Powered By Blogger

Sunday, August 31, 2014

Bye Bye Gadgil

Appeared on 28th August..

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പകരം ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന്മേൽ പഠനം നടത്തിയ കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിലെ ശുപാർശകളാണ് നടപ്പാക്കുകയെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിന് മുൻപാകെ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പശ്ചിമഘട്ട സംരക്ഷണത്തിന് ഏത് റിപ്പോർട്ടാണ് നടപ്പാക്കുകയെന്ന കാര്യത്തിൽ ഒളിച്ചുകളി അവസാനിപ്പിച്ച് നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തിന് അന്ത്യശാസനം നൽകിയതോടെയാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇതോടെ പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ ഏത് റിപ്പോർട്ടാണ് നടപ്പാക്കുകയെന്ന ആശങ്ക അവസാനിച്ചിരിക്കുകയാണ്. കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചത് നല്ലതാണോ ചീത്തയാണോ ആവാമെന്നും ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന് ഇനി ഏതായാലും പ്രസക്തിയില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് ട്രൈബ്യൂണൽ ഇന്നലെ രേഖകളിൽ ഉൾപ്പെടുത്തി. ഗാഡ്ഗിൽ സമിതി സംരക്ഷിക്കണമെന്ന നിർദ്ദേശിച്ചിട്ടുള്ള ചില പ്രദേശങ്ങൾ കസ്തൂരിരംഗൻ സമിതി ഒഴിവാക്കിയ സാഹചര്യത്തിൽ ആ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കണോയെന്നും ട്രൈബ്യൂണൽ ചോദിച്ചു. തുടർന്നാണ് പ്രശ്നം പരിഹരിക്കാനുള്ള പദ്ധതി തയ്യാറാക്കി അടുത്തമാസം ഒൻപതിന് സമർപ്പിക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. ഒഴിവാക്കപ്പെട്ട പ്രദേശങ്ങളെ സംരക്ഷിക്കലാണ് പ്രധാനമെന്ന് ഗോവാ ഫൗണ്ടേഷന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിന്റെ നിർദ്ദേശം. കസ്തൂരിരംഗൻ സമിതി റിപ്പോർട്ടാണ് നടപ്പാക്കുകയെന്ന കേന്ദ്രത്തിന്റെ നിലപാടിൽ പരാതിക്കാരായ ഗോവ ഫൗണ്ടേഷൻ ഇന്നലെ എതിർപ്പ് അറിയിച്ചില്ല. എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ടിലെ കരട് വിജ്ഞാപനത്തിലില്ലാത്ത പ്രദേശങ്ങളെ കൂടി സംരക്ഷിക്കണമെന്ന് വാദത്തിന് നിയമപരമായി സാധുതയില്ലെന്നായിരുന്നു അവരുടെ വാദം. വിജ്ഞാപനത്തിന്മേൽ എതിർപ്പു രേഖപ്പെടുത്തിയാൽ സംരക്ഷിത മേഖലകളെ കുറയ്‌ക്കാൻ മാത്രമാണ് നിയമത്തിൽ വ്യവ്യസ്ഥയുള്ളതെന്നും ഫൗണ്ടേഷൻ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

ഗാഡ്ഗിൽ റിപ്പോർട്ടും തുടർന്ന് വന്ന കസ്തൂരിരംഗൻ റിപ്പോർട്ടും അതിന്മേൽ കേരളം നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോർട്ടുകളിൽ പരിസ്ഥിതി ലോല പ്രദേശം കുറ‌ഞ്ഞുവരികയാണെന്നും ഗോവ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. സി.ആർ.ഇസഡ് വിജ്ഞാപനത്തിൽ നിന്ന് 2011ൽ ഒഴിവാക്കിയ അതീവ പ്രകൃതി രമണീയതയുള്ള പ്രദേശങ്ങളെ സംരക്ഷിക്കണമെന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് കേസിൽ പരാതി ഉയർന്നിട്ടുണ്ട്. ഇത് ഈ കേസിലും പരിഗണിക്കാമെന്നും പരാതിക്കാർ അറിയിച്ചു.

ഈ മാസം 12ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രത്തിനെതിരെ ട്രൈബ്യൂണൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ റിപ്പോർട്ടാണോ അതോ കസൂരിരംഗൻ സമിതി ശുപാർശകളാണോ നടപ്പാക്കുന്നതെന്ന് ഒരാഴ്ചക്കകം അറിയിക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഗാഡ്ഗിലിന്റെ കാര്യത്തിൽ മൗനം തുടരുന്നതെന്തിനാണെന്നും ജസ്റ്റിസ് സ്വതന്ത്രർ കുമാർ ചോദിച്ചിരുന്നു. തുടർന്ന് 25ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്രം തയ്യറായില്ല. പകരം, കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ നടപടി തുടങ്ങിയെന്നായിരുന്നു കേന്ദ്രം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ഇത് ട്രൈബ്യൂണലിനെ കൂടുതൽ ചൊടിപ്പിച്ചു. തുടർന്ന് ഇന്നലെ കേസ് പരിഗണിക്കുമ്പോൾ വ്യക്തമായ ഉത്തരവുമായി കോടതിയിലെത്തണമെന്നും ഇല്ലെങ്കിൽ വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയെ നേരിട്ട് ഹാജരാകാൻ ഉത്തരവിടുമെന്നും ട്രൈബ്യൂണൽ താക്കീത് ചെയ്തു. അങ്ങനെയാണ് കേന്ദ്രം ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് ഗാഡ്ഗിൽ തള്ളിക്കളഞ്ഞതായി ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കിയത്.

 ഗാഡ്ഗിൽ കസ്തൂരി വ്യത്യാസം

164280 ചതുരശ്ര കി.മീ ആണ് പശ്ചിമഘട്ടം. ഇത് 1,2,3 എന്നിങ്ങനെ തരം തിരിച്ച് സംരക്ഷിക്കണമെന്നായിരുന്നു ഗാഡ്ഗിലിന്റെ നിർദ്ദേശം. എന്നാൽ ഇതിലെ 41 ശതമാനം സ്വാഭാവിക പ്രദേശമാണെന്നാണ് കസ്തൂരിരംഗൻ സമിതിയുടെ കണ്ടെത്തൽ. ഇതിന്റെ 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോലമെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് 59940 ചതുരശ്ര കി.മി സംരക്ഷിച്ചാൽ മതിയെന്നും കസ്തൂരി റിപ്പോർട്ടിൽ പറയുന്നു. സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്ധ്യാനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.

കേരളത്തിൽ പരിസ്ഥിതി ലോല പ്രദേശമായി 13108 ചതുരശ്ര കി.മി ആണ് കസ്തൂരിരംഗൻ സമിതി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിന്മേൽ എതിർപ്പ് വന്നതിനെ തുടർന്ന് സംസ്ഥാനം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതി പറയുന്നത് 9993 ചതുരശ്ര കി.മീ മാത്രമാണ് പരിസ്ഥിതി ലോലമെന്നാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അളവ് കുറഞ്ഞുവരികയാണെന്ന് ഗോവ ഫൗണ്ടേഷൻ ട്രൈബ്യൂണലിനെ അറിയിച്ചു.


 കേന്ദ്രം ഇതുവരെ ചെയ്തത്
കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചുകൊണ്ട് 2013 നവംബർ 13ന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഡിസംബർ 20ന് ഓഫീസ് മെമോറാണ്ടം പുറത്തിറക്കി. സംസ്ഥാനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമേ അതിർത്തി നിർണയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നാണ് ഓഫീസ് മെമോറാണ്ടത്തിൽ പറയുന്നത്. തുടർന്നാണ് മാർച്ച് 10ന് ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഇക്കാര്യങ്ങളും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

No comments:

Post a Comment