Powered By Blogger

Tuesday, August 26, 2014

പുതിയ ഉത്തരവാദിത്വം വലുത്





Appeared on 23rd August in Editorial Page


പുതിയ ഉത്തരവാദിത്വം വലുത്: കെ.വി.തോമസ്

Posted on: Saturday, 23 August 2014


കേന്ദ്ര സർക്കാരിന്റെ ചെലവുകൾ പരിശോധിക്കാൻ അധികാരമുള്ള പാർലമെന്റിന്റെ ഉന്നത ധനകാര്യ സമിതിയായ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി)  അദ്ധ്യക്ഷനായി ചുമതലയേറ്റ പ്രൊഫ. കെ.വി. തോമസ്, എം.പി പുതിയ ഉത്തരവാദിത്വത്തെപ്പറ്റി കേരളകൗമുദിയോട് സംസാരിച്ചു. പി.എ.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് കെ.വി. തോമസ്.

പാർലമെന്റിൽ വയ്‌ക്കുന്ന സി.എ.ജി റിപ്പോർട്ടുകൾ പരിശോധിക്കാനുള്ള അധികാരം പി.എ.സിക്കാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനം നിഷേധിക്കപ്പെട്ട കോൺഗ്രസിന് ഇതുകൊണ്ട് തന്നെ പി.എ.സി അദ്ധ്യക്ഷ സ്ഥാനം നിർണായകമാണ്.

യു.പി.എ സർക്കാർ കാലത്ത് വിവാദമായ ടുജി സ്‌പെക്‌ട്രം അഴിമതി സി.എ.ജിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ പി.എ.സി തീരുമാനിച്ചിരുന്നു. ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷിയായിരുന്നു അന്ന് പി.എ.സി അദ്ധ്യക്ഷൻ. ടുജി ഇടപാടിൽ 1.76 ലക്ഷം കോടി രൂപ നഷ്ടം വന്നുവെന്ന സി.എ.ജി റിപ്പോർട്ട് ശരിവച്ചുകൊണ്ടുള്ള പി.എ.സിയുടെ റിപ്പോർട്ട് സഭയിൽ വയ്‌ക്കാൻ കോൺഗ്രസ് അംഗങ്ങൾ സമ്മതിച്ചിരുന്നില്ല. ഇത് ഏറേ വിവാദമായിരുന്നു. കേരളത്തിൽ നിന്നുള്ള അംഗമായിരുന്ന കെ. സുധാകരൻ അടക്കമുള്ളവരാണ് അതിനെതിരെ ശക്തമായി നിന്നത്. ഇത് പി.എ.സിയെ കളങ്കപ്പെടുത്തിയതിന് തുല്യമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതേ രീതി ബി.ജെ.പിയും പിന്തുടരുമോയെന്നതാണ് തോമസിന് മുന്നിലുള്ള പുതിയ വെല്ലുവിളി. എന്നാൽ അങ്ങനെ മുൻവിധിയോടെ കാര്യങ്ങളെ നോക്കി കാണുന്നില്ലെന്നായിരുന്നു തോമസ് മാഷിന്റെ മറുപടി.
 പി.എ.സി അദ്ധ്യക്ഷ സ്ഥാനം
നിലവിലെ  സാഹചര്യത്തിൽ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ഇതിന് മുൻപ് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ശ്രദ്ധേയോടെ നിർവഹിച്ചതുകൊണ്ടാണ് കോൺഗ്രസ് അദ്ധ്യക്ഷ എന്റെ പേര് തന്നെ ശുപാർശ ചെയ്തത്. അതിന് നന്ദിയുണ്ട്.


മൃഗീയമായ ഭൂരിപക്ഷത്തോടെയാണ് എൻ.ഡി.എ ഭരണം നടത്തുന്നത്. ആ നിലയ്‌ക്ക് പി.എ.സിയുടെ ഉത്തരവാദിത്വം വലുതാണ്. ലോക്‌സഭയിൽ നിന്ന് 15 അംഗങ്ങളും രാജ്യസഭയിൽ നിന്ന് ഏഴ് അംഗങ്ങളും ഉൾപ്പെടുന്ന 22 അംഗ സമിതിയിൽ കോൺഗ്രസിന് മൂന്ന് പേർ മാത്രമാണുള്ളത്. ലോക്‌സഭയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക അംഗമായ ഞാൻ അദ്ധ്യക്ഷനുമാണ്. ഒരു വർഷമാണ് പി.എ.സി അദ്ധ്യക്ഷന്റെ കാലാവധി. പിന്നീട് നീട്ടിനൽകുകയാണ് പതിവ്.

കഴിഞ്ഞദിവസം ചുമതലയേറ്റെങ്കിലും ആദ്യ യോഗം ഈ മാസം 28നാണ് ചേരുക. അതിന് മുൻപ് സി.എ.ജിയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അവരാണല്ലോ കണക്കുകൾ പരിശോധിക്കാൻ പി.എ.സിയെ സഹായിക്കുന്നത്. ഒരു ടീമായി പ്രവർത്തിക്കും. സമവായത്തിലൂടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. പ്രതിപക്ഷം ഭരണപക്ഷം എന്നതിനപ്പുറം യോജിക്കാവുന്ന മേഖലകളിൽ യോജിക്കും.

18 ഓളം സി.എ.ജി റിപ്പോർട്ടുകൾ നിലവിൽ സഭയ്‌ക്ക് മുന്നിലുണ്ട്. അത് പരിശോധിക്കുകയാണ് ആദ്യ ഉത്തരവാദിത്വം.

  പ്രതിപക്ഷ നേതൃ സ്ഥാനം
കോൺഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം വേണമായിരുന്നു. സ്‌പീക്കറുടെ വിവേചനാധികാരത്തിൽപ്പെട്ട കാര്യമാണെങ്കിലും അതിൽ രാഷ്ട്രീയം കലർത്തിയിരിക്കുകയാണ്. 44 അംഗങ്ങളെ ഉള്ളുവെങ്കിലും കോൺഗ്രസ് മുഖ്യ പ്രതിപക്ഷ കക്ഷി തന്നെയാണ്. ഒരു സ്ഥാനമെന്നതിനപ്പുറം
സെന്റട്രൽ വിജിലൻസ് കമ്മിഷണറെയും കേന്ദ്ര വിവരാവകാശ കമ്മിഷനെയും രാഷ്ട്രപതി നിയമിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമുള്ള സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ലോക്പാൽ അദ്ധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതും പ്രതിപക്ഷ നേതാവിന്റെ കൂടി ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ഇതുകൊണ്ട് ശക്തമായ ജനാധിപത്യ സംവിധാനത്തിന് പ്രതിപക്ഷ നേതൃ സ്ഥാനം ആവശ്യമാണ്.


 മോദി സർക്കാർ
പ്രസംഗമല്ല ഭരണം. മൃഗീയമായ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും അടിച്ചേൽപ്പിച്ച മുന്നോട്ട് പോകാമെന്നാണ് കരുതുന്നത്. എന്നാൽ അത് സാദ്ധ്യമല്ല. പുതിയ സർക്കാർ അധികാരമേറ്റ് നാളുകൾ ഏറേയായിട്ടില്ല. ആദ്യ നാളുകളിൽ ജനങ്ങൾക്ക് ഒരു കരുണയുണ്ടാകും. പിന്നീട് അത് മാറും.


ആസൂത്രണ കമ്മിഷൻ പിരിച്ചുവിടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒരു വീട് മുന്നോട്ട് പോകണമെങ്കിൽ പോലും ആസൂത്രണം വേണം. ആം ആദ്മി പാർട്ടിയുടെ പരീക്ഷണം പോലെയാണ് പ്രധാനമന്ത്രി ഇപ്പോൾ മുന്നോട്ട് പോകുന്നത്. മൃഗീയമായ ഭൂരിപക്ഷം അഹങ്കാരത്തിലേക്ക് വഴിമാറാൻ പാടില്ല.

 എഴുത്ത്
'കുമ്പളങ്ങി കാലിഡോസ്‌കോപ്" എന്ന പുസ്‌തകം അച്ചടിയിലാണ്. അതിലെ കാരിക്കേച്ചറുകൾ തയ്യാറാക്കിയിരിക്കുന്നത് കേരളകൗമുദിയിലെ കാർട്ടൂണിസ്റ്റായ ടി.കെ. സുജിത്ത് ആണ്.


 മുൻഗാമികളായ മലയാളികൾ
1921ലാണ് പി.എ.സി നിലവിൽ വന്നത്. ധനകാര്യമന്ത്രിയായിരുന്ന ഡോ. ജോൺ മത്തായിയാണ് ആദ്യമായി പി.എ.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി. 1946ൽ തിര‌ഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ട് തവണ കൂടി തൽസ്ഥാനത്ത് തുടർന്നു. 1977-78 കാലത്ത് നിയമിതനായ സി.എം. സ്റ്റീഫനാണ് പി.എ.സി അദ്ധ്യക്ഷനായ രണ്ടാമത്തെ മലയാളി. 1967 മുതലാണ് പ്രതിപക്ഷ കക്ഷിക്ക് അദ്ധ്യക്ഷ പദവി നൽകിവരുന്നത്.


No comments:

Post a Comment