Powered By Blogger

Thursday, April 24, 2014

ആറാം ഘട്ടം: മത്സരത്തിലെ പ്രമുഖർ

Appeared on 24th April 2014

ന്യൂഡൽഹി: ലോക്‌‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമടക്കം 2091 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ഓരോ സംസ്ഥാനത്തും നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാർത്ഥികളെക്കുറിച്ച്

 സുഷമ സ്വരാജ് (വിദീഷ-മദ്ധ്യപ്രദേശ്) : ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ബി.ജെ.പിയുടെ സമുന്നത നേതാക്കളിൽ ഒരാൾ. ഡൽഹി മുഖ്യമന്ത്രിയും പിന്നീട് കേന്ദ്രമന്ത്രിയായും ശ്രദ്ധനേടി. 1999ൽ കർണാടകയിലെ ബെല്ലാറി മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയോട് പരാജയപ്പെട്ടു. 1977ൽ ജനതാ പാർട്ടി സർക്കാരിൽ അംഗമായതോടെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയെന്ന റെക്കാ‌‌‌ഡും സ്വന്തം പേരിൽ എഴുതിച്ചേർത്തു. വിദീഷയിൽ നിന്ന് ഇത് രണ്ടാം തവണയാണ് മത്സരിക്കുന്നത്. നാല് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ ദിഗ്‌വിജയ് സിംഗിന്റെ സഹോദരൻ ലക്ഷ്മൺ സിംഗിനെയാണ് കോൺഗ്രസ് ഇവിടെ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.

 കാന്തിലാൽ ഭൂരിയ (രത്‌ലം- മദ്ധ്യപ്രദേശ്): മുൻ കേന്ദ്രമന്ത്രി. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാൾ. 1998 മുതൽ തുടർച്ചയായി മൂന്ന് ജബ്വാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഭൂരിയ ഇത് രണ്ടാം തവണയാണ് ഇവിടെ മത്സരിക്കുന്നത്.

 സയിദ് ഷാനവാസ് ഹുസൈൻ ( ഭാഗൽപൂർ-ബീഹാർ): ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പിയിലെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാൾ. 1999ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രസഹമന്ത്രിയാവുകയും ചെയ്തു. തുടർന്ന് 2001ൽ കാബിനറ്റ് മന്ത്രിയായി. 2004ൽ പരാജയപ്പെട്ടു. എന്നാൽ 2006ലെ ഉപതിരഞ്ഞെടുപ്പിൽ ഭാഗൽപൂരിൽ നിന്ന് വിജയിച്ചു. 2009ലും വിജയം ആവർത്തിച്ചു. എന്നാൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇവിടെ വേദിയൊരുങ്ങിയിരിക്കുന്നത്. ഐക്യജനതാദൾ, ആർ.ജെ.ഡി സ്ഥാനാർത്ഥികളും രംഗത്തുണ്ട്. ഹിന്ദു മതത്തിൽപ്പെട്ട രേണുവിനെയാണ് വിവാഹം കഴിച്ചത്.

 കരുണ ശുക്ള (ബിലാസ്‌പൂർ- ഛത്തീസ്ഗഡ്) : മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ അനന്തരവൾ. മഹിളാ മോർച്ചയുടെ ദേശീയ അദ്ധ്യക്ഷയായിരുന്നു. 32 വർഷത്തെ ബി.ജെ.പി വാസം കഴിഞ്ഞ വർഷം അവസാനിപ്പിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്. 2004ൽ ലോക്‌സഭാംഗമായ കരുണ, 2009ൽ പരാജയപ്പെട്ടിരുന്നു. പാർട്ടിയിൽ തന്നെ തഴയുന്നുവെന്ന് ആരോപിച്ചാണ് കരുണ ബി.ജെ.പി വിട്ടത്. എതിർ സ്ഥാനാർത്ഥിയായ ബി.ജെ.പിയുടെ ലഖൻ ലാൽ സാഹുവിനെതിരെ അതേ പേരിൽ നാല് അപരന്മാർ രംഗത്തുണ്ട്.

 ഷിബു സോറൻ (ധുംക്ക- ജാർഖണ്ഡ്): മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായി. 2005ൽ ആദ്യം മുഖ്യമന്ത്രിയായപ്പോൾ 12 ദിവസം മാത്രമാണ് ഭരിക്കാൻ കഴിഞ്ഞത്. ഇപ്പോൾ മകൻ ഹേമന്ത് സോറനാണ് മുഖ്യമന്ത്രി. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കൽക്കരി മന്ത്രിയായിരുന്നു. കൊലപാതക കേസിൽ കുറ്റവാളിയാണെന്ന് വിധിച്ചതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. യു.പി.എയുമായും എൻ.ഡി.എയുമായും സഖ്യത്തിൽ ഭരിച്ചിട്ടുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ചയുടെ അദ്ധ്യക്ഷനായ സോറൺ സ്വന്തം മണ്ഡലമായ ദുംക്കയിലാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായ ബാബുലാൽ മാറണ്ടിയാണ് ഇവിടെ പ്രധാന എതിർ സ്ഥാനാർത്ഥി.

 ബാബുലാൽ മാറണ്ടി (ദുംക്ക- ജാർഖണ്ഡ്): ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണ്. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നു. 2006ൽ ബി.ജെ.പി വിട്ട മാറണ്ടി സ്വന്തം പാർട്ടിയായ ജാർഖണ്ഡ് വികാസ് മോർച്ചയ്‌ക്ക് രൂപം നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ ചിഹ്നത്തിൽ കോദർമ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. പണ്ട് മത്സരിച്ച് തോൽക്കുകയും പിന്നീട് തോൽപ്പിക്കുകയും ചെയ്ത ഷിബു സോറന്റെ തട്ടമായ ദുംക്കയിലാണ് ഇത്തവണ മത്സരിക്കുന്നത്. മകൻ അനൂപ് മാറണ്ടിയെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തിയിരുന്നു.

 മുലായം സിംഗ് യാദവ് ( മെയിൻപുരി- യു.പി): സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ, മൂന്ന് തവണ യു.പി മുഖ്യമന്ത്രിയായിരുന്നു. 1996ൽ കേന്ദ്രമന്ത്രിയായി. എട്ടു തവണ യു.പി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മകൻ അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയാണ്. മൂന്നാം മുന്നണിയിലെ പ്രധാന പാ‌ർട്ടിയുടെ നേതാവ് കൂടിയാണ്. മണ്ഡലത്തിൽ നിന്ന് ഇത് നാലാം തവണയാണ് മത്സരിക്കുന്നത്. ഇത്തവണ അസംഗഡ് എന്ന മണ്ഡലത്തിൽ മുലായം മത്സരിക്കുന്നുണ്ട്.

 ഡിംന്പിൽ യാദവ് (കനൗജ്- യു.പി): മുലായം സിംഗിന്റെ മരുമകൾ, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ. 2009ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഫിറോസാബാദ് മണ്ഡലത്തിൽ മത്സരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായ ബോളിവുഡ് നടൻ രാജ്ബബ്ബറിനോട് പരാജയപ്പെട്ടു. തുടർന്ന് 2012ൽ ഭർത്താവ് മുഖ്യമന്ത്രിയായപ്പോൾ ഒഴിഞ്ഞ കനൗജ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി. കോൺഗ്രസും ബി.ജെ.പിയും ബി.എസ്.പിയും സ്ഥാനാർത്ഥികളെ നിറുത്തിയില്ല. മറ്റ് രണ്ടു പേർ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും ചെയ്തു. അതോടെ രാജ്യത്ത് എതിരില്ലാതെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 44-ാമത്തെ വ്യക്തിയായി ഡിംന്പിൽ മാറി. ഇത്തവണ പക്ഷേ എല്ലാ പാർട്ടികളുടെയും സ്ഥാനാർത്ഥികൾ രംഗത്തുണ്ട്.

 സൽമാൻ ഖുർഷിദ് (ഫറുക്കാബാദ്-യു.പി): മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന ഖുർഷിദ് ആലംഖാന്റെ മകനായ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിന്റെ അമ്മ മുൻ രാഷ്ട്രപതി സക്കീർ ഹുസൈന്റെ മകളാണ്. 1990 മുതൽ കോൺഗ്രസ് മന്ത്രിസഭകളിൽ അംഗമായി. 1991ന് ശേഷം 2009ലാണ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. ഇത്തവണ വീണ്ടും ജനവിധി തേടുന്നത്. 2004ലെ മണ്ഡലത്തിൽ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 ഹേമമാലിനി (മഥുര -യു.പി): ബോളിവുഡ് സിനിമയിലെ ഡ്രീംഗേൾ എന്ന് അറിയപ്പെടുന്ന ഹേമമാലിനി ബി.ജെ.പി സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. 2003 മുതൽ 2009വരെ രാജ്യസഭാംഗമായിരുന്നു. ബോളിവുഡ് സൂപ്പർ താരമായ ധർമ്മേന്ദ്രയാണ് ഭർത്താവ്. കേന്ദ്രമന്ത്രി അജിത് സിംഗിന്റെ മകനും സിറ്റിംഗ് എം.പിയുമായ ജയന്ത് ചൗധരിയാണ് പ്രധാന എതിർ സ്ഥാനാർത്ഥി.

 അമർ സിംഗ് (ഫത്തേപ്പൂർ സിക്രി): മുലായം സിംഗ് യാദവിന്റെ അടുത്ത അനുയായിയായിരുന്ന അമർ സിംഗ് 2010ൽ പാർട്ടിൽ നിന്ന് പുറത്തായി. തുടർന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയെ അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിൽ ലയിപ്പിച്ച് സീറ്റ് നേടി. ഒപ്പം നിന്ന നടി ജയപ്രദയ‌്ക്കും സീറ്റ് നേടി കൊടുത്തു.

 അഭിജിത് മുഖർജി (ജങ്കിപൂർ - പശ്ചിമബംഗാൾ): രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ. 2004ലും 2009ലും പ്രണബ് വിജയിച്ച ജങ്കിപൂരിൽ അച്ഛൻ രാഷ്ട്രപതിയായതോടെയാണ് മകൻ എത്തുന്നത്. അതിന് മുൻപ് നാൽഹാത്തിയിൽ നിന്നുള്ള എം.എൽ.എയായിരുന്നു. ഇത്തവണ ഹാട്രിക് വിജയം തേടിയാണ് ഇറങ്ങിയിരിക്കുന്നത്.

 വി. നാരാണസാമി (പുതുച്ചേരി): പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി. പല കേന്ദ്രമന്ത്രിമാരും മത്സരത്തിൽ നിന്ന് പിന്മാറിയപ്പോൾ വീണ്ടും ജനവിധി തേടാനും തയ്യാറായി. കഴിഞ്ഞ തവണയാണ് ആദ്യമായി മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്.

 മണിശങ്കർ അയ്യർ (മയിലാടുത്തുറ- തമിഴ്നാട്): ഒന്നാം യു.പി.എ സർക്കാർ കാലത്ത് കേന്ദ്രമന്ത്രി. 1991 മുതൽ മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുള്ള അയ്യർ മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്ന അയ്യർ ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.

 അൻപുമണി രാമദാസ് (ധർമ്മപുരി): ഒന്നാം യു.പി.എ സർക്കാർ കാലത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു. പി.എം.കെ സ്ഥാപക നേതാവ് ആയ എസ്. രാമദാസിന്റെ മകനാണ് ഡോക്‌ടർ കൂടിയായ അൻപുമണി.

 ടി.ആർ. ബാലു (തഞ്ചാവൂർ): ശ്രീപെരുന്പദൂരിൽ നിന്ന് ലോക്‌സഭാംഗമായ മുൻ കേന്ദ്രമന്ത്രി ടി.ആർ. ബാലു ഇത്തവണ തഞ്ചാവൂരിലാണ് മത്സരിക്കുന്നത്. ഡി.എം.കെ അദ്ധ്യക്ഷനായ കരുണാനിധിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളാണ്.

 കാർത്തി ചിദംബരം (ശിവഗംഗ): കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനായ കാർത്തി അച്ഛന്റെ മണ്ഡലത്തിലാണ് കന്നിയങ്കം കുറിക്കുന്നത്.

 വൈക്കോ (വിരുദുനഗർ ):

 ദയാനിധി മാരൻ (ചെന്നൈ സെന്റട്രൽ): മുൻ കേന്ദ്രമന്ത്രിയായ മുരസോലിമാരന്റെ മകനായ ദയാനിധി 2004 മുതൽ 2011വരെ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്നു. സൺ നെറ്റ്വർക്കിന്റെ സഹയുടമ കൂടിയാണ് മാരൻ.

 എ. രാജ (നീലഗിരി): ടുജി സ്‌പെക്ട്രം അഴിമതി കേസിൽ പ്രതിയായ മുൻ ടെലികോം മന്ത്രി എ.രാജയ്‌ക്ക് ഡി.എം.കെ വീണ്ടും സീറ്റ് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. 1996മുതൽ നാല് തവണ ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുള്ള രാജ ഇത് രണ്ടാം തവണയാണ് നീലിഗിരിയിൽ ജനവിധി തേടുന്നത്.


 മെഹ്ബൂബ മുഫ്തി (അനന്ത്നാഗ്- ജമ്മു കാശ്മീർ): ജമ്മു കാശ്‌മീർ പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയിദിന്റെ മകളായ മെഹ്ബൂബ 2004ൽ ലോക്‌സഭാംഗമായിരുന്നു. 1999ൽ ഒമർ അബ്ദുള്ളയോട് ശ്രീനഗർ മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. നിലവിൽ അനന്ത്നാഗ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്.

 മിലിന്ദ് ദിയോര (മുംബയ് സൗത്ത് ): കേന്ദ്രമന്ത്രിയായ മിലിന്ദ് ഹാട്രിക് വിജയം തേടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇത്തവണ ഇറങ്ങുന്നത്. മുതിർന്ന നേതാവായ മുരളീ ദിയോരയുടെ മകനാണ്. മുരളി ദിയോര ആറ് തവണ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു ലക്ഷം വോട്ടുകൾക്കായിരുന്നു വിജയം.


 പ്രിയ ദത്ത് ( മുംബയ് നോർത്ത് സെന്റട്രൽ): മുൻ കേന്ദ്രമന്ത്രിയും നടനുമായ സുനിൽ ദത്തിന്റെയും നർഗീസ് ദത്തിന്റെയും മകളായ പ്രിയ ദത്ത് ഹാട്രിക് വിജയം തേടിയാണ് ഇത്തവണ രംഗത്തുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രിയയുടെ സഹോദരനാണ് ബോളിവുഡ് നടനായ സഞ്ജയ് ദത്ത്. അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹോജന്റെ മകൾ പൂനം മഹാജൻ ആണ് പ്രിയക്കെതിരെ ഇത്തവണ രംഗത്തുള്ളത്.

 ദീപ ദാസ് മുൻഷി (ദിനാജ്‌പൂർ- പശ്ചിമബംഗാൾ):
മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയാണ് ദീപ ദാസ് മുൻഷി. സിറ്റിംഗ് എം.പിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ദീപയ്‌ക്കെതിരെ ഇത്തവണ എതിർപക്ഷത്തുള്ളത് ഭർത്താവിന്റെ സഹോദരനാണ്. പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ സഹോദരൻ സത്യരഞ്ജനാണ് ഇവിടെ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി.

 മേധാ പട്കർ (മുംബയ് നോർത്ത് ഈസ്റ്റ്): നർമ്മദാ ബച്ചാവോ ആന്ദോളന്റെ നേതാവായ മേധാ പട്കർ മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. സിറ്റിംഗ് എം.പിയായ എൻ.സി.പിയുടെ സഞ്ജയ് ദിന പാട്ടിലും ബി.ജെ.പിയുടെ കിരിത് സോമയ്യയുമാണ് പ്രധാന എതിർ സ്ഥാനാർത്ഥികൾ.

 മുഹമ്മദ് അസറുദ്ദീൻ (സവായ് മധോപൂർ ടോങ്ക്-രാജസ്ഥാൻ): മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു. വാതുവയ്പ് വിവാദത്തിൽ അകപ്പെട്ടതോടെ ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ യു.പിയിലെ മൊറാദാബാദിൽ നിന്ന് വിജയിച്ചു. ഇത്തവണ സീറ്റ് മാറ്റി നൽകി.

 ദൗസയിൽ മീണമാരുടെ പോരാട്ടം
രാജസ്ഥാനിലെ ദൗസ മണ്ഡലത്തിൽ മൂന്ന് മീണമാരുടെ പോരാട്ടത്തിനാണ് വേദിയൊരുങ്ങിയിരിക്കുന്നത്. ഐ.എ.എസ് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ കേന്ദ്രമന്ത്രി നമോ നാരായൺ മീണയെ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിപ്പോൾ അദ്ദേഹത്തെ നേരിടാൻ ബി.ജെ.പി രംഗത്തിറക്കിയത് സ്വന്തം സഹോദരനായ ഐ.പി.എസ് ഉദ്യോഗസ്ഥനായ മുൻ ഡി.ജി.പി ഹരീഷ് മീണയെയാണ്. മണ്ഡലത്തിലെ സിറ്റിംഗ് എം.പിയും സ്ഥാനാർത്ഥിയുമായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നേതാവ് കിരോഡി ലാൽ മീണയാണ് ഇരുവർക്കും ഭീഷണിയുമായി രംഗത്തുള്ള മറ്റൊരു മീണ.  

No comments:

Post a Comment