Powered By Blogger

Tuesday, August 26, 2014

Coalgate

Appeared in Page 1 on 26th August

കൽക്കരിപ്പാടം ലൈസൻസുകൾ നിയമവിരുദ്ധം: സുപ്രീം കോടതി

Posted on: Tuesday, 26 August 2014


 റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള  സമിതി  പുനർ വിതരണം നടത്തും
93 മുതലുള്ള ലൈസൻസുകൾക്ക് വിധി ബാധകം
ന്യൂഡൽഹി: രാജ്യത്ത് 1993നും 2011നുമിടയിൽ കൽക്കരിപ്പാടങ്ങൾക്കുള്ള ഖനനാനുമതി നൽകിയത് നിയമ വിരുദ്ധമായിട്ടാണെന്ന് സുപ്രീം കോടതി കണ്ടെത്തി.
കൃത്യമായ മാനദണ്ഡലങ്ങളില്ലാതെ അനൗപചാരികവും ക്രമവിരുദ്ധവുമായാണ് കൽക്കരി ബ്ളോക്കുൾ അനുവദിച്ചതെന്ന്  ചീഫ് ജസ്റ്റിസ് ആർ.എം. ലോധ, ജസ്റ്റിസ് മാരായ മധൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരടങ്ങിയ ബെഞ്ച്  നിരീക്ഷിച്ചു. അഡ്വ.എം.എൽ. ശർമ്മയും അഡ്വ. പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള കോമൺ കോസ് എന്ന സംഘടനയും നൽകിയ ഹർജിയും തുടർന്ന് സമർപ്പിക്കപ്പെട്ട ഹർജികളും  പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി.

1993 ജുലായ് 17 മുതൽ ചേർന്ന   36 സ്‌‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളിൽ വിതരണം ചെയ്ത 218 കൽക്കരി ബ്ളോക്കുകളാണ് നിയമ വിരുദ്ധമെന്ന് കോടതി കണ്ടെത്തിയത്. 105 സ്വകാര്യ കമ്പനികൾക്കും, 99 സർക്കാർ കമ്പനികൾക്കും 12 അൽട്രാ മെഗാ പവർ പ്രോജക്‌ടറുകൾക്കും രണ്ട് കോൾ ടു ലിക്വിഡ് പദ്ധതികൾക്കുമാണ് അനുമതി ലഭിച്ചത്.
നിലവിലുള്ള 194 ബ്ളോക്കുകളുടെ അനുമതി റദ്ദാക്കുന്ന കാര്യത്തിൽ  കൂടുതൽ വാദം കേട്ട ശേഷം  തീരുമാനമെടുക്കുമെന്ന് വിധി ന്യായത്തിൽ പറയുന്നു.   പ്രത്യാഘാതങ്ങൾ  വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക.  സുപ്രീം കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് കൽക്കരിപ്പാടങ്ങൾ പുനർ വിതരണം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. കേസിന്റെ അടുത്ത വാദം നടക്കുന്ന സെപ്തംബർ ഒന്നിന് ഇക്കാര്യം കോടതി പരിശോധിക്കും.
കൽക്കരിപ്പാടങ്ങൾ   അനുവദിച്ചതിൽ സുതാര്യത തീരെയില്ലായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അനുമതികൾ നൽകിയതെന്ന് കണ്ടെത്തി. സ്‌ക്രീനിംഗ് കമ്മിറ്റികൾ  സ്ഥിരതയോടെയല്ല തീരുമാനങ്ങളെടുത്തിരുന്നത്. മെറിറ്റ് പരിശോധിക്കാൻ കീഴ്‌വഴക്കമോ, മാർഗ്ഗനിർദ്ദേശങ്ങളോ പിന്തുടർന്നില്ല. രാജ്യത്തിന്റെ സമ്പത്ത്  ക്രമവിരുദ്ധമായി വിതരണം ചെയ്യപ്പെട്ടു. പൊതു നന്മയും ജന താത്പര്യവും സംരക്ഷിക്കപ്പെട്ടില്ലെന്നും വിധിയിൽ പറയുന്നു.

കൽക്കരി ഊർജമായി വേണ്ടിവരുന്ന സ്വകാര്യ വ്യവസായങ്ങൾക്കും നേരിട്ട് കൽക്കരി ഖനനത്തിന് അനുമതി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് 1993ലാണ്. അതുപ്രകാരം    കൽക്കരി ഖനി ദേശസാൽക്കണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. അതുവരെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇതിനുള്ള അനുമതി നൽകിയിരുന്നത്. ഭേഗഗതി വന്നതോടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കൽക്കരി ഖനനാനുമതി സ്വകാര്യ കമ്പനികളുടെ  കൈയിലൊതുങ്ങിയതായും വിധിയിൽ പറയുന്നു.
2001ൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൽക്കരി ഖനനാനുമതി നൽകുന്നതിന് കേന്ദ്രം  പുറപ്പെടുവിച്ച  സർക്കുലറും     നിയമവിരുദ്ധമാണ്.

സംസ്ഥാന സർക്കാരുകൾക്കോ സംസ്ഥാന സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങൾക്കോ വാണിജ്യ ആവശ്യത്തിന് കൽക്കരി ഖനനത്തിന് അനുമതി നൽകാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം,  കൽക്കരിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിന് ബ്ളോക്കുകൾ അനുവദിച്ചിട്ടുള്ള അൽട്ട്രാ മെഗാ പവർ പ്രോജക്‌‌ടുകളുടെ (യു.എം.പി.പി) അനുമതികൾ   തുടരും. പദ്ധതികളുടെ ആനുകൂല്യം നേടിയത് കുറഞ്ഞ നിരക്കുകൾ നൽകിയാണെന്നതാനാലാണിത്.   യു.എം.പി.പിക്കുള്ള ബ്ളോക്കുകൾ അതിന് വേണ്ടി മാത്രം ഉപയോഗിക്കപ്പെടണമെന്നും വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി മാറ്റരുതെന്നും കോടതി നിർദ്ദേശിച്ചു.


കൽക്കരി ബ്ളോക്കുകൾ അനുവദിച്ചത്സർക്കാർ -  വർഷം - ബ്ളോക്കുകൾ
നരസിംഹ റാവു സർക്കാർ :   1993-96 : അഞ്ച്
ഐക്യ മുന്നണി സർക്കാർ : 1996-98 : നാല്
എൻ.ഡി.എ സർക്കാർ : 1999-2004 : 33
യു.പി.എ സർക്കാർ : 174

കൽക്കരി ഇതുവരെ 2012മാർച്ച്: 2004-09 ൽ കൽക്കരി ബ്ളോക്കുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് സി.എ.ജി
2012 മേയ്  29: കേസിൽ കുറ്റക്കാരനാണെന്ന് കണ്ടാൽ പൊതു ജീവിതം അവസാനിപ്പിക്കാമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്
2012 മേയ്, 31: കേന്ദ്ര വിജിലൻസ് കമ്മിഷൻ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.
2012 ജൂൺ : കൽക്കരി ബ്ളോക്കുകൾ അനുവദിക്കുന്നതിന് മന്ത്രിതല സമിതിക്ക് രൂപം നൽകി.
2012 ആഗസ്റ്റ് : കൽക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോർട്ട് പാർലമെന്റിൽ വച്ചു. 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്.
2012 ആഗസ്റ്റ് 25: സി.എ.ജിയുടെ കണക്കുകൾ തെറ്റെന്ന് സർക്കാർ
2012 സെപ്തംബർ 6 : 194 ബ്ളോക്കുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി . സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി.
2013 മാർച്ച് : സർക്കാരുമായി വിവരങ്ങൾ കൈമാറേണ്ടതില്ലെന്ന് സി.ബി.ഐക്ക് കോടതി നിർദ്ദേശം.
2013, ഏപ്രിൽ 23 : 1993 നും 2008നുമിടയിൽ കൽക്കരി ബ്ളോക്കുകൾ വിതരണം ചെയ്തത് ക്രമവിരുദ്ധമായിട്ടാണെന്ന കൽക്കരി സ്റ്റീൽ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ
2013 ഏപ്രിൽ 26 : അന്നത്തെ നിയമമന്ത്രി അശ്വനി കുമാറിന് അന്വേഷണ വിവരങ്ങൾ കൈമാറിയിരുന്നുവെന്ന്  സി.ബി.ഐ ഡയറക്‌ടർ രഞ്ജിത് സിൻഹ കോടതിയെ അറിയിച്ചു.
2013മേയ്, 10: അശ്വനി കുമാർ രാജിവച്ച.
2013 ജൂൺ, 11 : സി.ബി.ഐ ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നു. നവീൻ ജിൻഡാലും മുൻ കേന്ദ്ര സഹമന്ത്രി ദാസരി നാരായണ റാവുവും പ്രതികൾ
2013 ഒക്ടോബർ 16: ബിർള ഗ്രൂപ്പ് തലവൻ കുമാരമംഗലം ബിർളയ്‌ക്കും മുൻ കൽക്കരി സെക്രട്ടറി പി.സി. പരേഖിനുമെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
2014, ജൂലായ് : കൽക്കരിപ്പാടം കേസുകൾ അന്വേഷിക്കാൻ പ്രത്യേക സി.ബി.ഐ കോടതിക്ക് സുപ്രീം കോടതി രൂപം നൽകി.



No comments:

Post a Comment