Powered By Blogger

Friday, April 25, 2014

ഇനി പ്രജാഭരണം






രാജകുടുംബത്തെ പൂർണമായും മാറ്റി
 വിനോദ് റായ് വരവു ചെലവ് കണക്കുകൾ പരിശോധിക്കും
 ജില്ലാ ജഡ്ജി അദ്ധ്യക്ഷൻ
 കെ.എൻ. സതീഷ് എക്‌സിക്യൂട്ടീവ് ഓഫീസർ

ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവിതാകൂർ രാജകുടുംബത്തിൽ നിന്ന് പൂർണമായി മാറ്റികൊണ്ട് പുതിയ ഭരണസമിതിക്ക് സുപ്രീം കോടതി രൂപം നൽകി. തിരുവനനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ സ്വതന്ത്ര അധികാരങ്ങളുള്ള ഭരണസമിതിക്കാണ് സുപ്രീം കോടതി രൂപം നൽകിയത്. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവും ജസ്റ്റിസ് ആർ.എം.ലോധ അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇന്നലെ പുറപ്പെടുവിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യുറി ഗോപാൽ സുബ്രഹ്മണ്യം സമർപ്പിച്ച 575 പേജുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായി ശരിവച്ച കോടതി അതിലെ നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. രാജകുടുംബവും സംസ്ഥാന സർക്കാരും ശുപാർശ ചെയ്ത പേരുകൾ തള്ളികൊണ്ടാണ് കോടതി സമിതിക്ക് രൂപം നൽകിയത്.

ജില്ലാ ജഡ്‌ജി അന്യമതക്കാരനാണെങ്കിൽ ഹിന്ദുവായ ജില്ലയിലെ അടുത്ത മുതിർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥനായിരിക്കും സമിതിയുടെ അദ്ധ്യക്ഷൻ. ക്ഷേത്രത്തിലെ മൂന്ന് തന്ത്രിമാരിൽ ഒരാൾ, ക്ഷേത്രത്തിന്റെ മുഖ്യനന്പിയും എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും. മറ്റ് രണ്ട് അംഗങ്ങളെ അദ്ധ്യക്ഷന് നിയോഗിക്കാം. അതിൽ ഒരാളെ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം കൂടി പരിഗണിച്ചുകൊണ്ട് വേണം തീരുമാനിക്കാനെന്നും ഉത്തരവുണ്ട്.

ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകളും കണക്കുകളും പരിശോധിച്ച് തിട്ടപ്പെടുത്തി പ്രത്യേക ഓഡിറ്റ് നടത്താൻ മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനലറായിരുന്ന (സി.എ.ജി) വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി. ഇതിന് ആവശ്യമുള്ള സഹായികളെ വിനോദ് റായ്‌ക്ക് നിയോഗിക്കാം. ക്ഷേത്രത്തിലെ ആഭ്യന്തര ഓഡിറ്റും അദ്ദേഹം നടത്തും. കഴിഞ്ഞ 25 വർഷത്തെ വരവു ചെലവു കണക്കുകൾ അദ്ദേഹം പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ക്ഷേത്രത്തിന് 17 ബാങ്കുകളിലായി 34 അക്കൗണ്ടുകളുള്ളതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ഒരേ ബാങ്കുകളിൽ ഒന്നിലധികം അക്കൗണ്ടുകളുണ്ട്. പത്തുവർഷമായി ആദായ നികുതി റിട്ടേൺസ് നൽകിയിട്ടില്ലെന്നും കണക്കു സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അതിനാൽ സാമ്പത്തിക സുതാര്യതയ്‌ക്കായി മുൻ സി.എ.ജിയെ ഓഡിറ്റിംഗ് ഏൽപ്പിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.

ആറ് നിലവറകളുടെയും രണ്ട് മുതൽപ്പാടി മുറികളുടെയും താക്കോലുകൾ അടിയന്തരമായി പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.

ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസറായി ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ കമ്മിഷണറായ കെ.എൻ. സതീഷ് ഐ.എ.എസിനെ നിയമിക്കണമെന്നും ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
നിലവിലുള്ള എക്‌‌സിക്യൂട്ടീവ് ഓഫീസറായ ഭുവനചന്ദ്രൻനായരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയശേഖരൻ നായരും രണ്ട് മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

നിലവിലെ ക്ഷേത്ര ട്രസ്റ്റിയായി (രാജാവ്) മൂലം തിരുന്നാളിന് തുടരാമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഭരണസമിതിയുടെയും എക്സിക്യൂട്ടീവ് ഓഫീസറുടെയും പ്രവർത്തനങ്ങളിൽ ഇടപ്പെടാൻ ട്രസ്റ്റിക്ക് അധികാരമുണ്ടാവില്ല. ഭരണസമിതിയുടെ പ്രവർത്തനവും തീരുമാനങ്ങളും കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് തങ്ങളെ ഉത്തരവാദികളാക്കരുതെന്ന രാജകുടുംബത്തിന്റെ അപേക്ഷയും കോടതി അംഗീകരിച്ചു.

സുപ്രധാന തീരുമാനങ്ങളിൽ ട്രസ്റ്റിയുടെ അഭിപ്രായങ്ങൾ വേണമെങ്കിൽ സമിതിക്ക് പരിഗണിക്കാം. ട്രസ്റ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കുന്ന കാര്യങ്ങളിൽ ട്രസ്റ്റിക്കും ഉത്തരവാദിത്വമുണ്ടാകും. എന്തൊക്കെ വിഷയങ്ങളിൽ ട്രസ്റ്റിയുടെ അഭിപ്രായം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഭരണസമിതിയ്‌ക്കായിരിക്കും.

ക്ഷേത്ര ഭരണം സർക്കാരിന് കൈമാറിയ ഹൈക്കോടതി ഉത്തരവിനെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീലിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ പുതിയ ഭരണസമിതിയ്‌ക്കാണ് ക്ഷേത്രത്തിന്റെ പൂർണാധികാരം. ഭരണസമിതിയിൽ സ്വന്തം പ്രതിനിധിയെ ഉൾപ്പെടുത്താൻ വേണ്ടി രാജകുടുംബത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ പല ശ്രമങ്ങളും നടത്തിയെങ്കിലും കോടതി ആ ആവശ്യം പാടെ തള്ളിക്കളഞ്ഞു.

അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയ പ്രധാനവിഷയങ്ങളിൽ അടിയന്തര നടപടിയെടുക്കാനും പുതിയ ഭരണസമിതിയോട് ബെഞ്ച് ആവശ്യപ്പെട്ടു. ആ നിർദ്ദേശങ്ങൾ:
ക്ഷേത്ര സ്വത്തുക്കളൊന്നും അന്യാധീനപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തണം. അതിനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു. കേസിൽ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ക്ഷേത്രത്തിന്റെ സ്വത്തുവകകളിൽ യാതൊരു ക്രയവിക്രയവും പാടില്ലെന്ന് നിർദ്ദേശമുണ്ട്.
 കാണിക്കയായി ലഭിക്കുന്ന പണം അഴ്ചയിലൊരിക്കൽ ഭരണ സമിതി അദ്ധ്യക്ഷന്റെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ മേൽനോട്ടത്തിൽ എണ്ണി തിട്ടപ്പെടുത്തണം. ഇത് കഴിയുമെങ്കിൽ ശനിയാഴ്ചകളിൽ നിർവഹിക്കാം. പണം നിക്ഷേപിക്കുന്ന ബാങ്കിന്റെ പ്രതിനിധിക്കും ഈ ഘട്ടത്തിൽ സന്നിഹിതനാകാം. നിലവിൽ ഇത് 45 ദിവസം കൂടുന്പോഴാണ് നിർവഹിച്ചുവന്നത്.
 സി.സി.ടി.വി കാമറകളും മറ്റും സ്ഥാപിക്കുകയും നിലവറകൾ ശക്തിപ്പെടുത്തുകയും ചെയ്ത് നിധി സംരക്ഷിക്കണം. കാണിക്കമുറിയിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം
 കല്ലറകളുടെ മുകളിലൂടെ കടന്നുപോകുന്ന ഇടനാഴികളും പരിസരവും ശുചീകരിക്കണം.
 ക്ഷേത്ര സംരക്ഷണത്തിനായി നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.
 പത്മതീർത്ഥം, മിത്രാനന്ദ കുളം എന്നിവയുടെ ശുചീകരണം ഒരു അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തി വൃത്തിയാക്കണം.ചെലവ് സർക്കാർ വഹിക്കണം.


കേരളത്തിന്റെ പട്ടിക തള്ളി

ന്യൂഡൽഹി: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ഇന്നലെ കോടതി മറിയിൽ വാദപ്രതിവാദങ്ങളെല്ലാം ക്ഷേത്രം ഭരണസമിതിയുടെ പേരിലായിരുന്നു.

ഭരണസമിതി അംഗമായി അമിക്കസ് ക്യൂറി ശുപാർശ ചെയ്ത മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സച്ചിദാനന്ദനെതിരെ വിജിലൻസ് കേസുണ്ടെന്ന് മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ തൽസ്ഥാനത്തേക്ക് വരാൻ താത്പര്യമില്ലെന്ന് സച്ചിദാനന്ദൻ അറിയിച്ചതായി അമിക്കസ് ക്യൂറിയും തിരിച്ചടിച്ചു.

തുടർന്ന് എല്ലാവർക്കും വിശ്വാസമുള്ള ആളെ നിയമിക്കണമെന്നായിരുന്നു കോടതിയുടെ അഭിപ്രായം.
തുടർന്ന് രാജകുടുംബം ചില പേരുകൾ മുന്നോട്ടുവച്ചു. ആ വ്യക്തികളെ കുറിച്ച് സുപ്രീം കോടതിയിലെ ജഡ്ജിയായ കെ.എസ്. രാധാകൃഷ്‌ണനോട് ചോദിച്ചാൽ അറിയാൻ കഴിയുമെന്നും കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തുള്ള വിരമിച്ച ഏതെങ്കിലും ഹൈക്കോടതി ജഡ്ജിയെയോ സുപ്രീംകോടതിയുടെ മുൻ ജഡ്ജിയെയോ പരിഗണിക്കാമെന്നും രാജകുടുംബം വ്യക്തമാക്കി. ജസ്റ്റിസ് പരിപൂർണന്റെ പേരും അവർ ശുപാർശ ചെയ്തു.

ഭരണസമിതിയിൽ ഉൾപ്പെടുത്തേണ്ട പേരുകളുമായാണ് കേരളവും കോടതിയിലെത്തിയത്. എന്നാൽ ഇത് കോടതി തള്ളി. അഡീഷണൽ ചീഫ് സെക്രട്ടറിയായ നിവേദിത പി.ഹരൻ. എ.ഡി.ജി.പി എ. ഹേമചേന്ദ്രൻ, ദേവസ്വം സെക്രട്ടറി ജ്യോതിലാൽ എന്നിവരടങ്ങുന്ന പട്ടികയാണ് കേരളം കൊണ്ടുവന്നത്. നിയമപ്രകാരം മൂന്ന് പേരുടെ സമിതിയാണ് രൂപീകരിക്കാനാവുകയെന്നും കേരളത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.വി. വിശ്വനാഥൻ കോടതിയെ അറിയിച്ചു. എന്നാൽ ഇത് പ്രത്യേക കേസാണെന്ന് ബെഞ്ച് വ്യക്തമാക്കി.

ഒടുവിൽ ബെഞ്ചാണ് ജില്ലാ ജഡ്ജിയുടെ പേര് മുന്നോട്ടുവച്ചത്. ജില്ലാ ജഡ്ജിയെ ഹൈക്കോടതി മുഖേന നിയന്ത്രിക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.

എക്‌സിക്യൂട്ടീവ് ഓഫീസറായി കെ.എൻ. സതീഷിന്റെ പേര് ശുപാർശ ചെയ്തത് അമിക്കസ് കൂറിയായിരുന്നു. ഇതിനെ കേരളവും പിന്നീട് പിന്താങ്ങുകയായിരുന്നു.

ട്രസ്റ്റിയെ ഒഴിവാക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു.

തുടർന്ന് നിലവറകളുടെ താക്കോൾ ജില്ലാ ജഡ്ജിയെ ഏൽപ്പിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് രാജകുടുംബത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാൽ അറിയിച്ചു.

അമിക്കസ് ക്യൂറി റിപ്പോർട്ട് പുതിയ ഭരണസമിതിക്കും ബന്ധപ്പെട്ടവർക്കും നൽകാനും കോടതി നിർദ്ദേശിച്ചു.

കേസ് പരിഗണിച്ചപ്പോൾ തന്നെ രാജകുടുംബം സമർപ്പിച്ച സത്യവാങ്മൂലത്തെ അമിക്കസ് ക്യൂറി ശക്തമായി എതിർത്തു. സ്വകാര്യ ക്ഷേത്രമാണെന്നു കരുതിയാണ് ഇത്രയും കാലം പ്രവർത്തിച്ചതെന്നായിരുന്നു സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ക്ഷേത്രം പൊതുസ്വത്താണെന്ന് ഹൈക്കോടതി വിധിയോടെയാണ് മനസിലായത്. ഇതുകൂടി പരിഗണിച്ചുകൊണ്ട് കേസ് തീർപ്പാക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു. എന്നാൽ ഇത് ശരിയല്ലെന്ന് അമിക്കസ് ക്യൂറി വ്യക്തിമാക്കി. 


ന്യൂഡൽഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിലവിലെ എക്‌സിക്യൂട്ടീവ് ഓഫീസർ പൂർണ്ണ പരാജയമായിരുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിലവിലുള്ള എക്‌സിക്യൂട്ടീവ് ഓഫീസറെ മാറ്റരുതെന്ന് രാജകുടുംബത്തിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാൽ ആവർത്തിച്ച് വാദിച്ചപ്പോഴാണ് ബെഞ്ചിലെ അംഗമായ എ.കെ. പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻപ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന ഹരികുമാറിനെ മാറ്റി നിലവിൽ ഇ.ഒയായ ഭുവനചന്ദ്രൻ നായർ എത്തിയിട്ട് അധികമായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നിട്ടും പ്രശ്നങ്ങൾ തുടരുകയാണല്ലോയെന്ന് ജസ്റ്റിസ് ചോദിച്ചു. ഇല്ലെന്ന് വേണുഗോപാൽ മറുപടി നൽകിയതോടെ നിലവിലെ ഭരണസംവിധാനവും എക്‌സിക്യൂട്ടീവ് ഓഫീസറും പൂർണ പരാജയമായിരുന്നുവെന്ന് ജസ്റ്റിസ് പട്നായിക് തുറന്നിടിച്ച് വിമർശിച്ചത്. അതുകൊണ്ട് നിലവിലുള്ളവർ മാറി നിൽക്കുക തന്നെ വേണം. തീരുമാനങ്ങളെടുക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ബെഞ്ച് ഓർമ്മിച്ചു.

തുടർന്ന് പുതിയ എക‌്സിക്യൂട്ടീവ് ഓഫീസറുമായി ബന്ധപ്പെട്ട് ഏതെങ്കിലും പരാതിയുണ്ടെങ്കിൽ ആറ് മാസത്തിനകം കോടതിയെ രാജകടുംബത്തിന് സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

No comments:

Post a Comment