Powered By Blogger

Friday, November 7, 2014

Open Athletic Meet

Appeared on 5th Nov 2014

ന്യൂഡൽഹി: സ്വന്തം പേരിലുള്ള റെക്കാഡ് തിരുത്തി വി.എസ്. സുരേഖ ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം മലയാളികൾക്ക് അഭിമാനമാക്കി. വനതികളുടെ പോൾവാൾട്ടിലാണ് ദേശീയ റെക്കാഡോടെ സുരേഖ സ്വർണം നേടിയത്. 4.15 മീറ്റർ ചാടിയാണ് റെയിൽവേസിന് വേണ്ടി സുരേഖ മെഡൽ നേടിയത്. 2006ൽ സുരേഖ തന്നെ സ്ഥാപിച്ച 4.08 മീറ്റർ എന്ന റെക്കാഡാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പോയത്.

ഇതേ മത്സരത്തിൽ വെള്ളി മെഡലും മലയാളി തന്നെ സ്വന്തമാക്കി. റെയിൽവേസിന് വേണ്ടി ഇറങ്ങിയ കെ.സി. ദിജയ്‌ക്കാണ് വെള്ളി മെഡൽ നേട്ടം. 3.6 മീറ്റർ ചാടിയാണ് മെഡൽ നേട്ടം.

ദേശീയ ട്രിപ്പിൾ ജംപ് താരമായ രഞ്ജിത് മഹേശ്വരിയുടെ ഭാര്യയാണ് സുരേഖ. ദേശീയ ഗെയിംസിൽ കേരളം എൻട്രി സമ്മാനിച്ചാൽ സംസ്ഥാനത്തിന് വേണ്ടി മത്സരിക്കുമെന്ന് സുരേഖ പറഞ്ഞു.

പുരുഷന്മാരുടെ ഹൈജംപിൽ വെള്ളി നേടിയ ജിതിൻ സി. തോമസാണ് മെഡൽ നേടിയ മറ്റൊരു മലയാളി. 2.17 മീറ്റർ ഉയരം താണ്ടിയാണ് മീറ്റ് റെക്കാഡോടെ ജിതിൻ മെഡൽ നേടിയത്.

110 മീറ്റർ ഹർഡിലിസിൽ പിന്റോ മാത്യുവും 100 മീറ്റർ ഹർഡിൽസിൽ കെ.വി. സജിതയും ഇന്നലെ വെങ്കലം മെഡൽ നേടി. 14.29 സെക്കന്റിലാണ് പിന്റോ ഫിനിഷ് ചെയ്തത്. സജിത 13.97 സെക്കന്റിൽ ഫിനിഷ് ചെയ്താണ് മെഡൽ നേടിയത്. മീറ്റിലെ രണ്ടാമത്തെ മെഡലാണ് സജിത സ്വന്തമാക്കിയത്. 100 മീറ്റർ മത്സരത്തിലും സജിത വെങ്കലം നേടിയിരുന്നു.

നാല് ദിവസം നീണ്ട മീറ്റ് ഇന്ന് അവസാനിക്കും. മലയാളികൾ മെഡലുകൾ സ്വന്തമാക്കിയെങ്കിലും കേരളത്തിന് ഇതുവരെ രണ്ട് വെങ്കല മെഡലുകൾ മാത്രമാണ് സ്വന്തമാക്കാനായിട്ടുള്ളത്.

No comments:

Post a Comment