Powered By Blogger

Monday, May 12, 2014

Telengana to Polls

Appeared on 30th April 2014

ഹൈദരാബാദ്: വിഭജനാനുകൂലികളെയും വിഭജനവിരോധികളെയും തരം തിരിച്ച് വികസനം മനസിൽ കണ്ട് തെലുങ്കാനയിലെ ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകും. അഴിമതിയും വിലക്കയറ്റവുമൊക്കെ മാറ്റിനിറുത്തി സംസ്ഥാന വിഭജനത്തിന്റെ പിതൃത്വം ഏറ്റെടുത്താണ് രാഷ്ട്രീയ പാർട്ടികളും പ്രചരണരംഗം കൊഴുപ്പിച്ചത്. അതിനൊപ്പം ഇതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിഞ്ഞു. സംസ്ഥാന രൂപീകരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കെ. ചന്ദ്രശേഖറ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആർ.എസും വിഭജനം യാഥാർത്ഥ്യമാക്കിയ കോൺഗ്രസും തമ്മിലുള്ള പോരാട്ടമാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. ഒപ്പം ടി.ഡി.പി ബി.ജെ.പി കൂട്ടുക്കെട്ട് ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിന് വേദിയൊരുക്കുന്നുമുണ്ട്. തെലുങ്കാനയിലെ 117 നിയമസഭാ സീറ്റിലേക്കും 17 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ടി.ആർ.എസ് ഒറ്റയ്‌ക്ക് മത്സരിക്കുന്പോൾ, കോൺഗ്രസുമായി സി.പി.ഐയും കൂടി സഖ്യത്തിലാണ് ജനവിധി തേടുന്നത്. സംസ്ഥാന രൂപീകരണത്തിന് ലോക്‌സഭയിൽ പിന്തുണ നൽകിയ ബി.ജെ.പിയെ കൂട്ടുപിടിച്ചാണ് ടി.ഡി.പിയുമായി ചന്ദ്രബാബു നായിഡു തെലുങ്കാനയിൽ ഇറങ്ങുന്നത്. വിഭജനത്തെ പൂർണമായി എതിർക്കാത്തതാണ് നായിഡുവിന് നൽകുന്ന ചെറിയ കരുത്ത്. സംസ്ഥാനം വിഭജിക്കുന്പോൾ ഒരു വീട്ടിലെ സ്വത്ത് ഭാഗിക്കുന്പോൾ ചെയ്യുന്ന മര്യാദ പാലിക്കണമെന്നായിരുന്നു നായിഡുവിന്റെ നിലപാട്. സംസ്ഥാന വിഭജനത്തെ പൂർണമായി എതിർത്ത വൈ.എസ്.ആർ കോൺഗ്രസും സി.പി.എമ്മും ഒറ്റയ്‌ക്കാണ് ജനവിധി തേടുന്നത്. ഹൈദരാബാദിൽ ഹാട്രിക് വിജയം പ്രതീക്ഷിച്ച് ഇറങ്ങുന്ന എ.ഐ.എം.ഐ.എമ്മിന്റെ അസാദുദ്ദീൻ ഖൊയെസിയും ഒറ്റയ്‌ക്കാണ് മത്സരരംഗത്തുള്ളത്.

മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ 42 സീറ്റിൽ 33 ഉം നേടിയ കോൺഗ്രസ് തെലുങ്കാന മേഖലയിലും മികച്ച വിജയമാണ് നേടിയത്. 17ൽ 12 സീറ്റും കോൺഗ്രസിന്റെ കൈയ്യിലാണ് എത്തിചേർന്നത്. എന്നാൽ റെഡ്ഡിയുടെ മരണവും അതേത്തുടർന്ന് സംസ്ഥാനത്തെ ഭരണമില്ലായ്മയുമാണ് കോൺഗ്രസിനെ വിഭജനവുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചു. അതുവഴി ടി.ആർ.എസുമായി കൂടിച്ചേർന്ന് 17 സീറ്റെങ്കിലും ഉറപ്പിക്കാനാകുമെന്നും കോൺഗ്രസ് കരുതി. എന്നാൽ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വച്ച് ടി.ആർ.എസ് നിലപാടുകൾ കടുപ്പിച്ചു. അതോടെ ഒറ്റയ്‌ക്ക് മത്സരിക്കാൻ കോൺഗ്രസും തീരുമാനിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഭരണം ഉറപ്പിക്കാനാകുമെന്ന് ടി.ആർ.എസും കോൺഗ്രസും ഉറപ്പിച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ തൂക്ക് നിയമസഭയായിരിക്കുമെന്നാണ് അഭിപ്രായ സർവേ ഫലങ്ങൾ പറയുന്നത്.

 ഇപ്പോ ഞാൻ, പിന്നെ ദളിത് മുഖ്യമന്ത്രി
തെലുങ്കാന സംസ്ഥാനം രൂപീകരിച്ചാൽ ആദ്യത്തെ മുഖ്യമന്ത്രി ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായിരിക്കുമെന്ന് കെ. ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനം യാഥാർത്ഥ്യമായതോടെ റാവു നിലപാട് മാറ്റി. മുന്നോക്ക വിഭാഗത്തിൽപ്പെട്ട വേലമ സമുദായാംഗമായ താൻ മുഖ്യമന്ത്രിയായാൽ എന്താണ് തെറ്റെന്നാണ് റാവു ചോദിക്കുന്നത്. എന്തുകൊണ്ട് കോൺഗ്രസും നായിഡുവും ഒരു ദളിതന്റെ പേര് മുന്നോട്ട് വയ്‌ക്കന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി പദം അടുത്തുവന്നതോടെ റാവു നിലപാട് മാറ്റിയെങ്കിലും, തെലുങ്കാനയിൽ അദ്ദേഹം തന്നെയാണ് താരം. ടി.ആർ.എസ് ആദ്യ സർക്കാർ രൂപീകരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അദ്ദേഹം. ഗജ്‌വാൾ അസംബ്ളി മണ്ഡലത്തിനൊപ്പം മേഡക്ക് ലോക്‌സഭാ മണ്ഡലത്തിലും റാവു മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ കെ. ടി. രാമറാവു സിർസ്സില്ല അസംബ്ളി മണ്ഡലത്തിലും മകൾ കെ. കവിത നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലും ജനവിധി തേടുന്നു. ചന്ദ്രശേഖര റാവു അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സിദ്ദിപ്പെട്ട് അസംബ്ളി മണ്ഡലത്തിലാണ് അനന്തരവനും പാർട്ടിയിലെ പ്രധാന സംഘാടകനുമായ ടി. ഹരീഷ് റാവു മത്സരിക്കുന്നത്.

 വിജയശാന്തിയിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസ്

നടി വിജയശാന്തിയിൽ വിശ്വാസമർപ്പിച്ചാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മേഡക്കിലെ സിറ്റിംഗ് എം.പിയായ വിജയശാന്തി ഒരു സുപ്രഭാതം കൊണ്ട് ടി.ആർ.എസ് വിട്ട് കോൺഗ്രസിലേക്ക് പോയത് ചന്ദ്രശേഖര റാവുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. മേഡക്ക് നിയമസഭാ മണ്ഡലത്തിൽ ജനവിധി തേടുന്ന വിജയശാന്തിയ തോൽപ്പിക്കാൻ അതുകൊണ്ട് തന്നെ ടി.ആർ.എസ് പ്രവർത്തകർ കച്ചക്കെട്ടി ഇറങ്ങിയിട്ടുണ്ട്. സംസ്ഥാന രൂപീകരണം യാഥാർത്ഥ്യമാക്കി എന്നതാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന വിഷയം.

അതു വോട്ടുകളാക്കാനുള്ള ശ്രമത്തിന്റെ ഫലമായി തന്നെയാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹൂൽ ഗാന്ധിയും തെലുങ്കാനയിൽ നാല് റാലികളിൽ വീതം പങ്കെടുത്തത്.

കേന്ദ്രമന്ത്രി ജയ്‌പാൽ റെഡ്ഡി മെഹ്ബൂബ്നഗർ മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നുണ്ട്. പാർട്ടി ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രി കസേര ഉറ്റുനോക്കുന്ന മുൻ ഉപമുഖ്യമന്ത്രിയും പ്രചരണ വിഭാഗം തലവനുമായ ദാമോദർ രാജ നരസിംഹ അന്ധോൾ നിയമസഭാ മണ്ഡലത്തിൽ ജനവിധി തേടുന്നു. നടൻ ബാബുമോഹനാണ് ഇവിടെ ടി.ആർ.എസ്. സ്ഥാനാ‌ർത്ഥി. മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന മറ്റൊരു നേതാവായ മുൻ മന്ത്രി ഗീതാ റെഡ്ഡി സഹീറാബാദ് മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.

 പ്രതീക്ഷ കൈവിടാതെ സി.പി.ഐ
സംസ്ഥാന വിഭജനത്തിന് വേണ്ടി നിലകൊണ്ടതും കോൺഗ്രസുമായുള്ള സഖ്യവും ഖമ്മം മണ്ഡലത്തിൽ വിജയത്തിന് വഴിയൊരുക്കുമെന്നാണ് സി.പി.ഐ കണക്കുക്കൂട്ടുന്നത്. അതിനാലാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥിയായ കെ. നാരായണയ്‌ക്ക് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാക്കർ റെഡ്ഡി ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിൽ സർവ സമയവും ചെലവഴിച്ചതും. നിയമസഭയിലേക്ക് ഏഴ് പേരാണ് ഇത്തവണ മത്സരിക്കുന്നത്.

 ഞങ്ങൾ ഇല്ലായിരുന്നെങ്കിൽ സംസ്ഥാനമില്ല

തെലുങ്കാന യാഥാർത്ഥ്യമായത് പാർലമെന്റിൽ തങ്ങളുടെ കൂടി പിന്തുണയുള്ളതുകൊണ്ടാണെന്ന് പ്രചരണവുമായാണ് ബി.ജെ.പി തെലുങ്കാനയിൽ പ്രചരണം കൊഴുപ്പിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ നിങ്ങൾ ഓർക്കുന്പോൾ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിനെ മറക്കരുതെന്നു വോട്ടർമാരോട് ബി.ജെ.പി ഓർമ്മിപ്പിക്കുന്നു. കേന്ദ്രത്തിൽ മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരത്തിൽ വരികയെന്നും പുതിയ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വോട്ട് ചെയ്യണമെന്നുമാണ് ബി.ജെ.പി ടി. ഡി.പി സഖ്യത്തിന്റെ വാദം. ചിരഞ്ജീവിയുടെ അനിയൻ പവർ സ്റ്റാർ പവൻ കല്യാണിനെ രംഗത്തിറക്കിയും അവർ പ്രചരണം ശക്തമാക്കിയിട്ടുണ്ട്. സിക്കന്ദരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് മുൻ കേന്ദ്രമന്ത്രികൂടിയായ ബന്ദാറു ദത്താത്രേയ ജനവിധി തേടുന്നത്. സംസ്ഥാന വിഭജനം ഉയർത്തിക്കാണിച്ച് തെലുങ്ക് വികാരമാണ് കോൺഗ്രസ് കാറ്റിൽപ്പറത്തിയെന്നതാണ് പ്രപരണത്തിനായി എത്തിയ മോഡിയുടെ പ്രധാന ആരോപണം.

 ആന്ധ്രയിലെ കേജ്‌രിവാൾ
ആന്ധ്രാപ്രദേശിലെ കേജ്‌രിവാളാണ് നിലവിൽ എം.എൽ.എയായ ലോക് സത്ത പാർട്ടിയുടെ അദ്ധ്യക്ഷനായ ഡോ. ജയ്‌പ്രകാശ് നാരായൺ. 1996ൽ ഐ.എസ്.എസ് പദവി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ ജയ്‌പ്രകാശിന് ആരാധകറേയാണ്. സൂപ്പർ താരം പവൻ കല്യാൺ ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന് പിന്തണ നൽകുന്നുണ്ട്. കേന്ദ്രമന്ത്രി എസ്. സത്യനാരായണ വീണ്ടും ജനവിധി തേടുന്ന ഹൈദരാബാദ് ചേർന്നുകിടക്കുന്ന മൽകാജ്ഗിരി ലോക്‌സഭാ മണ്ഡലത്തിലാണ് ജയ്‌പ്രകാശ് ഇത്തവണ മത്സരിക്കുന്നത്. അദ്ദേഹത്തിന് പാർട്ടി 50 ഓളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുമുണ്ട്.

 പ്രതീക്ഷകൾ ഇല്ലാതെ വൈ.എസ്.ആർ
സംസ്ഥാന വിഭജനത്തിന് തുടക്കം മുതൽക്കെ എതിർത്ത് നിന്നത് കാരണം തെലുങ്കാനയിൽ വലിയ പ്രതീക്ഷകൾ ഒന്നും വൈ.എസ്.ആർ കോൺഗ്രസിന്റെ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കില്ല. അച്ഛൻ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പേരിൽ വോട്ട് കിട്ടിയാൽ അതൊരു മുതൽക്കൂട്ടാകുമെന്ന് മാത്രമാണ് പ്രതീക്ഷ. അതിനാൽ വലിയ പ്രചരണങ്ങൾക്കൊന്നും ജഗൻ തെലുങ്കാനയിൽ മുതിർന്നില്ല. പകരം സഹോദരി ഷർമ്മിളയെയാണ് ഇവിടുത്തെ പ്രചരണത്തിന്റെ ചുമതല ഏൽപ്പിച്ചത്.

 സഖ്യങ്ങൾ ഇങ്ങനെ
 ടി.ആർ.എസ് : എല്ലാ മണ്ഡലങ്ങളിലും ഒറ്റയ്‌ക്ക് ജനവിധി തേടുന്നു.
 കോൺ-സി.പി.ഐ: കോൺ 16 (ലോക്‌സഭാ) 112 അസംബ്ളി, സി.പി.ഐ (1 (ലോക്‌സഭാ) ഏഴ് അസംബ്ളി)
 ടി.ഡി.പി- ബി.ജെ.പി സഖ്യം: ടി.ഡി.പി (9 ലോക്‌സഭ, 72 അസംബ്ളി) ബി.ജെ.പി (എട്ട് ലോക്‌സഭാ, 47 അസംബ്ളി)
 വൈ.എസ്.ആ‍ർ കോൺഗ്രസ് : 13 ലോക്‌സഭാ, 79 അസംബ്ളി സീറ്റുകളിൽ മത്സരിക്കുന്നു.
 സി.പി.എം, എ.ഐ.എം.ഐ.എം എന്നീ കക്ഷികൾ ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്നു.

അൽപ്പം ചരിത്രം
നൈസാം രാജവംശത്തിന്റെ കീഴിലായിരുന്ന തെലുങ്കാന എന്ന ഹൈദരാബാദ് സംസ്ഥാനം1948ലാണ് ഇന്ത്യൻ യൂണിയനിൽ ലയിച്ചത്. തുടർന്ന് 1952ലാണ് ഹൈദരാബാദ് സംസ്ഥാനത്ത് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നു. ഐക്യ ആന്ധ്രയ്‌ക്കായി 1952 ഡിസംബർ 16ന്, 53ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ പൊട്ടി ശ്രീരാമുലു രക്തസാക്ഷിത്വം വഹിച്ചതോടെയാണ് ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപീകരിക്കാൻ തീരുമാനമായത്. 1953 ഒക്‌ടോബർ 1ന് ആന്ധ്രാ സംസ്ഥാനം രൂപം കൊണ്ടു. ആന്ധ്രാ സംസ്ഥാനത്തിൽ ലയിക്കുന്നതിനോട് തെലുങ്കാന പ്രദേശ വാസികൾക്ക് അന്നേ എതിർപ്പുണ്ടായിരുന്നു. അതിനെ അവഗണിച്ചകൊണ്ട് ഭാഷാ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിന് ആന്ധ്രാപ്രദേശ് രൂപം കൊണ്ടു.
1969ലാണ് ആദ്യ തെലുങ്കാന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അതിനെ നേരിടാൻ 1972ൽ സീമാന്ധ്രക്കാർ ജെയ് ആന്ധ്രാ മൂവ്മെന്റ് തുടങ്ങി. 1984ൽ എൻ. ടി. രാമറാവു മുഖ്യമന്ത്രിയായതോടെ തെലുങ്കാനയിൽ നിന്നുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്തു. അതോടെ എല്ലാ കെട്ടടങ്ങി. 1999 കോൺഗ്രസ് സംസ്ഥാനം വിഭജനം ആവശ്യപ്പെട്ടു. എന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അത് നിരസിച്ചു. അധികം താമസിയാതെ തെലുങ്കാന രാഷ്ട്ര സമിതി രൂപീകരിച്ചുകൊണ്ട് കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി. 2009ൽ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ അനിശ്ചിതക്കാല നിരാഹാരം തുടങ്ങി. തുടർന്ന് കേന്ദ്രം സംസ്ഥാനം വിഭജനം പ്രഖ്യാപിച്ചു. എന്നാൽ ദിവസങ്ങൾക്കകം കേന്ദ്രം തീരുമാനം മരവിപ്പിച്ചതോടെ വീണ്ടും ജനം തെരുവിലിറങ്ങി. 2010 ഫെബ്രുവരിയിൽ ജസ്റ്റിസ് ശ്രീകൃഷ്‌ണയെ സംസ്ഥാനം വിഭജനം പഠിക്കാൻ നിയോഗിച്ചു. ഒടുവിൽ ഈ വർഷം ഫെബ്രുവരിയിൽ ലോക്‌സഭയും രാജ്യസഭയും തെലുങ്കാന സംസ്ഥാന രൂപീകരണ ബില്ലിന് അംഗീകാരം നൽകി. മാർച്ച് ഒന്നിന് രാഷ്ട്രപതിയും ബില്ലിൽ ഒപ്പു വച്ചു. ജൂൺ 2നാണ് ഔദ്യോഗികമായി സംസ്ഥാനം നിലവിൽ വരിക.

No comments:

Post a Comment