Appeared on 9th April in Kerala Kaumudi Flash
ന്യൂഡൽഹി: കേരളത്തിലെ ഇരുപത് മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്പോൾ, കേരളത്തിന് പുറമേ പത്ത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 71 മണ്ഡലങ്ങളിലെ ജനങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകും.
ആ സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര
ബീഹാർ
ആകെ സീറ്റ് - 40
തിരഞ്ഞെടുപ്പ് നടക്കുന്നത് -ആറ് (സാസ്‌റാം (പട്ടിക ജാതി), കാരാകട്ട്, ഔറംഗാബാദ്, ഗയ, നവാദ, ജമൂയ്)
ലോക്‌സഭാ സ്‌പീക്കർ മീരാ കുമാർ മത്സരിക്കുന്ന സാസ്‌റാം മണ്ഡലവും രാം വിലാസ് പാസ്വാന്റെ മകനും നടനുമായ ചിരാജ് പാസ്വാൻ ജനവധി തേടുന്ന ജമൂയ് മണ്ഡലുമാണ് നാളെ ബൂത്തിലേക്ക് പോകുന്ന സ്റ്റാർ മണ്ഡലങ്ങൾ. ആറ് മണ്ഡലങ്ങളിൽ നിലവിൽ ഐക്യജനതാദൾ (മൂന്ന്), ബി.ജെ.പി (രണ്ട്), കോൺഗ്രസ് (ഒന്ന്) എന്നിങ്ങനെയാണ് സ്ഥിതി. ബി.ജെ.പിയും പാസ്വാനും ഒന്നിച്ചു നീങ്ങുന്പോൾ നിതീഷ് കുമാറിന്റെ ഐക്യ ജനതാദൾ ഒറ്റയ്‌ക്കും കോൺഗ്രസും ലാലു പ്രസാദും ധാരണയോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഉപപ്രധാനമന്ത്രിയായിരുന്ന ബാബു ജഗ്ജീവൻ റാം തുടർച്ചയായി എട്ടു തവണ പ്രതിനിധീകരിച്ച് സാസ്‌റാം മണ്ഡലത്തിൽ ഹാട്രിക് വിജയം തേടിയാണ് മകളും ലോക്‌സഭാ സ്‌പീക്കറുമായ മീരാ കുമാർ കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്. ജനതാദൾ സ്ഥാനാർത്ഥിയായി രണ്ടു തവണ വിജയിച്ചിട്ടുള്ള ഛേദ്ദി പാസ്വാനാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയായി ഇവിടെ പ്രധാന എതിർസ്ഥാനാർത്ഥി.
ജമൂയ് മണ്ഡലത്തിൽ കന്നിയങ്കം കുറിക്കാനാണ് ചിരാഗ് പാസ്വാൻ രംഗത്തുള്ലത്.
ചട്ടീസ്ഗർ
ആകെ സീറ്റ് -11
തിരഞ്ഞെടുപ്പ് നടക്കുന്നത് - ഒന്ന് (ബസ്‌തർ-എസ്.ടി)
ചട്ടീസ്ഗർ സംസ്ഥാനത്തെ ഏറ്റവും സുപ്രധാനമായ മണ്ഡലമാണ് ബസ്‌തർ. ഇന്ത്യൻ ഭരണകൂടത്തിന്റെ അധികാരം ഇന്നും ഈ മേഖലയിൽ പൂർണമായി ഉറപ്പിക്കാനായിട്ടില്ലെന്നതാണ് ഏറ്രവും ശ്രദ്ധേയമായ കാര്യം. രാജ്യത്തെ മാവോയിസ്റ്റുകളുടെ തലസ്ഥാനമെന്നാണ് ബസ്തർ അറിയപ്പെടുന്നത്. ദന്ധേവാഡ, ചിത്രകൂട്ട് അടക്കം മാവോയിസ്റ്റുകൾ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളും ഈ മണ്ഡലത്തിലാണ് വരുന്നത്. 1998 മുതൽ ബി.ജെ.പി ഇവിടെ നിർണായക ശക്തിയായി മാറി. മാവോയിസ്റ്റുകൾക്ക് ആർ.എസ്.എസിന്റെ പിന്തുണ ലഭിച്ചതും ഇതിന് കാരണമായി. എന്നാൽ ഇക്കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടം ഈ മേഖലയിൽ കൊയ്യാനായില്ല. കോൺഗ്രസ് നേതാക്കളായ വി.സി. ശുക്ള, മഹേന്ദ്ര കർമ്മ അടക്കമുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ എല്ലാം കഴിഞ്ഞ മേയ് മാസത്തിൽ ഇവിടെ വച്ച് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സഹതാപ തരംഗവും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായി.
കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ടിക്കറ്രിൽ ഇവിടെ നിന്ന് വിജയിച്ച ബൽറാം കശ്യപ്പാണ്. ഇദ്ദേഹം 2011ൽ മരിച്ചതോടെ മകൻ ദിനേശ് കശ്യപ്പിനെ രംഗത്തിറക്കി ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്ര് നിലനിറുത്തി. ഇത്തവണയും ദിനേശ് തന്നെയാണ് ബി.ജെ.പിക്ക് വേണ്ടി ഇവിടെ രംഗത്തുള്ളത്. മഹോന്ദ്ര കർമ്മയുടെ മകൻ ദീപക് കർമ്മയെയാണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. ശക്തമായ പോരാട്ടമാണ് അതുകൊണ്ടു തന്നെ നടക്കുന്നത്.
ജമ്മു ആൻഡ് കാശ്‌മീർ
ആകെ സീറ്റ് - ആറ്
തിരഞ്ഞെടുപ്പ് നടക്കുന്നത് -ഒന്ന് (ജമ്മു)
ഹാട്രിക് വിജയം തേടി ജനവിധി തേടുന്ന മദൻ ലാൽ ശർമ്മയെ തന്നെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുകയാണ് ഇവിടെ. ബി.ജെ.പിക്ക് വേണ്ടി ജുഗൽ കിഷോർ ശർമ്മയും ആം ആദ്മിക്ക് വേണ്ടി ഹർബൻസ് ലാൽ ഭഗവതും ഇവിടെ മത്സരിക്കുന്നു. ഹിന്ദു പണ്ഡിറ്റുമാരുടെ വോട്ടിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
ഝാർഖണ്ഡ്
ആകെ സീറ്റ് - 14
തിരഞ്ഞെടുപ്പ് നടക്കുന്നത് - നാല് (ഛത്ര, കോദർമ, ലോഹർദാഗ (എസ്.ടി), പാലമു (എസ്.സി))
കോൺഗ്രസ്, ഝാർഖണ്ഡ് മുക്തി മോർച്ച, ബി.ജെ.പി, ഝാർഖണ്ഡ് വികാസ് മോർച്ച എന്നീ പാർട്ടികൾക്ക് പുറമേ ആം ആദ്മി പാർട്ടിയും ഇവിടെ മത്സരരംഗത്ത് സജീവമാണ്. 2000ത്തിൽ രൂപം കൊണ്ട് സംസ്ഥാനത്ത് ഒൻപത് സർക്കാരുകളും അധികാരമേൽക്കുകയും നാല് തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്യപ്പെട്ടു. ഇതിൽ പൊറുതി മുട്ടി നിൽക്കുകയാണ് ജനം. നിലവിൽ ഝാർഖണ്ഡ് മുക്തി മോർച്ചയാണ് സംസ്ഥാനം ഭരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി ഷിബു സോറന്റെ മകൻ ഹേമന്ത് സോറൻ മുഖ്യമന്ത്രിയും.
തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിൽ നിലവിൽ ബി.ജെ.പി, ഝാർഖണ്ഡ് മുക്തി മോർച്ച, ജെ.വി.എം എന്നീ പാർട്ടികൾക്ക് ഓരോ സീറ്റ് വിതവമുണ്ട്. ഛത്രയിൽ സ്വതന്ത്രനാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇവിടെ സി.പി.എമ്മിന് ചെറിയ തോതൽ സ്വാധീനമുള്ല മണ്ഡലമാണ്.
ഝാർഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മാറൻഡി തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ് കോദർമ. ഇവിടെ ഇത്തവണ അദ്ദേഹം മത്സരരംഗത്തില്ല. പകരം അദ്ദേഹം ദുംകയിൽ ഷിബു സോറനെതിരായാണ് മത്സരിക്കുന്നത്.
മദ്ധ്യപ്രദേശ്
ആകെ സീറ്റ് - 29
തിരഞ്ഞെടുപ്പ് നടക്കുന്നത് - ഒൻപത് (രേവ, സത്‌ന, സിദ്ധി, ഷാഹ്‌ദോൾ(എസ്.ടി), ജബൽപൂർ, മാൻട‌്‌ല (എസ്.ടി), ബാലഘട്ട്, ചിന്ധ്‌വാഡ, ഹോഷംഗാബാദ്)
ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡിക്ക് എന്നും പാർട്ടിയിൽ വെല്ലുവിളിയുമായി രംഗത്തുള്ള മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആധിപത്യം ഉറപ്പിച്ചിട്ടുള്ള സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. മോഡിയെ പോലെ തന്നെ ഹാട്രിക്ക് വിജയം സന്പാദിച്ച നേതാവ്. മദ്ധ്യപ്രദേശിൽ കഴിഞ്ഞ വർഷം നവംബറിൽ ചാഹാന്റെ ഹാട്രിക്ക് വിജയത്തിന് മധുരമേറേയായിരുന്നു. ഗ്വാളിയോർ യുവരാജാവായ കേന്ദ്രമന്ത്രി ജ്യോതിരാധിത്യ സിന്ധ്യയെ പ്രചരണവിഭാഗം തലവനാക്കികൊണ്ട് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങിയെങ്കിലും ചൗഹാന്റെ ജനക്ഷേമ പരിപാടികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
രാജ്യത്തെ ഏറ്റവും കൂടുതൽ കാർഷിക നിരക്കുള്ല സംസ്ഥാനമായി മദ്ധ്യപ്രദേശിനെ മാറ്റുന്നതിന് പിന്നിൽ ചൗഹാന്റെ പങ്ക് ചെറുതല്ല. നാല് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒൻപത് മണ്ഡലങ്ങളിൽ നിലവിൽ കോൺഗ്രസ് നാല്, ബി.ജെ.പി നാല് ബി.എസ്.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നിലയെങ്കിലും ഇത്തവണ കാര്യങ്ങൾ മാറിമറിയുമെന്നാണ് കണക്കുക്കൂട്ടൽ. സംസ്ഥാനത്തെ 29 സീറ്റുകളും കേന്ദ്രത്തിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടി നേടികൊടുക്കുമെന്നാണ് ചൗഹാന്റെ വാക്ക്.
നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും സ്റ്റാർ മണ്ഡലം ചിന്ധ്‌വാഡ ആണ്. എട്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ല യു.പി.എ മന്ത്രിസഭയിലെ ഏറ്റവും സന്പന്നനായ കമൽ നാഥിന്റെ മണ്ഡലമാണ് ഇത്. ഇവിടെ ഒൻപതാം തവണ മത്സരത്തിനിറങ്ങുന്ന കമൽ നാഥ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാൽ ഏത് വിധേനയും അദ്ദേഹത്തെ തറപ്പറ്റിക്കാമെന്നാണ് നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ വച്ച് ബി.ജെ.പി കണക്കുകൂട്ടുന്നത്.
മഹാരാഷ്‌ട്ര
ആകെ സീറ്റ്- 48
തിരഞ്ഞെടുപ്പ് നടക്കുന്നത് -10- (ബുൽദാന, അകോല, അമരാവതി, വാർദ്ധ, രാംതെക് (എസ്.ടി), നാഗ്‌പൂർ, ബന്ധാര - ഗോണ്ടിയ, ഗഡ്ചിരോളി, ചന്ദ്രപൂർ, യവത്‌മാൽ)
മഹാരാഷ്ട്രയിൽ കോൺഗ്രസിനും എൻ.സി.പിയും ചേർന്നുള്ള സംസ്ഥാന ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരവും കേന്ദ്ര ഭരണത്തിനെതിരായ വികാരവുമാണ് ബി.ജെ.പി ശിവസേന സഖ്യം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അഞ്ച് എണ്ണം യു.പി.എയ്‌ക്കും അഞ്ച് എണ്ണം എൻ.ഡി.എയ്‌ക്കുമൊപ്പമാണ്.
ഇതൊക്കെയാണെങ്കിലും ഇത്തവണ സ്റ്റാർ മണ്ഡലം ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷൻ നിതിൻ ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരിലാണ്. ആർ.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ എന്നാൽ കഴിഞ്ഞ നാല് തവണയും ബി.ജെ.പിക്ക് പരാജയമാണ് ഏറ്റവാങ്ങേണ്ടിവന്നത്. ചരിത്രത്തിൽ തന്നെ ഒരു തവണ മാത്രമാണ് ബി.ജെ.പി ഇവിടെ വിജയിച്ചിട്ടുള്ളത്. അത് 1996ലായിരുന്നു. കഴിഞ്ഞ നാല് തവണ ഇവിടെ തുടർച്ചയായി വിജയിച്ച വിലാസ് മുട്ടേംവാറിനെ തന്നെ കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ ആം ആദ്മിക്ക് വേണ്ടി അഴിമതി വിരുദ്ധ പ്രവർത്തകയും പാർട്ടിയുടെ സംസ്ഥാന കൺവീനറുമായ അഞ്ജലി ദമാനിയയെ തന്നെ ആം ആദ്മി മത്സരിപ്പിക്കുന്നു.
ഹരിയാന
ആകെ സീറ്റ് -10
തിരഞ്ഞെടുപ്പ് നടക്കുന്നത് - 10 (അംബാല (പട്ടികജാതി), കുരുക്ഷേത്ര, സിർസ( പട്ടികജാതി), ഹിസാർ, കർണാൽ, സോണിപട്ട്, രോഹ്‌തക്, ഭിവാനി, ഗുഡ്ഗാവ്, ഫരീദാബാദ്)
കോൺഗ്രസിന് പൊതുവേ മേൽക്കൈയുള്ള സംസ്ഥാനമാണ് ഹരിയാന. ഇവിടെ ജാട്ട് ബിഷ്‌നോയ് സമുദായങ്ങളുടെ വോട്ടുകളാണ് ഭരണം തീരുമാനിക്കുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഒൻപത് സീറ്രുകളും നേടിയ കോൺഗ്രസ് ഇത്തവണയും മികച്ച പ്രകടനമാണ് ഇവിടെ ഉറ്റുനോക്കുന്നത്. എന്നാൽ തൊട്ടു അയൽ സംസ്ഥാനമായ ഡൽഹിയിൽ ആം ആദ്മി പാർട്ടി നേടിയ വിജയം കോൺഗ്രസ് ക്യാന്പുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ ജാതി സമവാക്യങ്ങൾക്ക് മുന്നിൽ എല്ലാം വിചാരിച്ചത് പോലെ തന്നെ നടക്കുമെന്നും അവർ കരുതുന്നു.
അംബാലയിൽ നിന്ന് സ്ഥിരമായി ലോക്‌സഭയിലേക്ക് എത്തിക്കൊണ്ടിരുന്ന ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ കേന്ദ്രമന്ത്രി കുമാരി സെൽജ ഇത്തവണ ഇവിടെ മത്സരരംഗത്തില്ല. പകരം രാജ്കുമാർ വാൽമീകിക്കാണ് സീറ്റ്. സെൽജയെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തിരുന്നു.
കുരുക്ഷേത്രത്തിലാകട്ടെ കോൺഗ്രസ് അംഗം നവീൻജിൻഡാൽ തന്നെ വീണ്ടും മത്സരിക്കുന്നു. വ്യവസായിയും കൽക്കരി കുംഭകോണത്തിൽ ആരോപണവിധേയനുമാണ് ജിൻഡാൽ.
ഹിസാറിലാണ് മറ്രൊരു സ്റ്റാർ പോരാട്ടം. ഇവിടെ മുൻ മുഖ്യമന്ത്രി ബജൻലാലിന്റെ മകനും സിറ്റിംഗ് എം.പിയുമായ കുൽദീപ് ബിഷ്‌നോയ് തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. ഹരിയാന ജനഹിത് കോൺഗ്രസ് (ഭജൻ ലാൽ) ന്റെ നേതാവാണ് കുൽദീപ്. ഇവിടെ മുൻ ഉപ പ്രധാനമന്ത്രി ദേവിലാലിന്റെ മകനും മുഖ്യമന്ത്രിയുമായിരുന്ന ഓം പ്രകാശ് ചൗത്താലയുടെ ചെറുമകനായ ദുഷ്യന്ത് ചൗത്താലായാണ് ഐ.എൻ.എൽ.ഡിക്ക് വേണ്ടി മത്സരരംഗത്തുള്ളത്. മുത്തശ്ശനായ ഓം പ്രകാശ് ചൗത്താലയും പിതാവും എം.എൽ.എയുമായ അജയ് ചൗത്താലയും നിലവിൽ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അങ്ങനെയാണ് ദുഷ്യന്ത് മത്സരിക്കാൻ ഇറങ്ങിയിരിക്കുന്നത്.
റോഹ്‌തക്കിൽ സിറ്രിംഗ് എം.പിയും മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ മകനുമായ ദീപീന്ദർ സിംഗ് ഹൂഡയെയാണ് കോൺഗ്രസ് വീണ്ടും രംഗത്തിറക്കിയിട്ടുള്ളത്.
ഗുഡ്‌ഗാവും സ്റ്റാർ മണ്ഡലമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ കോൺഗ്രസിന്റെ സിറ്രിംഗ് എം.പി ഇന്ദർജീത് സിംഗ് റാവു ഇത്തവണ ബി.ജെ.പി ടിക്കറ്റിലാണ് മത്സരിക്കുന്നത്. അതിനാൽ കോൺഗ്രസും ഒരു റാവുവിനെ കണ്ടെത്തി മത്സരിപ്പിക്കുന്നു. ധരംപാൽ റാവു. ആം ആദ്മിയാകട്ടെ അവരുടെ ബുദ്ധികേന്ദ്രമായ യോഗേന്ദ്ര യാദവിനെ തന്നെയാണ് ഇവിടെ രംഗത്തിറക്കിയിട്ടുള്ലത്.
ഒഡീഷ
ആകെ സീറ്ര് - 21
നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത് - (10) (ബാർഗർഹ് , സുന്ദർഗർ (എസ്.ടി), സന്പൽപൂർ, ബോളംഗീർ, കാലഹന്ദി, നബവരംഗ‌്പൂർ (എസ്.ടി), ആസ്‌ക, ബെഹ്‌രംപൂർ, കോരാപൂട്ട്)
ബിജുജനാദൾ നേതാവും മുഖ്യമന്ത്രിയുമായ നവീൻ പട്നായ്‌കിന്റെ ആധിപത്യമാണ് പൊതുവേ സംസ്ഥാനത്ത് കാണുന്നത്. ഭരണവിരുദ്ധ വികാരമില്ലാത്തതും അദ്ദേഹത്തിന് തുണയാണ്. ബി.ജെ.പിക്ക് കാര്യമായ നേട്ടം ഈ മേഖലയിൽ അവകാശപ്പെടാനില്ല. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന പത്ത് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം വീതം നിലവിൽ കോൺഗ്രസിന്റെയും ബിജു ജനതാദളിന്റെയും കൈയിലാണ്. കോൺഗ്രസിന്റെ നിലവിലെ അവസ്ഥ മുതലെടുത്ത് ഇതിൽ കൂടുതൽ സീറ്റുകൾ നേടാനാണ് പട്നായ്‌കിന്റെ ശ്രമം. കൈയില്ലുള്ള സീറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് കോൺഗ്രസും. സംസ്ഥാനത്തെ 21 സീറ്റുകളിൽ ഭൂരിഭാഗം നേടുകയാണ് നവീൻ പട്‌നായികിന്റെ ശ്രമം. എങ്കിൽ മാത്രമേ നിലവിൽ മൂന്നാം മുന്നണിയുടെ ഭാഗമായ അദ്ദേഹത്തിന് മുന്നണിയിൽ വിലപേശാനാവുകയുള്ളു.
ഉത്തർപ്രദേശ്
ആകെ സീറ്റ് -80
തിരഞ്ഞെടുപ്പ് നടക്കുന്നത് -10 - (സഹാരൻപൂർ, കൈരാന, മുസാഫർപൂർ, ബിജ്‌നോർ, മീററ്റ്, ബാഗ്പുട്ട്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷർ (എസ്.സി), അലിഗഡ്)
രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ല സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ പത്ത് മണ്ഡലങ്ങളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് സീറ്റിൽ നിലവിൽ ബി.എസ്.പി (അഞ്ച്), ബി.ജെ.പി (2), ആർ.എൽ.ഡി (രണ്ട്), എസ്.പി (അഞ്ച്) എന്നിങ്ങനെയാണ് നില. എല്ലാ കക്ഷികളും ഒറ്റയ്‌ക്ക് ഒറ്റയ്‌ക്കാണ് മത്സരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കലാപനഗരികളായ മീററ്റ്, മുസാഫർനഗർ ഉൾപ്പെടുന്നു. മീററ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസ് നടി നഗ്മയെയാണ് രംഗത്തിറക്കിയിട്ടുള്ലത്. ബിജ്‌നോറിൽ നടി ജയപ്രദയാണ് രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
ഡൽഹിയോട് ചേർന്ന് കിടക്കുന് ഗാസിയാബാദ് മണ്ഡലത്തിലും സ്റ്റാർ പോരാട്ടമാണ് നടക്കുന്നത്. ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ബി.ജെ.പി ഇത്തവണ മുൻ കരസേന മേധാവി ജനറൽ വി.കെ. സിംഗിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കോൺഗ്രസിന് വേണ്ടി ബോളിവുഡ് താരം രാജ് ബബ്ബറും ആം ആദ്മിക്ക് വേണ്ടി ഷാസിയ ഇൽമിയും സജീവമായുണ്ട്.
മോഡിയെ തുണ്ടം തുണ്ടമായി വെട്ടിനുറക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് മത്സരിക്കുന്ന മണ്ഡലമായ സഹാറൻപൂരാണ് ശ്രദ്ധേയമായ മറ്റൊരു മണ്ഡലം. നിലവിൽ സിറ്രിംഗ് എം.പിയായ ജഗ്ദീഷ് സിംഗ് റാണയെ തന്നെയാണ് ബി.എസ്.പി വീണ്ടും രംഗത്തിറക്കിയിട്ടുള്ളത്. യോഗേഷ് ദാഹിയയിലൂടെ ഏത് വിധേനയും മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
ഡൽഹി
ആകെ സീറ്റ് - ഏഴ്
തിരഞ്ഞെടുപ്പ് നടക്കുന്നത് ഏഴ് - (ചാന്ദ്നി ചൗക്ക്, വടക്ക് കിഴക്കൻ ഡൽഹി, കഴിക്കൻഡൽഹി, ന്യൂഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി (പട്ടിക ജാതി), സൗത്ത് ഡൽഹി, പടിഞ്ഞാറൻ ഡൽഹി)
രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളും നിലവിൽ കോൺഗ്രസിന്റെ കൈയിലാണ്. സിറ്രിംഗ് എം.പിമാരെ തന്നെയാണ് കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ലത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് ചരിത്രം സൃഷ്ടിച്ച ആം ആദ്മി പാർട്ടിയാണ് ഇവിടെ പ്രധാന ചർച്ചാ വിഷയം. എന്നാൽ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്കും കാര്യമായ വോട്ടുള്ള മണ്ഡലങ്ങളാണ് എല്ലാം.
ന്യൂഡൽഹിയിൽ മണ്ഡലത്തിൽ കോൺഗ്രസിന് മത്സരിക്കുന്ന അജയ് മാക്കൻ മുൻ കേന്ദ്രമന്ത്രിയും എ.ഐ.സി.സി.യുടെ മാദ്ധ്യമവിഭാഗം തലവനുമാണ്. അദ്ദേഹത്തിനെതിരെ ആം ആദ്മി പാർട്ടി മാദ്ധ്യമപ്രവർത്തകനായ അശിഷ് ഖേതനെ രംഗത്തിറക്കിയപ്പോൾ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത് ദേശീയ വക്താവായ മീനാക്ഷി ലേഖിയാണ്. തീപ്പാറുന്ന പോരാട്ടമാണ് മണ്ഡലത്തിലുള്ളത്.
ചാന്ദ‌്നി ചൗക്കിൽ കേന്ദ്രമന്ത്രി കപിൽ സിബലിനെതിരെ ബി.ജെ.പിക്ക് വേണ്ടി ഡോ. ഹർഷ വർദ്ധനും ആം ആദമിക്ക് വേണ്ടി ആശുതോഷും രംഗത്തുണ്ട്.
കിഴക്കൻ ഡൽഹിയിൽ കേരള ഗവർണറായ ഷീലാ ദീക്ഷിന്റെ മകനും സിറ്റിംഗ് എം.പിയായ സന്ദീപ് ദീക്ഷിതിന് വെല്ലുവിളിയായി മഹാത്മാ ഗാന്ധിയുടെ ചെറുമകൻ രാജ്മോഹൻഗാന്ധിയാണ് രംഗത്തുള്ലത്.
വടക്ക് പടിഞ്ഞാറൻഡൽഹിയിൽ കേന്ദ്രമന്ത്രി കൃഷ്ണ തീരാത്തിനെതിരെ ആം ആദ്മി രംഗത്തിറക്കിയിട്ടുള്ലത് അവരുടെ സ്റ്റാറായ മുൻ മന്ത്രി രാഖി ബിർളയെയാണ്.
ചണ്ഡീഗഡ് (1) - സ്റ്റാർ മണ്ഡലമാണ് ചണ്ഡീഗഡ്. ഇവിടെ മുൻ റെയിൽവേമന്ത്രിയായിരുന്ന പവൻകുമാർ ബൻസാലിന്റെ പാളം തെറ്റിക്കാൻ താരരാണികളാണ് എതിർ പക്ഷത്ത് നിലയിറപ്പിച്ചിട്ടുള്ലത്. മരുമകൻ കോഴ കേസിൽ കുടങ്ങിയപ്പോഴാണ് ബൻസാലിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. സി.ബി.ഐ തത്കാലം കുറ്റപത്രത്തിൽ പേര് ചേർക്കാതെ വിട്ടതോടെയാണ് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തി സീറ്റ് സന്പാദിക്കാൻ ബൻസാലിന് കഴിഞ്ഞത്. എന്നാൽ എതിർപക്ഷത്ത് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത് നടൻ അനുപം ഖേറിന്റെ ഭാര്യയും നടിയുമായ കിരൺ ഖേറാണ്. ആം ആദ്മി പാർട്ടിക്കും ഇവിടെ താരത്തിളക്കമുണ്ട്. ബോളിവുഡ് നടിയായ ഗുൽ പനാഗാണ് അവരുടെ സ്ഥാനാർത്ഥി. രണ്ട് താരറാണികൾക്കും മുന്നിൽ മൻമോഹൻസിംഗിന്റെ ഏറ്റവും വിശ്വസ്തനായ ബൻസാലിന്റെ പാളം തെറ്രുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ട കാഴ്ച.
ആൻഡമാൻ നിക്കോബാർ ഐലൻഡ് (1)
എട്ടു തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് നേതാവ് മനോരഞ്ജൻ ഭക്തയെ ഇത്തവണ കോൺഗ്രസ് മാറ്റിനിറുത്തി. ബി.ജെ.പിയാകട്ടെ സിറ്റിംഗ് എം.പിയായ ബിഷ്‌ണു പാഡ റായിയെ തന്നെയാണ് വീണ്ടും മത്സരിക്കുന്നത്.
ലക്ഷദ്വീപ് (1) - 1967 ൽ മണ്ഡലം രൂപീകൃതമായത് മുതൽ അവിടെ നിന്ന് തുടർച്ചയായി പത്ത് തവണ വിജയിച്ച മുൻ കേന്ദ്ര മന്ത്രി പി.എം.സയിദ്ദിലൂടെയാണ് ലക്ഷ്വദ്വീപ് എന്നും അറിയപ്പെട്ടിരുന്നത്. 2004ലെ തിരഞ്ഞെടുപ്പിൽ പി.എം.സയീദ് ഐക്യ ജനതാദൾ സ്ഥാനാർത്ഥിയായിരുന്ന ഡോ. പൂക്കുഞ്ഞ് കോയയുടെ പരാജയപ്പെട്ടുകയും 2007ൽ മരണപ്പെടുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സയിദിന്റെ മകൻ 26 വയസ് മാത്രമുണ്ടായിരുന്ന ഹംദുള്ളയെ നിറുത്തി കോൺഗ്രസ് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായി. ഇത്തവണയും കോൺഗ്രസ് ഹംദുള്ളയെ തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്.
No comments:
Post a Comment