Powered By Blogger

Saturday, April 26, 2014

Ballot paper slides in

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡി ജനവിധി തേടുന്ന ഉത്തർപ്രദേശിലെ വാരണാസിയിൽ കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ വോട്ടെടുപ്പിന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ വേണ്ടിവരുമെന്നാണ് സൂചന. സ്ഥാനാർത്ഥികളുടെ എണ്ണം കൂടിയതാണ് ഇതിന് കാരണം. മോഡിയെ നേരിടാൻ വാരണാസിയിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ 77 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.

കോൺഗ്രസിന്റെ അജയ് റായ്, ബി.എസ്.പിയുടെ വിജയ് പ്രകാശ് ജെയ്‌സ്വാൾ, സമാജ്‌വാദി പാർട്ടിയുടെ കൈലാഷ് ചൗരസ്യ എന്നിവരുൾപ്പെടെ 38 പാർട്ടികളുടെ സ്ഥാനാർത്ഥികളും 39 സ്വതന്ത്രന്മാരുമാണ് മണ്ഡലത്തിൽ മോഡിയെ നേരിടുന്നത്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലവും വാരണാസി തന്നെ. ഇതുവരെ നടന്ന ആറ് ഘട്ടങ്ങളിൽ വച്ച് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന ചെന്നൈ സൗത്ത് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത്. 42 പേരാണ് ഇവിടെ രംഗത്തുണ്ടായിരുന്നത്.

മണ്ഡലത്തിലെ യഥാർത്ഥ ചിത്രം വ്യക്തമാകണമെങ്കിൽ പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹൂൽ ഗാന്ധി മത്സരിക്കുന്ന അമേതിയിൽ സ്ഥാനാർത്ഥികളുടെ എണ്ണം ആകെ 34 മാത്രമാണ്. റായ്ബറേലിയിലാകട്ടെ സോണിയ്‌ക്കെതിരെ 16 സ്ഥാനാർത്ഥികൾ മാത്രമേയുള്ളു.

 എന്തുകൊണ്ട് ബാലറ്റ് പേപ്പർ?
ഒരു ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ പരമാവധി ഉൾപ്പെടുത്താവുന്ന പേരുകൾ 16 ആണ്. ഇത്തരത്തിൽ നാല് യൂണിറ്റുകൾ വരെ ഉൾപ്പെടുത്താം. അങ്ങനെവരുന്പോൾ 64 സ്ഥാനാർത്ഥികളുടെ പേരുകൾ ചേർക്കാനാകും. അതിൽ ഒന്ന് നിഷേധ വോട്ടിന് പോകുന്നതിനാൽ 63 സ്ഥാനാർത്ഥികളാണ് പരമാവധി നാല് യൂണിറ്റുകളിലായി ഉൾപ്പെടുത്താനാവുക. അതിലും കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമം. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും കാലതാമസമുണ്ടാകും.

 നരേന്ദ്രക്കെതിരെ മൂന്ന് 'നരേന്ദ്ര" മാർ വാരണാസിയിൽ നരേന്ദ്രമോഡി എന്ന അതേ പേരുമായി അപരന്മാർ ആരും രംഗത്തില്ലെങ്കിലും മൂന്ന് നരേന്ദ്രമാർ മത്സരിക്കുന്നുണ്ട്. ജനശക്തി എക്താ പാർട്ടിയുടെ നരേന്ദ്ര നാഥ് ദുബേ അദിഗ്, മാനവ് കല്യാൺ മഞ്ചിന്റെ നരേന്ദ്ര ബഹദൂർ സിംഗ്, സ്വതന്ത്രനായ നരേന്ദ്ര എന്നിവരാണ് മത്സരരംഗത്തുള്ള നരേന്ദ്രമാർ.

 നിലവിൽ മോഡി 29-ാമത്
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നിലവിലെ സാഹചര്യത്തിൽ മോഡിയുടെ പേര് 29ാമത്തെ സ്ഥാനത്താണുള്ളത്. നരേന്ദ്ര മോഡിക്ക് തൊട്ടുമുൻപ് മുൻപ് തന്നെ നരേന്ദ്ര എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയും രംഗത്തുണ്ടാകും. കോൺഗ്രസിന്റെ അജിത് റായ്, ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജ്‌‌രിവാൾ, എസ്.പിയുടെ കൈലാഷ് എന്നിവർ മോഡിക്ക് മുൻപ് ഇടം പിടിക്കുകയും ചെയ്യും.

ഇതൊക്കെയാണെങ്കിൽ മോഡിയുടെ രണ്ടാമത്തെ മണ്ഡലമായ ഗുജറാത്തിലെ വഡോധരയിൽ ആകെ എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടിംഗ് യന്ത്രത്തിൽ ഇവിടെ അദ്ദേഹത്തിന്റെ പേര് മൂന്നാമത്തായി ഇടം നേടും.

 ഡമ്മിയായി ജില്ലാ അദ്ധ്യക്ഷൻ
വാരണാസിയിൽ മോഡിയുടെ ഡമ്മി സ്ഥാനാർത്ഥിയായി ബി.ജെ.പിയുടെ ജില്ലാ അദ്ധ്യക്ഷനായ തുൽസി സുബ്രഹ്മണ്യം ജോഷിയാണ് പത്രിക നൽകിയിട്ടുള്ളത്.

No comments:

Post a Comment