Powered By Blogger

Saturday, April 26, 2014

Ballot paper slides in

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡി ജനവിധി തേടുന്ന ഉത്തർപ്രദേശിലെ വാരണാസിയിൽ കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ വോട്ടെടുപ്പിന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ വേണ്ടിവരുമെന്നാണ് സൂചന. സ്ഥാനാർത്ഥികളുടെ എണ്ണം കൂടിയതാണ് ഇതിന് കാരണം. മോഡിയെ നേരിടാൻ വാരണാസിയിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ 77 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.

കോൺഗ്രസിന്റെ അജയ് റായ്, ബി.എസ്.പിയുടെ വിജയ് പ്രകാശ് ജെയ്‌സ്വാൾ, സമാജ്‌വാദി പാർട്ടിയുടെ കൈലാഷ് ചൗരസ്യ എന്നിവരുൾപ്പെടെ 38 പാർട്ടികളുടെ സ്ഥാനാർത്ഥികളും 39 സ്വതന്ത്രന്മാരുമാണ് മണ്ഡലത്തിൽ മോഡിയെ നേരിടുന്നത്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലവും വാരണാസി തന്നെ. ഇതുവരെ നടന്ന ആറ് ഘട്ടങ്ങളിൽ വച്ച് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന ചെന്നൈ സൗത്ത് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത്. 42 പേരാണ് ഇവിടെ രംഗത്തുണ്ടായിരുന്നത്.

മണ്ഡലത്തിലെ യഥാർത്ഥ ചിത്രം വ്യക്തമാകണമെങ്കിൽ പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹൂൽ ഗാന്ധി മത്സരിക്കുന്ന അമേതിയിൽ സ്ഥാനാർത്ഥികളുടെ എണ്ണം ആകെ 34 മാത്രമാണ്. റായ്ബറേലിയിലാകട്ടെ സോണിയ്‌ക്കെതിരെ 16 സ്ഥാനാർത്ഥികൾ മാത്രമേയുള്ളു.

 എന്തുകൊണ്ട് ബാലറ്റ് പേപ്പർ?
ഒരു ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ പരമാവധി ഉൾപ്പെടുത്താവുന്ന പേരുകൾ 16 ആണ്. ഇത്തരത്തിൽ നാല് യൂണിറ്റുകൾ വരെ ഉൾപ്പെടുത്താം. അങ്ങനെവരുന്പോൾ 64 സ്ഥാനാർത്ഥികളുടെ പേരുകൾ ചേർക്കാനാകും. അതിൽ ഒന്ന് നിഷേധ വോട്ടിന് പോകുന്നതിനാൽ 63 സ്ഥാനാർത്ഥികളാണ് പരമാവധി നാല് യൂണിറ്റുകളിലായി ഉൾപ്പെടുത്താനാവുക. അതിലും കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമം. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും കാലതാമസമുണ്ടാകും.

 നരേന്ദ്രക്കെതിരെ മൂന്ന് 'നരേന്ദ്ര" മാർ വാരണാസിയിൽ നരേന്ദ്രമോഡി എന്ന അതേ പേരുമായി അപരന്മാർ ആരും രംഗത്തില്ലെങ്കിലും മൂന്ന് നരേന്ദ്രമാർ മത്സരിക്കുന്നുണ്ട്. ജനശക്തി എക്താ പാർട്ടിയുടെ നരേന്ദ്ര നാഥ് ദുബേ അദിഗ്, മാനവ് കല്യാൺ മഞ്ചിന്റെ നരേന്ദ്ര ബഹദൂർ സിംഗ്, സ്വതന്ത്രനായ നരേന്ദ്ര എന്നിവരാണ് മത്സരരംഗത്തുള്ള നരേന്ദ്രമാർ.

 നിലവിൽ മോഡി 29-ാമത്
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നിലവിലെ സാഹചര്യത്തിൽ മോഡിയുടെ പേര് 29ാമത്തെ സ്ഥാനത്താണുള്ളത്. നരേന്ദ്ര മോഡിക്ക് തൊട്ടുമുൻപ് മുൻപ് തന്നെ നരേന്ദ്ര എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയും രംഗത്തുണ്ടാകും. കോൺഗ്രസിന്റെ അജിത് റായ്, ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജ്‌‌രിവാൾ, എസ്.പിയുടെ കൈലാഷ് എന്നിവർ മോഡിക്ക് മുൻപ് ഇടം പിടിക്കുകയും ചെയ്യും.

ഇതൊക്കെയാണെങ്കിൽ മോഡിയുടെ രണ്ടാമത്തെ മണ്ഡലമായ ഗുജറാത്തിലെ വഡോധരയിൽ ആകെ എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടിംഗ് യന്ത്രത്തിൽ ഇവിടെ അദ്ദേഹത്തിന്റെ പേര് മൂന്നാമത്തായി ഇടം നേടും.

 ഡമ്മിയായി ജില്ലാ അദ്ധ്യക്ഷൻ
വാരണാസിയിൽ മോഡിയുടെ ഡമ്മി സ്ഥാനാർത്ഥിയായി ബി.ജെ.പിയുടെ ജില്ലാ അദ്ധ്യക്ഷനായ തുൽസി സുബ്രഹ്മണ്യം ജോഷിയാണ് പത്രിക നൽകിയിട്ടുള്ളത്.

Friday, April 25, 2014

ഇനി പ്രജാഭരണം






രാജകുടുംബത്തെ പൂർണമായും മാറ്റി
 വിനോദ് റായ് വരവു ചെലവ് കണക്കുകൾ പരിശോധിക്കും
 ജില്ലാ ജഡ്ജി അദ്ധ്യക്ഷൻ
 കെ.എൻ. സതീഷ് എക്‌സിക്യൂട്ടീവ് ഓഫീസർ

ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവിതാകൂർ രാജകുടുംബത്തിൽ നിന്ന് പൂർണമായി മാറ്റികൊണ്ട് പുതിയ ഭരണസമിതിക്ക് സുപ്രീം കോടതി രൂപം നൽകി. തിരുവനനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ സ്വതന്ത്ര അധികാരങ്ങളുള്ള ഭരണസമിതിക്കാണ് സുപ്രീം കോടതി രൂപം നൽകിയത്. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവും ജസ്റ്റിസ് ആർ.എം.ലോധ അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇന്നലെ പുറപ്പെടുവിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യുറി ഗോപാൽ സുബ്രഹ്മണ്യം സമർപ്പിച്ച 575 പേജുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായി ശരിവച്ച കോടതി അതിലെ നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. രാജകുടുംബവും സംസ്ഥാന സർക്കാരും ശുപാർശ ചെയ്ത പേരുകൾ തള്ളികൊണ്ടാണ് കോടതി സമിതിക്ക് രൂപം നൽകിയത്.

ജില്ലാ ജഡ്‌ജി അന്യമതക്കാരനാണെങ്കിൽ ഹിന്ദുവായ ജില്ലയിലെ അടുത്ത മുതിർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥനായിരിക്കും സമിതിയുടെ അദ്ധ്യക്ഷൻ. ക്ഷേത്രത്തിലെ മൂന്ന് തന്ത്രിമാരിൽ ഒരാൾ, ക്ഷേത്രത്തിന്റെ മുഖ്യനന്പിയും എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും. മറ്റ് രണ്ട് അംഗങ്ങളെ അദ്ധ്യക്ഷന് നിയോഗിക്കാം. അതിൽ ഒരാളെ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം കൂടി പരിഗണിച്ചുകൊണ്ട് വേണം തീരുമാനിക്കാനെന്നും ഉത്തരവുണ്ട്.

ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകളും കണക്കുകളും പരിശോധിച്ച് തിട്ടപ്പെടുത്തി പ്രത്യേക ഓഡിറ്റ് നടത്താൻ മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനലറായിരുന്ന (സി.എ.ജി) വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി. ഇതിന് ആവശ്യമുള്ള സഹായികളെ വിനോദ് റായ്‌ക്ക് നിയോഗിക്കാം. ക്ഷേത്രത്തിലെ ആഭ്യന്തര ഓഡിറ്റും അദ്ദേഹം നടത്തും. കഴിഞ്ഞ 25 വർഷത്തെ വരവു ചെലവു കണക്കുകൾ അദ്ദേഹം പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ക്ഷേത്രത്തിന് 17 ബാങ്കുകളിലായി 34 അക്കൗണ്ടുകളുള്ളതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ഒരേ ബാങ്കുകളിൽ ഒന്നിലധികം അക്കൗണ്ടുകളുണ്ട്. പത്തുവർഷമായി ആദായ നികുതി റിട്ടേൺസ് നൽകിയിട്ടില്ലെന്നും കണക്കു സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അതിനാൽ സാമ്പത്തിക സുതാര്യതയ്‌ക്കായി മുൻ സി.എ.ജിയെ ഓഡിറ്റിംഗ് ഏൽപ്പിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.

ആറ് നിലവറകളുടെയും രണ്ട് മുതൽപ്പാടി മുറികളുടെയും താക്കോലുകൾ അടിയന്തരമായി പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.

ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസറായി ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ കമ്മിഷണറായ കെ.എൻ. സതീഷ് ഐ.എ.എസിനെ നിയമിക്കണമെന്നും ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
നിലവിലുള്ള എക്‌‌സിക്യൂട്ടീവ് ഓഫീസറായ ഭുവനചന്ദ്രൻനായരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയശേഖരൻ നായരും രണ്ട് മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

നിലവിലെ ക്ഷേത്ര ട്രസ്റ്റിയായി (രാജാവ്) മൂലം തിരുന്നാളിന് തുടരാമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഭരണസമിതിയുടെയും എക്സിക്യൂട്ടീവ് ഓഫീസറുടെയും പ്രവർത്തനങ്ങളിൽ ഇടപ്പെടാൻ ട്രസ്റ്റിക്ക് അധികാരമുണ്ടാവില്ല. ഭരണസമിതിയുടെ പ്രവർത്തനവും തീരുമാനങ്ങളും കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് തങ്ങളെ ഉത്തരവാദികളാക്കരുതെന്ന രാജകുടുംബത്തിന്റെ അപേക്ഷയും കോടതി അംഗീകരിച്ചു.

സുപ്രധാന തീരുമാനങ്ങളിൽ ട്രസ്റ്റിയുടെ അഭിപ്രായങ്ങൾ വേണമെങ്കിൽ സമിതിക്ക് പരിഗണിക്കാം. ട്രസ്റ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കുന്ന കാര്യങ്ങളിൽ ട്രസ്റ്റിക്കും ഉത്തരവാദിത്വമുണ്ടാകും. എന്തൊക്കെ വിഷയങ്ങളിൽ ട്രസ്റ്റിയുടെ അഭിപ്രായം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഭരണസമിതിയ്‌ക്കായിരിക്കും.

ക്ഷേത്ര ഭരണം സർക്കാരിന് കൈമാറിയ ഹൈക്കോടതി ഉത്തരവിനെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീലിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ പുതിയ ഭരണസമിതിയ്‌ക്കാണ് ക്ഷേത്രത്തിന്റെ പൂർണാധികാരം. ഭരണസമിതിയിൽ സ്വന്തം പ്രതിനിധിയെ ഉൾപ്പെടുത്താൻ വേണ്ടി രാജകുടുംബത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ പല ശ്രമങ്ങളും നടത്തിയെങ്കിലും കോടതി ആ ആവശ്യം പാടെ തള്ളിക്കളഞ്ഞു.

അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയ പ്രധാനവിഷയങ്ങളിൽ അടിയന്തര നടപടിയെടുക്കാനും പുതിയ ഭരണസമിതിയോട് ബെഞ്ച് ആവശ്യപ്പെട്ടു. ആ നിർദ്ദേശങ്ങൾ:
ക്ഷേത്ര സ്വത്തുക്കളൊന്നും അന്യാധീനപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തണം. അതിനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു. കേസിൽ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ക്ഷേത്രത്തിന്റെ സ്വത്തുവകകളിൽ യാതൊരു ക്രയവിക്രയവും പാടില്ലെന്ന് നിർദ്ദേശമുണ്ട്.
 കാണിക്കയായി ലഭിക്കുന്ന പണം അഴ്ചയിലൊരിക്കൽ ഭരണ സമിതി അദ്ധ്യക്ഷന്റെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ മേൽനോട്ടത്തിൽ എണ്ണി തിട്ടപ്പെടുത്തണം. ഇത് കഴിയുമെങ്കിൽ ശനിയാഴ്ചകളിൽ നിർവഹിക്കാം. പണം നിക്ഷേപിക്കുന്ന ബാങ്കിന്റെ പ്രതിനിധിക്കും ഈ ഘട്ടത്തിൽ സന്നിഹിതനാകാം. നിലവിൽ ഇത് 45 ദിവസം കൂടുന്പോഴാണ് നിർവഹിച്ചുവന്നത്.
 സി.സി.ടി.വി കാമറകളും മറ്റും സ്ഥാപിക്കുകയും നിലവറകൾ ശക്തിപ്പെടുത്തുകയും ചെയ്ത് നിധി സംരക്ഷിക്കണം. കാണിക്കമുറിയിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം
 കല്ലറകളുടെ മുകളിലൂടെ കടന്നുപോകുന്ന ഇടനാഴികളും പരിസരവും ശുചീകരിക്കണം.
 ക്ഷേത്ര സംരക്ഷണത്തിനായി നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.
 പത്മതീർത്ഥം, മിത്രാനന്ദ കുളം എന്നിവയുടെ ശുചീകരണം ഒരു അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തി വൃത്തിയാക്കണം.ചെലവ് സർക്കാർ വഹിക്കണം.


കേരളത്തിന്റെ പട്ടിക തള്ളി

ന്യൂഡൽഹി: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ഇന്നലെ കോടതി മറിയിൽ വാദപ്രതിവാദങ്ങളെല്ലാം ക്ഷേത്രം ഭരണസമിതിയുടെ പേരിലായിരുന്നു.

ഭരണസമിതി അംഗമായി അമിക്കസ് ക്യൂറി ശുപാർശ ചെയ്ത മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സച്ചിദാനന്ദനെതിരെ വിജിലൻസ് കേസുണ്ടെന്ന് മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ തൽസ്ഥാനത്തേക്ക് വരാൻ താത്പര്യമില്ലെന്ന് സച്ചിദാനന്ദൻ അറിയിച്ചതായി അമിക്കസ് ക്യൂറിയും തിരിച്ചടിച്ചു.

തുടർന്ന് എല്ലാവർക്കും വിശ്വാസമുള്ള ആളെ നിയമിക്കണമെന്നായിരുന്നു കോടതിയുടെ അഭിപ്രായം.
തുടർന്ന് രാജകുടുംബം ചില പേരുകൾ മുന്നോട്ടുവച്ചു. ആ വ്യക്തികളെ കുറിച്ച് സുപ്രീം കോടതിയിലെ ജഡ്ജിയായ കെ.എസ്. രാധാകൃഷ്‌ണനോട് ചോദിച്ചാൽ അറിയാൻ കഴിയുമെന്നും കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തുള്ള വിരമിച്ച ഏതെങ്കിലും ഹൈക്കോടതി ജഡ്ജിയെയോ സുപ്രീംകോടതിയുടെ മുൻ ജഡ്ജിയെയോ പരിഗണിക്കാമെന്നും രാജകുടുംബം വ്യക്തമാക്കി. ജസ്റ്റിസ് പരിപൂർണന്റെ പേരും അവർ ശുപാർശ ചെയ്തു.

ഭരണസമിതിയിൽ ഉൾപ്പെടുത്തേണ്ട പേരുകളുമായാണ് കേരളവും കോടതിയിലെത്തിയത്. എന്നാൽ ഇത് കോടതി തള്ളി. അഡീഷണൽ ചീഫ് സെക്രട്ടറിയായ നിവേദിത പി.ഹരൻ. എ.ഡി.ജി.പി എ. ഹേമചേന്ദ്രൻ, ദേവസ്വം സെക്രട്ടറി ജ്യോതിലാൽ എന്നിവരടങ്ങുന്ന പട്ടികയാണ് കേരളം കൊണ്ടുവന്നത്. നിയമപ്രകാരം മൂന്ന് പേരുടെ സമിതിയാണ് രൂപീകരിക്കാനാവുകയെന്നും കേരളത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.വി. വിശ്വനാഥൻ കോടതിയെ അറിയിച്ചു. എന്നാൽ ഇത് പ്രത്യേക കേസാണെന്ന് ബെഞ്ച് വ്യക്തമാക്കി.

ഒടുവിൽ ബെഞ്ചാണ് ജില്ലാ ജഡ്ജിയുടെ പേര് മുന്നോട്ടുവച്ചത്. ജില്ലാ ജഡ്ജിയെ ഹൈക്കോടതി മുഖേന നിയന്ത്രിക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.

എക്‌സിക്യൂട്ടീവ് ഓഫീസറായി കെ.എൻ. സതീഷിന്റെ പേര് ശുപാർശ ചെയ്തത് അമിക്കസ് കൂറിയായിരുന്നു. ഇതിനെ കേരളവും പിന്നീട് പിന്താങ്ങുകയായിരുന്നു.

ട്രസ്റ്റിയെ ഒഴിവാക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു.

തുടർന്ന് നിലവറകളുടെ താക്കോൾ ജില്ലാ ജഡ്ജിയെ ഏൽപ്പിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് രാജകുടുംബത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാൽ അറിയിച്ചു.

അമിക്കസ് ക്യൂറി റിപ്പോർട്ട് പുതിയ ഭരണസമിതിക്കും ബന്ധപ്പെട്ടവർക്കും നൽകാനും കോടതി നിർദ്ദേശിച്ചു.

കേസ് പരിഗണിച്ചപ്പോൾ തന്നെ രാജകുടുംബം സമർപ്പിച്ച സത്യവാങ്മൂലത്തെ അമിക്കസ് ക്യൂറി ശക്തമായി എതിർത്തു. സ്വകാര്യ ക്ഷേത്രമാണെന്നു കരുതിയാണ് ഇത്രയും കാലം പ്രവർത്തിച്ചതെന്നായിരുന്നു സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ക്ഷേത്രം പൊതുസ്വത്താണെന്ന് ഹൈക്കോടതി വിധിയോടെയാണ് മനസിലായത്. ഇതുകൂടി പരിഗണിച്ചുകൊണ്ട് കേസ് തീർപ്പാക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു. എന്നാൽ ഇത് ശരിയല്ലെന്ന് അമിക്കസ് ക്യൂറി വ്യക്തിമാക്കി. 


ന്യൂഡൽഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിലവിലെ എക്‌സിക്യൂട്ടീവ് ഓഫീസർ പൂർണ്ണ പരാജയമായിരുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിലവിലുള്ള എക്‌സിക്യൂട്ടീവ് ഓഫീസറെ മാറ്റരുതെന്ന് രാജകുടുംബത്തിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാൽ ആവർത്തിച്ച് വാദിച്ചപ്പോഴാണ് ബെഞ്ചിലെ അംഗമായ എ.കെ. പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻപ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന ഹരികുമാറിനെ മാറ്റി നിലവിൽ ഇ.ഒയായ ഭുവനചന്ദ്രൻ നായർ എത്തിയിട്ട് അധികമായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നിട്ടും പ്രശ്നങ്ങൾ തുടരുകയാണല്ലോയെന്ന് ജസ്റ്റിസ് ചോദിച്ചു. ഇല്ലെന്ന് വേണുഗോപാൽ മറുപടി നൽകിയതോടെ നിലവിലെ ഭരണസംവിധാനവും എക്‌സിക്യൂട്ടീവ് ഓഫീസറും പൂർണ പരാജയമായിരുന്നുവെന്ന് ജസ്റ്റിസ് പട്നായിക് തുറന്നിടിച്ച് വിമർശിച്ചത്. അതുകൊണ്ട് നിലവിലുള്ളവർ മാറി നിൽക്കുക തന്നെ വേണം. തീരുമാനങ്ങളെടുക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ബെഞ്ച് ഓർമ്മിച്ചു.

തുടർന്ന് പുതിയ എക‌്സിക്യൂട്ടീവ് ഓഫീസറുമായി ബന്ധപ്പെട്ട് ഏതെങ്കിലും പരാതിയുണ്ടെങ്കിൽ ആറ് മാസത്തിനകം കോടതിയെ രാജകടുംബത്തിന് സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

Thursday, April 24, 2014

തമിഴ് മണ്ണിൽ മഴവിൽ മത്സരം

Appeared on 24th

ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു തമിഴ്നാട് രാഷ്ട്രീയം അടുത്ത കാലം വരെ. രണ്ട് പാർട്ടികളെ ചുറ്റിപ്പറ്റിയാണ് കാര്യങ്ങൾ നടന്നിരുന്നത്. എം. കരുണാനിധി നേതൃത്വം നൽകുന്ന ഡി.എം.കെയും മുഖ്യമന്ത്രി ജെ. ജയലളിത നേതൃത്വം നൽകുന്ന അണ്ണാ ഡി.എം.കെയും. ഇവരുമായി സഖ്യത്തിൽ ഏർപ്പെട്ടിരുന്ന കക്ഷികൾക്ക് മാത്രമാണ് വിജയം കൈവരിക്കാനായിരുന്നത്. അതിനാലാണ് പല കക്ഷികൾ എല്ലാ വിട്ടുവീഴ്ചകളും സഹിച്ച് ഇവർക്കൊപ്പം നിന്നത്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്. അണ്ണാ ഡി.എം.കെയും ഡി.എം.കെയ്ക്കും ബദലായി ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടാക്കിയ മഴവില്ല് സഖ്യത്തിൽ മുഖ്യപ്രതിപക്ഷമായ നടൻ വിജയ്‌കാന്തിന്റെ ഡി.എം.ഡി.കെ ഉൾപ്പെടെയുള്ള കക്ഷികളുണ്ട്. ഇതോടെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് രൂപപ്പെട്ടത്. ഡി.എം.കെയുമായി സഖ്യം പൊളി‌ഞ്ഞ കോൺഗ്രസാണ് ഏറ്റവും തകർന്നുപോയത്. പല മുതിർന്ന നേതാക്കളും മത്സരിക്കാൻ പോലും തയ്യാറായില്ല. സി.പി.എമ്മും സി.പി.ഐയ്‌ക്കും ഒരു മുന്നണിയിലും എത്തിചേരാനുമായില്ല.

2011 മുതൽ സംസ്ഥാനത്ത് ഭരണം നടത്തുന്ന അണ്ണാ ഡി.എം.കെ ഭരണവിരുദ്ധ വികാരമില്ലെന്ന ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. അതിന്റെ ഊർജ്ജവും അവരുടെ പ്രചരണത്തിലുണ്ടായിരുന്നു. എന്നാൽ മഴവില്ല് സഖ്യം വലിയ തോതിൽ ജയയുടെ പ്രതീക്ഷകളെ തകിടം മറിച്ചു കളഞ്ഞുവെന്നാണ് നിരീക്ഷകർ പറയുന്നത്. മോഡിയുടെ അടുത്ത സുഹൃത്ത് എന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്ന ജയ അതിനാലാണ് കഴിഞ്ഞ ദിവസം മോഡിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കൂടാതെ മോഡിയുമായുള്ള അടുപ്പം മുസ്‌ലിം വോട്ടുകളെ അകറ്റുമെന്നും ജയ ഭയക്കുന്നുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് മോഡിയുടെ ഗുജറാത്ത് വികസനം പൊള്ളയാണെന്ന് അവർ ആഞ്ഞടിച്ചത്. സംസ്ഥാനത്ത് പ്രചരണത്തിനെത്തിയ മോഡിയും വെറുതെയിരുന്നില്ല. ജയയെയും കരുണാനിധിയെയും രൂക്ഷമായി വിമർശിച്ചാണ് മോഡി പ്രസംഗിച്ചത്.

പാർട്ടിക്കുള്ളിലെ ശക്തമായ ഭിന്നിപ്പുകളും മക്കളെ ഒരുമിച്ച് നിറുത്താൻ കഴിയാത്തതുമാണ് കരുണാനിധിയുടെ ഡി.എം.കെയെ വലയ്‌ക്കുന്നത്. ഒന്നാം യു.പി.എ സർക്കാർ കാലത്ത് ടു.ജി സ്‌പെക്‌ട്രം ഇടപാടിൽ മകൾ കനിമൊഴിയും മന്ത്രി എ.രാജയും കുടുങ്ങിയത് വഴിയുണ്ടായ കളങ്കവും ഇതുവരെ മാറിയിട്ടില്ല. എ.രാജയ്‌ക്ക് ഉൾപ്പെടെ സീറ്റ് നൽകിയതും വാർത്തയായിരുന്നു. തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ മകൻ എം.കെ. അഴഗിരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ഡി.എം.കെയ്‌ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അതിനാലാണ് മകൻ എം.കെ. സ്റ്റാലിനിനെ പിൻസീറ്റിലിരുത്തി പ്രായത്തിന്റെ വീൽ ചെയറിൽ കരുണാനിധി തന്നെ പ്രചരണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.

വികസനം തന്നെയാണ് എല്ലാ പാർട്ടികളുടെയും മുന്നണികളുടെ പ്രധാന പ്രചാരണ ആയുധം.

എന്നാൽ ഭരണവിരുദ്ധ വികാരമില്ലെന്ന ആത്മവിശ്വാസത്തിലാണ് ഡൽഹി സ്വപ്നങ്ങൾ പൂവണിയും എന്ന പ്രതീക്ഷയിൽ ജയലളിത പ്രചരണം രംഗം കൊഴുപ്പിച്ചത്. തന്റെ ഭരണ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയാണ് അവർ ജനങ്ങളുടെ ഇടയിലെത്തിയത്. ഇതൊക്കെയാണെങ്കിലും ഇതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞത് തമിഴ്നാട്ടിൽ തിര‌ഞ്ഞെടുപ്പ് പ്രവചനങ്ങൾക്ക് അതീതമാക്കിയിരിക്കുകയാണ്.

 മഴവില്ല് സഖ്യം
അണ്ണാ ഡി.എം.കെയ്‌ക്കും ഡി.എം.കെയ്‌ക്കും ശക്തമായ ബദലായിട്ടാണ് ബി.ജെ.പി നേതൃത്വം നൽകുന്ന മഴവില്ല് സഖ്യം നിൽക്കുന്നത്. ബി.ജെ.പിയെ കൂടാതെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ വിജയ് കാന്തിന്റെ ഡി.എം.ഡി.കെ, എസ്. രാമദാസിന്റെ പി.എം.കെ, വൈക്കോയുടെ എം.ഡി.എം.കെ, എ.സി. ഷൺമുഖത്തിന്റെ പി.എൻ.കെ, ഇ.ആർ. ഈശ്വരന്റെ കെ.എം.ഡി.കെ, ടി.ആർ. പാച്ചിമുത്തുവിന്റെ ഐ.ജെ.കെ എന്നീ കക്ഷികളടങ്ങുന്നതാണ് മഴവില്ല് സഖ്യം. 39 സീറ്റുകളിൽ ഡി.എം.ഡി.കെ14 മണ്ഡലങ്ങളിലും ബി.ജെ.പിയും പി.എം.കെയും എട്ട് വീതം മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. മറ്റ് നാല് കക്ഷികൾക്കും പത്ത് സീറ്റുകൾ വീതിച്ചു നൽകി. വൈകിയാണ് ഇങ്ങനെയാരു മുന്നണി സംവിധാനം രൂപപ്പെട്ടതെങ്കിലും സ്വന്തം സ്ഥാനാർത്ഥികളായ പൊൻ രാധാകൃഷ്‌ണൻ (കന്യാകുമാരി), സി.പി. രാധാകൃഷ്ണൻ (കോയന്പത്തൂർ) എന്നിവരെ വിജയിപ്പിക്കാൻ ഇത് സഹായകരമാകുമെന്ന് ബി.ജെ.പി കണക്കുക്കൂട്ടുന്നു.

സഖ്യത്തിന്റെ ഭാഗമായ വൈക്കോ (വിരുദുനഗർ), അൻപുമണി രാമദാസ് (ധർമ്മപുരി), എൽ.കെ. സുധീഷ് (സേലം ) എന്നിവർ വിജയിക്കുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്.

സൂപ്പർ സ്റ്റാർ രജനികാന്തുമായും യുവ സൂപ്പർ താരമായ വിജയ്‌യുമായും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തിയത് ഗുണം ചെയ്യുമെന്നും ബി.ജെ.പി കണക്കുക്കൂട്ടുന്നുണ്ട്.

 സി.പി.എം സി.പി.ഐ ഒറ്റയ്‌ക്ക്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യത്തിൽ മത്സരിച്ച സി.പി.എമ്മും സി.പി.ഐക്കും ജയലളിത മൂന്ന് വീതം സീറ്റുകൾ നൽകിയിരുന്നു. ഇതിൽ ഓരോ സീറ്റ് വീതം ഇരുപാർട്ടികളും നേടി. എന്നാൽ ഇത്തവണ രണ്ട് പാർട്ടികളെയും ജയലളിത അകറ്റിനിറുത്തി. സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പിന്നീട് നൽകിയില്ലെന്ന് അറിയിച്ചതായി ഇടതു നേതാക്കൾ തന്നെ ആരോപിച്ചു. ഏതായാലും ഇത്തവണ ഒൻപത് വീതം സീറ്റുകളിൽ ആരോടും സഖ്യമില്ലാതെ ഇരുപാർട്ടികളും മത്സരിക്കുന്നുണ്ട്.

 പ്രതീക്ഷ നഷ്ടപ്പെട്ട കോൺഗ്രസ്
ഡി.എം.കെയുമായി ഉണ്ടായിരുന്ന സഖ്യം പൊളിഞ്ഞതാണ് കഴിഞ്ഞ തവണ വിജയിച്ച പല പ്രമുഖ നേതാക്കളെയും മത്സരരംഗത്തു നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത്. മണിശങ്കർ അയ്യർ (മയിലാടുത്തുറ), ഇ.വി.കെ.എസ്. ഇലങ്കോവൻ (തിരുപ്പൂർ) എന്നിവർ മാത്രമാണ് മത്സരിക്കാൻ ധൈര്യം കാണിച്ചത്. കേന്ദ്രമന്ത്രി പി.ചിദംബരം മത്സരത്തിൽ നിന്ന് പിന്മാറി തന്റെ മകൻ കാർത്തി ചിദംബരത്തെയാണ് ശിവഗംഗയിൽ മത്സരിപ്പിക്കുന്നത്. മൂപ്പനാറിന്റെ മകനായ കേന്ദ്രമന്ത്രി ജി.കെ. വാസനും മത്സരരംഗത്തു നിന്ന് മാറി നിന്നു.

 2009ലെ ചിത്രം
 ഡി.എം.കെ. മുന്നണി: 27
ഡി.എം.കെ: 18
കോൺഗ്രസ് : 8
വി.സി.കെ : 1
 അണ്ണാ ഡി.എം.കെ. സഖ്യം : 12
അണ്ണാ ഡി.എം.കെ- 9
എം.ഡി.എം.കെ - 1
സി.പി.എം - 1
സി.പി.ഐ - 1

ആറാം ഘട്ടം: മത്സരത്തിലെ പ്രമുഖർ

Appeared on 24th April 2014

ന്യൂഡൽഹി: ലോക്‌‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമടക്കം 2091 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ഓരോ സംസ്ഥാനത്തും നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാർത്ഥികളെക്കുറിച്ച്

 സുഷമ സ്വരാജ് (വിദീഷ-മദ്ധ്യപ്രദേശ്) : ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ബി.ജെ.പിയുടെ സമുന്നത നേതാക്കളിൽ ഒരാൾ. ഡൽഹി മുഖ്യമന്ത്രിയും പിന്നീട് കേന്ദ്രമന്ത്രിയായും ശ്രദ്ധനേടി. 1999ൽ കർണാടകയിലെ ബെല്ലാറി മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയോട് പരാജയപ്പെട്ടു. 1977ൽ ജനതാ പാർട്ടി സർക്കാരിൽ അംഗമായതോടെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയെന്ന റെക്കാ‌‌‌ഡും സ്വന്തം പേരിൽ എഴുതിച്ചേർത്തു. വിദീഷയിൽ നിന്ന് ഇത് രണ്ടാം തവണയാണ് മത്സരിക്കുന്നത്. നാല് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ ദിഗ്‌വിജയ് സിംഗിന്റെ സഹോദരൻ ലക്ഷ്മൺ സിംഗിനെയാണ് കോൺഗ്രസ് ഇവിടെ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.

 കാന്തിലാൽ ഭൂരിയ (രത്‌ലം- മദ്ധ്യപ്രദേശ്): മുൻ കേന്ദ്രമന്ത്രി. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാൾ. 1998 മുതൽ തുടർച്ചയായി മൂന്ന് ജബ്വാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഭൂരിയ ഇത് രണ്ടാം തവണയാണ് ഇവിടെ മത്സരിക്കുന്നത്.

 സയിദ് ഷാനവാസ് ഹുസൈൻ ( ഭാഗൽപൂർ-ബീഹാർ): ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പിയിലെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാൾ. 1999ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രസഹമന്ത്രിയാവുകയും ചെയ്തു. തുടർന്ന് 2001ൽ കാബിനറ്റ് മന്ത്രിയായി. 2004ൽ പരാജയപ്പെട്ടു. എന്നാൽ 2006ലെ ഉപതിരഞ്ഞെടുപ്പിൽ ഭാഗൽപൂരിൽ നിന്ന് വിജയിച്ചു. 2009ലും വിജയം ആവർത്തിച്ചു. എന്നാൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇവിടെ വേദിയൊരുങ്ങിയിരിക്കുന്നത്. ഐക്യജനതാദൾ, ആർ.ജെ.ഡി സ്ഥാനാർത്ഥികളും രംഗത്തുണ്ട്. ഹിന്ദു മതത്തിൽപ്പെട്ട രേണുവിനെയാണ് വിവാഹം കഴിച്ചത്.

 കരുണ ശുക്ള (ബിലാസ്‌പൂർ- ഛത്തീസ്ഗഡ്) : മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ അനന്തരവൾ. മഹിളാ മോർച്ചയുടെ ദേശീയ അദ്ധ്യക്ഷയായിരുന്നു. 32 വർഷത്തെ ബി.ജെ.പി വാസം കഴിഞ്ഞ വർഷം അവസാനിപ്പിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്. 2004ൽ ലോക്‌സഭാംഗമായ കരുണ, 2009ൽ പരാജയപ്പെട്ടിരുന്നു. പാർട്ടിയിൽ തന്നെ തഴയുന്നുവെന്ന് ആരോപിച്ചാണ് കരുണ ബി.ജെ.പി വിട്ടത്. എതിർ സ്ഥാനാർത്ഥിയായ ബി.ജെ.പിയുടെ ലഖൻ ലാൽ സാഹുവിനെതിരെ അതേ പേരിൽ നാല് അപരന്മാർ രംഗത്തുണ്ട്.

 ഷിബു സോറൻ (ധുംക്ക- ജാർഖണ്ഡ്): മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായി. 2005ൽ ആദ്യം മുഖ്യമന്ത്രിയായപ്പോൾ 12 ദിവസം മാത്രമാണ് ഭരിക്കാൻ കഴിഞ്ഞത്. ഇപ്പോൾ മകൻ ഹേമന്ത് സോറനാണ് മുഖ്യമന്ത്രി. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കൽക്കരി മന്ത്രിയായിരുന്നു. കൊലപാതക കേസിൽ കുറ്റവാളിയാണെന്ന് വിധിച്ചതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. യു.പി.എയുമായും എൻ.ഡി.എയുമായും സഖ്യത്തിൽ ഭരിച്ചിട്ടുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ചയുടെ അദ്ധ്യക്ഷനായ സോറൺ സ്വന്തം മണ്ഡലമായ ദുംക്കയിലാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായ ബാബുലാൽ മാറണ്ടിയാണ് ഇവിടെ പ്രധാന എതിർ സ്ഥാനാർത്ഥി.

 ബാബുലാൽ മാറണ്ടി (ദുംക്ക- ജാർഖണ്ഡ്): ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണ്. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നു. 2006ൽ ബി.ജെ.പി വിട്ട മാറണ്ടി സ്വന്തം പാർട്ടിയായ ജാർഖണ്ഡ് വികാസ് മോർച്ചയ്‌ക്ക് രൂപം നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ ചിഹ്നത്തിൽ കോദർമ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. പണ്ട് മത്സരിച്ച് തോൽക്കുകയും പിന്നീട് തോൽപ്പിക്കുകയും ചെയ്ത ഷിബു സോറന്റെ തട്ടമായ ദുംക്കയിലാണ് ഇത്തവണ മത്സരിക്കുന്നത്. മകൻ അനൂപ് മാറണ്ടിയെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തിയിരുന്നു.

 മുലായം സിംഗ് യാദവ് ( മെയിൻപുരി- യു.പി): സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ, മൂന്ന് തവണ യു.പി മുഖ്യമന്ത്രിയായിരുന്നു. 1996ൽ കേന്ദ്രമന്ത്രിയായി. എട്ടു തവണ യു.പി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മകൻ അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയാണ്. മൂന്നാം മുന്നണിയിലെ പ്രധാന പാ‌ർട്ടിയുടെ നേതാവ് കൂടിയാണ്. മണ്ഡലത്തിൽ നിന്ന് ഇത് നാലാം തവണയാണ് മത്സരിക്കുന്നത്. ഇത്തവണ അസംഗഡ് എന്ന മണ്ഡലത്തിൽ മുലായം മത്സരിക്കുന്നുണ്ട്.

 ഡിംന്പിൽ യാദവ് (കനൗജ്- യു.പി): മുലായം സിംഗിന്റെ മരുമകൾ, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ. 2009ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഫിറോസാബാദ് മണ്ഡലത്തിൽ മത്സരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായ ബോളിവുഡ് നടൻ രാജ്ബബ്ബറിനോട് പരാജയപ്പെട്ടു. തുടർന്ന് 2012ൽ ഭർത്താവ് മുഖ്യമന്ത്രിയായപ്പോൾ ഒഴിഞ്ഞ കനൗജ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി. കോൺഗ്രസും ബി.ജെ.പിയും ബി.എസ്.പിയും സ്ഥാനാർത്ഥികളെ നിറുത്തിയില്ല. മറ്റ് രണ്ടു പേർ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും ചെയ്തു. അതോടെ രാജ്യത്ത് എതിരില്ലാതെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 44-ാമത്തെ വ്യക്തിയായി ഡിംന്പിൽ മാറി. ഇത്തവണ പക്ഷേ എല്ലാ പാർട്ടികളുടെയും സ്ഥാനാർത്ഥികൾ രംഗത്തുണ്ട്.

 സൽമാൻ ഖുർഷിദ് (ഫറുക്കാബാദ്-യു.പി): മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന ഖുർഷിദ് ആലംഖാന്റെ മകനായ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിന്റെ അമ്മ മുൻ രാഷ്ട്രപതി സക്കീർ ഹുസൈന്റെ മകളാണ്. 1990 മുതൽ കോൺഗ്രസ് മന്ത്രിസഭകളിൽ അംഗമായി. 1991ന് ശേഷം 2009ലാണ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. ഇത്തവണ വീണ്ടും ജനവിധി തേടുന്നത്. 2004ലെ മണ്ഡലത്തിൽ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 ഹേമമാലിനി (മഥുര -യു.പി): ബോളിവുഡ് സിനിമയിലെ ഡ്രീംഗേൾ എന്ന് അറിയപ്പെടുന്ന ഹേമമാലിനി ബി.ജെ.പി സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. 2003 മുതൽ 2009വരെ രാജ്യസഭാംഗമായിരുന്നു. ബോളിവുഡ് സൂപ്പർ താരമായ ധർമ്മേന്ദ്രയാണ് ഭർത്താവ്. കേന്ദ്രമന്ത്രി അജിത് സിംഗിന്റെ മകനും സിറ്റിംഗ് എം.പിയുമായ ജയന്ത് ചൗധരിയാണ് പ്രധാന എതിർ സ്ഥാനാർത്ഥി.

 അമർ സിംഗ് (ഫത്തേപ്പൂർ സിക്രി): മുലായം സിംഗ് യാദവിന്റെ അടുത്ത അനുയായിയായിരുന്ന അമർ സിംഗ് 2010ൽ പാർട്ടിൽ നിന്ന് പുറത്തായി. തുടർന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയെ അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിൽ ലയിപ്പിച്ച് സീറ്റ് നേടി. ഒപ്പം നിന്ന നടി ജയപ്രദയ‌്ക്കും സീറ്റ് നേടി കൊടുത്തു.

 അഭിജിത് മുഖർജി (ജങ്കിപൂർ - പശ്ചിമബംഗാൾ): രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ. 2004ലും 2009ലും പ്രണബ് വിജയിച്ച ജങ്കിപൂരിൽ അച്ഛൻ രാഷ്ട്രപതിയായതോടെയാണ് മകൻ എത്തുന്നത്. അതിന് മുൻപ് നാൽഹാത്തിയിൽ നിന്നുള്ള എം.എൽ.എയായിരുന്നു. ഇത്തവണ ഹാട്രിക് വിജയം തേടിയാണ് ഇറങ്ങിയിരിക്കുന്നത്.

 വി. നാരാണസാമി (പുതുച്ചേരി): പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി. പല കേന്ദ്രമന്ത്രിമാരും മത്സരത്തിൽ നിന്ന് പിന്മാറിയപ്പോൾ വീണ്ടും ജനവിധി തേടാനും തയ്യാറായി. കഴിഞ്ഞ തവണയാണ് ആദ്യമായി മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്.

 മണിശങ്കർ അയ്യർ (മയിലാടുത്തുറ- തമിഴ്നാട്): ഒന്നാം യു.പി.എ സർക്കാർ കാലത്ത് കേന്ദ്രമന്ത്രി. 1991 മുതൽ മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുള്ള അയ്യർ മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്ന അയ്യർ ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.

 അൻപുമണി രാമദാസ് (ധർമ്മപുരി): ഒന്നാം യു.പി.എ സർക്കാർ കാലത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു. പി.എം.കെ സ്ഥാപക നേതാവ് ആയ എസ്. രാമദാസിന്റെ മകനാണ് ഡോക്‌ടർ കൂടിയായ അൻപുമണി.

 ടി.ആർ. ബാലു (തഞ്ചാവൂർ): ശ്രീപെരുന്പദൂരിൽ നിന്ന് ലോക്‌സഭാംഗമായ മുൻ കേന്ദ്രമന്ത്രി ടി.ആർ. ബാലു ഇത്തവണ തഞ്ചാവൂരിലാണ് മത്സരിക്കുന്നത്. ഡി.എം.കെ അദ്ധ്യക്ഷനായ കരുണാനിധിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളാണ്.

 കാർത്തി ചിദംബരം (ശിവഗംഗ): കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനായ കാർത്തി അച്ഛന്റെ മണ്ഡലത്തിലാണ് കന്നിയങ്കം കുറിക്കുന്നത്.

 വൈക്കോ (വിരുദുനഗർ ):

 ദയാനിധി മാരൻ (ചെന്നൈ സെന്റട്രൽ): മുൻ കേന്ദ്രമന്ത്രിയായ മുരസോലിമാരന്റെ മകനായ ദയാനിധി 2004 മുതൽ 2011വരെ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്നു. സൺ നെറ്റ്വർക്കിന്റെ സഹയുടമ കൂടിയാണ് മാരൻ.

 എ. രാജ (നീലഗിരി): ടുജി സ്‌പെക്ട്രം അഴിമതി കേസിൽ പ്രതിയായ മുൻ ടെലികോം മന്ത്രി എ.രാജയ്‌ക്ക് ഡി.എം.കെ വീണ്ടും സീറ്റ് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. 1996മുതൽ നാല് തവണ ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുള്ള രാജ ഇത് രണ്ടാം തവണയാണ് നീലിഗിരിയിൽ ജനവിധി തേടുന്നത്.


 മെഹ്ബൂബ മുഫ്തി (അനന്ത്നാഗ്- ജമ്മു കാശ്മീർ): ജമ്മു കാശ്‌മീർ പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയിദിന്റെ മകളായ മെഹ്ബൂബ 2004ൽ ലോക്‌സഭാംഗമായിരുന്നു. 1999ൽ ഒമർ അബ്ദുള്ളയോട് ശ്രീനഗർ മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. നിലവിൽ അനന്ത്നാഗ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്.

 മിലിന്ദ് ദിയോര (മുംബയ് സൗത്ത് ): കേന്ദ്രമന്ത്രിയായ മിലിന്ദ് ഹാട്രിക് വിജയം തേടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇത്തവണ ഇറങ്ങുന്നത്. മുതിർന്ന നേതാവായ മുരളീ ദിയോരയുടെ മകനാണ്. മുരളി ദിയോര ആറ് തവണ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു ലക്ഷം വോട്ടുകൾക്കായിരുന്നു വിജയം.


 പ്രിയ ദത്ത് ( മുംബയ് നോർത്ത് സെന്റട്രൽ): മുൻ കേന്ദ്രമന്ത്രിയും നടനുമായ സുനിൽ ദത്തിന്റെയും നർഗീസ് ദത്തിന്റെയും മകളായ പ്രിയ ദത്ത് ഹാട്രിക് വിജയം തേടിയാണ് ഇത്തവണ രംഗത്തുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രിയയുടെ സഹോദരനാണ് ബോളിവുഡ് നടനായ സഞ്ജയ് ദത്ത്. അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹോജന്റെ മകൾ പൂനം മഹാജൻ ആണ് പ്രിയക്കെതിരെ ഇത്തവണ രംഗത്തുള്ളത്.

 ദീപ ദാസ് മുൻഷി (ദിനാജ്‌പൂർ- പശ്ചിമബംഗാൾ):
മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയാണ് ദീപ ദാസ് മുൻഷി. സിറ്റിംഗ് എം.പിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ദീപയ്‌ക്കെതിരെ ഇത്തവണ എതിർപക്ഷത്തുള്ളത് ഭർത്താവിന്റെ സഹോദരനാണ്. പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ സഹോദരൻ സത്യരഞ്ജനാണ് ഇവിടെ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി.

 മേധാ പട്കർ (മുംബയ് നോർത്ത് ഈസ്റ്റ്): നർമ്മദാ ബച്ചാവോ ആന്ദോളന്റെ നേതാവായ മേധാ പട്കർ മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. സിറ്റിംഗ് എം.പിയായ എൻ.സി.പിയുടെ സഞ്ജയ് ദിന പാട്ടിലും ബി.ജെ.പിയുടെ കിരിത് സോമയ്യയുമാണ് പ്രധാന എതിർ സ്ഥാനാർത്ഥികൾ.

 മുഹമ്മദ് അസറുദ്ദീൻ (സവായ് മധോപൂർ ടോങ്ക്-രാജസ്ഥാൻ): മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു. വാതുവയ്പ് വിവാദത്തിൽ അകപ്പെട്ടതോടെ ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ യു.പിയിലെ മൊറാദാബാദിൽ നിന്ന് വിജയിച്ചു. ഇത്തവണ സീറ്റ് മാറ്റി നൽകി.

 ദൗസയിൽ മീണമാരുടെ പോരാട്ടം
രാജസ്ഥാനിലെ ദൗസ മണ്ഡലത്തിൽ മൂന്ന് മീണമാരുടെ പോരാട്ടത്തിനാണ് വേദിയൊരുങ്ങിയിരിക്കുന്നത്. ഐ.എ.എസ് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ കേന്ദ്രമന്ത്രി നമോ നാരായൺ മീണയെ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിപ്പോൾ അദ്ദേഹത്തെ നേരിടാൻ ബി.ജെ.പി രംഗത്തിറക്കിയത് സ്വന്തം സഹോദരനായ ഐ.പി.എസ് ഉദ്യോഗസ്ഥനായ മുൻ ഡി.ജി.പി ഹരീഷ് മീണയെയാണ്. മണ്ഡലത്തിലെ സിറ്റിംഗ് എം.പിയും സ്ഥാനാർത്ഥിയുമായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നേതാവ് കിരോഡി ലാൽ മീണയാണ് ഇരുവർക്കും ഭീഷണിയുമായി രംഗത്തുള്ള മറ്റൊരു മീണ.  

Wednesday, April 23, 2014

Maneka Gandhi


Appeared in Edit page on 17th April

വേറിട്ട രീതികളുമായി രണ്ടാമത്തെ മരുമകൾ

Posted on: Thursday, 17 April 2014


പിലീഭിട്ട് (ഉത്തർപ്രദേശ്): കലാശക്കൊട്ടിന്റെ പതിവ് രീതികൾ വശമില്ലാത്ത മണ്ഡലമാണ് ഇന്ത്യാ -  നേപ്പാൾ അതിർത്തിയിൽ 65 കിലോമീറ്റർ മാത്രം അകലെയുള്ള പിലീഭിട്ട്. രണ്ട് പതിറ്റാണ്ടിലേറെയായി മേനകാഗാന്ധിക്കും മകൻ വരുൺ ഗാന്ധിക്കും ഈ മണ്ഡലം അംഗീകാരം നൽകുന്നത് പ്രചാരണ കോലാഹലങ്ങളുടെ പിൻബലത്തിലുമല്ല. അതിനാൽ തന്നെയാകണം പരസ്യ പ്രചാരണം അവസാനിക്കുന്ന ദിനത്തിൽ മണിക്കൂറുകൾക്ക് മുൻപെ മേനക മണ്ഡലത്തിലെ അസാം ചൗരായയ്‌ക്ക് സമീപമുള്ള ശങ്കർ റോഡിലെ തന്റെ വസതിയിലെത്തിച്ചേർന്നതും. അമിതവിശ്വാസത്തിലാണോ പ്രചാരണം നേരത്തേ അവസാനിപ്പിച്ചതെന്ന ചോദ്യത്തിന് ഉറച്ച വിശ്വാസമുള്ളതിനാലാണെന്ന് കേരളകൗമുദിയോട് സംസാരിക്കവേ മേനക പറഞ്ഞു.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഇന്ത്യയുടെ രണ്ടാമത്തെ മരുമകളായ മേനകാഗാന്ധിയുടെ സ്വന്തം പിലീഭിട്ട്. നെഹ്‌റു കുടുംബത്തിൽ നിന്ന് ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുള്ള വ്യക്തിയും മേനക തന്നെ. ആറ് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ പരാജയപ്പെട്ടു. എല്ലാ വിജയങ്ങളും കോൺഗ്രസ് ഇതര ചേരിയിൽ  നിന്നുകൊണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ജനതാദൾ ടിക്കറ്റിലായിരുന്നു ആദ്യ വിജയം. ബി.ജെ.പിയിൽ ചേരുന്നതിന് മുൻപ് രണ്ട് തവണ ഇവിടെ നിന്ന് വിജയിച്ചത് സ്വതന്ത്രയായിട്ടായിരുന്നു. എല്ലാ വിജയങ്ങളും ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും. ഒടുവിൽ മകൻ വരുണിനെ രംഗത്തിറക്കിയപ്പോഴും ആ വിജയം തുടർന്നു. രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വരുണിനെ മണ്ഡലം നെഞ്ചിലേറ്റി. അഞ്ച് വർഷത്തിന് ശേഷമാണ് മകന് മറ്റൊരു മണ്ഡലം നൽകി വീണ്ടും മേനക ഇവിടേക്ക് തിരിച്ചെത്തുന്നത്.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം രണ്ട് സ്വീകരണ യോഗങ്ങളിൽ മാത്രമാണ് മേനക പങ്കെടുത്തത്. പിലീഭിട്ടിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള ഫിസാൽപൂരിലായിരുന്നു രണ്ടാമത്തെ യോഗം. അവിടെ  സഞ്ജയ് ഗാന്ധിയുടെ പ്രതിമയിൽ പൂമാല ചാർത്തിയ ശേഷം അവർ പ്രസംഗം തുടങ്ങി. കുറച്ച് വാക്കുകളിലൊതുങ്ങിയ പ്രസംഗം. മോഡിയുടെ വികസന മോഡലിനെയും ചെറുതായി പരാമർശിച്ചു. പ്രസംഗം അവസാനിപ്പിച്ച് നേരെ ജനങ്ങളുടെയിടയിലേക്ക്. മാഡം എന്നു വിളിച്ച് അടുത്തെത്തിയവരെയൊക്കെ പേരെടുത്ത് വിളിച്ച് വോട്ട് ഉറപ്പിച്ചു. ഇതിനിടയിലൊന്നും വോട്ട് ചെയ്യണമെന്ന അഭ്യർത്ഥന നടത്തിയതുമില്ല. എല്ലാം ഭദ്രമെന്ന് വ്യക്തം. അപ്പോഴേക്കും സമയം ഒന്നര കഴിഞ്ഞിരുന്നു. ഇനി പിലീഭിട്ടിലേക്ക് എന്നു പറഞ്ഞപ്പോൾ അവിടെ കലാശക്കൊട്ട് കാണുമെന്നാണ് കരുതിയത്. എന്നാൽ നഗരത്തിലെത്തിയപ്പോൾ അങ്ങനെയുള്ള രീതികൾ പിലീഭിട്ടിന് വശമില്ലെന്ന് മനസിലായി. അങ്ങനെയുണ്ടെങ്കിൽ തന്നെ അതിൽ പങ്കെടുക്കാൻ മേനകയെ കിട്ടില്ല.
ആറ് കുടുംബങ്ങൾ പാർക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് മേനകയും താമസിക്കുന്നത്. സിറ്റിംഗ് എം.പിയെന്ന നിലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് കാവലുള്ളത്. അവർ ആരെയും തടയുന്നുമില്ല. വീട്ടിലെത്തുന്നവർക്കെല്ലാം വെള്ളവും ചായയും നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തത് കാരണമാണോ ഇങ്ങനെയൊക്കെ എന്ന ചോദ്യത്തിന് നാട്ടുകാരനായ സന്തോഷ് സിംഗ് പറയുന്നത് എല്ലാവർക്കും ഈ വീട്ടിൽ എപ്പോഴും ഒരേ പരിഗണനയാണെന്നാണ്.  മൃഗങ്ങളോടുള്ള മേനകയുടെ സ്നേഹം പിലീഭിട്ടിലും കഴിഞ്ഞദിവസം വാർത്തയായിരുന്നു. കഴിഞ്ഞആഴ്ച പ്രചാരണത്തിനിടെ റോഡിൽ വണ്ടിയിടിച്ചു പരിക്കേറ്റു കിടന്ന പശുവിനെ ആശുപത്രിയിലെത്തിക്കുന്നതിനായി അന്നത്തെ പ്രചാരണ പരിപാടികൾ മുഴുവൻ അവർ റദ്ദാക്കിയിരുന്നു.
സുൽത്താൻപുരിൽ മത്സരിക്കുന്ന വരുൺ ഗാന്ധിയെ നല്ല വഴിക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി തോൽപ്പിക്കണമെന്ന പ്രിയങ്കാഗാന്ധിയുടെ വാക്കുകൾക്ക് മറുപടിയില്ലെന്നായിരുന്നു ആദ്യം മേനക പറഞ്ഞത്. എന്നാൽ പ്രിയങ്കയുടെ വിമർശനം വ്യക്തിപരമല്ലെന്നും അത് ഭയത്തിൽ നിന്നുള്ളതാണെന്നും മേനക പിന്നീടു പറഞ്ഞു. രാജ്യത്തെ ജനങ്ങൾ തെറ്റും ശരിയും വിധിയെഴുതുമെന്നും അവർ കേരളകൗമുദിയോട് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒഴിച്ച് രണ്ട് പതിറ്റാണ്ടിനിടയിൽ ഇവിടെ രണ്ടാം സ്ഥാനത്ത് പോലും എത്താൻ കഴിയാതെ പോയ പാർട്ടിയാണ് കോൺഗ്രസ്. എങ്കിലും മുഖ്യ എതിരാളിയാണ് തങ്ങൾ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണ് അവർ. ബിലാസ്‌പൂർ എം.എൽ.എയായ സഞ്ജയ്‌ കപൂറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ ദളിത്, മുസ്ളിം വോട്ടുകളിലാണ് ബി.എസ്.പി സ്ഥാനാർത്ഥിയായ അനീസ് അഹമ്മദ് നോട്ടമിട്ടിരിക്കുന്നത്. മണ്ഡലത്തിലെ രണ്ടാമത്തെ നിർണായക ശക്തിയും ബി.എസ്.പി തന്നെ.
17 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ നാല് ലക്ഷം വോട്ടുകൾ പിന്നാക്ക സമുദായമായ കുറുമികളുടേതാണ്. അതിലാണ് ബി.ജെ.പിയുടെ പൂർണ വിശ്വാസം. ഒപ്പം മേനകയുടെ ഇമേജും കൂട്ടായി നിൽക്കും. മണ്ഡലത്തിന്റെ ഭാഗമായ പൂരൻപുരിലെ സിഖ് വോട്ടർമാരെ സ്വാധീനിക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെത്തന്നെ കോൺഗ്രസ് രംഗത്തിറക്കിയിരുന്നു. എന്നാൽ സിഖ് കുടുംബത്തിൽ ജനിച്ച മേനകയെ തോൽപ്പിക്കാൻ പ്രധാനമന്ത്രി മതിയാകില്ലെന്നാണ് നാട്ടുകാരനായ ഗുൽജർ സിംഗിന്റെ അഭിപ്രായം.



Wednesday, April 16, 2014

Bahanji and Netaji


Appeared on 16th April 2014

നേതാജിയും ബഹൻജിയും
വി.എസ്.സനകൻ
            മൻമോഹൻസിംഗിന്റെ നേതൃത്വത്തിൽ രണ്ടാം യു.പി.എ സർക്കാരിന് അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കാൻ കഴിഞ്ഞത് യു.പിയിലെ രണ്ട് നേതാക്കളുടെ കരുണകൊണ്ടാണ്. മുന്നണിയിൽ നിന്ന് തൃണമൂൽ കോൺഗ്രസും ഒടുവിൽ ഡി.എം.കെയും വിട്ടുപോയപ്പോൾ ന്യനപക്ഷ സർക്കാരായ യു.പി.എയെ പിടിച്ചുനിറത്തിയത് അവർ രണ്ട് പേരും ചേർന്നാണ്. ഇരുവർക്കുമുണ്ടായിരുന്ന കേസുകളുടെ പേരിലാണ് അവർ സർക്കാരിനെ പിടിച്ചുനിറുത്തിയതെന്നും അക്ഷേപമുണ്ട്. രണ്ടു പേരും ആജന്മ ശത്രുക്കളാണ്. എന്നിട്ടും ഇരുവരും ചേർന്ന് യു.പി.എയെ താങ്ങിനിറുത്തി. പരസ്‌പരം ചെളിവാരിത്തേച്ചുകൊണ്ടിരുന്നിട്ടും ഭരണത്തെ പിടിച്ചുനിറുത്തുന്ന കാര്യം ഇരുവരും ഭംഗിയായി നിർവഹിച്ചു. നേതാജിയെന്ന മുലായത്തെയും ബഹൻജിയെന്ന മായാവതിയെയും കുറിച്ചാണ് ഇതുവരെ പറഞ്ഞത്.

മുലായവും മായാവതിയും അറിയപ്പെടുന്ന ശത്രുക്കളാണെങ്കിലും 1993ൽ മുലായം മുഖ്യമന്ത്രി പദത്തിലെത്തിയത് ബഹുജൻ സമാജ് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയെ അകറ്റിനിറുത്തുന്നതിന് വേണ്ടിയായിരുന്നു ആ സൗഹൃദം. ഇന്നും ഇരു നേതാക്കളും ബി.ജെ.പിയുമായി കൃത്യമായി അകലം പാലിക്കുന്നവരാണ്. അതാണ് കോൺഗ്രസിന് പലപ്പോഴും നേട്ടമായിട്ടുള്ളതും. മുലായവും മായാവതിയും മോഡിയെ ശക്തമായി എതിർക്കുന്പോൾ സന്തോഷിക്കുന്നത് കോൺഗ്രസാണ്.

മുലായത്തിനും മായാവതിക്കും ഇത് നിർണായക തിരഞ്ഞെടുപ്പാണ്. ഇരുവരും പ്രധാനമന്ത്രി പദമോഹികളുമാണ്. മുലായം മൂന്നാം മുന്നണിയുടെ ഭാഗമാണ്. എന്നാൽ മായാവതി ഒരു മുന്നണിയുടെയും ഭാഗമല്ല. ഈ തിരഞ്ഞെടുപ്പിൽ അവരുടെ പ്രധാനമന്ത്രി പദമോഹം അകലെയാണെങ്കിലും ഇരുവരും നിർണായക ശക്തികളായിരിക്കുമമെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് നിരീക്ഷകന്മാർക്ക് സംശയമില്ല.

മുലായം സിംഗ് യാദവ് (74): യു.പിയിലെ ഇറ്റാവയിലെ ജില്ലയിലെ സെഫായ് ഗ്രാമത്തിലാണ് ഈ മല്ലൻ ജനിച്ചത്. യുവാവായിരിക്കെ ഗുസ്തി മത്സരത്തിലൊക്കെ പങ്കെടുത്തിട്ടുമുണ്ട്. പോളിറ്റിക്കൽ സയൻസിൽ എം.എയും ബി.ടിയും നേടി. രണ്ടു ഭാര്യമാരിൽ രണ്ടു മക്കൾ. ആദ്യ ഭാര്യയായ മാലതി ദേവിയിലെ മകനാണ് അഖിലേഷ് യാദവ്. രണ്ടാം ഭാര്യ സാധനാ യാദവിൽ ജനിച്ച മകനാണ് പ്രതീക് യാദവ്.

1967ൽ മുലായം ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് എട്ടു തവണ വിജയിച്ചു. ഇതിനിടെ 77ൽ മന്ത്രിയായി. 82ൽ പ്രതിപക്ഷ നേതാവ്. ലോക്‌ദളിന്റെ ജനതാദളിന്റെ നേതാവ്. 89ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 91ൽ രാജിവച്ചു. തുടർന്ന് 93മുതൽ 95 വരെ വീണ്ടും മുഖ്യമന്ത്രിയായി. മുഴുവൻ ടേം ഇരുന്നത് 2003 മുതൽ 2007വരെയുള്ല കാലഘട്ടത്തിലാണ്. 1996ൽ ദേവഗൗഡ മന്ത്രിസഭയിൽ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രിയുമായി. 2012ൽ യു.പിയിൽ മകൻ അഖിലേഷ് യാദവിനെ രംഗത്തിറക്കി മുഖ്യമന്ത്രിയാക്കി സ്വയം മാറിനിന്നു. ഇപ്പോൾ പ്രധാനമന്ത്രി പദത്തിനായുള്ള ലക്ഷ്യത്തിൽ.
 തിരിച്ചടി: മകൻ അഖിലേഷ് യാദവിന്റെ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. എന്നും കൂടെയുണ്ടായിരുന്ന മുസ്‌ലിങ്ങൾ ഇപ്പോൾ എതിർ ദിശയിലാണ്. മുസാഫർനഗർ കലാപം കൈകാര്യം ചെയ്ത രീതിയും മറ്റും തിരിച്ചടിയാകുമെന്ന് പറയപ്പെടുന്നു. മോഡിയുടെ വരവോടെ എന്നും കൂടെ നിന്ന് പിന്നാക്ക വോട്ടുകളും ഭിന്നിച്ചുപോകും.

 മായാവതി (58): ഇന്ത്യയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ ഒറ്റയ്‌ക്ക് മത്സരിക്കുന്ന ബഹുജൻ സമാജ് പാർട്ടിയുടെ അദ്ധ്യക്ഷ. എല്ലാവരും ബഹൻജീ എന്ന് വിളിക്കുന്നു. നാലു തവണ യു.പി. മുഖ്യമന്ത്രി. അതിൽ രണ്ട് തവണ അഞ്ച് മാസം വീതവും ഒരു തവണ ഒരു വർഷവും രണ്ടു മാസവുമാണ് അധികാരത്തിലിരുന്നത്. ഒരു തവണ ടേം പൂർത്തിയാക്കാനായി. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ശക്തയായ ദളിത് നേതാവ്. ഇന്ത്യയിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയും മായാവതിയാണ്.

ബിരുദവും നിയമബിരദവും നേടിയ മായാവതി ബി.എഡ് പൂർത്തിയാക്കിയ ശേഷം അല്പകാലം ഡൽഹിയിൽ അദ്ധ്യാപികയായിരുന്നു. ഐ.എ.എസ് പരീക്ഷയ്‌ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് രാഷ്ട്രീയ ഗുരുവായ കാൻഷീറാം 1977ൽ മായാവതിയുടെ വീട്ടിൽ വരുന്നത്. ഐ.എ.എസ് ഉദ്യോസ്ഥരെ ആഞ്ജാപിക്കാൻ കഴിയുന്ന വലിയ നേതാവാക്കാം എന്ന് അദ്ദേഹം ഉപദേശിച്ചു. 1984ൽ ബി.എസ്.പിയിലെ പ്രധാന പദവി നൽകിയ കാൻഷിറാം 1989ൽ പാർലമെന്റിലേക്കെത്തിച്ചു. 2006ൽ കാൻഷിറാമിന്റെ മരണാനന്തര ചടങ്ങുകൾ നിർവഹിച്ചതും മായാവതിയായിരുന്നു. നിരവധി അനധികൃത സ്വത്ത് സന്പാദന കേസുകളുണ്ടായിരുന്നെങ്കിലും നിയമോപദേശത്തെ തുടർന്ന് സി.ബി.ഐ കേസുകൾ അവസാനിപ്പിച്ചു. നിലവിൽ രാജ്യസഭാംഗമായ മായാവതി പ്രധാനമന്ത്രി പദം മോഹിക്കുന്നുണ്ട്.
തിരിച്ചടി: പണ്ടത്തെ പോലെ മാദ്ധ്യമശ്രദ്ധ കിട്ടുന്നില്ല. വാർത്തകളിൽ നിറഞ്ഞുനിൽക്കാനും മായാവതിക്ക് കഴിയുന്നില്ല. യു.പിയിൽ പറന്നിറങ്ങിയ മോഡിയും കേജ്‌രിവാളും മറ്റും എല്ലാ ശ്രദ്ധയും പിടിച്ചുകൊണ്ടുപോവുകയാണെന്ന് പരിഭവമുണ്ട്. 

 ഇരുവരും ഉറ്റുനോക്കുന്നത്
യാദവരുൾപ്പെടുന്ന പിന്നാക്ക് വിഭാഗങ്ങളുടെയും മുസ്‌ലിങ്ങളുടെയും ശക്തമായ വോട്ടുകളാണ് മുലായത്തിന്റെ ശക്തി. മുന്നാക്ക സമുദായാംഗങ്ങൾ മാത്രമുള്ള പാർട്ടിയെന്ന് പേരുള്ള ബി.ജെ.പിക്ക് ഈ വോട്ടുകളിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നാക്കക്കാരനായ നരേന്ദ്രമോഡിയെ രംഗത്തിറക്കുന്നതിലൂടെ ഈ വോട്ടുകളിൽ ഭിന്നിപ്പുണ്ടാകും.

എന്നും കൂടെയുണ്ടായിരുന്ന മുസ്‌ലിം വോട്ടുകളാകട്ടെ മുസാഫർനഗർ കലാപത്തിന് ശേഷം അകൽച്ചയിലാണ്. കലാപം കൈകാര്യം ചെയ്ത രീതിയിൽ ജനത്തിന് അമർശമുണ്ട്. സുപ്രീം കോടതിയും കലാപം നേരിട്ട സംസ്ഥാന സർക്കാരിന്റെ രീതിയെ കുറ്റപ്പെടുത്തിയിരുന്നു. മകൻ അഖിലേഷ് യാദവിന്റെ സർക്കാരിനെതിരായുള്ള ശക്തമായ ഭരണവിരുദ്ധ വികാരവും മുലായത്തിന് വൻ തിരിച്ചടിയാണ് നൽകുന്നത്. എന്നാൽ പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളിൽ ചെറിയ തോതിൽ നഷ്ടമുണ്ടായാലും മുസ്‌ലിം വോട്ടുകൾ എന്നും കൂടെയുണ്ടാകുമെന്നാണ് മുലായം കണക്കുക്കൂട്ടുന്നത്. എന്നാൽ അതേ മുസ്‌ലിം വോട്ടുകളിലാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ദളിത് വോട്ടുകൾ ബി.എസ്.പിയുടെ കൈയ്യിൽ ഭദ്രമാണെന്നിരിക്കെ മായാവതിയുടെ ലക്ഷ്യവും മുസ്‌ലിം വോട്ടുകളിലാണ്. 19 മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് ഇത്തവണ മായാവതി രംഗത്തിറക്കിയിട്ടുള്ളത്. സമാജ്‌വാദി പാർട്ടിക്കെതിരായുള്ള മുസ്‌ലിങ്ങളുടെ വികാരം മുതലെടുക്കാനാണ് ബി.എസ്. പി ശ്രമിക്കുന്നത്. മോഡിയുടെ ബി.ജെ.പിക്കും കോൺഗ്രസിനും വോട്ട് രേഖപ്പെടുത്താൻ താത്പര്യപ്പെടാത്ത മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ട് പോക്കറ്റിലാക്കാൻ മായാവതി അണിയറയിൽ ശ്രമം തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുൻപെങ്ങും പറയാത്ത രീതിയിൽ നരേന്ദ്ര മോഡിക്കെതിരെ മായാവതി ആഞ്ഞടിച്ചതും ഇതിന്റെ ഭാഗമായാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം മായാവതി സ്ഥാനാർത്ഥി നിർണയത്തിൽ നൽകി കഴിഞ്ഞു. ഇനി ഇറങ്ങി പ്രചരണം ശക്തമാക്കുക മാത്രമാണ് വേണ്ടത്.

 മായാവതിയും ബ്രാഹ്മണ കാർഡും
ബി.ജെ.പിയെ പോലും ഞെട്ടിക്കുന്ന ബ്രാഹ്മണ കാർഡാണ് മായാവതി ഇതിന് മുൻപും ഇറക്കി വിജയിച്ചിട്ടുള്ളത്. അത് തന്നെയാണ് വീണ്ടും മായാവതി ഇത്തവണയും പരീക്ഷിക്കുന്നത്. എസ്.പിയെ ഞെട്ടിക്കാൻ മുസ്‌ലിം കാ‌ർഡും മായാവതി ഒപ്പും ഇറക്കിയിട്ടുണ്ട്. 80 സീറ്റുകളിലേക്കുള്ള അവരുടെ സ്ഥാനാർത്ഥി പട്ടിക നോക്കിയാൽ മാത്രം അത് ബോദ്ധ്യമാകും. 2007ൽ മായാവതി മുഖ്യമന്ത്രി പദത്തിലെത്തിയത് ബ്രാഹ്മണ കാർഡ് ഇറക്കിയതിന്റെ കൂടി ഭാഗമായിട്ടാണ്. ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന ബി.എസ്.പിയുടെ യു.പിയിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവരാണ്. 21 ബ്രാഹ്മണരെയാണ് ബി.എസ്.പി രംഗത്തിറക്കിയിട്ടുള്ളത്. ഇത് ബി.ജെ.പിക്ക് വലിയ രീതിയിൽ തിരിച്ചടി നൽകുമെന്നും കരുതപ്പെടുന്നു. പിന്നാക്കക്കാരനായ മോഡിക്ക് വേണ്ടി  ബ്രാഹ്മണനായ മുരളീ മനോഹർ ജോഷിയെ വാരണാസിയിൽ നിന്ന് മാറ്റിയതും അണിയറയിൽ ബി.എസ്.പി തുറുപ്പു ചീട്ടാക്കും.

നാറിയ പ്രസംഗവും അതിന് പിന്നിലെ രാഷ്ട്രീയവും
തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ദിവസം മുതൽ സമാജ്‌വാദി പാർട്ടി നേതാക്കൾ നാറിയ പ്രസംഗങ്ങളുമായി വേദി തകർക്കുകയാണ്. മോഡിയെ നായിന്റെ മോന്റെ വലിയേട്ടൻ എന്ന് പാർട്ടി നേതാവായ അസം ഖാൻ വിളിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം മുലായം സിംഗ് യാദവ് തന്നെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി പ്രസംഗം തകർത്തത്. മാനഭംഗ കേസുകളിലെ പ്രതികൾക്ക് ഐക്യദാർഢ്യവുമായാണ് മുലായം രംഗത്തെത്തിയത്. ആൺക്കുട്ടികൾ ആയാൽ തെറ്റുപറ്റുമെന്നും അതിന് അവരെ തൂക്കിക്കൊല്ലേണ്ടതില്ലെന്നുമായിരുന്നു മുലായത്തിന്റെ പ്രസ്താവന. മുംബയിലെ ശക്തിമിൽസ് കൂട്ടമാനഭംഗ കേസിലെ നാല് പ്രതികളിൽ മൂന്ന് പേർക്ക് കോടതി വധ ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് മുലായം ശബ്ദമുയർത്തിയത്. കേസിലെ ശിക്ഷിക്കപ്പെട്ട നാല് പേരിൽ മൂന്ന് പേരും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്. മൊറാദാബിലെ റാലിയിൽ ഇത്തരമൊരു പരാമർശത്തിലൂടെ മു‌സ്‌ലിം വോട്ടുകളെ നേടിയെടുക്കാനാണ് മുലായം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

 ബി.എസ്.പിയുടെ സ്ഥാനാർത്ഥികൾ
ബ്രാഹ്മിൺ - 21
മറ്റ് മുന്നോക്ക് സമുദായാംഗങ്ങൾ - 8
മുസ്‌ലിം - 19
പട്ടികജാതി  17
പിന്നാക്ക സമുദായം- 15


 2009ൽ
എസ്.പി -23
ബി.എസ്.പി- 19

Bareilly Election report


Appeared on 15th April 2014

ബറേലിയിൽ ദേശീയ പാർട്ടികളുടെ ബലാബലം

Posted on: Tuesday, 15 April 2014 

ന്യൂഡൽഹി: വിപണി നോക്കി വിളവ് ഇറക്കുന്ന കർഷക മനസാണ് വടക്ക് വടക്ക് പടിഞ്ഞാറൻ യു.പിയിലെ റോഹിൽഖണ്ഡിന്റെത്. എന്നാൽ ജനവിധി തീരുമാനിക്കുമ്പോൾ കാർഷിക താത്പര്യങ്ങൾ വിഷയമേയല്ല.  ഈ വർഷം വിളവെടുത്ത കരിമ്പിന്റെ പണം ലഭിക്കാൻ ഒരു വർഷം കാത്തിരിക്കേണ്ടി വരുമ്പോഴും അതും ചർച്ചയാകുന്നില്ല. പകരം മതവും ജാതിയും കലാപങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുമ്പോൾ വോട്ടർമാരെ സ്വാധീനിക്കുന്നത്. ഇത് മുതലെടുക്കാൻ തന്നെയാണ് എല്ലാ പാർട്ടികളുടെയും ശ്രമം. ചൂരൽ കസേരകളുടെയും വീട്ടുപകരണങ്ങളുടെയും കേന്ദ്രം എന്ന അറിയപ്പെടുന്ന സുറുമകളുടെ നഗരമായ ബറേലിയിലും മുസാഫർനഗർ കലാപം തന്നെയാണ് പ്രധാന ചർച്ചാ വിഷയം.

മുസാഫർനഗർ കലാപത്തിന് പകരം വീട്ടണമെന്ന നരേന്ദ്രമോഡിയുടെ അടുത്ത അനുയായിയായ അമിത്ഷായുടെ ആഹ്വാനം ഇവിടുത്തെ ബി.ജെ.പി ക്യാമ്പുകളെ ആവേശത്തിലാക്കിയിട്ടുണ്ട്. ബറേലിയിലെ പ്രേം നഗറിലെ വസിതിയിലിരുന്നുകൊണ്ട് കേരളകൗമുദിയോട് സംസാരിക്കുമ്പോൾ ബറേലിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സന്തോഷ് കുമാർ ഗാംഗ്വാറിന്റെ വാക്കുകളിൽ ആ ആവേശം പ്രകടമായിരുന്നു. അമിത് ഷായുടെ വാക്കുകൾ പോലും ഒരു ഘട്ടത്തിൽ അദ്ദേഹം ആവർത്തിച്ചു. മുസാഫർനഗർ കലാപത്തിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. രാമക്ഷേത്രത്തിന് വേണ്ടിയുള്ള പ്രക്ഷോഭം ഉയർന്ന കാലഘട്ടത്തിലാണ് ആ വികാരം ഉയർത്തിക്കാട്ടി ഗാംഗ്വാർ മണ്ഡലത്തിൽ ആദ്യമായി വിജയിച്ചതാണ്. 1989 മുതൽ 2004വരെ നടന്ന ആറ് തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം വിജയം തുടർന്നു. പക്ഷേ കഴിഞ്ഞ തവണ കോൺഗ്രസിനോട് പരാജയപ്പെട്ടു. നേരിയ ഭൂരിപക്ഷത്തിനായിരുന്നു പരാജയം. എന്നാൽ ഇത്തവണ ഉന്നം പിഴയ്‌ക്കില്ലെന്ന് ഗാംഗ്വാർ ഉറപ്പിച്ചു പറയുന്നു.

രാജ്യത്താകെ മോഡി തരംഗമുണ്ടെന്നും കേരളത്തിൽ പോലും അക്കൗണ്ട് തുറന്നേക്കുമെന്നും മുൻകേന്ദ്രമന്ത്രി കൂടിയായ ഗാംഗ്വാർ പറഞ്ഞു. കേരളം ആർ.എസ്.എസിനും ബി.ജെ.പിക്കും നല്ല വോരോട്ടമുള്ള സ്ഥലമാണ്. എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാം തകിടം മറിയും. പക്ഷേ ഇത്തവണ മന്ത്രിസഭയിലെ പഴയ സഹപ്രവർത്തകനായ ഒ. രാജഗോപാൽ തിരുവനന്തപുരത്ത് വിജയിക്കാൻ സാദ്ധ്യതയുണ്ടെന്നാണ്  അദ്ദേഹത്തിന്റെ  കണക്കുകൂട്ടൽ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രണ്ട് വർഗീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ്  യു.പിയിലെ ഏഴാമത്തെ വലിയ നഗരം കൂടിയായ ബറേലി . 2010 മാർച്ചിലായിരുന്നു ആദ്യ കലാപം. 2012 ജുലായിൽ അടുത്ത കലാപവും പൊട്ടിപ്പുറപ്പെട്ടു. എന്നാൽ  ഇരുപത് വർഷം താൻ എം.പിയായിരുന്നപ്പോൾ ഒരു കലാപമുണ്ടായില്ലെന്ന്  ഗാംഗ്വാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കലാപത്തിന് ഉത്തരവാദികൾ ബി.ജെ.പിയാണെന്നാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ പ്രവീൺ സിംഗ് ഏറൺ പറയുന്നത്.

മുസ്‌ലിം സമുദായത്തിന്  സ്വാധീനമുള്ള മേഖലയാണ് ബറേലി. 33 ശതമാനം മുസ്‌ലിങ്ങളാണ് . ബാക്കി 67 ശതമാനം ഹിന്ദുക്കളിൽ കുർമി, ഗാംഗ്വാർ സമുദായങ്ങളാണ് കൂടുതലും. പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന ഈ രണ്ട് സമുദായങ്ങളും ഒപ്പം നിൽക്കുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. അതിന് വേണ്ടിയാണ് പിന്നാക്കക്കാരനായ മോഡിയെ തന്നെ നേരിട്ട് ബറേലിയിൽ ഇറക്കിയതും.

ചരിത്രത്തിൽ ഇതുവരെ ദേശീയ പാർട്ടികളെ മാത്രം തുണച്ചിട്ടുള്ള മണ്ഡലമാണ് ബറേലി. റോഹിൽഖണ്ഡ് മേഖലയിലെ മറ്റ് മണ്ഡലങ്ങളിലും ദേശീയ പാർട്ടികൾക്ക് എന്നും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായിട്ടുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസും ശക്തമായ പ്രചരണങ്ങളോടെ മുന്നോട്ടു നീങ്ങുന്നു. ഇന്നലെ ഈ മേഖലയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും നരേന്ദ്ര മോഡിയും റാലികളിൽ പങ്കെടുത്ത് ശക്തി തെളിയിച്ചിരുന്നു. രാഹുൽ ഗാന്ധിയും ഒന്നിലധികം റാലികളിൽ പങ്കെടുത്തു. പുരാൻപുർ പാലിയ മേഖലയിലെ സിക്ക് വോട്ടർമാരെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും രംഗത്തിറക്കിയിരുന്നു.

ഇതൊക്കെയാണെങ്കിലും ഇത്തവണ ഇവിടെ ചരിത്രം തിരുത്തിക്കുറിക്കാനാകുമെന്നാണ് ബി.എസ്.പി കണക്കുകൂട്ടൽ. അവരുടെ സ്ഥാനാർത്ഥിയായ ഉമേഷ് ഗൗതമിന് പിന്തുണയുമായി അൽ ഹസ്രത് വിഭാഗത്തിന്റെ പുരോഹിതൻ കൂടിയായ മൗലാന താഹീർ രംഗത്തുവരികയും ചെയ്തിരുന്നു. അതേസമയം സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിക്കു പിന്തുണയുമായി മറ്റൊരു മുസ്‌ലിം പുരോഹിതൻ രംഗത്തെത്തിയത് വോട്ടുകൾ മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന സൂചനയാണ് നൽകുന്നത്. വടക്ക് പടിഞ്ഞാറൻ  യു.പിയിലെ 11 മണ്ഡലങ്ങൾക്കൊപ്പം ഈ മാസം 17നാണ് ഇവിടെ വോട്ടെടുപ്പ് .

Vadra's home


Appeared on 14th April 2014..


കോൺഗ്രസിന്റെ 'മിസ്റ്റർ മരുമകൻ'

Posted on: Monday, 14 April 2014


മൊറാദാബാദ്: പിച്ചള നഗരമായ മെറാദാബാദിലെ ജില്ലാ ആശുപത്രിയുടെ മുന്നിലുള്ള പാ‌ർക്കിനോട് ചേർന്ന് മുന്നോട്ട് പോയാൽ ചെറിയ ഇടവഴി കാണാനാകും. അതിനുള്ളിലേക്ക് ചെന്നാൽ സിവിൽ ലെയിൻസിലെ 35 -ാം നമ്പർ വീട്ടിലെത്താം. ഈ വീട്ടിൽ വി.വി.ഐ.പികൾ ആരുമില്ലെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷ  സോണിയാഗാന്ധിയുമായി ഈ വീടിന് അടുത്ത ബന്ധമുണ്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ മരുമകൻ  റോ‌ബർട്ട് വധേര ജനിച്ച 'വധേര ഹൗസ്' ആണിത്. എന്നാൽ ഇവിടുത്തുക്കാർക്ക് ദുരൂഹതകളും ദുരന്തങ്ങളും നിറഞ്ഞതാണ് വധേര കുടുംബം.


അനധികൃതമായ നിരവധി ഭൂമി ഇടപാടുകളിൽ വധേര കുടുങ്ങിയിരിക്കുമ്പോഴും ജന്മനാട്ടിൽ ഒരു തുണ്ട് ഭൂമി പോലും വധേരയ്‌ക്ക് സ്വന്തമായില്ലെന്നതാണ് ശ്രദ്ധേയം. വധേര കുടുംബത്തിന്റെതായിരുന്ന പിച്ചള കമ്പനിയും വധേരയുടെ പേര് എങ്കിലും അവശേഷിപ്പിച്ചിട്ടുള്ള വീടും ഇന്ന് വധേരയുടെ സ്വന്തമല്ല. കേരളത്തിലേക്ക് അടക്കം പിച്ചള വിളക്കുകളും ഉരുളിയും പാത്രങ്ങളും കയറ്റി അയയ്‌ക്കുന്ന പ്രശാന്ത് അഗർവാളാണ് ഈ വീടിന്റെ ഇന്നത്തെ അവകാശി. പ്രിയങ്ക ഗാന്ധിയെ വിവാഹം ചെയ്ത കാലഘട്ടത്തിലാണ് വധേരയുടെ പിതാവ് രാജേന്ദ്ര ഈ വീട് അഗർവാൾ കുടുംബത്തിന് വിറ്റത്.


ഇന്ത്യാ വിഭജന കാലത്താണ് പാകിസ്ഥാനില സിയാൽക്കോട്ടിൽ നിന്ന് വധേരയുടെ മുത്തശ്ശൻ ഹുകുമത് റായ് വധേര ബാംഗ്ളൂരിൽ കായിക ഉപകരണങ്ങളുടെ ബിസിനസ് തുടങ്ങിയത്. പിച്ചള ട്രോഫികൾ വാങ്ങുന്നതിനായി മൊറാദാബാദിൽ നിരന്തരം വരുമായിരുന്ന ഹുകുമത് പിന്നീട് ഇവിടെ തന്നെ പിച്ചള ബിസിനസ് തുടങ്ങി. റോബർട്ട് വധേരയുടെ പിതാവ് രാജേന്ദ്രയാണ് ബിസിനസ് വിജയത്തിലെത്തിച്ചത്.


എന്നാൽ 1990 കളുടെ തുടക്കത്തിൽ വധേര കുടുംബത്തിന്റെ ബിസിനസ് നഷ്ടത്തിലായതോടെ നൂറോളം ജീവനക്കാരുമായി പ്രവർത്തിച്ചുവന്ന മൈസൂർ മൈക്രോപ്ളേറ്റിംഗ് കമ്പനി അവർക്ക് വിൽക്കേണ്ടിവന്നതെന്ന് പ്രശാന്ത് അഗർവാൾ പറയുന്നു. കടത്തിൽ മുങ്ങിയ രാജേന്ദ്ര  വീട് വിറ്റു ഡൽഹിയിലേക്ക് മാറി. ഇതിന് മുൻപ് തന്നെ രാജേന്ദറുടെ ഭാര്യ സ്കോട്ട്‌ലാൻഡ് വംശജയായ മൗറീൻ മക്കളുമായി ഡൽഹിയിലേക്ക് മാറിയിരുന്നു. 1969ൽ മൊറാദാബാദിൽ ജനിച്ച റോബർട്ട്, നഗരത്തിലെ സെന്റ് മേരീസ് സ്‌കൂളിലാണ് അഞ്ചാം ക്ളാസ് വരെ പഠിച്ചത്.


കുടുംബം ഡൽഹിയിലേക്ക് മാറിയതോടെ വധേരയുടെ മൊറാദാബാദ് ബന്ധവും അവസാനിച്ചു. 1997ൽ പ്രിയങ്കയെ വിവാഹം കഴിച്ചെങ്കിലും 2002ൽ  പിതാവിനും സഹോദരൻ റിച്ചാർഡിനുമെതിരെ റോബർട്ട് വധേര കേസ് കൊടുത്തപ്പോഴാണ് നാട്ടുകാർ വീണ്ടും വധേരയെക്കുറിച്ച് ഓർക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ പേര് ഉപയോഗിച്ച് പണം സമ്പാദിക്കുന്നുവെന്നായിരുന്നു വധേരക്കെതിരെയുള്ള ആരോപണം.


ഈ സംഭവത്തിനുശേഷം ദുരുഹ മരണങ്ങളുടെ ഘോഷയാത്രയാണ് ഈ കുടുംബത്തിലുണ്ടായത്. 2003ൽ സഹോദരനായ റിച്ചാർഡിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇതിന് മുൻപ് 2001ൽ വധേരയുടെ സഹോദരി മിഷേൽ കാർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. 2009ൽ പിതാവ് രാജേന്ദ്രയെ ഡൽഹിയിലെ ഒരു ഗസ്റ്റ് ഹൗസിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയായിരുന്നുവെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. ഇതിനിടെ വധേരയുടെ പിതൃ സഹോദര മക്കളായ സഞ്‌ജയ് വധേര, മനു  വധേര എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.


2005ലാണ് റോബർട്ട് വധേര ഒടുവിൽ മൊറാദാബാദ് നഗരത്തിലെത്തിയത്. പ്രിയങ്ക ഗാന്ധിയും അന്ന് ഒപ്പമുണ്ടായിരുന്നു. മൊറാദാബാദിൽ നിന്ന് രണ്ട് കിലോമീറ്റർ അകലേ മധുബനിൽ താമസിക്കുന്ന റിച്ചാ‌ർഡിന്റെ ഭാര്യയെയും കുടുംബത്തെയും കാണാനാണ്  അന്ന് വധേരയും പ്രിയങ്കയുമെത്തിയത്.

Wednesday, April 9, 2014

Polling on 10th


Appeared on 9th April in Kerala Kaumudi Flash

ന്യൂഡൽഹി: കേരളത്തിലെ ഇരുപത് മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്പോൾ, കേരളത്തിന് പുറമേ പത്ത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 71 മണ്ഡലങ്ങളിലെ ജനങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകും.

ആ സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര

 ബീഹാർ
ആകെ സീറ്റ് - 40
തിരഞ്ഞെടുപ്പ് നടക്കുന്നത് -ആറ് (സാസ്‌റാം (പട്ടിക ജാതി), കാരാകട്ട്, ഔറംഗാബാദ്, ഗയ, നവാദ, ജമൂയ്)

ലോക്‌സഭാ സ്‌പീക്കർ മീരാ കുമാർ മത്സരിക്കുന്ന സാസ്‌റാം മണ്ഡലവും രാം വിലാസ് പാസ്വാന്റെ മകനും നടനുമായ ചിരാജ് പാസ്വാൻ ജനവധി തേടുന്ന ജമൂയ് മണ്ഡലുമാണ് നാളെ ബൂത്തിലേക്ക് പോകുന്ന സ്റ്റാർ മണ്ഡലങ്ങൾ. ആറ് മണ്ഡലങ്ങളിൽ നിലവിൽ ഐക്യജനതാദൾ (മൂന്ന്), ബി.ജെ.പി (രണ്ട്), കോൺഗ്രസ് (ഒന്ന്) എന്നിങ്ങനെയാണ് സ്ഥിതി. ബി.ജെ.പിയും പാസ്വാനും ഒന്നിച്ചു നീങ്ങുന്പോൾ നിതീഷ് കുമാറിന്റെ ഐക്യ ജനതാദൾ ഒറ്റയ്‌ക്കും കോൺഗ്രസും ലാലു പ്രസാദും ധാരണയോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഉപപ്രധാനമന്ത്രിയായിരുന്ന ബാബു ജഗ്ജീവൻ റാം തുടർച്ചയായി എട്ടു തവണ പ്രതിനിധീകരിച്ച് സാസ്‌റാം മണ്ഡലത്തിൽ ഹാട്രിക് വിജയം തേടിയാണ് മകളും ലോക്‌സഭാ സ്‌പീക്കറുമായ മീരാ കുമാർ കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്. ജനതാദൾ സ്ഥാനാർത്ഥിയായി രണ്ടു തവണ വിജയിച്ചിട്ടുള്ള ഛേദ്ദി പാസ്വാനാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയായി ഇവിടെ പ്രധാന എതിർസ്ഥാനാർത്ഥി.

ജമൂയ് മണ്ഡലത്തിൽ കന്നിയങ്കം കുറിക്കാനാണ് ചിരാഗ് പാസ്വാൻ രംഗത്തുള്ലത്.

 ചട്ടീസ്ഗർ
ആകെ സീറ്റ് -11
തിരഞ്ഞെടുപ്പ് നടക്കുന്നത് - ഒന്ന് (ബസ്‌തർ-എസ്.ടി)
ചട്ടീസ്ഗർ സംസ്ഥാനത്തെ ഏറ്റവും സുപ്രധാനമായ മണ്ഡലമാണ് ബസ്‌തർ. ഇന്ത്യൻ ഭരണകൂടത്തിന്റെ അധികാരം ഇന്നും ഈ മേഖലയിൽ പൂർണമായി ഉറപ്പിക്കാനായിട്ടില്ലെന്നതാണ് ഏറ്രവും ശ്രദ്ധേയമായ കാര്യം. രാജ്യത്തെ മാവോയിസ്റ്റുകളുടെ തലസ്ഥാനമെന്നാണ് ബസ്തർ അറിയപ്പെടുന്നത്. ദന്ധേവാഡ, ചിത്രകൂട്ട് അടക്കം മാവോയിസ്റ്റുകൾ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളും ഈ മണ്ഡലത്തിലാണ് വരുന്നത്. 1998 മുതൽ ബി.ജെ.പി ഇവിടെ നിർണായക ശക്തിയായി മാറി. മാവോയിസ്റ്റുകൾക്ക് ആർ.എസ്.എസിന്റെ പിന്തുണ ലഭിച്ചതും ഇതിന് കാരണമായി. എന്നാൽ ഇക്കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടം ഈ മേഖലയിൽ കൊയ്യാനായില്ല. കോൺഗ്രസ് നേതാക്കളായ വി.സി. ശുക്ള, മഹേന്ദ്ര കർമ്മ അടക്കമുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ എല്ലാം കഴിഞ്ഞ മേയ് മാസത്തിൽ ഇവിടെ വച്ച് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സഹതാപ തരംഗവും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായി.

കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ടിക്കറ്രിൽ ഇവിടെ നിന്ന് വിജയിച്ച ബൽറാം കശ്യപ്പാണ്. ഇദ്ദേഹം 2011ൽ മരിച്ചതോടെ മകൻ ദിനേശ് കശ്യപ്പിനെ രംഗത്തിറക്കി ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്ര് നിലനിറുത്തി. ഇത്തവണയും ദിനേശ് തന്നെയാണ് ബി.ജെ.പിക്ക് വേണ്ടി ഇവിടെ രംഗത്തുള്ളത്. മഹോന്ദ്ര കർമ്മയുടെ മകൻ ദീപക് കർമ്മയെയാണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. ശക്തമായ പോരാട്ടമാണ് അതുകൊണ്ടു തന്നെ നടക്കുന്നത്.

 ജമ്മു ആൻഡ് കാശ്‌മീർ
ആകെ സീറ്റ് - ആറ്
തിരഞ്ഞെടുപ്പ് നടക്കുന്നത് -ഒന്ന് (ജമ്മു)

ഹാട്രിക് വിജയം തേടി ജനവിധി തേടുന്ന മദൻ ലാൽ ശർമ്മയെ തന്നെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുകയാണ് ഇവിടെ. ബി.ജെ.പിക്ക് വേണ്ടി ജുഗൽ കിഷോർ ശർമ്മയും ആം ആദ്മിക്ക് വേണ്ടി ഹർബൻസ് ലാൽ ഭഗവതും ഇവിടെ മത്സരിക്കുന്നു. ഹിന്ദു പണ്ഡിറ്റുമാരുടെ വോട്ടിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

 ഝാർഖണ്ഡ്
ആകെ സീറ്റ് - 14
തിരഞ്ഞെടുപ്പ് നടക്കുന്നത് - നാല് (ഛത്ര, കോദർമ, ലോഹർദാഗ (എസ്.ടി), പാലമു (എസ്.സി))
കോൺഗ്രസ്, ഝാർഖണ്ഡ് മുക്തി മോർച്ച, ബി.ജെ.പി, ഝാർഖണ്ഡ് വികാസ് മോ‌ർച്ച എന്നീ പാർട്ടികൾക്ക് പുറമേ ആം ആദ്മി പാർട്ടിയും ഇവിടെ മത്സരരംഗത്ത് സജീവമാണ്. 2000ത്തിൽ രൂപം കൊണ്ട് സംസ്ഥാനത്ത് ഒൻപത് സർക്കാരുകളും അധികാരമേൽക്കുകയും നാല് തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്യപ്പെട്ടു. ഇതിൽ പൊറുതി മുട്ടി നിൽക്കുകയാണ് ജനം. നിലവിൽ ഝാർഖണ്ഡ് മുക്തി മോർച്ചയാണ് സംസ്ഥാനം ഭരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി ഷിബു സോറന്റെ മകൻ ഹേമന്ത് സോറൻ മുഖ്യമന്ത്രിയും.

തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിൽ നിലവിൽ ബി.ജെ.പി, ഝാ‌ർഖണ്ഡ് മുക്തി മോർച്ച, ജെ.വി.എം എന്നീ പാർട്ടികൾക്ക് ഓരോ സീറ്റ് വിതവമുണ്ട്. ഛത്രയിൽ സ്വതന്ത്രനാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇവിടെ സി.പി.എമ്മിന് ചെറിയ തോതൽ സ്വാധീനമുള്ല മണ്ഡലമാണ്.

ഝാ‌ർഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മാറൻഡി തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ് കോദർമ. ഇവിടെ ഇത്തവണ അദ്ദേഹം മത്സരരംഗത്തില്ല. പകരം അദ്ദേഹം ദുംകയിൽ ഷിബു സോറനെതിരായാണ് മത്സരിക്കുന്നത്.

 മദ്ധ്യപ്രദേശ്
ആകെ സീറ്റ് - 29
തിരഞ്ഞെടുപ്പ് നടക്കുന്നത് - ഒൻപത് (രേവ, സത്‌ന, സിദ്ധി, ഷാഹ്‌ദോൾ(എസ്.ടി), ജബൽപൂർ, മാൻട‌്‌ല (എസ്.ടി), ബാലഘട്ട്, ചിന്ധ്‌വാഡ, ഹോഷംഗാബാദ്‌‌)

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡിക്ക് എന്നും പാർട്ടിയിൽ വെല്ലുവിളിയുമായി രംഗത്തുള്ള മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആധിപത്യം ഉറപ്പിച്ചിട്ടുള്ള സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. മോഡിയെ പോലെ തന്നെ ഹാട്രിക്ക് വിജയം സന്പാദിച്ച നേതാവ്. മദ്ധ്യപ്രദേശിൽ കഴിഞ്ഞ വർഷം നവംബറിൽ ചാഹാന്റെ ഹാട്രിക്ക് വിജയത്തിന് മധുരമേറേയായിരുന്നു. ഗ്വാളിയോർ യുവരാജാവായ കേന്ദ്രമന്ത്രി ജ്യോതിരാധിത്യ സിന്ധ്യയെ പ്രചരണവിഭാഗം തലവനാക്കികൊണ്ട് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങിയെങ്കിലും ചൗഹാന്റെ ജനക്ഷേമ പരിപാടികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.

രാജ്യത്തെ ഏറ്റവും കൂടുതൽ കാർഷിക നിരക്കുള്ല സംസ്ഥാനമായി മദ്ധ്യപ്രദേശിനെ മാറ്റുന്നതിന് പിന്നിൽ ചൗഹാന്റെ പങ്ക് ചെറുതല്ല. നാല് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒൻപത് മണ്ഡലങ്ങളിൽ നിലവിൽ കോൺഗ്രസ് നാല്, ബി.ജെ.പി നാല് ബി.എസ്.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നിലയെങ്കിലും ഇത്തവണ കാര്യങ്ങൾ മാറിമറിയുമെന്നാണ് കണക്കുക്കൂട്ടൽ. സംസ്ഥാനത്തെ 29 സീറ്റുകളും കേന്ദ്രത്തിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടി നേടികൊടുക്കുമെന്നാണ് ചൗഹാന്റെ വാക്ക്.

നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും സ്റ്റാർ മണ്ഡലം ചിന്ധ്‌വാഡ ആണ്. എട്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ല യു.പി.എ മന്ത്രിസഭയിലെ ഏറ്റവും സന്പന്നനായ കമൽ നാഥിന്റെ മണ്ഡലമാണ് ഇത്. ഇവിടെ ഒൻപതാം തവണ മത്സരത്തിനിറങ്ങുന്ന കമൽ നാഥ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാൽ ഏത് വിധേനയും അദ്ദേഹത്തെ തറപ്പറ്റിക്കാമെന്നാണ് നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ വച്ച് ബി.ജെ.പി കണക്കുകൂട്ടുന്നത്.

 മഹാരാഷ്‌ട്ര
ആകെ സീറ്റ്- 48
തിരഞ്ഞെടുപ്പ് നടക്കുന്നത് -10- (ബുൽദാന, അകോല, അമരാവതി, വാർദ്ധ, രാംതെക് (എസ്.ടി), നാഗ്‌പൂർ, ബന്ധാര - ഗോണ്ടിയ, ഗഡ്ചിരോളി, ചന്ദ്രപൂർ, യവത്‌മാൽ)

മഹാരാഷ്ട്രയിൽ കോൺഗ്രസിനും എൻ.സി.പിയും ചേർന്നുള്ള സംസ്ഥാന ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരവും കേന്ദ്ര ഭരണത്തിനെതിരായ വികാരവുമാണ് ബി.ജെ.പി ശിവസേന സഖ്യം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അഞ്ച് എണ്ണം യു.പി.എയ്‌ക്കും അഞ്ച് എണ്ണം എൻ.ഡി.എയ്‌ക്കുമൊപ്പമാണ്.

ഇതൊക്കെയാണെങ്കിലും ഇത്തവണ സ്റ്റാർ മണ്ഡലം ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷൻ നിതിൻ ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരിലാണ്. ആർ.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ എന്നാൽ കഴിഞ്ഞ നാല് തവണയും ബി.ജെ.പിക്ക് പരാജയമാണ് ഏറ്റവാങ്ങേണ്ടിവന്നത്. ചരിത്രത്തിൽ തന്നെ ഒരു തവണ മാത്രമാണ് ബി.ജെ.പി ഇവിടെ വിജയിച്ചിട്ടുള്ളത്. അത് 1996ലായിരുന്നു. കഴിഞ്ഞ നാല് തവണ ഇവിടെ തുടർച്ചയായി വിജയിച്ച വിലാസ് മുട്ടേംവാറിനെ തന്നെ കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ ആം ആദ്മിക്ക് വേണ്ടി അഴിമതി വിരുദ്ധ പ്രവർത്തകയും പാർട്ടിയുടെ സംസ്ഥാന കൺവീനറുമായ അഞ്ജലി ദമാനിയയെ തന്നെ ആം ആദ്മി മത്സരിപ്പിക്കുന്നു.


 ഹരിയാന
ആകെ സീറ്റ് -10
തിരഞ്ഞെടുപ്പ് നടക്കുന്നത് - 10 (അംബാല (പട്ടികജാതി), കുരുക്ഷേത്ര, സിർസ( പട്ടികജാതി), ഹിസാർ, കർണാൽ, സോണിപട്ട്, രോഹ്‌തക്, ഭിവാനി, ഗുഡ്ഗാവ്, ഫരീദാബാദ്)

കോൺഗ്രസിന് പൊതുവേ മേൽക്കൈയുള്ള സംസ്ഥാനമാണ് ഹരിയാന. ഇവിടെ ജാട്ട് ബിഷ്‌നോയ് സമുദായങ്ങളുടെ വോട്ടുകളാണ് ഭരണം തീരുമാനിക്കുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഒൻപത് സീറ്രുകളും നേടിയ കോൺഗ്രസ് ഇത്തവണയും മികച്ച പ്രകടനമാണ് ഇവിടെ ഉറ്റുനോക്കുന്നത്. എന്നാൽ തൊട്ടു അയൽ സംസ്ഥാനമായ ഡൽഹിയിൽ ആം ആദ്മി പാർട്ടി നേടിയ വിജയം കോൺഗ്രസ് ക്യാന്പുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ ജാതി സമവാക്യങ്ങൾക്ക് മുന്നിൽ എല്ലാം വിചാരിച്ചത് പോലെ തന്നെ നടക്കുമെന്നും അവ‌ർ കരുതുന്നു.

അംബാലയിൽ നിന്ന് സ്ഥിരമായി ലോക്‌സഭയിലേക്ക് എത്തിക്കൊണ്ടിരുന്ന ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ കേന്ദ്രമന്ത്രി കുമാരി സെൽജ ഇത്തവണ ഇവിടെ മത്സരരംഗത്തില്ല. പകരം രാജ്കുമാർ വാൽമീകിക്കാണ് സീറ്റ്. സെൽജയെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തിരുന്നു.

കുരുക്ഷേത്രത്തിലാകട്ടെ കോൺഗ്രസ് അംഗം നവീൻജിൻഡാൽ തന്നെ വീണ്ടും മത്സരിക്കുന്നു. വ്യവസായിയും കൽക്കരി കുംഭകോണത്തിൽ ആരോപണവിധേയനുമാണ് ജിൻഡാൽ.

ഹിസാറിലാണ് മറ്രൊരു സ്റ്റാർ പോരാട്ടം. ഇവിടെ മുൻ മുഖ്യമന്ത്രി ബജൻലാലിന്റെ മകനും സിറ്റിംഗ് എം.പിയുമായ കുൽദീപ് ബിഷ്‌നോയ് തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. ഹരിയാന ജനഹിത് കോൺഗ്രസ് (ഭജൻ ലാൽ) ന്റെ നേതാവാണ് കുൽദീപ്. ഇവിടെ മുൻ ഉപ പ്രധാനമന്ത്രി ദേവിലാലിന്റെ മകനും മുഖ്യമന്ത്രിയുമായിരുന്ന ഓം പ്രകാശ് ചൗത്താലയുടെ ചെറുമകനായ ദുഷ്യന്ത് ചൗത്താലായാണ് ഐ.എൻ.എൽ.ഡിക്ക് വേണ്ടി മത്സരരംഗത്തുള്ളത്. മുത്തശ്ശനായ ഓം പ്രകാശ് ചൗത്താലയും പിതാവും എം.എൽ.എയുമായ അജയ് ചൗത്താലയും നിലവിൽ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അങ്ങനെയാണ് ദുഷ്യന്ത് മത്സരിക്കാൻ ഇറങ്ങിയിരിക്കുന്നത്.

റോഹ്‌തക്കിൽ സിറ്രിംഗ് എം.പിയും മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ മകനുമായ ദീപീന്ദർ സിംഗ് ഹൂഡയെയാണ് കോൺഗ്രസ് വീണ്ടും രംഗത്തിറക്കിയിട്ടുള്ളത്.

ഗുഡ്‌ഗാവും സ്റ്റാർ മണ്ഡലമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ കോൺഗ്രസിന്റെ സിറ്രിംഗ് എം.പി ഇന്ദർജീത് സിംഗ് റാവു ഇത്തവണ ബി.ജെ.പി ടിക്കറ്റിലാണ് മത്സരിക്കുന്നത്. അതിനാൽ കോൺഗ്രസും ഒരു റാവുവിനെ കണ്ടെത്തി മത്സരിപ്പിക്കുന്നു. ധരംപാൽ റാവു. ആം ആദ്മിയാകട്ടെ അവരുടെ ബുദ്ധികേന്ദ്രമായ യോഗേന്ദ്ര യാദവിനെ തന്നെയാണ് ഇവിടെ രംഗത്തിറക്കിയിട്ടുള്ലത്.

 ഒഡീഷ
ആകെ സീറ്ര് - 21
നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത് - (10) (ബാർഗർഹ് , സുന്ദർഗ‌ർ (എസ്.ടി), സന്പൽപൂർ, ബോളംഗീർ, കാലഹന്ദി, നബവരംഗ‌്പൂർ (എസ്.ടി), ആസ്‌ക, ബെഹ്‌രംപൂർ, കോരാപൂട്ട്)

ബിജുജനാദൾ നേതാവും മുഖ്യമന്ത്രിയുമായ നവീൻ പട്നായ്‌കിന്റെ ആധിപത്യമാണ് പൊതുവേ സംസ്ഥാനത്ത് കാണുന്നത്. ഭരണവിരുദ്ധ വികാരമില്ലാത്തതും അദ്ദേഹത്തിന് തുണയാണ്. ബി.ജെ.പിക്ക് കാര്യമായ നേട്ടം ഈ മേഖലയിൽ അവകാശപ്പെടാനില്ല. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന പത്ത് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം വീതം നിലവിൽ കോൺഗ്രസിന്റെയും ബിജു ജനതാദളിന്റെയും കൈയിലാണ്. കോൺഗ്രസിന്റെ നിലവിലെ അവസ്ഥ മുതലെടുത്ത് ഇതിൽ കൂടുതൽ സീറ്റുകൾ നേടാനാണ് പട്ന‌ായ്‌കിന്റെ ശ്രമം. കൈയില്ലുള്ള സീറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് കോൺഗ്രസും. സംസ്ഥാനത്തെ 21 സീറ്റുകളിൽ ഭൂരിഭാഗം നേടുകയാണ് നവീൻ പട്‌നായികിന്റെ ശ്രമം. എങ്കിൽ മാത്രമേ നിലവിൽ മൂന്നാം മുന്നണിയുടെ ഭാഗമായ അദ്ദേഹത്തിന് മുന്നണിയിൽ വിലപേശാനാവുകയുള്ളു.

 ഉത്തർപ്രദേശ്
ആകെ സീറ്റ് -80
തിരഞ്ഞെടുപ്പ് നടക്കുന്നത് -10 - (സഹാരൻപൂർ, കൈരാന, മുസാഫർപൂർ, ബിജ്‌നോർ, മീററ്റ്, ബാഗ്പുട്ട്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷർ (എസ്.സി), അലിഗഡ്)
രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ല സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ പത്ത് മണ്ഡലങ്ങളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് സീറ്റിൽ നിലവിൽ ബി.എസ്.പി (അഞ്ച്), ബി.ജെ.പി (2), ആർ.എൽ.ഡി (രണ്ട്), എസ്.പി (അഞ്ച്) എന്നിങ്ങനെയാണ് നില. എല്ലാ കക്ഷികളും ഒറ്റയ്‌ക്ക് ഒറ്റയ്‌ക്കാണ് മത്സരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കലാപനഗരികളായ മീററ്റ്, മുസാഫർനഗർ ഉൾപ്പെടുന്നു. മീററ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസ് നടി നഗ്മയെയാണ് രംഗത്തിറക്കിയിട്ടുള്ലത്. ബിജ്‌നോറിൽ നടി ജയപ്രദയാണ് രാഷ്ട്രീയ ലോക്‌ ദൾ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ഡൽഹിയോട് ചേർന്ന് കിടക്കുന് ഗാസിയാബാദ് മണ്ഡലത്തിലും സ്റ്റാർ പോരാട്ടമാണ് നടക്കുന്നത്. ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ബി.ജെ.പി ഇത്തവണ മുൻ കരസേന മേധാവി ജനറൽ വി.കെ. സിംഗിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കോൺഗ്രസിന് വേണ്ടി ബോളിവുഡ് താരം രാജ് ബബ്ബറും ആം ആദ്മിക്ക് വേണ്ടി ഷാസിയ ഇൽമിയും സജീവമായുണ്ട്.

മോഡിയെ തുണ്ടം തുണ്ടമായി വെട്ടിനുറക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് മത്സരിക്കുന്ന മണ്ഡലമായ സഹാറൻപൂരാണ് ശ്രദ്ധേയമായ മറ്റൊരു മണ്ഡലം. നിലവിൽ സിറ്രിംഗ് എം.പിയായ ജഗ്ദീഷ് സിംഗ് റാണയെ തന്നെയാണ് ബി.എസ്.പി വീണ്ടും രംഗത്തിറക്കിയിട്ടുള്ളത്. യോഗേഷ് ദാഹിയയിലൂടെ ഏത് വിധേനയും മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

 ഡൽഹി
ആകെ സീറ്റ് - ഏഴ്
തിരഞ്ഞെടുപ്പ് നടക്കുന്നത് ഏഴ് - (ചാന്ദ്നി ചൗക്ക്, വടക്ക് കിഴക്കൻ ഡൽഹി, കഴിക്കൻഡൽഹി, ന്യൂഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി (പട്ടിക ജാതി), സൗത്ത് ഡൽഹി, പടിഞ്ഞാറൻ ഡൽഹി)

രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളും നിലവിൽ കോൺഗ്രസിന്റെ കൈയിലാണ്. സിറ്രിംഗ് എം.പിമാരെ തന്നെയാണ് കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ലത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് ചരിത്രം സൃഷ്ടിച്ച ആം ആദ്മി പാർട്ടിയാണ് ഇവിടെ പ്രധാന ചർച്ചാ വിഷയം. എന്നാൽ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്കും കാര്യമായ വോട്ടുള്ള മണ്ഡലങ്ങളാണ് എല്ലാം.

ന്യൂഡൽഹിയിൽ മണ്ഡലത്തിൽ കോൺഗ്രസിന് മത്സരിക്കുന്ന അജയ് മാക്കൻ മുൻ കേന്ദ്രമന്ത്രിയും എ.ഐ.സി.സി.യുടെ മാദ്ധ്യമവിഭാഗം തലവനുമാണ്. അദ്ദേഹത്തിനെതിരെ ആം ആദ്മി പാർട്ടി മാദ്ധ്യമപ്രവർത്തകനായ അശിഷ് ഖേതനെ രംഗത്തിറക്കിയപ്പോൾ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത് ദേശീയ വക്താവായ മീനാക്ഷി ലേഖിയാണ്. തീപ്പാറുന്ന പോരാട്ടമാണ് മണ്ഡലത്തിലുള്ളത്.

ചാന്ദ‌്നി ചൗക്കിൽ കേന്ദ്രമന്ത്രി കപിൽ സിബലിനെതിരെ ബി.ജെ.പിക്ക് വേണ്ടി ഡോ. ഹർഷ വർദ്ധനും ആം ആദമിക്ക് വേണ്ടി ആശുതോഷും രംഗത്തുണ്ട്.

കിഴക്കൻ ഡൽഹിയിൽ കേരള ഗവർണറായ ഷീലാ ദീക്ഷിന്റെ മകനും സിറ്റിംഗ് എം.പിയായ സന്ദീപ് ദീക്ഷിതിന് വെല്ലുവിളിയായി മഹാത്മാ ഗാന്ധിയുടെ ചെറുമകൻ രാജ്മോഹൻഗാന്ധിയാണ് രംഗത്തുള്ലത്.

വടക്ക് പടിഞ്ഞാറൻഡൽഹിയിൽ കേന്ദ്രമന്ത്രി കൃഷ്ണ തീരാത്തിനെതിരെ ആം ആദ്മി രംഗത്തിറക്കിയിട്ടുള്ലത് അവരുടെ സ്റ്റാറായ മുൻ മന്ത്രി രാഖി ബിർളയെയാണ്.

 ചണ്ഡീഗഡ് (1) - സ്റ്റാർ മണ്ഡലമാണ് ചണ്ഡീഗഡ്. ഇവിടെ മുൻ റെയിൽവേമന്ത്രിയായിരുന്ന പവൻകുമാർ ബൻസാലിന്റെ പാളം തെറ്റിക്കാൻ താരരാണികളാണ് എതിർ പക്ഷത്ത് നിലയിറപ്പിച്ചിട്ടുള്ലത്. മരുമകൻ കോഴ കേസിൽ കുടങ്ങിയപ്പോഴാണ് ബൻസാലിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. സി.ബി.ഐ തത്കാലം കുറ്റപത്രത്തിൽ പേര് ചേർക്കാതെ വിട്ടതോടെയാണ് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തി സീറ്റ് സന്പാദിക്കാൻ ബൻസാലിന് കഴിഞ്ഞത്. എന്നാൽ എതിർപക്ഷത്ത് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത് നടൻ അനുപം ഖേറിന്റെ ഭാര്യയും നടിയുമായ കിരൺ ഖേറാണ്. ആം ആദ്മി പാർട്ടിക്കും ഇവിടെ താരത്തിളക്കമുണ്ട്. ബോളിവുഡ് നടിയായ ഗുൽ പനാഗാണ് അവരുടെ സ്ഥാനാർത്ഥി. രണ്ട് താരറാണികൾക്കും മുന്നിൽ മൻമോഹൻസിംഗിന്റെ ഏറ്റവും വിശ്വസ്തനായ ബൻസാലിന്റെ പാളം തെറ്രുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ട കാഴ്ച.

 ആൻഡമാൻ നിക്കോബാർ ഐലൻഡ് (1)
എട്ടു തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് നേതാവ് മനോരഞ്ജൻ ഭക്തയെ ഇത്തവണ കോൺഗ്രസ് മാറ്റിനിറുത്തി. ബി.ജെ.പിയാകട്ടെ സിറ്റിംഗ് എം.പിയായ ബിഷ്‌ണു പാഡ റായിയെ തന്നെയാണ് വീണ്ടും മത്സരിക്കുന്നത്.


 ലക്ഷദ്വീപ് (1) - 1967 ൽ മണ്ഡലം രൂപീകൃതമായത് മുതൽ അവിടെ നിന്ന് തുടർച്ചയായി പത്ത് തവണ വിജയിച്ച മുൻ കേന്ദ്ര മന്ത്രി പി.എം.സയിദ്ദിലൂടെയാണ് ലക്ഷ്വദ്വീപ് എന്നും അറിയപ്പെട്ടിരുന്നത്. 2004ലെ തിരഞ്ഞെടുപ്പിൽ പി.എം.സയീദ് ഐക്യ ജനതാദൾ സ്ഥാനാർത്ഥിയായിരുന്ന ഡോ. പൂക്കുഞ്ഞ് കോയയുടെ പരാജയപ്പെട്ടുകയും 2007ൽ മരണപ്പെടുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സയിദിന്റെ മകൻ 26 വയസ് മാത്രമുണ്ടായിരുന്ന ഹംദുള്ളയെ നിറുത്തി കോൺഗ്രസ് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായി. ഇത്തവണയും കോൺഗ്രസ് ഹംദുള്ളയെ തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്.

Wednesday, April 2, 2014

Bihar Politics...

Appeared on 2nd April 2014 in Flash

ജാതി നിർണയിക്കുന്ന ബീഹാർ

വി.എസ്.സനകൻ

ന്യൂ‌ഡൽഹി: കീരിയും പാന്പും തമ്മിലുള്ള ശത്രുത എത്ര പ്രശസ്തമാണോ അതിനേക്കാൾ പേരുകേട്ട ശത്രുക്കളാണ് മോഡിയും നിതീഷും. ഇതൊക്കെയാണെങ്കിലും ഇരുവർക്കും തമ്മിൽ ചില സാമ്യങ്ങളുണ്ട്.ഇരുവർക്കും മുഖ്യമന്ത്രിമാരാണ് നരേന്ദ്ര മോഡി ഗുജറാത്തിന്റെയും നിതീഷ് ബീഹാറിന്റെയും മുഖ്യമന്ത്രിയാണ്. മോഡി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെങ്കിൽ നിതീഷ് പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്ന ആളാണ്. ഇരുവരും വെട്ടി ഒതുക്കിയ ദീക്ഷയുമായിട്ടാണ് നടപ്പ്. രണ്ടുപേരുടെയും മുടി നരച്ചതുമാണ്. പിന്നെ ഇരുവരും തങ്ങളുടെ 63 ാമത്തെ വയസിലാണ് ഇപ്പോൾ.

നിതീഷിന്റെ ഐക്യജനതാദൾ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഭാഗമായിരുന്നു അടുത്തകാലം വരെ. മോഡിയുടെ തിരഞ്ഞെടുപ്പിന്റെ പ്രചരണവിഭാഗം തലവനായി ഗോവയിൽ നടന്ന ബി.ജെ.പി  ദേശീയ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തതോടെ നിതീഷ് മുന്നണിയിൽ നിന്ന് മാറുമെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിറകെ കഴിഞ്ഞ വർഷം സെപ്തംബറിൽ ഡൽഹിയിൽ വച്ച് മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പിന്നെ നിതീഷ് മടിച്ചു നിന്നില്ല. പാർട്ടി നേതാവ് ശരദ് യാദവും നിതീഷും കൂടി 17 വർഷം നീണ്ട ബി.ജെ.പിയുമായുള്ള മുന്നണി ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. തൊട്ടുപിറകെ ബീഹാറിലെ നിതീഷ് സർക്കാരിൽ നിന്ന്  ബി.ജെ.പി മന്ത്രിമാർ രാജിവച്ചു. ഒറ്റയ്‌ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്ന നിതീഷ് അതൊന്നും കാര്യമായി എടുത്തതുമില്ല. മോഡിയോടുള്ള സമീപനവും മോഡി വിരോധവും മനസിൽ കൂട്ടിവച്ചതേയുള്ളു. നിതീഷുമായി കോൺഗ്രസ് അടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ നിതീഷ് മൂന്നാം മുന്നണിയുടെ ഭാഗമാവുകയും ചെയ്തു. മോഡിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ ഏറ്റവും കൂടുതൽ പുച്ഛിച്ച് തള്ളിയിട്ടുള്ള നേതാവാണ് കൂടിയാണ് നിതീഷ്. ഒരു വേദി പങ്കിടാൻ പോലും മടിച്ച നേതാക്കൾ.

ലോക്‌സഭ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങി നിൽക്കെ ബി.ജെ.പി ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. 40 സീറ്റുകളാണ് ബീഹാറിൽ ഉള്ളത്. ഐക്യ ജനതാദളും ബി.ജെ.പിയും കൂടി കഴിഞ്ഞ തവണ നേടിയത് 32 സീറ്റുകൾ. ഇത്തവണ ആ മുന്നണിയില്ല. ബി.ജെ.പി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുമായാണ് സഖ്യമുണ്ടാക്കിയിട്ടുള്ളത്. മോഡിയുടെ വാരണാസിയിലെ സാന്നിദ്ധ്യമാണ് ബി.ജെ.പി ക്യാന്പുകൾക്ക് ആവേശം പകർന്നിട്ടുള്ളത്. നിതീഷിന്റെ മുസ്‌ലിം പ്രീണനം തന്നെയാണ് ബി.ജെ.പി ആയുധമാക്കിയിട്ടുള്ളത്. ഹിന്ദു ധ്രുവീകരണം ഇതുവഴി സാദ്ധ്യമാക്കാമെന്നാണ് ബി.ജെ.പി കണക്കുക്കൂട്ടുന്നത്.

 മുസ്‌ലിം വോട്ടിൽ കണ്ണനട്ട്: സംസ്ഥാനത്തെ 25 ശതമാനം മുസ്ലിം വോട്ടിലാണ് എല്ലാ പാർട്ടികളുടെയും കണ്ണ്. പ്രത്യേകിച്ച് ഭരണ കക്ഷിയായ ഐക്യജനതാദൾ ആ വോട്ടിലാണ് എല്ലാ പ്രതീക്ഷയും വച്ചിരിക്കുന്നത്. മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോഡിയെ അവരോധിച്ചതിൽ പ്രതിഷേധിച്ച് എൻ.ഡി.എ പോലും ഉപേക്ഷിക്കാൻ തയ്യാറായതുകൊണ്ട് മുസ്ലിം വോട്ട് തുണയ്‌ക്കുമെന്നാണ് ഐക്യ ജനതാദൾ കരുതുന്നത്. ലാലു പ്രസാദ് യാദവിന്റെ കണ്ണുകൾ ഇതേ വോട്ട് ബാങ്കിലാണ്. യാദവരുടെ വോട്ടുകളും അദ്ദേഹം ഭദ്രമാക്കാൻ ശ്രമിക്കുന്നു. കോൺഗ്രസും ഈ വോട്ട് ബാങ്കിൽ വലിയ പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ടെങ്കിലും കാര്യമായ വിജയം നേടാനാവില്ലെന്ന് അവർക്ക് ഉറപ്പുണ്ട്. കഴിഞ്ഞ തവണ അവർ നേടിയത് വെറും രണ്ട് സീറ്റാണ്. നിതീഷിന്റെ കുർമി വിഭാഗത്തിന്റെ വോട്ടുകളിൽ പോലും പോലും മോഡിയെന്ന പിന്നാക്കകാരനിലൂടെ വിള്ളലുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നത്.

മുസ്ലിം വോട്ടിനാണ് നിതീഷും കോൺഗ്രസും ലാലുവും ശ്രമം നടത്തുന്പോൾ അത് ഉയർത്തിക്കാട്ടി ഹിന്ദു വോട്ടുകൾ ഭദ്രമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ബ്രാഹ്മണ വോട്ടിന് പുറമേ പാസ്വാനെ കൂട്ടുപിടിച്ചത് വഴി ദളിത് വോട്ടുകളും മോഡിയെ ഉയർത്തിക്കാട്ടി പിന്നാക്ക വോട്ടുകൾ പോക്കറ്റിലെത്തിക്കാനും ശ്രമമുണ്ട്. ബ്രാഹ്മണ, ക്ഷത്രീയ, ഭൂമിഹാർ, കയാസ്ഥാസ് എന്നീ ഉയർന്ന സമുദായങ്ങൾ മാത്രം 15 ശതമാനത്തോളമുണ്ട്. ഇത് ബി.ജെ.പി ഉറപ്പായി ലഭിക്കുമെന്ന് വിശ്വസിക്കുന്നു. സംസ്ഥാനത്തെ ആകെ 15 ശതമാനം വോട്ട് എങ്ങനെയൊക്കെ സംഭവിച്ചാലും തങ്ങൾക്ക് തന്നെ ലഭിക്കുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു.

മുസ്‌ലിം സമുദായത്തിന് പുറമേ തീവ്ര പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട സമുദായങ്ങളുടെയും മഹാ ദളിത് വിഭാഗത്തിന്റെ വോട്ടുകളിലുമാണ് നിതീഷിന്റെ കണ്ണ്. 35 ശതമാനത്തോളം വരും ഇത്. എന്നാൽ ഈ വോട്ടുകളിലാണ് പാസ്വാനെയും ഉപേന്ദർ കുശ്‌വാഹയെയും കൂട്ടുപിടിച്ചത് വഴി ബി.ജെ.പി വിള്ളലുണ്ടാക്കിയിരിക്കുന്നത്. ഐക്യ ജനതാദളിൽ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയ ജെയ് നാരായൺ നിഷാദും പൂർണമസി റാമും ഈ വിഭാഗങ്ങളുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കും. ചുരുക്കി പറഞ്ഞാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ നിതീഷ് വളരെ പിന്നിലാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മോഡി തരംഗം ബീഹാറിൽ വീശി തുടങ്ങിയിട്ടുമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ നന്ദ് കിഷോർ യാദവിലൂടെയും അടുത്തിടെ ലാലുവിൽ നിന്ന് വേർപ്പിരിഞ്ഞ് ബി.ജെ.പിയിൽ ചേക്കേറിയ രാം കൃപാൽ യാദവിലൂടെയും യാദവരുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കാനും ബി.ജെ.പി ശ്രമിക്കുന്നു.

 നിതീഷ് കുമാർ (63) : മൂന്നാം തവണയാണ് നിതീഷ് ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കുന്നത്. 2000ത്തിലാണ് ആദ്യം മുഖ്യമന്ത്രിയായത്. എന്നാൽ ഏഴ് ദിവസം മാത്രം പ്രായമുണ്ടായിരുന്ന മന്ത്രിസഭയ‌്ക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ല. അങ്ങനെ പുറത്തേക്ക് പോകേണ്ടി വന്നു. തുടർന്ന് കേന്ദ്രത്തിൽ വാജ്‌പേയി മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായി. 2005ൽ ബി.ജെ.പി സഖ്യവുമായി ചേർന്ന് ബീഹാർ പിടിച്ചെടുത്തു.അത് ഇപ്പോഴും ഉള്ളം കൈയ്യിൽ ഭദ്രമാണെങ്കിലും ബി.ജെ.പിയുമായുള്ള സഖ്യം പൊളിഞ്ഞത് ആഘാതമായിരിക്കുകയാണ്. എങ്കിലും നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ലാത്ത നേതാവാണ് നിതീഷ്.

 ലാലു പ്രസാദ് യാദവ് (65) - നിതീഷിനെ പോലെ തന്നെ ജെ.പിയുടെ ശിഷ്യന്മാരിൽ ഒരാളായാണ് ലാലുവും സജീവ രാഷ്ട്രീയത്തിലെത്തിയത്. 1977ലെ തിരഞ്ഞെടുപ്പിൽ 29-ാം വയസിലാണ് ലാലുവിന്റെ പാർലമെന്ററി ജീവിതം തുടങ്ങുന്നത്. പിന്നീട് പലവട്ടം വിജയിച്ചു. നിയമസഭയിലേക്കും പാർലമെന്റിലേക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഇതിനിടെ കാലിത്തീറ്റ് കുംഭകോണ കേസും അനധികൃത സ്വത്ത് സന്പാദന കേസും. ജയിൽ വാസം. ഒടുവിൽ കഴിഞ്ഞ വർഷം കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് ആദ്യമായി എം.പി സ്ഥാനം നഷ്ടപ്പെടുന്ന നേതാവായി. അതുകൊണ്ട് തന്നെ ഇത്തവണ മത്സരരംഗത്തില്ല. പാർട്ടിയിൽ വിശ്വസ്തരായ ചില നേതാക്കൾ വിട്ടുപോയതും മറ്റുമാണ് ഏറ്റവും കൂടുതൽ ലാലുവിനെ അലട്ടുന്ന കാര്യം.

സോണിയ്‌ക്ക് എന്നും പ്രിയങ്കരനായിരുന്ന ലാലുവിനെ രക്ഷിക്കാൻ വേണ്ടിയായിരുന്നു സുപ്രീം കോടതി വിധിയെ മറിക്കടക്കാൻ യു.പി.എ സർക്കാർ ഓ‌ർഡിനൻസ് കൊണ്ടുവന്നത്. എന്നാൽ ഓ‌ർഡിനൻസ് വലിച്ചുക്കീറി കാറ്റിൽപ്പറത്തണമെന്ന കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹൂൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഒടുവിൽ കീഴടങ്ങേണ്ടി വന്നപ്പോൾ പൊലിഞ്ഞത് ലാലുവിന്റെ സ്വപ്നങ്ങളായിരുന്നു. അതുകൊണ്ട് ഇത്തവണ ലാലു മത്സരിക്കുന്നില്ല. പകരം ഭാര്യയും മകൾ മിസയും രംഗത്തുണ്ട്. നിഴൽ പോലെ എന്നും കൂടെയുണ്ടായിരുന്ന രാംകൃപാൽയാദവ് ആണ് ബി.ജെ.പി സ്ഥാനാർത്ഥിയായി മിസയ്‌ക്കെതിരെ പാടലിപുത്രയിൽ ജനവിധി തേടുന്നത്.

 രാം വിലാസ് പാസ്വാൻ (67) - ജയ്‌പ്രകാശ് നാരായന്റെയും രാ നാരായന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലെത്തിയ പാസ്വാൻ 25 തികഞ്ഞപ്പോൾ തന്നെ എം.എൽ.എയായി. അടിയന്തരാവസ്ഥക്കാലത്തെ ശക്തനായ യുവ നേതാവായി പിന്നീട് മാറി. അടിയന്തരാവസ്ഥ കാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നു. 1977ലെ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1989ൽ  വി.പി.സിംഗ് മന്ത്രിസഭയിൽ അംഗവുമായി. 1996ൽ മുതൽ റെയിൽവേമന്ത്രിയായി. വാജ്‌പേയി സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു.

2000ത്തിലാണ് പാസ്വാൻ ഐക്യ ജനതാദളിനോട് വിടപ്പറഞ്ഞ് സ്വന്തം പാർട്ടിയായ ലോക് ജനശക്തിക്ക് രൂപം നൽകുന്നത്. എൽ.ജെ.പി കോൺഗ്രസുമായി സഖ്യത്തിലും ഏർപ്പെട്ടു. ഒന്നാം യു.പി.എയിലും പാസ്വാൻ മന്ത്രിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 33 വർഷങ്ങൾക്ക് ശേഷം ആദ്യമായി പാസ്വാൻ സ്വന്തം മണ്ഡലമായ ഹാജിപ്പൂരിൽ തോൽവി അറിഞ്ഞു. ഇത്തവണ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടാണ് പാസ്വാന്റെ പാർട്ടി മത്സരിക്കുന്നത്. പാസ്വാന്റെ മകനും നടനുമായി ചിരാഗ് പാസ്വാനും സഹോദരൻ രാമചന്ദ്ര പാസ്വാനും മത്സരരംഗത്തുണ്ട്. മൂവരുടെയും സീറ്റുകളാണ് പാസ്വാൻ ആദ്യം പ്രഖ്യാപിച്ചതും.

 മറ്റൊരു മോഡി : ബീഹാറിൽ ബി.ജെ.പിക്ക് സ്വന്തമായൊരു മോഡിയുണ്ട്. നരേന്ദ്ര മോഡിയല്ല. സുശിൽ കുമാർ മോഡി. നിതീഷ് കുമാറിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു സുശിൽ മോഡി. ബീഹാറിലെ മോഡി തരംഗം സുശിൽ മോഡിയുടെ കൂടി തരംഗമാണ്. ലാലുവിന്റെ അഴിമതി നിറഞ്ഞ ഭരണത്തിൽ നിന്ന് ജനം മുക്തിനേടി നിതീഷിൽ അഭയം പ്രാപിച്ചപ്പോൾ, അദ്ദേഹത്തിനൊപ്പം നിന്ന് ബീഹാറിനെ വളർത്തുന്നതിൽ ഈ മോഡിയുടെ ചെറുതല്ല. കഴിഞ്ഞ ഒൻപത് വർഷക്കാലം സംസ്ഥാനത്ത് ബി.ജെ.പിയെ നയിച്ചതും ഈ മോഡി തന്നെ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നന്ദ് കിഷോർ യാദവും സുശിൽ മോഡിയും ഒരുമയോടെ നിന്ന് പ്രവർത്തിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇരുവരും ഒരേ മന്ത്രിസഭയിൽ അംഗങ്ങളുമായിരുന്നു. മോഡിയുടെത് മിശ്ര വിവാഹമായിരുന്നു. തീവ്ര ഹിന്ദുത്വ വികാരവും ഈ മോഡിക്കില്ല. മുംബയ്ക്കാരിയായ ജെസ്സി  ജോർജാണ് മോഡിയുടെ ഭാര്യ.

 2009ലെ നില
ആകെ സീറ്റുകളുടെ എണ്ണം - 40
പാർട്ടി - നേടിയ സീറ്റുകൾ - വോട്ട് ശതമാനം
ഐക്യ ജനതാദൾ - 20 - 24.04%
ബി.ജെ.പി - 12 - 13.93%
ആർ.ജെ.ഡി - 4 - 19.31%
കോൺഗ്രസ്  - 2 - 10.26%
സ്വതന്ത്രർ - 2 - 12.12%