
ടോം ജോസഫ് (വോളിബോൾ), ഗീതു അന്ന ജോസ് (ബാസ്‌ക്കറ്റ്ബോൾ), വി.ദിജു (ബാഡ്മിന്റൻ), സജി തോമസ് (തുഴച്ചിൽ), ടിന്റു ലൂക്ക (അത്‌‌ലറ്റിക്‌സ്) എന്നിവരാണ് കേരളത്തിന്റെ അഭിമാനം ഉയർത്തി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
ഇന്നലെ രാവിലെ ഡൽഹിയിലെത്തിയ പുരസ്‌കാരാർഹർക്ക് അശോകാ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്. വൈകിട്ട് രാഷ്ട്രപതി ഭവനിൽ ഡ്രസ് റിഹേഴ്സൽ നടന്നിരുന്നു. വിമാനം വൈകിയതിനാൽ ഗീതു അന്ന ജോസിന് ഡ്രസ് റിഹേഴ്സലിന് പങ്കെടുക്കാനായിരുന്നില്ല. എന്നാൽ വൈകിട്ട് സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ സംഘടിപ്പിച്ച വിരുന്നിൽ എല്ലാ താരങ്ങളും പങ്കെടുത്തു. സായ് ഡയറക്‌ടർ ജനറൽ ജിജി തോംസൺ വിരുന്നിന് നേതൃത്വം നൽകി.
രാഷ്‌ട്രപതി ഭവനിലെ ചടങ്ങിൽ മലയാളികളുടെ കൂട്ടത്തിൽ നിന്ന് ആദ്യം പുരസ്‌കാരം ഏറ്റുവാങ്ങുന്ന ടിന്റു ലൂക്ക ഒഴികെയുള്ളവർ കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ടിന്റുവിനൊപ്പം പരിശീലകയായ പി.ടി. ഉഷയാണ് എത്തിയിട്ടുള്ളത്.
ഒൻപത് വട്ടം തഴയപ്പെട്ട് പത്താം തവണ പുരസ‌െയകാരത്തിന് പരിഗണിക്കപ്പെട്ട ടോം ജോസഫാണ് കൂട്ടത്തിലെ ഏറ്റവും സന്തോഷവാൻ. ഒൻപത് വട്ടം ഇതിന് വേണ്ടി മനസ് കൊണ്ട് തയ്യാറെടുത്താണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും പിന്തുണച്ചവരെയെല്ലാം നന്ദിയോടെ സ്മകരിക്കുന്നുവെന്നും ടോം പറഞ്ഞു. ഭാര്യ ജാനറ്റ്, മക്കളായ റിയ, സ്റ്റുവർട്ട്, സഹോദരങ്ങളായ ബെന്നി ജോസഫ്, റോയ് ജോസഫ് എന്നിവരാണ് ടോമിനൊപ്പം ഡൽഹിയിലെത്തിയിട്ടുള്ളത്.
ഗീതു അമ്മയ്‌ക്കും ഭർത്താവ് രാഹുൽ കോശിക്കുമൊപ്പമാണ് എത്തിയിട്ടുള്ളത്. സജി തോമസ് ഭാര്യ മഞ്ജുവിനും മക്കൾക്കുമൊപ്പവും ദിജു അമ്മ ലളിതയ്‌ക്കും ഭാര്യ ഡോ. സൗമ്യയ്‌ക്കുമൊപ്പാണ് എത്തിയിട്ടുള്ളത്.
ഇന്ന് വൈകിട്ട് നാലരയോടെ രാഷ്ട്രപതി ഭവനിൽ താരങ്ങൾ എത്തിച്ചേരും. തുടർന്ന് ആറ് മണിക്കാണ് ചടങ്ങുകൾ നടക്കുക. ആദ്യം ദ്രോണാചാര്യയും തുടർന്ന് അർജുന പുരസ്‌കാരവും പിന്നാലെ ധ്യാൻ ചന്ദ് പുരസ്‌കാരവും വിതരണം ചെയ്യും.
അർജുന അവാർഡ് പട്ടികയിലുള്ള ക്രിക്കറ്റ് താരമായ ആർ.അശ്വിൻ ഇംഗ്ളണ്ട് പര്യടനത്തിലായതിനാൽ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തില്ല. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാരത്തിന് ഇത്തവണ ആരെയും പരിഗണിച്ചിട്ടില്ല.
അറിഞ്ഞ് നൽകിയ അർജുന
കേരളത്തിനിന്നുള്ള അഞ്ച് താരങ്ങളെ അ‍ർജുന അവാർഡിന് പരിഗണിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ ഹോക്കി ഇന്ത്യ കായിക മന്ത്രാലയത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കായിക മന്ത്രാലയം പുരസ്‌കാര നിർണയ സമിതിയോട് പരാതി പരിശോധിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ യോഗം ചേർന്നപ്പോൾ പുരസ്‌കാര നിർണയ സമിതിയുടെ അദ്ധ്യക്ഷനായ കപിൽ ദേവ് എടുത്ത നിലപാടാണ് കേരളത്തിന് ഈ അംഗീകാരം ഉറപ്പിച്ചത്. കേരളത്തിന് അറിഞ്ഞ് നൽകിയ അംഗീകാരമാണെന്നായിരുന്നു കപിൽ ദേവിന്റെ മറുപടി. ഹോക്കി ഇന്ത്യയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ സമിതി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. മലയാളി ലോംഗ് ജംപ് താരമായ അഞ്ജു ബോബി ജോർജും സായ് ഡയറക്‌ടർ ജനറൽ ജിജി തോംസണും സമിതിയിൽ അംഗങ്ങളായിരുന്നു.

Bye Bye Gadgil

Appeared on 28th August..

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പകരം ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന്മേൽ പഠനം നടത്തിയ കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിലെ ശുപാർശകളാണ് നടപ്പാക്കുകയെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിന് മുൻപാകെ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പശ്ചിമഘട്ട സംരക്ഷണത്തിന് ഏത് റിപ്പോർട്ടാണ് നടപ്പാക്കുകയെന്ന കാര്യത്തിൽ ഒളിച്ചുകളി അവസാനിപ്പിച്ച് നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തിന് അന്ത്യശാസനം നൽകിയതോടെയാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇതോടെ പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ ഏത് റിപ്പോർട്ടാണ് നടപ്പാക്കുകയെന്ന ആശങ്ക അവസാനിച്ചിരിക്കുകയാണ്. കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചത് നല്ലതാണോ ചീത്തയാണോ ആവാമെന്നും ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന് ഇനി ഏതായാലും പ്രസക്തിയില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് ട്രൈബ്യൂണൽ ഇന്നലെ രേഖകളിൽ ഉൾപ്പെടുത്തി. ഗാഡ്ഗിൽ സമിതി സംരക്ഷിക്കണമെന്ന നിർദ്ദേശിച്ചിട്ടുള്ള ചില പ്രദേശങ്ങൾ കസ്തൂരിരംഗൻ സമിതി ഒഴിവാക്കിയ സാഹചര്യത്തിൽ ആ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കണോയെന്നും ട്രൈബ്യൂണൽ ചോദിച്ചു. തുടർന്നാണ് പ്രശ്നം പരിഹരിക്കാനുള്ള പദ്ധതി തയ്യാറാക്കി അടുത്തമാസം ഒൻപതിന് സമർപ്പിക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. ഒഴിവാക്കപ്പെട്ട പ്രദേശങ്ങളെ സംരക്ഷിക്കലാണ് പ്രധാനമെന്ന് ഗോവാ ഫൗണ്ടേഷന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിന്റെ നിർദ്ദേശം. കസ്തൂരിരംഗൻ സമിതി റിപ്പോർട്ടാണ് നടപ്പാക്കുകയെന്ന കേന്ദ്രത്തിന്റെ നിലപാടിൽ പരാതിക്കാരായ ഗോവ ഫൗണ്ടേഷൻ ഇന്നലെ എതിർപ്പ് അറിയിച്ചില്ല. എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ടിലെ കരട് വിജ്ഞാപനത്തിലില്ലാത്ത പ്രദേശങ്ങളെ കൂടി സംരക്ഷിക്കണമെന്ന് വാദത്തിന് നിയമപരമായി സാധുതയില്ലെന്നായിരുന്നു അവരുടെ വാദം. വിജ്ഞാപനത്തിന്മേൽ എതിർപ്പു രേഖപ്പെടുത്തിയാൽ സംരക്ഷിത മേഖലകളെ കുറയ്‌ക്കാൻ മാത്രമാണ് നിയമത്തിൽ വ്യവ്യസ്ഥയുള്ളതെന്നും ഫൗണ്ടേഷൻ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

ഗാഡ്ഗിൽ റിപ്പോർട്ടും തുടർന്ന് വന്ന കസ്തൂരിരംഗൻ റിപ്പോർട്ടും അതിന്മേൽ കേരളം നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോർട്ടുകളിൽ പരിസ്ഥിതി ലോല പ്രദേശം കുറ‌ഞ്ഞുവരികയാണെന്നും ഗോവ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. സി.ആർ.ഇസഡ് വിജ്ഞാപനത്തിൽ നിന്ന് 2011ൽ ഒഴിവാക്കിയ അതീവ പ്രകൃതി രമണീയതയുള്ള പ്രദേശങ്ങളെ സംരക്ഷിക്കണമെന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് കേസിൽ പരാതി ഉയർന്നിട്ടുണ്ട്. ഇത് ഈ കേസിലും പരിഗണിക്കാമെന്നും പരാതിക്കാർ അറിയിച്ചു.

ഈ മാസം 12ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രത്തിനെതിരെ ട്രൈബ്യൂണൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ റിപ്പോർട്ടാണോ അതോ കസൂരിരംഗൻ സമിതി ശുപാർശകളാണോ നടപ്പാക്കുന്നതെന്ന് ഒരാഴ്ചക്കകം അറിയിക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഗാഡ്ഗിലിന്റെ കാര്യത്തിൽ മൗനം തുടരുന്നതെന്തിനാണെന്നും ജസ്റ്റിസ് സ്വതന്ത്രർ കുമാർ ചോദിച്ചിരുന്നു. തുടർന്ന് 25ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്രം തയ്യറായില്ല. പകരം, കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ നടപടി തുടങ്ങിയെന്നായിരുന്നു കേന്ദ്രം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ഇത് ട്രൈബ്യൂണലിനെ കൂടുതൽ ചൊടിപ്പിച്ചു. തുടർന്ന് ഇന്നലെ കേസ് പരിഗണിക്കുമ്പോൾ വ്യക്തമായ ഉത്തരവുമായി കോടതിയിലെത്തണമെന്നും ഇല്ലെങ്കിൽ വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയെ നേരിട്ട് ഹാജരാകാൻ ഉത്തരവിടുമെന്നും ട്രൈബ്യൂണൽ താക്കീത് ചെയ്തു. അങ്ങനെയാണ് കേന്ദ്രം ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് ഗാഡ്ഗിൽ തള്ളിക്കളഞ്ഞതായി ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കിയത്.

 ഗാഡ്ഗിൽ കസ്തൂരി വ്യത്യാസം

164280 ചതുരശ്ര കി.മീ ആണ് പശ്ചിമഘട്ടം. ഇത് 1,2,3 എന്നിങ്ങനെ തരം തിരിച്ച് സംരക്ഷിക്കണമെന്നായിരുന്നു ഗാഡ്ഗിലിന്റെ നിർദ്ദേശം. എന്നാൽ ഇതിലെ 41 ശതമാനം സ്വാഭാവിക പ്രദേശമാണെന്നാണ് കസ്തൂരിരംഗൻ സമിതിയുടെ കണ്ടെത്തൽ. ഇതിന്റെ 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോലമെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് 59940 ചതുരശ്ര കി.മി സംരക്ഷിച്ചാൽ മതിയെന്നും കസ്തൂരി റിപ്പോർട്ടിൽ പറയുന്നു. സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്ധ്യാനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.

കേരളത്തിൽ പരിസ്ഥിതി ലോല പ്രദേശമായി 13108 ചതുരശ്ര കി.മി ആണ് കസ്തൂരിരംഗൻ സമിതി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിന്മേൽ എതിർപ്പ് വന്നതിനെ തുടർന്ന് സംസ്ഥാനം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതി പറയുന്നത് 9993 ചതുരശ്ര കി.മീ മാത്രമാണ് പരിസ്ഥിതി ലോലമെന്നാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അളവ് കുറഞ്ഞുവരികയാണെന്ന് ഗോവ ഫൗണ്ടേഷൻ ട്രൈബ്യൂണലിനെ അറിയിച്ചു.


 കേന്ദ്രം ഇതുവരെ ചെയ്തത്
കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചുകൊണ്ട് 2013 നവംബർ 13ന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഡിസംബർ 20ന് ഓഫീസ് മെമോറാണ്ടം പുറത്തിറക്കി. സംസ്ഥാനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമേ അതിർത്തി നിർണയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നാണ് ഓഫീസ് മെമോറാണ്ടത്തിൽ പറയുന്നത്. തുടർന്നാണ് മാർച്ച് 10ന് ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഇക്കാര്യങ്ങളും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

Tuesday, August 26, 2014

Coalgate

Appeared in Page 1 on 26th August

കൽക്കരിപ്പാടം ലൈസൻസുകൾ നിയമവിരുദ്ധം: സുപ്രീം കോടതി

Posted on: Tuesday, 26 August 2014


 റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള  സമിതി  പുനർ വിതരണം നടത്തും
93 മുതലുള്ള ലൈസൻസുകൾക്ക് വിധി ബാധകം
ന്യൂഡൽഹി: രാജ്യത്ത് 1993നും 2011നുമിടയിൽ കൽക്കരിപ്പാടങ്ങൾക്കുള്ള ഖനനാനുമതി നൽകിയത് നിയമ വിരുദ്ധമായിട്ടാണെന്ന് സുപ്രീം കോടതി കണ്ടെത്തി.
കൃത്യമായ മാനദണ്ഡലങ്ങളില്ലാതെ അനൗപചാരികവും ക്രമവിരുദ്ധവുമായാണ് കൽക്കരി ബ്ളോക്കുൾ അനുവദിച്ചതെന്ന്  ചീഫ് ജസ്റ്റിസ് ആർ.എം. ലോധ, ജസ്റ്റിസ് മാരായ മധൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരടങ്ങിയ ബെഞ്ച്  നിരീക്ഷിച്ചു. അഡ്വ.എം.എൽ. ശർമ്മയും അഡ്വ. പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള കോമൺ കോസ് എന്ന സംഘടനയും നൽകിയ ഹർജിയും തുടർന്ന് സമർപ്പിക്കപ്പെട്ട ഹർജികളും  പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി.

1993 ജുലായ് 17 മുതൽ ചേർന്ന   36 സ്‌‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളിൽ വിതരണം ചെയ്ത 218 കൽക്കരി ബ്ളോക്കുകളാണ് നിയമ വിരുദ്ധമെന്ന് കോടതി കണ്ടെത്തിയത്. 105 സ്വകാര്യ കമ്പനികൾക്കും, 99 സർക്കാർ കമ്പനികൾക്കും 12 അൽട്രാ മെഗാ പവർ പ്രോജക്‌ടറുകൾക്കും രണ്ട് കോൾ ടു ലിക്വിഡ് പദ്ധതികൾക്കുമാണ് അനുമതി ലഭിച്ചത്.
നിലവിലുള്ള 194 ബ്ളോക്കുകളുടെ അനുമതി റദ്ദാക്കുന്ന കാര്യത്തിൽ  കൂടുതൽ വാദം കേട്ട ശേഷം  തീരുമാനമെടുക്കുമെന്ന് വിധി ന്യായത്തിൽ പറയുന്നു.   പ്രത്യാഘാതങ്ങൾ  വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക.  സുപ്രീം കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് കൽക്കരിപ്പാടങ്ങൾ പുനർ വിതരണം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. കേസിന്റെ അടുത്ത വാദം നടക്കുന്ന സെപ്തംബർ ഒന്നിന് ഇക്കാര്യം കോടതി പരിശോധിക്കും.
കൽക്കരിപ്പാടങ്ങൾ   അനുവദിച്ചതിൽ സുതാര്യത തീരെയില്ലായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അനുമതികൾ നൽകിയതെന്ന് കണ്ടെത്തി. സ്‌ക്രീനിംഗ് കമ്മിറ്റികൾ  സ്ഥിരതയോടെയല്ല തീരുമാനങ്ങളെടുത്തിരുന്നത്. മെറിറ്റ് പരിശോധിക്കാൻ കീഴ്‌വഴക്കമോ, മാർഗ്ഗനിർദ്ദേശങ്ങളോ പിന്തുടർന്നില്ല. രാജ്യത്തിന്റെ സമ്പത്ത്  ക്രമവിരുദ്ധമായി വിതരണം ചെയ്യപ്പെട്ടു. പൊതു നന്മയും ജന താത്പര്യവും സംരക്ഷിക്കപ്പെട്ടില്ലെന്നും വിധിയിൽ പറയുന്നു.

കൽക്കരി ഊർജമായി വേണ്ടിവരുന്ന സ്വകാര്യ വ്യവസായങ്ങൾക്കും നേരിട്ട് കൽക്കരി ഖനനത്തിന് അനുമതി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് 1993ലാണ്. അതുപ്രകാരം    കൽക്കരി ഖനി ദേശസാൽക്കണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. അതുവരെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇതിനുള്ള അനുമതി നൽകിയിരുന്നത്. ഭേഗഗതി വന്നതോടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കൽക്കരി ഖനനാനുമതി സ്വകാര്യ കമ്പനികളുടെ  കൈയിലൊതുങ്ങിയതായും വിധിയിൽ പറയുന്നു.
2001ൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൽക്കരി ഖനനാനുമതി നൽകുന്നതിന് കേന്ദ്രം  പുറപ്പെടുവിച്ച  സർക്കുലറും     നിയമവിരുദ്ധമാണ്.

സംസ്ഥാന സർക്കാരുകൾക്കോ സംസ്ഥാന സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങൾക്കോ വാണിജ്യ ആവശ്യത്തിന് കൽക്കരി ഖനനത്തിന് അനുമതി നൽകാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം,  കൽക്കരിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിന് ബ്ളോക്കുകൾ അനുവദിച്ചിട്ടുള്ള അൽട്ട്രാ മെഗാ പവർ പ്രോജക്‌‌ടുകളുടെ (യു.എം.പി.പി) അനുമതികൾ   തുടരും. പദ്ധതികളുടെ ആനുകൂല്യം നേടിയത് കുറഞ്ഞ നിരക്കുകൾ നൽകിയാണെന്നതാനാലാണിത്.   യു.എം.പി.പിക്കുള്ള ബ്ളോക്കുകൾ അതിന് വേണ്ടി മാത്രം ഉപയോഗിക്കപ്പെടണമെന്നും വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി മാറ്റരുതെന്നും കോടതി നിർദ്ദേശിച്ചു.


കൽക്കരി ബ്ളോക്കുകൾ അനുവദിച്ചത്സർക്കാർ -  വർഷം - ബ്ളോക്കുകൾ
നരസിംഹ റാവു സർക്കാർ :   1993-96 : അഞ്ച്
ഐക്യ മുന്നണി സർക്കാർ : 1996-98 : നാല്
എൻ.ഡി.എ സർക്കാർ : 1999-2004 : 33
യു.പി.എ സർക്കാർ : 174

കൽക്കരി ഇതുവരെ 2012മാർച്ച്: 2004-09 ൽ കൽക്കരി ബ്ളോക്കുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് സി.എ.ജി
2012 മേയ്  29: കേസിൽ കുറ്റക്കാരനാണെന്ന് കണ്ടാൽ പൊതു ജീവിതം അവസാനിപ്പിക്കാമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്
2012 മേയ്, 31: കേന്ദ്ര വിജിലൻസ് കമ്മിഷൻ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.
2012 ജൂൺ : കൽക്കരി ബ്ളോക്കുകൾ അനുവദിക്കുന്നതിന് മന്ത്രിതല സമിതിക്ക് രൂപം നൽകി.
2012 ആഗസ്റ്റ് : കൽക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോർട്ട് പാർലമെന്റിൽ വച്ചു. 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്.
2012 ആഗസ്റ്റ് 25: സി.എ.ജിയുടെ കണക്കുകൾ തെറ്റെന്ന് സർക്കാർ
2012 സെപ്തംബർ 6 : 194 ബ്ളോക്കുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി . സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി.
2013 മാർച്ച് : സർക്കാരുമായി വിവരങ്ങൾ കൈമാറേണ്ടതില്ലെന്ന് സി.ബി.ഐക്ക് കോടതി നിർദ്ദേശം.
2013, ഏപ്രിൽ 23 : 1993 നും 2008നുമിടയിൽ കൽക്കരി ബ്ളോക്കുകൾ വിതരണം ചെയ്തത് ക്രമവിരുദ്ധമായിട്ടാണെന്ന കൽക്കരി സ്റ്റീൽ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ
2013 ഏപ്രിൽ 26 : അന്നത്തെ നിയമമന്ത്രി അശ്വനി കുമാറിന് അന്വേഷണ വിവരങ്ങൾ കൈമാറിയിരുന്നുവെന്ന്  സി.ബി.ഐ ഡയറക്‌ടർ രഞ്ജിത് സിൻഹ കോടതിയെ അറിയിച്ചു.
2013മേയ്, 10: അശ്വനി കുമാർ രാജിവച്ച.
2013 ജൂൺ, 11 : സി.ബി.ഐ ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നു. നവീൻ ജിൻഡാലും മുൻ കേന്ദ്ര സഹമന്ത്രി ദാസരി നാരായണ റാവുവും പ്രതികൾ
2013 ഒക്ടോബർ 16: ബിർള ഗ്രൂപ്പ് തലവൻ കുമാരമംഗലം ബിർളയ്‌ക്കും മുൻ കൽക്കരി സെക്രട്ടറി പി.സി. പരേഖിനുമെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
2014, ജൂലായ് : കൽക്കരിപ്പാടം കേസുകൾ അന്വേഷിക്കാൻ പ്രത്യേക സി.ബി.ഐ കോടതിക്ക് സുപ്രീം കോടതി രൂപം നൽകി.



പുതിയ ഉത്തരവാദിത്വം വലുത്





Appeared on 23rd August in Editorial Page


പുതിയ ഉത്തരവാദിത്വം വലുത്: കെ.വി.തോമസ്

Posted on: Saturday, 23 August 2014


കേന്ദ്ര സർക്കാരിന്റെ ചെലവുകൾ പരിശോധിക്കാൻ അധികാരമുള്ള പാർലമെന്റിന്റെ ഉന്നത ധനകാര്യ സമിതിയായ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി)  അദ്ധ്യക്ഷനായി ചുമതലയേറ്റ പ്രൊഫ. കെ.വി. തോമസ്, എം.പി പുതിയ ഉത്തരവാദിത്വത്തെപ്പറ്റി കേരളകൗമുദിയോട് സംസാരിച്ചു. പി.എ.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് കെ.വി. തോമസ്.

പാർലമെന്റിൽ വയ്‌ക്കുന്ന സി.എ.ജി റിപ്പോർട്ടുകൾ പരിശോധിക്കാനുള്ള അധികാരം പി.എ.സിക്കാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനം നിഷേധിക്കപ്പെട്ട കോൺഗ്രസിന് ഇതുകൊണ്ട് തന്നെ പി.എ.സി അദ്ധ്യക്ഷ സ്ഥാനം നിർണായകമാണ്.

യു.പി.എ സർക്കാർ കാലത്ത് വിവാദമായ ടുജി സ്‌പെക്‌ട്രം അഴിമതി സി.എ.ജിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ പി.എ.സി തീരുമാനിച്ചിരുന്നു. ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷിയായിരുന്നു അന്ന് പി.എ.സി അദ്ധ്യക്ഷൻ. ടുജി ഇടപാടിൽ 1.76 ലക്ഷം കോടി രൂപ നഷ്ടം വന്നുവെന്ന സി.എ.ജി റിപ്പോർട്ട് ശരിവച്ചുകൊണ്ടുള്ള പി.എ.സിയുടെ റിപ്പോർട്ട് സഭയിൽ വയ്‌ക്കാൻ കോൺഗ്രസ് അംഗങ്ങൾ സമ്മതിച്ചിരുന്നില്ല. ഇത് ഏറേ വിവാദമായിരുന്നു. കേരളത്തിൽ നിന്നുള്ള അംഗമായിരുന്ന കെ. സുധാകരൻ അടക്കമുള്ളവരാണ് അതിനെതിരെ ശക്തമായി നിന്നത്. ഇത് പി.എ.സിയെ കളങ്കപ്പെടുത്തിയതിന് തുല്യമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതേ രീതി ബി.ജെ.പിയും പിന്തുടരുമോയെന്നതാണ് തോമസിന് മുന്നിലുള്ള പുതിയ വെല്ലുവിളി. എന്നാൽ അങ്ങനെ മുൻവിധിയോടെ കാര്യങ്ങളെ നോക്കി കാണുന്നില്ലെന്നായിരുന്നു തോമസ് മാഷിന്റെ മറുപടി.
 പി.എ.സി അദ്ധ്യക്ഷ സ്ഥാനം
നിലവിലെ  സാഹചര്യത്തിൽ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ഇതിന് മുൻപ് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ശ്രദ്ധേയോടെ നിർവഹിച്ചതുകൊണ്ടാണ് കോൺഗ്രസ് അദ്ധ്യക്ഷ എന്റെ പേര് തന്നെ ശുപാർശ ചെയ്തത്. അതിന് നന്ദിയുണ്ട്.


മൃഗീയമായ ഭൂരിപക്ഷത്തോടെയാണ് എൻ.ഡി.എ ഭരണം നടത്തുന്നത്. ആ നിലയ്‌ക്ക് പി.എ.സിയുടെ ഉത്തരവാദിത്വം വലുതാണ്. ലോക്‌സഭയിൽ നിന്ന് 15 അംഗങ്ങളും രാജ്യസഭയിൽ നിന്ന് ഏഴ് അംഗങ്ങളും ഉൾപ്പെടുന്ന 22 അംഗ സമിതിയിൽ കോൺഗ്രസിന് മൂന്ന് പേർ മാത്രമാണുള്ളത്. ലോക്‌സഭയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക അംഗമായ ഞാൻ അദ്ധ്യക്ഷനുമാണ്. ഒരു വർഷമാണ് പി.എ.സി അദ്ധ്യക്ഷന്റെ കാലാവധി. പിന്നീട് നീട്ടിനൽകുകയാണ് പതിവ്.

കഴിഞ്ഞദിവസം ചുമതലയേറ്റെങ്കിലും ആദ്യ യോഗം ഈ മാസം 28നാണ് ചേരുക. അതിന് മുൻപ് സി.എ.ജിയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അവരാണല്ലോ കണക്കുകൾ പരിശോധിക്കാൻ പി.എ.സിയെ സഹായിക്കുന്നത്. ഒരു ടീമായി പ്രവർത്തിക്കും. സമവായത്തിലൂടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. പ്രതിപക്ഷം ഭരണപക്ഷം എന്നതിനപ്പുറം യോജിക്കാവുന്ന മേഖലകളിൽ യോജിക്കും.

18 ഓളം സി.എ.ജി റിപ്പോർട്ടുകൾ നിലവിൽ സഭയ്‌ക്ക് മുന്നിലുണ്ട്. അത് പരിശോധിക്കുകയാണ് ആദ്യ ഉത്തരവാദിത്വം.

  പ്രതിപക്ഷ നേതൃ സ്ഥാനം
കോൺഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം വേണമായിരുന്നു. സ്‌പീക്കറുടെ വിവേചനാധികാരത്തിൽപ്പെട്ട കാര്യമാണെങ്കിലും അതിൽ രാഷ്ട്രീയം കലർത്തിയിരിക്കുകയാണ്. 44 അംഗങ്ങളെ ഉള്ളുവെങ്കിലും കോൺഗ്രസ് മുഖ്യ പ്രതിപക്ഷ കക്ഷി തന്നെയാണ്. ഒരു സ്ഥാനമെന്നതിനപ്പുറം
സെന്റട്രൽ വിജിലൻസ് കമ്മിഷണറെയും കേന്ദ്ര വിവരാവകാശ കമ്മിഷനെയും രാഷ്ട്രപതി നിയമിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമുള്ള സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ലോക്പാൽ അദ്ധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതും പ്രതിപക്ഷ നേതാവിന്റെ കൂടി ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ഇതുകൊണ്ട് ശക്തമായ ജനാധിപത്യ സംവിധാനത്തിന് പ്രതിപക്ഷ നേതൃ സ്ഥാനം ആവശ്യമാണ്.


 മോദി സർക്കാർ
പ്രസംഗമല്ല ഭരണം. മൃഗീയമായ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും അടിച്ചേൽപ്പിച്ച മുന്നോട്ട് പോകാമെന്നാണ് കരുതുന്നത്. എന്നാൽ അത് സാദ്ധ്യമല്ല. പുതിയ സർക്കാർ അധികാരമേറ്റ് നാളുകൾ ഏറേയായിട്ടില്ല. ആദ്യ നാളുകളിൽ ജനങ്ങൾക്ക് ഒരു കരുണയുണ്ടാകും. പിന്നീട് അത് മാറും.


ആസൂത്രണ കമ്മിഷൻ പിരിച്ചുവിടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒരു വീട് മുന്നോട്ട് പോകണമെങ്കിൽ പോലും ആസൂത്രണം വേണം. ആം ആദ്മി പാർട്ടിയുടെ പരീക്ഷണം പോലെയാണ് പ്രധാനമന്ത്രി ഇപ്പോൾ മുന്നോട്ട് പോകുന്നത്. മൃഗീയമായ ഭൂരിപക്ഷം അഹങ്കാരത്തിലേക്ക് വഴിമാറാൻ പാടില്ല.

 എഴുത്ത്
'കുമ്പളങ്ങി കാലിഡോസ്‌കോപ്" എന്ന പുസ്‌തകം അച്ചടിയിലാണ്. അതിലെ കാരിക്കേച്ചറുകൾ തയ്യാറാക്കിയിരിക്കുന്നത് കേരളകൗമുദിയിലെ കാർട്ടൂണിസ്റ്റായ ടി.കെ. സുജിത്ത് ആണ്.


 മുൻഗാമികളായ മലയാളികൾ
1921ലാണ് പി.എ.സി നിലവിൽ വന്നത്. ധനകാര്യമന്ത്രിയായിരുന്ന ഡോ. ജോൺ മത്തായിയാണ് ആദ്യമായി പി.എ.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി. 1946ൽ തിര‌ഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ട് തവണ കൂടി തൽസ്ഥാനത്ത് തുടർന്നു. 1977-78 കാലത്ത് നിയമിതനായ സി.എം. സ്റ്റീഫനാണ് പി.എ.സി അദ്ധ്യക്ഷനായ രണ്ടാമത്തെ മലയാളി. 1967 മുതലാണ് പ്രതിപക്ഷ കക്ഷിക്ക് അദ്ധ്യക്ഷ പദവി നൽകിവരുന്നത്.


Wednesday, August 20, 2014

അറിഞ്ഞ് നൽകിയ അർജുനയിൽ മാറ്റമില്ല

Appeared on 20th July 2014

അറിഞ്ഞ് നൽകിയ അർജുനയിൽ മാറ്റമില്ല

Posted on: Wednesday, 20 August 2014


ന്യൂഡൽഹി: കേരളത്തിൽ നിന്ന് മാത്രം അഞ്ച് താരങ്ങൾക്ക് അർജുന അവാർഡ് നൽകിയെന്ന ഹോക്കി ഇന്ത്യയുടെ പരാതി പുരസ്‌കാര നിർണയ സമിതി തള്ളി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ കപിൽ ദേവ് അദ്ധ്യക്ഷനായ പുരസ്‌കാര നിർണയ സമിതി ചേർന്ന യോഗത്തിലാണ് കായിക മന്ത്രാലയത്തിന് നൽകിയ പട്ടിക പുനഃപരിശോധിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പരാതിയിൽ കഴമ്പില്ലെന്നും സമിതി  വിലയിരുത്തി. ഇതോടെ കേരളത്തിൽ നിന്നുള്ള അ‌ഞ്ച് താരങ്ങൾക്ക് ശുപാർശ ചെയ്ത അർജുന അവാർഡുകളുടെ കാര്യത്തിൽ മാറ്റമില്ലെന്ന് ഉറപ്പായി.

കേരളത്തിൽ നിന്ന് ടോം ജോസഫ് (വോളിബോൾ), ടിന്റൂ ലൂക്ക (അത്‌ലറ്റിക്‌സ്), ഗീതു അന്ന ജോസ് ( ബാസ്‌ക്കറ്റ് ബോൾ), സജി തോമസ് (തുഴച്ചിൽ), വി.ദിജു (ബാഡ്മിന്റൻ) എന്നിവരുൾപ്പെട്ട പതിനഞ്ച് കായിക താരങ്ങളെയാണ്  ഇത്തവണ കപിൽ ദേവ് അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്.

തങ്ങൾ നൽകിയ ഏഴ് താരങ്ങളുടെ പേരുകൾ പരിഗണിക്കാതെയാണ് കേരളത്തിൽ നിന്ന് മാത്രം അഞ്ച് പേരെ പരിഗണിച്ചതെന്നായിരുന്നു ഹോക്കിഇന്ത്യ ജനറൽ സെക്രട്ടറി നരീന്ദ്ര ബത്ര കായിക മന്ത്രാലയത്തിന് പരാതി നൽകിയത്. ഇതിനിടെ ബോക്‌സിംഗ് താരമായ ജയ്ഭഗവാനെ അവാർഡിന് ശുപാർശ ചെയ്തതും വിവാദമായി. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ മനോജ് കുമാറിന് മറികടന്ന് ജയ്ഭഗവാനെ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. എന്നാൽ എല്ലാ വിവാദങ്ങൾക്കും വ്യക്തമായ മറുപടി നൽകിയാണ് കപിൽ ദേവ് പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കിയത്.

കൂടുതൽ കായിക താരങ്ങളെ വളർത്തിയെടുത്തതിന് കേരളത്തിനുള്ള അംഗീകാരമാണ് അഞ്ച് അർജുന അവാർഡുകളെന്ന് കപിൽ ദേവ് വ്യക്തമാക്കി. കായിക രംഗത്തെ  അവാർഡിന്റെ പേരിൽ പ്രാദേശിക വാദങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ഇന്ത്യയിൽ തന്നെയുള്ള സംസ്ഥാനമാണ്. കേരളത്തിന് മാത്രമായി നൽകുന്ന പുരസ്‌കാരമല്ല അർജുന. കൂടുതൽ താരങ്ങളെ കായിക ലോകത്തിന് സംഭാവന ചെയ്യുന്നതിന് കേരളത്തിനെ അഭിനന്ദിക്കുന്നുവെന്നും കപിൽ പറഞ്ഞു. ഹോക്കി ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായ നരീന്ദ്ര ബത്രയുടെ ആരോപണങ്ങളെ സംബന്ധിച്ച് വീണ്ടും മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ആരാണി ബത്രയെന്നും താൻ കേട്ടിട്ടില്ലോയെന്നും അദ്ദേഹം ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചിട്ടുണ്ടോയെന്നും കപിൽ ദേവ് ചോദിച്ചു. തുടർന്ന് ഈ വർഷത്തെ ശുപാർശയുടെ കാര്യത്തിൽ പുനഃപരിശോധനയില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

മുൻ വർഷങ്ങളിലും ഇത്തരം തർക്കങ്ങളുണ്ടായിട്ടുണ്ട്. കായിക താരങ്ങളുടെ സംസ്ഥാനങ്ങളെ നോക്കിയല്ല, മറിച്ച് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിന് ശുപാർശ ചെയ്തിരിക്കുന്നതെന്നും  കപിൽ വ്യക്തമാക്കി.


 തീരുമാനം ഏകകണ്‌ഠേനയെന്ന് ജിജി തോംസൺ
പരാതിയുടെ അടിസ്ഥാനത്തിൽ കായിക മന്ത്രാലയം നിർദ്ദേശിച്ചതിനെ തുടർന്നാണ് വീണ്ടും യോഗം ചേർന്നതെന്ന് സമിതിയിലെ അംഗമായ സ്‌പോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഡയറക്‌‌ടർ ജനറൽ ജിജി തോംസൺ പറഞ്ഞു. എല്ലാ പരാതികളും പരിശോധിച്ച ശേഷം പുനഃപരിശോധന വേണ്ടെന്ന് തീരുമാനിച്ചത് എകകണ്ഠേനയാണെന്ന് അദ്ദേഹം വ്യക്തമാക്കി.അർഹതയില്ലാത്ത ഒരു താരവും പട്ടികയിൽ കടന്നുകൂടിയിട്ടില്ല. ബോക്‌സിംഗ് താരമായ മനോജിനെ പോലെ തന്നെ ജയ്ഭഗവാനും അർഹതയുണ്ട്. ഒരു ഇനത്തിൽ ഒരു വർഷം ഒരാൾക്ക് മാത്രം നൽകിയാൽ മതിയെന്ന് കായിക മന്ത്രാലയത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


 ഹോക്കി ഇന്ത്യ കോടതിയിലേക്ക്
അർജുന അവാർഡിന്റെ കാര്യത്തിൽ പുനഃപരിശോധനയില്ലെന്ന് പുരസ്‌കാര നിർണയ സമിതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഹോക്കി ഇന്ത്യ കോടതിയെ സമീപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. ശുപാർശ ചെയ്ത ഏഴ് താരങ്ങളുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് ഹോക്കി ഇന്ത്യയുടെ ആലോചന.