Powered By Blogger

Thursday, December 4, 2014

കരിപുരണ്ട കൽക്കരി രാഷ്ട്രീയം

Appeared on 2nd Dec 2014


ധൻബാദ്: ജനങ്ങൾക്കുമേൽ സ്വകാര്യ കമ്പനികളും സർക്കാരും കാലാകാലങ്ങളായി നടത്തിവരുന്ന അധിനിവേശമാണ് ധാതുസമ്പുഷ്ടതയ്‌ക്ക് പിന്നിൽ ജാർകണ്ഡിലെ ജനങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നത്. ഇന്ന് താമസിക്കുന്നയിടത്ത് നിന്ന് നാളെ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ഭീതിയോടെ കഴിയുന്നവർ. സ്വന്തം ഭൂമിയിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർ. ഹെക്‌ടർ കണക്കിന് കൽക്കരിപ്പാടങ്ങൾ. എവിടെ നോക്കിയാലും കൽക്കരി ഖനനം. ഖനനം കഴിഞ്ഞ് ഉപേക്ഷിച്ചുപോയ ഹെക്‌ടർ കണക്കിന് ഗർത്ഥങ്ങൾ. ഇതിനിടയിൽ കുറേ മനുഷ്യർ. കൽക്കരിയുടെ കരിപുരണ്ട രൂപത്തിലുള്ളവർ.
രാജ്യത്തിന്റെ കൽക്കരി തലസ്ഥാനമെന്ന് അറിയപ്പെടുന്ന ധൻബാദിൽ അതിന്റെ യഥാർത്ഥ ഉടമകൾക്ക് അന്നത്തെ അന്നത്തിന് പോലും വകയില്ലന്നതാണ് ശ്രദ്ധേയം. രാജ്യത്തെ ധാതുസമ്പത്ത് സർക്കാരിന്റെതാണ്. എന്നാൽ ഇവിടെ പല സ്വകാര്യ കമ്പനികളും മാഫിയകളും സർക്കാരിനൊപ്പം തന്നെ അത് കൈകാര്യം ചെയ്യുന്നു. തിരഞ്ഞെടുപ്പ് വേളയിൽ മാത്രമാണ് ഇവിടുത്തെ ജനതയ്‌ക്ക് ഉറപ്പുകൾ ലഭിക്കുന്നത്. അത് ഉറപ്പുകളായി മാത്രം അവശേഷിക്കുമെന്ന് ഇവിടുത്തെ ജനതയ്ക്ക് വ്യക്തമായി അറിയാം.  
ഖനനകമ്പനികളിൽ നിന്ന് കൽക്കരിയുമായി പോകുന്ന വണ്ടികളിൽ നിന്ന് വീഴുന്ന അസംസ്കൃത കൽക്കരി എടുത്ത് കത്തിച്ച് കൽക്കരിയാക്കി മാർക്കറ്റിൽ വിറ്റു ജീവിക്കുന്ന ആയിരകണക്കിന് കുടുംബങ്ങളാണ് ധൻബാദിലുള്ളത്. ധൻബാദിലെ കാലിബസ്തിയിൽ ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ,​ അവർ തട‍ഞ്ഞു. ഭീതിയോടെ അതിന്റെ കാരണവും അവർ വ്യക്തമാക്കി. നിങ്ങൾ ഇത് പ്രസിദ്ധീകരിക്കും. ഖനന കമ്പനി ഉടമകൾ ഞങ്ങളെ കൊല്ലും. ​​ കൽക്കരി ചാക്കിൽക്കെട്ടി മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു ലളിത് സാഹു പറയുന്നു. സർക്കാരിനെയും സ്വകാര്യ കമ്പനികളെയും അവർ ഒരേ പോലെയാണ് കാണുന്നത്.
1970ലാണ് കൽക്കരി മേഖല ദേശസാൽക്കരിച്ചത്. അതിന് മുൻപ് സ്വകാര്യ വ്യക്തികളുടെ കൈയ്യിലായിരുന്നു ഇവിടെ കൽക്കരി ഖനനം നടത്തിവന്നത്. ഭൂമി വെട്ടിപ്പിടിച്ച് മൈനുകളുണ്ടാക്കിയ രാജാക്കന്മാരായി വിരാജിക്കുകയും അതിനൊപ്പം തന്നെ രാഷ്ട്രീയവും കൈകാര്യം ചെയ്തിരുന്നവർ. ഖനി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ ഉണ്ടാക്കിയ എസ്. ഡി. സിംഗ് തന്നെ ഇവിടെ പിന്നീട് ഖനിവ്യവസായിയായി മാറി. അദ്ദേഹത്തിന്റെ മകനും അന്തരവനുമാണ് ഇത്തവണ ധൻബാദിലെ ജാറിയ മണ്ഡലത്തിൽ നേർക്കുനേർ പോരാടുന്നത്. എസ്.ഡി.സിംഗ് കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ഭാര്യ കുന്തി ഈ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ മകൻ സഞ്ജീവ് ആണ് ബി.ജെ.പി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത്. സഞ്ജീവിനെതിരെ കോൺഗ്രസ്,​ ആർ.ജെ.ഡി,​ ജെ.ഡി.യു മുന്നണി സ്ഥാനാർത്ഥിയായി സിംഗിന്റെ അന്തരവനായ നീരജ് ആണ് മത്സരിക്കുന്നത്. ജെ.എം.എമ്മിന്റെ ശക്തികേന്ദ്രമല്ല ഇവിടെ.
മൂന്ന് വയസ് തികയും മുൻപെ ഇവിടുത്തെ കുട്ടികൾ ഖനികളിൽ നിന്ന് കൽക്കരി വാരി തുടങ്ങുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തെപ്പറ്റി കേട്ടുകേൾവിയുണ്ടെങ്കിലും വിദ്യാലയങ്ങളുടെ വരാന്തകൾ പോലും കുട്ടികൾ കണ്ടിട്ടില്ല. ധൻബാദ് ജില്ലയിൽ എവിടെ നോക്കിയാലും കരിപുരണ്ട ഗ്രാമങ്ങളെയുള്ളു. അവരുടെ ജീവിതത്തിലും ഈ അന്ധകാരം വിട്ടൊഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരാകട്ടെ ഭൂരിഭാഗവും പുറത്ത് നിന്ന് വന്നിട്ടുള്ളവരാണ്.
രാജ്യത്തെ ഓരോ പൗരനും ജോലി നൽകാൻ ശേഷിയുള്ള സംസ്ഥാനമാണ് ജാർകണ്ഡ് എന്നാണ് റാഞ്ചിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.
രാജ്യത്തിന്റെ ഊർജ്ജസമ്പത്തിന് വലിയ തോതിൽ കൽക്കരി എത്തിക്കുന്ന ധൻബാദിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും ഇന്നും വൈദ്യുതി ഒരു സ്വപ്നം മാത്രമാണ്. വൈദ്യുതി ലൈൻ എത്തിയിട്ടുള്ള ഇടങ്ങളിൽ പോലും വൈദ്യുതി എത്തുന്നത് ഒരു ദിവസം പരമാവധി മൂന്ന് മണിക്കൂരിൽ താഴെ മാത്രം. അവിടെയാണ് ജനത്തിന്റെ ചോദ്യം. ഈ സമ്പത്ത് യഥാർത്ഥത്തിൽ ആരുടെതാണ്. ഞങ്ങൾക്ക് ഇവിടെ എന്താണുള്ളത്.

യുവാക്കൾ വോട്ട് ചെയ്യാനെത്തില്ല

ബി.ജെ.പി ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികൾ ജാർകണ്ഡിൽ തേടുന്നത് യുവാക്കളുടെ വോട്ടാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിലുടനീളം പ്രസംഗിച്ചത്. യുവാക്കളുടെ പ്രതിനിധിയായിട്ടാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തുള്ളത്. താൻ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൻ ഒരു അവസരം നൽകിയാൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് ഹേമന്തിന്റെ പ്രചരണം. ബാബുലാൽ മറാൻഡിയുടെ ജെ.വി.എം(പി)​യും കോൺഗ്രസും ലക്ഷ്യമിടുന്നതും യുവാക്കളെയാണ്. എന്നാൽ ജാർകണ്ഡിലെ ഭൂരിഭാഗം യുവാക്കളും സംസ്ഥാനത്ത് ഇല്ലെന്നാണ് മാദ്ധ്യമപ്രവർത്തകനായ ബി. പാണ്ഡെ പറയുന്നത്. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ അക്കാര്യം വ്യക്തമാവുകയും ചെയ്തു. കേരളം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ജാർകണ്ഡിലെ യുവാക്കൾ. റാഞ്ചിക്ക് സമീപമുള്ള രാംഗർഹ് ഗ്രാമത്തിൽ ഒരു യുവാവിനെ പോലും കണ്ടെത്താനായില്ല. അവരുടെ മാതാപിതാകൾക്ക് മക്കൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരമില്ലെന്നതാണ് മറ്റൊരു കാര്യം. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തുമോയെന്ന കാര്യത്തിലും അവർക്ക് വ്യക്തമായ ഉത്തരമില്ല. 

Jharkhand Election (Edit page)

Appeared on 2nd Dec 2014

സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള പതിനാല് വർഷത്തിനിടയിൽ ഒൻപത് ഭരണമാറ്റങ്ങൾക്കും മൂന്ന് തവണ രാഷ്ട്രപതി ഭരണത്തിനും സാക്ഷ്യം വഹിക്കേണ്ട വന്ന സംസ്ഥാനമാണ് ജാർകണ്ഡ്. അതുകൊണ്ട് തന്നെ സുസ്ഥിര ഭരണം,​ അതാണ് ജാർകണ്ഡ് ജനതയുടെ ആഗ്രഹം. സുസ്ഥിര ഭരണം,​ സമഗ്ര വികസനം എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യം. ജാർകണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും ഉൾപ്പെടെ മറ്റ് കക്ഷികൾ മുന്നോട്ട് വയ്‌ക്കുന്ന പ്റധാനമുദ്രാവാക്യവും സുസ്ഥിര ഭരണം തന്നെ. ഒൻപത് ഭരണമാറ്റങ്ങൾക്ക് സംസ്ഥാനത്ത് വേദിയൊരുങ്ങിയപ്പോൾ സ്വതന്ത്രസ്ഥാനാർത്ഥിയായ മധുക്കോഡ മറ്റ് കക്ഷികളുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകുന്നതും ജനങ്ങൾ നോക്കി നിന്നു. ജാർഖണ്ഡിൽ ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടക്കും.
ധാതുക്കൾ കൊണ്ട് സമ്പന്നമാണെങ്കിലും അടിസ്ഥാന സൗകര്യ വികസനമില്ലായ്‌മയാണ് ജാർകണ്ഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കൽക്കരി,​ സ്റ്റീൽ,​ ഇരുമ്പയിര് തുടങ്ങി പതിനെട്ടോളം ധാതുക്കൽ ഈ മണ്ണിലുണ്ട്. സാക്ഷരതയുടെ കാര്യത്തിൽ രാജ്യത്ത് 25​ാം സ്ഥാനത്താണ് ജാർകണ്ഡ്. മാവോയിസ്റ്റ് സാന്നിദ്ധ്യമാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. 24 ജില്ലകളിൽ 18ലും ശക്തമായ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ട്.
മൂന്ന് തവണ സംസ്ഥാനത്തെ നയിച്ചിട്ടുള്ള അർജുൻ മുൻഡ തന്നെയാണ് ബി.ജെ.പിയുടെ അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം നടന്നിട്ടുള്ള ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിമാരെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണയും അതിന് മാറ്റമില്ല. മോദി തന്നെയാണ് ഇവിടെയും മുഖ്യ പ്രചരണതാരം. എതിർപക്ഷത്ത് ഷിബു സോറനും മകനും സംസ്ഥാന മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും നേതൃത്വം നൽകുന്ന ജാർകണ്ഡ് മുക്തി മോർച്ചയും നിലയുറപ്പിച്ചിരിക്കുന്നു.സംസ്ഥാനത്തെ നയിചിട്ടുള്ളവരെല്ലാം ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇത്തവണ അതിന് മാറ്റമുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചാൽ മൂന്ന് തവണ അവസരം ലഭിച്ചിട്ടുള്ള അർജുൻ മുൻഡെയ്ക്ക് മാറി നിൽക്കേണ്ടിവരുമെന്ന് പറയപ്പെടുന്നു. എന്നാൽ മുൻഡയ്‌ക്ക് പകരം ആരായിരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ആരും നൽകുന്നുമില്ല.
നിലവിൽ ഹേമന്ത് സോറൻ ഭരിക്കുന്നത് കോൺഗ്രസ്,​ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ,​ ഐക്യ ജനതാദൾ (21 സീറ്റുകൾ)​ എന്നിവരുടെ കൂടി പിന്തുണ കൊണ്ടാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ സോറന്റെ ജെ.എം.എം ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. കോൺഗ്രസ്,​ ആർ.ജെ.ഡി,​ ജെ.ഡി.യു കക്ഷികൾ സഖ്യമായാണ് മത്സരിക്കുന്നത്. ലോക്‌‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബീഹാറിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഐക്യ ജനതാദൾ,​ ആർ.ജെ.ഡി കക്ഷികൾ സഖ്യമായി മത്സരിച്ച് വൻ വിജയം നേടിയിരുന്നു. ഈ പരീക്ഷണം ജാർകണ്ഡിൽ പരീക്ഷിച്ച് വിജയിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. മുക്കൂട്ട് മുന്നണിയുമായി ബി.ജെ.പിക്കെതിരെ ഇവർ രംഗത്തിറങ്ങുമ്പോഴും ചില മണ്ഡലങ്ങളിൽ സഖ്യം പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ബോക്കാറോ,​ ധൻബാദ് ഉൾപ്പെടെ പ്രധാനപ്പെട്ട ചില മണ്ഡലങ്ങളിൽ മൂന്ന് പാർട്ടികളുമായി സ്വന്തം പാർട്ടികളുമായി രംഗത്തുണ്ട്. ബി.ജെ.പിയാകട്ടെ നിലവിൽ ആറ് സീറ്റുകളുള്ള എ.ജെ.എസ്.യുവുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 81 സീറ്റിൽ എട്ടെണ്ണമാണ് എ.ജെ.എസ്.യുവിന് നൽകിയിട്ടുള്ളത്.
ഏത് വിധേനയും ഒരുപിടി സീറ്റുകൾ കൈയ്യിലൊതുക്കി പ്രഷർ ഗ്രൂപ്പ് ആകാൻ ശ്രമിക്കുന്ന സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും മുൻ ബി.ജെ.പി നേതാവുമായ ബാബുലാൽ മാറൻഡി,​ താൻ നേതൃത്വം നൽകുന്ന ജാർകണ്ഡ് വികാസ് മോർച്ച് (പി)യുമായി​ രംഗത്തുണ്ട്. മമതയുടെ തൃണമൂൽ കോൺഗ്രസും ജെ.വി.എം (പി)​യുമായി സഖ്യമാണ്.
ഹേമന്ത് സോറൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഭരണത്തുടർച്ചയാണ് ജെ.എം.എം മുന്നോട്ട് വയ്‌ക്കുന്നത്. അനാരോഗ്യം മൂലം എല്ലായിടത്തും ഷിബു സോറന് പ്രചരണത്തിന് എത്താൻ കഴിയുന്നില്ലെന്നതും ജെ.എം.എമ്മിന് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്.
എല്ലാ കക്ഷികളുടെയും പ്രധാനപ്പെട്ട വെല്ലുവിളി മോദിയെ നേരിടുകയെന്നതാണ്. സംസ്ഥാനത്തെ മുതിർന്ന ദേശീയ നേതാവായ മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയെ പോലും ബി.ജെ.പി ഇത്തവണ രംഗത്തിറക്കിയിട്ടില്ല. പ്രചരണനായകൻ മോദി തന്നെയാണ്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മാത്രമാണ് പാർട്ടിയുടെ ഫ്ളെക്‌സുകളിൽ മോദിയെ കൂടാതെ നിറഞ്ഞു നിൽക്കുന്ന മറ്റൊരു നേതാവ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14ൽ 12 സീറ്റും കൈപ്പിടിയിലൊതുക്കിയതും അടുത്തിടെ ഹരിയാന,​ മഹാരാഷ്ട്ര നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലെ വിജയുമാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ.
2000ത്തിൽ എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ജാർകണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ആ വർഷം നടന്ന തിര‍ഞ്ഞെടുപ്പിൽ 32 സീറ്റുകൾ നേടിയ ബി.ജെ.പി 2005ൽ 30ൽ ഒതുങ്ങി. ഒടുവിൽ 2009ൽ നടന്ന തിരഞ്ഞെടുപ്പിൽ 18 സീറ്റിലേക്ക് ചുരുങ്ങി. ഇത്തവണ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ എങ്ങനെയും നേടിയെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ബീഹാറിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ലാലുവിന്റെ ആർ.ജെ.ഡിക്കും ഐക്യ ജനതാദളിനും ഇപ്പോഴും വോരോട്ടമുള്ള പ്രദേശങ്ങളുണ്ട്. ഇവിടെ കുറച്ച് സീറ്റുകൾ നേടാനാണ് ഇവരുടെ ശ്രമം. സി.പി.ഐ,​ സി.പി.എം,​ നിലവിൽ ഒരോ സീറ്റ് വീതമുള്ള ഇടത് സംഘടനകളാ സീറ്റുള്ള സി.പി.ഐ (എം.എൽ)​,​ മാർക്സിസ്റ്റ് കോ ഓർഡിനേഷൻ തുടങ്ങിയ പാർട്ടികളും രംഗത്തുണ്ട്.
അടുത്തമാസം 23നാണ് ജാർകണ്ഡ്,​ ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫല പ്രഖ്യാപനം. ജാർകണ്ഡിൽ വിജയം ഉറപ്പിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ ഉറച്ച വിശ്വാസം. തിരഞ്ഞെടുപ്പ് ഫലം വരുന്ന അതേ ദിവസമാണ് പാർലമെന്റ് സമ്മേളനം അവസാനിക്കുക. ജാർകണ്ഡിലെ വിജയാഘോഷത്തിനൊപ്പം ശൈത്യകാല സമ്മേളനത്തിന്റെ കർട്ടൻ താഴ്‌ത്താനാണ് ബി.ജെ.പി നോക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കൂടാതെ മുന്നണിയായും മുന്നണിയല്ലാതെയും ഒരു പിടി കക്ഷികൾ രംഗത്തുള്ളതുകൊണ്ട് തന്നെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും ഇത്തവണയും ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടാവില്ലെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും കുറവല്ല.
2009ലെ സീറ്റ് നില
ബി.ജെ.പി ​ ​- 18
ജെ.എം.എം ​- 18
കോൺ ​ - 14
ജെ.വി.എം (പി)​ 11
ആർ.ജെ.ഡി  ​- 5
എ.ജെ.എസ്.യു ​ 5
ഐക്യജനതാദൾ - 2
സി.പി.ഐ (എം.എൽ)​ ​ 1
ജെ.എം.എസ്.പി ​ 2
മറ്റുള്ളവർ ​ 5
ആകെ 81



Jharkhand Election

Appeared on 30th Nov.


റാഞ്ചി : പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രാജ്യമൊട്ടാകെ സ്വീകരണങ്ങൾ നൽകിയിരുന്നു. അതിന്റെ ഭാഗമായി ജാർകണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ മൊറാഹബാദി മൈതാനത്തും സ്വീകരണം നൽകാൻ പാർട്ടി സംസ്ഥാന ഘടകം തീരുമാനിച്ചു. എന്നാൽ മൈതാനത്തിന്റെ മേൽനോട്ടക്കാരായ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. അനുമതിക്കായി ബി.ജെ.പി നേതൃത്വം ആഞ്ഞ് ശ്രമിച്ചിട്ടും ഭരണം നടത്തിയിരുന്ന ഷിബു സോറന്റെ ജാർകണ്ഡ് മുക്തി മോ‌ർച്ച മൈതാനം വിട്ടുകൊടുക്കാൻ കഴിഞ്ഞ വർഷം ഡിസംബറിൽ തയ്യാറായില്ല. ഒടുവിൽ മറ്റൊരു മൈതാനത്ത് സ്വീകരണം ഏറ്റുവാങ്ങി മോദി മടങ്ങി. ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാഞ്ചിയിലെ ജനങ്ങുടെ വോട്ടുറപ്പിക്കാൻ മോദി നഗരത്തിലെത്തിയപ്പോൾ പാർട്ടി നേതൃത്വം തിരഞ്ഞെടുത്തത് ഒരിക്കൽ അനുമതി നിഷേധിക്കപ്പെട്ട അതേ മൈതാനം. മൈതാനത്ത് ആയിരങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പഴയ സംഭവം അനുസ്‌മരിക്കാനൊന്നും പോയില്ല. പക്ഷേ ഒരു മധുരം പകരംവീട്ടലായിട്ടാണ് ആ മൈതാനം തന്നെ തിരഞ്ഞെടുത്തതെന്ന് ബി.ജെ.പി സംസ്ഥാന മാദ്ധ്യമ വിഭാഗം മേധാവിയായ സൻവർലാൽ ആഗർവാൾ പറഞ്ഞു. 
ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മൊറാഹാബാദി മൈതാനത്ത് മോദി എത്തിയത്. ശൈത്യകാലമാണെങ്കിലും റാഞ്ചിയിൽ ഇന്നലെ പതിവിലൂം കൂടുതൽ സൂര്യൻ തിളച്ചു നിൽക്കുകയായിരുന്നു ഇന്നലെ. നിശ്ചയിച്ചിരുന്ന പ്രകാരം കൃത്യം ഒരു മണിയോടെ മോദിയുടെ ഹെലികോപ്‌ടർ വ്യൂഹം ആകാശത്ത് തെളിഞ്ഞു. മൈതാനത്ത് തടിച്ചു നിന്ന ആയിരങ്ങളും അതോടെ എഴുന്നേറ്റു. പത്ത് മിനിറ്റിനകം യോഗസ്ഥലത്ത് മോദി എത്തുമ്പോൾ ഹെലികോപ്‌‌ടർ ഇറങ്ങിയപ്പോൾ പറന്നുയർന്നതിനേക്കാൾ പൊടി ജനം മോദിയെ ഒരു നോക്കു കാണാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കിടെ ആകാശത്ത് ആകെ പറത്തി. 
വേദിയിൽ കരിയ മുൻഡ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഉണ്ടെങ്കിലും മോദി മാത്രമേ സംസാരിച്ചുള്ളു. 
സംസ്ഥാനത്തെ ആദ്യ സർക്കാർ ഉൾപ്പെടെ നാല് തവണ ഭരണം നടത്തിയത് ബി.ജെ.പിയാണ്. എന്നാൽ അതിലേക്കൊന്നും മോദി കടന്നില്ല. തനിക്ക് ഒറ്റയ്‌ക്കുള്ള വലിയ ഭൂരിപക്ഷം നൽകിയതിൽ ജാർകണ്ഡിനും വലിയ പങ്കുണ്ടെന്നും അതിന് താൻ കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീട്ടുജോലിക്കായി വരേണ്ടവർ അല്ല ജാർകണ്ഡുകാരെന്നും ഈ സംസ്ഥാനത്ത് ധാതുക്കൾ കൊള്ളയടിക്കാൻ ആരെയും അനുവദിക്കരുതെന്നും ഓർമ്മിപ്പിച്ചു. 
ജനങ്ങളുടെ ദാരിദ്ര്യം മാറണമെങ്കിൽ എന്താണ് വേണ്ടതെന്ന മോദിയുടെ ചോദ്യത്തിന് മോദി ഭരണം മതിയെന്ന് ആയിരങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു. മോദ ഭരണമല്ല, വികസനമാണ് വരേണ്ടതെന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ വികാസ് പുരുഷ് നരേന്ദ്രമോദി എന്ന മുദ്രാവാക്യം വിളികൾ നേരത്തെ തന്നെ ഉയരുന്നത് കൊണ്ട് രണ്ടും താൻ തന്നെയാണെന്ന് മോദി അതിലൂടെ പറഞ്ഞുവച്ചു. 
കേവല ഭൂരിപക്ഷമില്ലായ്‌മ ഒരു ശാപമാണ്. കേവല ഭൂരിപക്ഷം ആർക്കുമില്ലാതെ വരുമ്പോൾ ഒരുപാട് കക്ഷികൾ ഒന്നിക്കും. ഒരുമിച്ച് നിന്ന് പിന്നെ നാടിനെ മുടിക്കും. ഒടുവിൽ അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോൾ ഒന്നിച്ച് നിന്നവർ പിരിഞ്ഞ് ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടണം. ഇത് അവസാനിപ്പിക്കാൻ ബി.ജെ.പിക്ക് മൃഗീയമായ ഭൂരിപക്ഷം നൽകണമെന്ന് മോദി പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തെ ഇതിന് മുൻപ് നാല് തവണ ബി.ജെ.പി നയിച്ചിട്ടുണ്ടെങ്കിലും അന്ന് നേരിട്ട പ്രശ്നം കേവല ഭൂരിപക്ഷമില്ലായ്‌മയാണെന്ന് മോദി പറഞ്ഞുവച്ചു. 
ജാർകണ്ഡ് രൂപീകരിച്ച് 14 വർഷമാകുന്ന. 13 മുതൽ 18 വയസ് വരെയാണ് കുട്ടികളെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയം. ആ കാലഘട്ടം വേണ്ടത് പോലെ നോക്കിയാൽ പിന്നെ നൂറ് വയസ് വരെ ആ കുട്ടി നല്ല രീതിയിൽ ജീവിക്കും. അതേ കാലഘട്ടത്തിലൂടെയാണ് ജാർകണ്ഡ് കടന്നുപോകുന്നതെന്ന് മോദി പറഞ്ഞു. 
അര മണിക്കൂർ നീണ്ട തന്റെ പ്രസംഗത്തിലുടനീളം ഒരു കാര്യം മാത്രം മോദി സൂചിപ്പിച്ചില്ല. ആരായിരിക്കും സംസ്ഥാനത്തെ നയിക്കുകയെന്ന്. ജാർകണ്ഡിൽ ബി.ജെ.പിക്കാണ് വിജയമെങ്കിൽ അതും മോദിയുടെ തൊപ്പിയിലെ പൊൻതൂവലാകുമെന്ന് അർത്ഥം. 
സംസ്ഥാനത്തെ പ്രചരണം നയിക്കന്നത് മോദിയാണ്. ബി.ജെ.പിയുടെ പോസ്റ്ററുകളിലും ഫ്ളക്‌സുകളിലും മോദി മാത്രം. വാജ്‌പേയി, അദ്വാനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ അഭാവം എടുത്തു അറിയാനാകും. ജാർകണ്ഡിലാകെ പ്രധാന പ്രചരണായുധം ഫ്ലെക്‌സാണ്. പടുകുറ്റൻ ഫ്ളെക്‌സുകളാണ് എവിടെ നോക്കിയാലും സ്ഥാപിച്ചിരിക്കുന്നത്. ആ ഫ്ലെക്‌സ് യുദ്ധത്തിൽ മുന്നിൽ നിൽക്കുന്നത് ബി.ജെ.പിയാണ്. തൊട്ടുപിന്നിൽ ഷിബു സോറന്റെ ജാർകണ്ഡ് മുക്തി മോർച്ചയുമുണ്ട്. 
ഇന്നലെ നഗരം ഉണർന്നത് തന്നെ ‘മോദി ആയ മോദ ആയ മോദി ആയാ ഹെ! ജാർകണ്ഡിക്കി വികാസ് കേലിയെ മോദി ആയ ഹേ! (മോദി വന്നു, മോദി വന്നു, മോദി വന്നല്ലോ, ജാർകണ്ഡിന്റെ വികസനത്തിന് മോദി വന്നല്ലോ!) എന്ന ഗാനം കേട്ടുകൊണ്ടാണ്. റാഞ്ചിയിൽ നിന്ന് ഹെലികോപ്‌‌ടറിൽ മോദി പോയ ശേഷവും ഇതേ ഗാനം തന്നെ നഗരത്തിൽ മുഴങ്ങിക്കേട്ടുക്കൊണ്ടിരുന്നു.  


Sreenivasan

Appeared on 18th Nov.

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പിൽ ഐ.സി.സി അദ്ധ്യക്ഷൻ എൻ. ശ്രീനിവാസന്റെ കുരുക്ക് കൂടുതൽ മുറുകുന്നു. ഒത്തുകളിയിലോ വാതുവയ്പിലോ ശ്രീനിവാസൻ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്ന് മദ്ഗൽ സമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രീനിക്ക് ക്ളീൻ ചിറ്റ് നൽകിയതായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ ഈ ആരോപണം തുടക്കം മുതൽ തന്നെ ശ്രീനിക്കെതിരെ ഇല്ലായിരുന്നുവെന്നതാണ് ശ്രദ്ധേയം. ഐ.പി.എൽ വാതുവയ്പ് പുറത്തുവന്നത് മുതൽ ശ്രീനിവാസൻ ഒത്തുകളിയിലോ വാതുവയ്പിലോ ഏർപ്പെട്ടതായി ഒരു ഘട്ടത്തിലും ആരോപിക്കപ്പെട്ടിട്ടില്ല. മറിച്ച്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ സഹയുടമയായ തന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. മെയ്യപ്പനെ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തിന് ചെന്നൈ ടീമുമായി ഒരു ബന്ധവുമില്ലെന്നാണ് ശ്രീനിവാസനും മെയ്യപ്പനും തുടക്കത്തിൽ വ്യക്തമാക്കിയിത്. എന്നാൽ മുദ്ഗൽ സമിതി റിപ്പോർട്ടിൽ മെയ്യപ്പൻ ടീമിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇക്കാര്യം അന്വേഷണത്തിലൂടെ ബോദ്ധ്യപ്പെട്ടതായാണ് റിപ്പോർട്ടിലുള്ളത്.

ഇതുവരെ മെയ്യപ്പനെ സഹായിക്കാൻ ശ്രമിച്ചിരുന്നുവെന്നതായിരുന്നു ശ്രീനിവാസനെതിരായ പ്രധാന ആരോപണമെങ്കിൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ മുറുകുകയാണ്. ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ട ലംഘനത്തിൽ ഏർപ്പെട്ടിരുന്ന ഒരു താരത്തെ ശ്രീനിവാസനും മറ്റ് നാല് ബി.സി.സി.ഐ അധികാരികളും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ശ്രീനിക്ക് മേൽ ആരോപിക്കപ്പെടുന്നത്. വാതുവയ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രീനിവാസൻ അറിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മുദ്ഗൽ റിപ്പോർട്ട് പരസ്യമാക്കാൻ കോടതി തീരുമാനിച്ചതും ഇക്കാര്യങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ടാണ്.

മാത്രമല്ല, ഐ.പി.എൽ വാതുവയ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും മുദ്ഗൽ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 20ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന നിർദ്ദേശം കഴിഞ്ഞാഴ്ച കേസ് പരിഗണിക്കവേ കോടതി നിർദ്ദേശിച്ചിരുന്നു.

ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിവാസൻ തത്ക്കാലം മാറി നിൽക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചതും അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടുകൊണ്ടായിരുന്നില്ല. മറിച്ച്, തന്റെ മരുമകൻ കൂടി പ്രതി സ്ഥാനത്ത് നിൽക്കുന്ന കേസിൽ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമമുണ്ടാകരുതെന്ന വിലയിരുത്തലിലാണ് കോടതി ആ നിർദ്ദേശം അന്ന് മുന്നോട്ട് വച്ചത്.

 നടപടിയെടുക്കും: ശിവ്‌ലാൽ യാദവ്
ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രയും നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ ഇടക്കാല അദ്ധ്യക്ഷൻ ശിവ്‌ലാൽ യാദവ് വ്യക്തമാക്കി. സുന്ദർരാമനെതിരെ തെളിവുണ്ടെന്ന് വ്യക്തമായാൽ നടപടിയെടുക്കും. ഒരാളെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും ശിവ്‌ലാൽ യാദവ് വ്യക്തമാക്കി.

 റിപ്പോർട്ടിലുള്ളത്

 ശ്രീനിവാസൻ : ഒത്തുകളിൽ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളി അന്വേഷണത്തെ അട്ടിമറിക്കാനോ അന്വേഷണത്തിൽ ഇടപെടാനോ ശ്രമിച്ചിട്ടില്ല. ശ്രീനിവാസനും മറ്റ് നാലു ബി.സി.സി.ഐ അധികാരികൾക്കും ഒരു താരം (പേര് വ്യക്തമാക്കുന്നില്ല) നടത്തിക്കൊണ്ടിരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ ശ്രീനിവാസനോ മേൽപ്പറയുന്ന നാല് ഉദ്യോഗസ്ഥരോ ആ താരത്തിനെതിരെ നടപടി സ്വീകരിച്ചില്ല.

 ഗുരുനാഥ് മെയ്യപ്പൻ: ഒരു ടീമിന്റെ ഭാഗമായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വാതുവയ്പുകാരുമായി (പേര് വ്യക്തമാക്കുന്നില്ല) ഹോട്ടൽ മുറിയിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം ഫെബ്രുവരി 2ന് സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമായി സൂചിപ്പിച്ചിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് മെയ്യപ്പൻ നടത്തിയ ഫോൺ സംഭാഷണത്തിലെ ശബ്ദം മെയ്യപ്പന്റെത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യം ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഒത്തുകളിയിൽ ഏർപ്പെട്ടതിന് മെയ്യപ്പനെതിരെ തെളിവു ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മെയ്യപ്പന്റെ ശബ്ദം ഫോറൻസികഖ് പരിശോധനയിൽ തിരിച്ചറിയുകയും പൊലീസ് നൽകിയ തെളിവുകളും വച്ച് വാതുവയ്പിൽ ഏർപ്പെട്ടിരുന്നുവെന്ന് വ്യക്തമാണ്. ചെന്നൈ സൂപ്പർ കിംഗ് ടീമുമായി ബന്ധമില്ലെന്ന വാദവും തെറ്റാണ്.

 രാജ് കുന്ദ്ര : ബുക്കികളുമായി നേരിട്ട് ബന്ധപ്പെട്ടു കൊണ്ട് വാതുവയ്പിൽ ഏർപ്പെട്ടു. ഇതുവഴി ഐ.പി.എൽ അഴിമതി നിരോധന ചട്ടം ലംഘിച്ചു. രാജ്കുന്ദ്രയ്‌ക്കെതിരെ നടത്തി വന്ന അന്വേഷണം വ്യക്തമായ കാരണം കൂടാതെയാണ് രാജസ്ഥാൻ പൊലീസ് അവസാനിപ്പിച്ചത്. കുന്ദ്രയുടെ അടുത്ത സുഹൃത്ത അറിയപ്പെടുന്ന വാതുവയ്പ്പുകാരനാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായി. ഇയാൾ കുന്ദ്രയ്‌ക്ക് വേണ്ടിയാണ് വാതുവയ്പ് നടത്തിയിരുന്നതെന്ന് മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. സുഹൃത്തായ വാതുവയ്പുകാരനെ ഭീമമായ തുകകൾക്ക് വാതുവയ്പു നടത്തുന്ന മറ്റൊരു വ്യക്തിയുമായി ബന്ധപ്പെടുത്തിയതും കുന്ദ്രയാണ്. കുന്ദ്ര വാതുവയ്പിൽ ഏർപ്പെട്ടിരുന്നുവെന്ന് ഒരു താരം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാതുവയ്പുകാർ കുന്ദ്ര നൽകുന്ന വിവരങ്ങൾ വച്ചാണ് വാതുവയ്പ് നടത്തിയിരുന്നത്. ഇതെല്ലാം ബി.സി.സി.ഐ/ഐ.പി.എൽ അഴിമതി വിരുദ്ധ ചട്ട ലംഘനങ്ങളാണ്.

 സുന്ദർരാമൻ : ഒരു ബുക്കിയെ നേരിട്ട് അറിയിമായിരുന്നു. ഇയാളുമായി ഒരു സീസണിനിടയിൽ എട്ടു തവണ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളെ അറിയാമെന്ന് സുന്ദർരാമൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അയാൾക്ക് വാതുവയ്പു ബന്ധമുണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ മെയ്യപ്പനും കുന്ദ്രയും വാതുവയ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം തനിക്ക് നേരത്തെ ലഭിച്ചിരുന്നുവെന്ന് സുന്ദർരാമൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങൾ നടപടി സ്വീകരിക്കുന്നത് അപര്യാപ്തമാണെന്ന് ഐ.സി.സി.യുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിട്ടി യൂണിറ്റ് അദ്ധ്യക്ഷൻ അറിയിച്ചതായും സുന്ദർരാമൻ പറയുന്നു. 

Saturday, November 15, 2014

Sreeni Named

Appeared on 15th Nov

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ് കേസിൽ ഐ.സി.സി അദ്ധ്യക്ഷൻ എൻ. ശ്രീനിവാസന് തിരിച്ചടി. വാതുവയ്പ് കേസ് അന്വേഷിച്ച മുദ്ഗൽ സമിതി റിപ്പോർട്ടിൽ ശ്രീനിവാസന്റെ പേരുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ, രാജസ്ഥാൻ റോയൽസ് സഹയുടമയും നടി ശില്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര, ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ സുന്ദര രാമൻ എന്നിവരുടെ പേരുകളും കോടതി ഇന്നലെ പരസ്യപ്പെടുത്തി. ഇവരുടെ പേരുകൾ പരസ്യപ്പെടുത്തുന്നതിൽ പ്രശ്നമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന താരങ്ങളുടെ പേര് തത്ക്കാലം പരസ്യപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് ടി.എസ്. താക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, താരങ്ങൾ ആണെന്ന് അറിയാതെ മൂന്ന് പേരുകൾ ബെഞ്ച് പരസ്യപ്പെടുത്തി. എന്നാൽ അത് പ്രസിദ്ധീകരിക്കരുതെന്ന് തുടർന്ന് നി‌ർദ്ദേശവും പുറപ്പെടുവിച്ചു. ആകെ 13 പേരുകളാണ് റിപ്പോർട്ടിലുള്ളത്. ഇവർ ദുഷ്ചെയ്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ടെന്ന് കോടതി വ്യക്തമാക്കി.

പേര് പരസ്യമാക്കപ്പെട്ടവർക്ക് താരങ്ങളുടെ പേര് ഒഴിവാക്കിയുള്ള മുദ്ഗൽ സമിതി റിപ്പോർട്ട് കൈമാറാനും ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്മേൽ നാല് ദിവസത്തിനകം എതിർപ്പ് അറിയിക്കാം.

ഈ മാസം 20ന് നടക്കാനിരിക്കുന്ന ബി.സി.സി.ഐയുടെ ജനറൽ ബോ‌ഡ‌ി യോഗം നടത്താനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം മാത്രമേ അത്തരം കാര്യങ്ങളിലേക്ക് പോകാനാകു. നിലവിൽ ഐ.സി.സി അദ്ധ്യക്ഷനായ ശ്രീനിവാസൻ നടക്കാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഒരു ടേമിന് കൂടി ശ്രമം നടത്താനിരിക്കെയാണ് സുപ്രീം കോടതി പേരുകൾ പരസ്യമാക്കിയിരിക്കുന്നതും യോഗം നിറത്തിവയ്‌ക്കാൻ ഉത്തരവിട്ടിരിക്കുന്നതും.

തിര‌ഞ്ഞെടുപ്പ് ഉടൻ നടക്കേണ്ടതുണ്ടെന്നും ശ്രീനിവാസനെ മത്സരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കും അക്കാര്യത്തിൽ ഒരു വ്യക്തമായ ഉറപ്പ് നൽകാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിനിടെ ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരിയാമ സുന്ദരം തിരഞ്ഞെടുപ്പ് വാർഷിക യോഗം നാലാഴ്ചത്തേക്ക് മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതായി കോടതി അറിയിച്ചു. എല്ലാ വർഷവും സെപ്തംബർ 30നകമാണ് യോഗം നടക്കുന്നത്. കേസ് നടക്കുന്നതിനാൽ ഈ വർഷം നവംബർ 20ലേക്ക് മാറ്റുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിവച്ചിരിക്കുന്നത്.

ആരോപണ വിധേയരുടെ കൂട്ടത്തിൽ നിലവിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടവരുമുണ്ടെന്നാണ് സൂചന. വാതുവയ്‌പ് കണ്ണിയും ബോളിവുഡ് താരവുമായ വിന്ധു ധാരാസിംഗുമായുള്ള ഫോൺ സംഭാഷണത്തിലെ മെയ്യപ്പന്റെതാണെന്ന് സെന്റട്രൽ ഫോറൻസിഖ് സയൻസ് ലാബോറട്ടറിയിലെ പരിശോധനയിൽ വ്യക്തമായിരുന്നു.

വാതുവയ്പുമായി ബന്ധപ്പെട്ട് രണ്ട് ഭാഗങ്ങളുള്ള റിപ്പോർട്ടാണ് മുദ്ഗൽ സമർപ്പിച്ചിട്ടുള്ളത്. ഒന്നിൽ കളിക്കാരുടെ പേരുകളം അവരുടെ പങ്കുമാണ് വ്യക്തമാക്കുന്നത്. രണ്ടാമത്തെ ഭാഗത്തിലാണ് മറ്റുള്ളവരുടെ പങ്കിനെക്കുറിച്ച് പറയുന്നത്. റിപ്പോർട്ട് പരിശോധിച്ചതായും ബെഞ്ച് വ്യക്തമാക്കി. റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നവർക്കെതിരെ തെളിവുകൾ ഉണ്ടെന്നും ബെഞ്ച് പറഞ്ഞു. അതുകൊണ്ട് തന്നെ ആ പേരുകൾ പരസ്യപ്പെടുത്തുകയാണെന്നും തത്ക്കാലം താരങ്ങളുടെ പേരുകൾ പുറത്തുവിടുന്നില്ലെന്നും ജസ്റ്റിസ് താക്കൂർ പറഞ്ഞു. തുടർന്നാണ് ബെഞ്ച് പേരുകൾ വായിച്ചത്. റിപ്പോർട്ടിൽ താരങ്ങളുടെ പേരുകൾക്ക് പകരം ചിഹ്നവും അക്കവും ചേർന്ന കോഡിലാണ് അവരെപ്പറ്റി സൂചിപ്പിച്ചിട്ടുള്ളത്. ഈ കോഡുകളുടെ പൂർണ നാമം സുപ്രീം കോടതിക്ക് പ്രത്യേക മുദ്ര വച്ച കവറിലാണ് മുദ്ഗൽ സമിതി സമർപ്പിച്ചിട്ടുള്ളത്.

Agenda behind Cabinet expansion

Appeared on 11th Nov


ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നെങ്കിലും വകുപ്പുകൾ സംബന്ധിച്ച് വിവരം പുറത്തുവന്നത് ‌ഞായറാഴ്ച അർദ്ധരാത്രിയാണ്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് പത്ത് മണിക്കൂർ പിന്നിട്ട ശേഷമാണ് മോദി തന്റെ മന്ത്രിസഭയുടെ പുതിയ ഘടന പുറത്തുവിട്ടത്. രണ്ട് തരത്തിലാണ് മന്ത്രിമാരെ മോദി തിരഞ്ഞെടുത്തത്. ഒന്ന് കഴിവുള്ളവർക്ക് മികച്ച വകുപ്പുകൾ. രണ്ട് ജാതിയുടെയും പ്രദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആളുകൾക്ക് വകുപ്പുകൾ വീതിച്ചു നൽകി.

നിലവിലെ മന്ത്രിമാരുടെ അധിക വകുപ്പ് പുതിയ മന്ത്രിമാർക്ക് വീതിച്ചു നൽകുന്നതിന് പകരം പഴയ മന്ത്രിമാരുടെ വകുപ്പുകളിൽ വന്ന മാറ്റം തന്നെ ഇത് സൂചിപ്പിക്കുന്നു. അതിൽ സുപ്രധാനമാണ് റെിയിൽ മന്ത്രാലയം.

റെയിൽവേ, ആരോഗ്യ മന്ത്രാലയങ്ങളിലാണ് പ്രധാന മാറ്റം സംഭവിച്ചത്. ഇരു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരുടെ വകുപ്പുകൾ മാറി. റെയിൽ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡയുടെ റെയിൽവേ മന്ത്രിസ്ഥാനം പുതുതായി അധികാരമേറ്റ സുരേഷ് പ്രഭുവിന് മോദി നൽകി. പകരം നിയമ വകുപ്പാണ് ഗൗഡയ്‌ക്ക് നൽകിയത്. ടെലികോം വകുപ്പിന് പുറമേ അധിക വകുപ്പായിട്ടാണ് രവിശങ്കർ പ്രസാദ് നിയമം കൈകാര്യം ചെയ്തിരുന്നത്. ആരോഗ്യ മന്ത്രിയായിരുന്ന ഹർഷ വർദ്ധന് ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകിയപ്പോൾ, ആരോഗ്യം വിശ്വസ്തനായ ജെ.പി. നഡ്ഡയുടെ കൈകളിൽ ഏൽപ്പിച്ചു.

റെയിൽമന്ത്രിയെന്ന നിലയിൽ സദാനന്ദ ഗൗഡ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകാത്താണ് വകുപ്പ് മാറ്രാൻ കാരണമായതെന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് ഭരണത്തിന്റെ ഫലം പെട്ടെന്ന് കാഴ്ചവയ്‌ക്കാൻ കഴിയുന്ന മന്ത്രാലയങ്ങളിൽ ഒന്നാണ് റെയിൽവേ. എന്നാൽ ഗൗഡ ഇക്കാര്യത്തിൽ പരാജയപ്പെട്ടതായാണ് വിലയിരുത്തൽ. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടക്കമുള്ളവ കൊണ്ടുവരുമെന്ന് മോദി തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ച് മാസത്തെ ഗൗഡയുടെ പ്രവർത്തനത്തിൽ മോദിക്ക് വലിയ മികവ് കണ്ടെത്താനായില്ല. ഇതുകൊണ്ടാണ് കഴിവു തെളിയിച്ചിട്ടുള്ള സുരേഷ് പ്രഭുവിന് റെയിൽ വകുപ്പ് ഏൽപ്പിക്കാൻ കാരണമായതെന്നാണ് അറിയുന്നത്. വാജ്‌പേയി മന്ത്രിസഭയിൽ ഊർജ്ജ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തിയെനാണ് പ്രഭു.

ആരോഗ്യം മികച്ച രീതിയിൽ തന്നെയാണ് ഹർഷവർദ്ധൻ കൈകാര്യം ചെയ്തിരുന്നതെങ്കിലും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് താരതമ്യേന കുറഞ്ഞ ഉത്തരവാദിത്വമുള്ള വകുപ്പിലേക്ക് മാറ്റിയെന്ന് അറിയുന്നു. ഡൽഹിയിൽ ബി.ജെ.പി ഭരണം പിടിച്ചെടുക്കുകയാണെങ്കിൽ ഹർഷ വർദ്ധനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹർഷവർദ്ധന് ഭാരിച്ച ഉത്തരവാദിത്വം നൽകാനാവില്ല. മാത്രമല്ല, പുതുതായി മന്ത്രിസഭയിലേക്ക് വന്ന മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ ജെ.പി.നഡ്ഡയ്‌ക്ക് നല്ല വകുപ്പ് കൊടുക്കേണ്ടതുമുണ്ടായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ജെ.പി.നഡ്ഡയെ ആരോഗ്യ വകുപ്പ് നൽകിയതെന്നാണ് അറിയുന്നത്.

ധനകാര്യം, കോർപ്പറേറ്റ് കാര്യം എന്നീ പ്രധാനപ്പെട്ട വകുപ്പുകൾക്ക് പുറമേ പ്രതിരോധം കൂടി കൈകാര്യം ചെയ്യുകയായിരുന്നു അരുൺ ജെയ്റ്റ്‌ലി. മനോഹർ പരിക്കർ വന്നതോടെ പ്രതിരോധത്തിന്റെ ഭാരം കുറഞ്ഞുകിട്ടിയെങ്കിലും വീണ്ടും വകുപ്പുകൾ എണ്ണം മൂന്നായി. പ്രകാശ് ജാവദേക്കർ കൈകാര്യം ചെയ്തിരുന്ന വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജെയ്‌റ്റ്‌ലിക്ക് നൽകി. ഇതോടെ ജാവദേക്കറിന് വനം പരിസ്ഥിതി മന്ത്രാലയം മാത്രമായി ചുരുങ്ങി. ബഡ്ജ‌റ്റിന് അഞ്ച് മാസം മാത്രം ബാക്കി നിൽക്കെ മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്ത് സിൻഹയ്ക്ക് പ്രതീക്ഷിച്ച പോലെ തന്നെ ധനകാര്യത്തിന്റെ സഹമന്ത്രി സ്ഥാനം നൽകി. ജെയ്‌റ്റ്ലിയെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിൽ സഹായിക്കാൻ ഒളിമ്പ്യൻ രാജ്യവർദ്ധൻ സിംഗ് റാത്തോഡിനെ ആ വകുപ്പിന്റെ സഹമന്ത്രിയാക്കി.

ഹരിയാനയിൽ ജാട്ട് വിഭാഗക്കാരനായ മുൻ കോൺഗ്രസ് നേതാവ് ചൗധരി ബീരേന്ദ്ര സിംഗിന് നിതിൻ ഗഡ്കരി അധിക വകുപ്പായി കൈകാര്യം ചെയ്തിരുന്ന ഗ്രാമ വികസനം നൽകി. രാജീവ് ഗാന്ധിയുടെ പ്രിയപ്പെട്ടവരിൽ ഒരാളും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്നു ബീരേന്ദ്ര സിംഗ്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള പ്രത്യേക വകുപ്പിന്റെ സ്വതന്ത്ര ചുമതലയിൽ നിന്ന് ജനറൽ വി.കെ. സിംഗിനെ പ്രധാനമന്ത്രി ഒഴിവാക്കി. ഇതിന് പകരം സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് സിംഗിന് നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഡോ. ജിതേന്ദ്ര സിംഗിനാണ് വടക്ക് കിഴക്കൻ മേഖലാ വികസനത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചത്.

മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന സ്മൃതി ഇറാനിക്ക് രണ്ട് സഹമന്ത്രിമാരെയും മോദി അനുവദിച്ചു. ഡോ. രാം ശങ്കർ, ഉപേന്ദ്ര കുശ്‌വാഹ എന്നിവരെയാണ് ഇവരെ സഹായിക്കുന്ന സഹമന്ത്രിമാർ. ആഭ്യന്തര മന്ത്രിയായ രാജ്നാഥ് സിംഗിനെ സഹായിക്കാൻ നിലവിലുള്ള സഹമന്ത്രിയായ കിരൺ റിജിജുവിന് പുറമേ ഗുജറാത്തിൽ നിന്നുള്ള എച്ച്. പി. ചൗധരിയെയും നൽകി.

ബി.ജെ.പിയുടെ മെഡിക്കൽ സെൽ മേധാവിയും കൈലാഷ് ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസ് ചെയർമാനുമായ ഡോ. മഹേഷ് ശർമ്മയ്ക്ക് സാംസ്കാരികം, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് നൽകിയിട്ടുള്ളത്.

ഖനി, സ്റ്റീൽ, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രിയായ നരേന്ദ്ര സിംഗ് തോമറിൽ നിന്ന് തൊഴിൽ മന്ത്രാലയം നഷ്ടമായി. ഇത് സ്വതന്ത്ര ചുമതലയായി ബന്ധാരു ദത്താത്രേയ്‌ക്ക് നൽകി.

ഇതൊക്കെയാണെങ്കിലും 1998ലെ വാജ്‌പേയി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചിരുന്ന ബി.ജെ.പിയുടെ മുസ്‌ലിം മുഖമായ മുക്താർ അബാസ് നഖ്‌വിക്ക് സഹമന്ത്രി സ്ഥാനം മാത്രമേ ലഭിച്ചുള്ളു. ന്യൂനപക്ഷ ക്ഷേമം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് നഖ്‌വിക്ക് നൽകിയിട്ടുള്ളത്.

മുൻപ് വ്യോമയാന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചിരുന്ന പൈലറ്റ് കൂടിയായ രാജീവ് പ്രതാപ് റൂഡിക്ക് നൈപുണ്യ പരിശീലനം, സംരംഭകത്വം (സ്വതന്ത്ര ചുമതല) നൽകി.

Modi Cabinet widens

Appeared on 10th Nov 2014

ന്യൂഡൽഹി: കേന്ദ്രമന്ത്രി വികസനത്തിന് പിന്നാലെ പാർട്ടിയുടെ സംഘടനാ തലത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായി. പാർട്ടിയുടെ പ്രധാനപ്പെട്ട അഞ്ച് ഭാരവാഹികളാണ് ഇന്നലെ മന്ത്രിസഭയിൽ ചേർന്നത്. ഒരാൾക്ക് ഒരു പദവിയെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പാർട്ടി ഭാരവാഹിത്വങ്ങൾ രാജിവയ്‌ക്കുന്നതോടെ സംഘടനാ തലത്തിൽ ഉടൻ അഴിച്ചുപണിയുണ്ടാകുമെന്നാണ് അറിയുന്നത്.

ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ജെ.പി.നഡ്ഡ, രാജീവ് പ്രതാപ് റൂഡി, രാം ശങ്കർ എന്നിവർ ജനറൽ സെക്രട്ടറി പദം രാജിവയ്‌ക്കേണ്ടിവരും. പാർട്ടി ഭരണഘടന പ്രകാരം പരമാവധി ഒൻപത് ജനറൽ സെക്രട്ടറിമാർ മാത്രമേ പാടുള്ളു. ഇപ്പോൾ ഉള്ളത് ആകട്ടെ ഇവർ ഉൾപ്പെടെ എട്ട് പേരാണ്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന സൂചനയുണ്ടായിരുന്ന യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എം.പിയുമായ അനുരാഗ് താക്കൂർ, പാർട്ടി വക്താവ് സയിദ് ഷാനവാസ് ഹുസൈൻ എന്നിവരെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

പാർട്ടിയുടെ പതിനൊന്ന് ദേശീയ ഉപാദ്ധ്യക്ഷന്മാരിൽ ഉൾപ്പെട്ട മുക്താർ അബാസ് നഖ്‌വി, ബന്ധാരു ദത്താത്രേയ എന്നിവരും മന്ത്രിസഭയിലേക്ക് പോയ സാഹചര്യത്തിൽ ഈ പദവികളിലേക്കും പുതിയ ആളുകളെ കണ്ടെത്തണം.

കഴിഞ്ഞാഴ്ചയാണ് ഓരോ സംസ്ഥാനത്തിന്റെയും ചുമതലയുള്ള നേതാക്കളെ അമിത് ഷാ പ്രഖ്യാപിച്ചത്. ഇതിൽ ആന്ധ്രാപ്രദേശിന്റെയും തമിഴ്നാടിന്റെയും ചുമതല റൂഡിക്ക് നൽകിയപ്പോൾ, ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നഡ്ഡയ്‌ക്ക് നൽകിയത്. രാം ശങ്കറിന് മറ്റൊരു ബി.ജെ.പി ഭരണ സംസ്ഥാനമായ ഛത്തീസ്ഗഡിന്റെയും പഞ്ചാബിന്റെ ചുമതലയും നൽകി. ഈ ചുമതലകളിലേക്കും പുതിയ ആളുകളെ ഉടൻ പ്രഖ്യാപിച്ചേക്കും.

അതേസമയം പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയായ പാർലമെന്ററി ബോ‌ർഡിൽ ജെ.പി. നഡ്ഡ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെയും ഏറ്റവും വിശ്വസ്തനാണ് നഡ്ഡ. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഷാ അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം നടത്തിയ പുനഃസംഘടനയിലാണ് മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി, മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ പാർലമെന്ററി ബോർഡ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി എന്നിവയിൽ നിന്നും ഒഴിവാക്കിയത്. ഇവർക്ക് പകരം ജെ.പി. നഡ്ഡ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംഘടനാ ജനറൽ സെക്രട്ടറിയായ രാം ലാൽ എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.


 കാബിനറ്റ് മന്ത്രിമാർ
 മനോഹർ പരിക്കർ (58): രണ്ട് തവണ ഗോവ മുഖ്യമന്ത്രി. ഐ.ഐ.ടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രി. ചെറുപ്പത്തിൽ തന്നെ ആർ.എസ്.എസ് പ്രവർത്തകനായി. മോദിയുമായും ആർ.എസ്.എസ് നേതൃത്വവുമായും അടുത്ത ബന്ധം. പാർട്ടി ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് ആർ.എസ്.എസ് പരിഗണിച്ചിരുന്നെങ്കിലും ഗഡ്കരിയുടെ പേര് ഉയർന്നപ്പോൾ മാറ്റി. സ്വന്തം സ്യൂട്ട്കേസ് പോലും സഹായിക്കൊണ്ട് എടുപ്പിക്കാതെ പരിക്കർ സാധാരണക്കാരുടെ മുഖ്യമന്ത്രി എന്ന പേരു പിടിച്ചുപറ്റി.

 സുരേഷ് പ്രഭു (61 ): ശിവസേനയുടെ നേതാവായിരുന്ന സുരേഷ് പ്രഭു 1996 മുതൽ നാല് തവണ മഹാരാഷ്ട്രയിലെ രാജാപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നു.

 ജെ.പി. നഡ്ഡ (53) : ബീഹാറിലാണ് ജനനമെങ്കിലും ഹിമാച്ചൽ പ്രദേശിൽ നിന്നുള്ള നേതാവായിട്ടാണ് അറിയപ്പെടുന്നത്. മോദിയുടെയും അമിത് ഷായുടെയും ഏറ്റവും വിശ്വസ്തൻ. നിലവിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി. 2012 മുതൽ ഹിമാച്ചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം. മൂന്ന് തവണ ഹിമാച്ചൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ സംസ്ഥാന മന്ത്രിയായി. ചാർടേഡ് അക്കൗണ്ട് ആണ്.

 ചൗധരി ബീരേന്ദ്ര സിംഗ് (68 ): ഹരിയാനയിൽ നിന്നുള്ള ഏറ്റവും ജനസ്വാധീനമുള്ള നേതാവ്. 42 വർഷം കോൺഗ്രസിൽ അംഗമായിരുന്ന ശേഷം, ഈ വർഷം ആഗസ്റ്റിലാണ് സിംഗ് ബി.ജെ.പിയിൽ ചേർന്നത്. 1990ൽ ഹരിയാന പി.സി.സി അദ്ധ്യക്ഷനായി. 1991ൽ കോൺഗ്രസിനെ സംസ്ഥാനത്ത് വിജയിച്ചു. മുഖ്യമന്ത്രിപദം മോഹിച്ചെങ്കിലും പാർട്ടി നൽകിയില്ല. രണ്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒരു തവണ ഐ.എൻ.എൽ.ഡി നേതാവ് ഓം പ്രകാശ് ചൗത്താലയെയാണ് പരാജയപ്പെടുത്തിയത്. 2010ൽ രാജ്യസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു.

 സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല)

 ബണ്ഡാരു ദത്രാത്രേയ (68) : ആർ.എസ്.എസ് പ്രവർത്തകനായി തുടക്കം. ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാക്കളിൽ ഒരാൾ. നിലവിൽ സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌‌സഭാംഗം. ഇതേ മണ്ഡലത്തിൽ മൂന്ന് തവണ മുൻപ് വിജയിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനാണ്. തെലങ്കാന സംസ്ഥാന ഘടകം ബി.ജെ.പി പ്രഥമ അദ്ധ്യക്ഷനായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു.

 രാജീവ് പ്രതാപ് റൂഡി (52): ബീഹാറിൽ നിന്നുള്ള പ്രമുഖ നേതാവ്. നിലവിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാണ്. ബീഹാർ നിയമസഭയിലേക്ക് 1990ൽ തിരഞ്ഞെടുക്കപ്പെട്ടു. 1996ലാണ് ലോക്‌സഭയിലേക്കെത്തിയത്. വാജ്‌പേയി മന്ത്രിസഭയിൽ വ്യോമയാന സഹമന്ത്രിയായിരുന്നു. 2010ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ പരാജയപ്പെടുത്തി ലോക്‌‌സഭയിലെത്തി. കമേഴ്സ്യൽ പൈലറ്റുമാണ്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കോളേജ് അദ്ധ്യാപകനായിരുന്നു.

 ഡോ. മഹേഷ് ശർമ്മ (55): ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗറിൽ നിന്നുള്ള ലോക്‌സഭാംഗം. 2012ൽ നോയിഡയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോക്ടർ കൂടിയായ മഹേഷ്, കൈലാഷ് ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസിന്റെ ചെയർമാനാണ്. ബി.ജെ.പിയുടെ ആരോഗ്യ സെല്ലിന്റെ കൺവീനറായിരുന്നു. 2017ലെ യു.പി നിയമസഭ തിരഞ്ഞെടുപ്പ് ഉറ്രുനോക്കിയാണ് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിരുന്നതെന്ന് സൂചന.

 സഹമന്ത്രിമാർ

 മുക്താർ അബ്ബാസ് നഖ്‌വി (57) : ബി.ജെ.പിയുടെ മുസ്‌ലിം മുഖമെന്ന് അറിയപ്പെടുന്ന നേതാവ്. പാർട്ടി ദേശീയ ഉപാദ്ധ്യക്ഷനാണ്. നീണ്ട കാലം പാർട്ടി വക്താവ് ആയിരുന്നു. ഉത്തർപ്രദേശിലെ അലഹാബാദിൽ ജനനം. നിലവിൽ രാജ്യസഭാംഗം. 1998ലെ വാജ്‌പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. നീണ്ട പതിനഞ്ച് വർഷത്തിന് ശേഷമാണ് മന്ത്രിപദം ലഭിക്കുന്നത്. 1998ൽ രാംപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചു. ഹിന്ദുവായ സീമയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

 രാം കൃപാൽ യാദവ് (57): ആർ.ജെ.ഡിയിലെ ഏറ്റവും പ്രമുഖനായ നേതാവായിരുന്ന രാം കൃപാൽ യാദവ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ബി.ജെ.പിയിൽ ചേരുന്നത്. രാജ്യസഭാംഗത്വം ഉപേക്ഷിച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി ലാലുവിന്റെ മകൾ മിസയ്‌ക്കെതിരെ പാടലിപുത്രയിൽ മത്സരിച്ച് വിജയിച്ചു. മൂന്ന് തവണ ഇതിന് മുൻപ് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 1985ൽ പട്ന കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം.

 ഹരിഭായ് ചൗധരി (60): ഗുജറാത്തിലെ ബനസ്‌കന്തയിൽ നിന്നുള്ള ലോക്‌സഭാഗം. ഇതേ മണ്ഡലത്തിൽ ഇതിന് മുൻപ് മൂന്ന് വിജയിച്ചിട്ടുണ്ട്. 1988ൽ ബി.ജെ.പിയിലെത്തിയ ചൗധരി 2005 മുതൽ 2010 വരെ ഗുജറാത്ത് സംസ്ഥാന ഘടം ഉപാദ്ധ്യക്ഷനായിരുന്നു. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപ് വ്യവസായി ആയിരുന്നു.

 പ്രൊഫ. സൻവർലാൽ ജാട്ട് : രാജസ്ഥാനിൽ നിന്നുള്ള ലോക്‌സഭാംഗം. മുൻ കേന്ദ്രമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ സച്ചിൻ പൈലറ്റിനെ അജ്മീർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്. ജാട്ട്-രജ്പുട്ട് വോട്ടുകൾ സമാഹരിച്ചാണ് വിജയിച്ചത്. ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ മത്സരിക്കും മുൻപ് വസുന്ധരരാജസിന്ധ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപ് കോളേജ് അദ്ധ്യാപകനായിരുന്നു.

 പ്രൊഫ. മോഹൻഭായ് കണ്ഡൂരിയ (63): മോദി മുഖ്യമന്ത്രിയായിരിക്കെ അതേ മന്ത്രിസഭയിൽ അംഗമായിരുന്നു. ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നുള്ള എം.പിയാണ്. സൗരാഷ്ട്ര മേഖലയിൽ ജനസ്വാധീനമുള്ള നേതാവ്. പട്ടേൽ സമുദായത്തിൽ നിന്നുള്ള പ്രമുഖനുമാണ്.

 ഗിരിരാജ് സിംഗ് (54) : ബീഹാറിലെ ഭൂമിഹാർ സമുദായത്തിൽ നിന്നുള്ള നേതാവ്. നിതിഷ് കുമാർ മന്ത്രിസഭയിൽ ബി.ജെ.പി പ്രതിനിധിയായി മന്ത്രിയായിരുന്നു. ദക്ഷിണ ബീഹാറിൽ സിംഗിന് സ്വാധീനമുള്ള പോക്കറ്റുകളുണ്ട്. ബീഹാറിലെ നവാദയിൽ നിന്നാണ് ലോക്‌സഭയിലെത്തിയത്. മോദിയെ എതിർക്കുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ ഗിരിരാജ് സിംഗിന്റെ പ്രസ്താവന വിവാദമായിരുന്നു. അടുത്തിടെ 1.14 കോടി രൂപ സിംഗിന്റെ വസതിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും വാർത്തകളിൽ നിറഞ്ഞിരുന്നു. അതേസമയം 50000 രൂപ മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് സിംഗ് വിശദീകരിച്ചത്.

 ഹൻസ്‌രാജ് ആഹിർ (59): മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നിന്നുള്ള ലോക്‌സഭാംഗം. കൽക്കരി കുംഭകോണം ഉയർത്തിക്കൊണ്ടുവന്നതിൽ പ്രധാന പങ്ക് വഹിച്ചു. കൽക്കരി അഴിമതി സംബന്ധിച്ച് ആഹിർ കേന്ദ്ര വിജിലൻസ് കമ്മിഷന് അയച്ച പരാതിയാണ് സി.ബി.ഐ അന്വേഷണത്തിന് വഴിവച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ആഹിർ കണ്ടെത്തിയിരുന്നു. പതിനഞ്ച് വർഷം നീണ്ട പാർലമെന്ററി ജീവിതത്തിൽ നിരവധി സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആഹിരിന്റെ പ്രവർത്തനങ്ങൾ മറ്ര് അംഗങ്ങളും മാതൃകയാക്കണമെന്ന് സ്പീക്കറായിരുന്ന സോമനാഥ് ചാറ്റർജി ഒരിക്കൽ വിശേഷിപ്പിച്ചിരുന്നു.

 പ്രൊഫ. രാം ശങ്കർ ( 50): ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്ന് ലോക്‌സഭാംഗം. രാഷ്ട്രീയത്തിലെത്തും മുൻപ് കോളേജ് അദ്ധ്യാപകനായിരുന്നു. വിദ്യാഭ്യാസ വിചക്ഷണൻ എന്ന നിലയിൽ ശ്രദ്ധ നേടി. പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.

 വൈ.എസ്. ചൗധരി (53): ഹൈദരാബാദിൽ ജനനം. ടി.ഡി.പിയുടെ രാജ്യസഭാംഗം. ആന്ധ്രയിലെ പ്രമുഖ വ്യവസായ ശൃംഘലയായ സുജന ഗ്രൂപ്പിന്റെ ചെയർമാൻ. സുജന എന്ന് തന്നെയാണ് അടുപ്പമുള്ളവർ വിളിക്കുന്നതും. ടി.ഡി.പിക്ക് വൻ സംഭാവന നൽകിയ വ്യക്തിയാണെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

 ജയന്ത് സിൻഹ (54) : ജാർകണ്ഡിലെ ഹസാരിഭാഗിൽ നിന്നുള്ള ലോക്‌സഭാംഗം. മുൻ ധനകാര്യമന്ത്രിയും മുതിർന്ന നേതാവുമായ യശ്വന്ത് സിൻഹയുടെ മകൻ. കോർപ്പറേറ്ര് ഭരണരംഗത്തും കൺസൾട്ടൻസി മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി ഐ.ഐ.ടിയിൽ ബിരുദമെടുത്ത സിൻഹ ഹാർവാർഡ് ബിസിൻസ് സ്കൂളിൽ നിന്ന് എം.ബി.എയും അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് എൻർജി മാനേജ്മെന്റിൽ എം.എസും നേടിയിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുൻപ് പന്ത്രണ്ട് വർഷം മെക്കൻസീ ആൻഡ് കമ്പനിയുടെ പാർട്ട്ണറായിരുന്നു.

 രാജ്യവർദ്ധൻ സിംഗ് റാത്തോഡ് (44): ജയ്പൂർ റൂറൽ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായ റാത്തോഡ് ഷൂട്ടിംഗ് താരമാണ്. ഒളിമ്പിക് മെഡൽ ജേതാവായ റാത്തോഡിന് രാജീവ് ഗാന്ധി ഖേൽ രത്ന, അർജുന പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കരസേനയിൽ കേണൽ പദവിയിലിരുന്ന റാത്തോഡ് നിർബന്ധിത വിരമിക്കൽ വാങ്ങിയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

 ബാബുൽ സുപ്രിയോ (44): പശ്ചിമബംഗാളിൽ നിന്ന് കേന്ദ്രമന്ത്രിസഭയിലെ ഏക അംഗമാണ് ഗായകനായ ബാബുൽ. തിരഞ്ഞെടുപ്പ് തൊട്ടുമുൻപ് വിമാനയാത്രയിൽ രാംദേവിനെ കണ്ടുമുട്ടിയതാണ് രാഷ്ട്രീയത്തിലേക്ക് വരാൻ കാരണമായത്. 1989മുതൽ സി.പി.എമ്മിനൊപ്പം മാത്രം നിന്നിട്ടുള്ള അസൻസോൾ മണ്ഡലത്തിൽ നിന്ന് 74000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാബുൽ വിജയിച്ചത്.

 സാദ്ധ്‌വി നിരഞ്ജൻ ജ്യോതി (47): ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിലെ ഏക വനിത. ഉത്തർപ്രദേശിലെ ദളിത് പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് കഴിഞ്ഞത് ജ്യോതിയുടെ നേതൃത്വത്തിലായിരുന്നു. ഫത്തേപ്പൂർ മണ്ഡലത്തിൽ ആർ.എൽ.ഡി നേതാവ് അമർ സിംഗിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകയാണ്. 2002, 2007 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.പി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ജ്യോതി 2012ൽ ഹാമിർപൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. ഇക്കഴിഞ്ഞ ജൂണിൽ മൂന്ന് പേരടങ്ങുന്ന സംഘം ഇവരുടെ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു.

 വിജയ് സാംപ്ള (53): പഞ്ചാബിൽ നിന്നുള്ള ദളിത് നേതാവ്. ഹോഷിയാർപൂരിൽ നിന്നുള്ള ലോക്‌സഭാംഗം. പത്താം ക്ളാസിന് ശേഷം സൗദി അറേബ്യയിൽ പ്ളംബറായി ജോലി നോക്കിയിട്ടുണ്ട്. സർപഞ്ച് ആയി രാഷ്ട്രീയ ജീവിതം തുടങ്ങിയ സാംപ്ള പാർട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായി. സംസ്ഥാന ഖാദി ബോ‌ർ‌ഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ പഞ്ചാബ് നടക്കാനിരിക്കുന്ന നിയമസഭാ തിര‌ഞ്ഞെടുപ്പ് ഉറ്റുനോക്കിയാണ് സാംപ്ളയ്‌ക്കുള്ള മന്ത്രിപദമെന്നാണ് സൂചന. 

Friday, November 7, 2014

Open Athletic Meet

Appeared on 6th Nov 2014


ന്യൂ‌‌ഡൽഹി: 54-ാമത് ദേശീയ സീനിയർ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ മികച്ച വനിതാ താരമായി കേരളത്തിന്റെ ടിന്റു ലൂക്ക തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ടിന്റുവിന്റെ നേട്ടം കേരളത്തിന് സ്വന്തമല്ല. റെയിൽവേസിന്റെ താരമായാണ് ടിന്റു മീറ്റിൽ പങ്കെടുത്തത്. റെയിൽവേസാണ് മീറ്റിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് കീരിടം നേടിയത്. സർവീസസ് റണ്ണർ അപ്പായി. പുരുഷ വിഭാഗത്തിലും സർവീസസ് ചാമ്പ്യൻഷിപ്പ് നേടി. എട്ടു ടീമുകൾ പങ്കെടുത്ത മീറ്റിൽ ഒരു സ്വർണ്ണവും നാലു വെങ്കലവും കൊണ്ട് കേരളം ഏഴാം സ്ഥാനത്തായി. ലോംഗ് ജംപ് താരം അങ്കിത് ശർമ്മയാണ് മീറ്റിലെ മികച്ച പുരുഷ താരം.

അവസാന ദിനമായ ഇന്നലെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എം.വി. ഷീനയാണ് കേരളത്തിന് സുവർണ്ണ മെഡൽ നേടി തന്നത്. 12.87 മീറ്റർ ചാടിയാണ് ഷീന സ്വർണം നേടിയത്. റെയിൽവേയ്ക്ക് വേണ്ടി ഇറങ്ങിയ മലയാളിയായ അമിത ബേബിക്കാണ് ഈ ഇനത്തിലെ വെള്ളി മെഡൽ. വനിതകളുടെ 10000 മീറ്ററിൽ മലയാളി താരം പ്രീജാ ശ്രീധരൻ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ടിന്റുവും ഒ.പി. ജെയ്ഷയും മീറ്റിൽ ഇരട്ട സ്വർണം നേടി. 5000 മീറ്ററിലും 1500 മീറ്ററിലും ജെയ്ഷ സ്വർണം നേടിയപ്പോൾ 800 മീറ്ററിലും 4X400 മീറ്റർ റിലെ മത്സരത്തിലുമാണ് ടിന്റു സ്വർണം നേടിയത്. ട്രിപ്പിൽ ജംപിൽ റെയിൽവേയ്‌ക്ക് വേണ്ടി ഇറങ്ങിയ മലയാളിയായ രഞ്ജിത് മഹേശ്വരിയം സ്വർണം നേടി. 1500 മീറ്ററിൽ ഒ.എൻ.ജി.സിക്ക് വേണ്ടി ഇറങ്ങിയ സിനി അജിത്ത് മാർക്കോസിന് വെള്ളി ലഭിച്ചു.

പുരുഷന്മാരുടെ 4X400 റിലെയിൽ സർവീസസ് സ്വർണം നേടിയ ടീമിലെ മൂന്ന് അംഗങ്ങളും മലയാളികളാണ്. മുഹമ്മദ് കുഞ്ഞ്, ജിതിൻ സെബാസ്റ്റ്യൻ, ജിത്തുബേബി എന്നിവരാണ് ടീമിലെ മലയാളികൾ. ഇതേ മത്സരത്തിൽ വെങ്കലം നേടിയ കേരള ടീമിൽ മനു സക്കറിയ, ബിനു ജോസ്, മുഹമ്മദ് അനസ്, സി.എം. അജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

ടിന്റു ലൂക്കയെ കൂടാതെ കെ. സിൻഷ ഉൾപ്പെട്ട റെയിൽവേയുടെ സീമാണ് വനിതകളുടെ 4X400 റിലെയിൽ സ്വർണം നേടിയത്. ഇതേ ഇനത്തിൽ വെങ്കലം നേടിയ കേരളാ ടീമിൽ ജെസി ജോസഫ്, അലന്റ ജോസഫ്, സുഖീന, അല്‌ഗ ഉണ്ണി എന്നിവരാണുള്ളത്.

വനിതകളുടെ 4X100 റിലെ മത്സരത്തിൽ സ്വർണം നേടിയ റെയിൽവേ ടീമിൽ മലയാളികളായ മെർലിൻ ജോസഫും എം.എം. അ‌ഞ്ജുവും സ്വർണം നേടിയ പുരുഷവിഭാഗത്തിൽ മലയാളി അരുൺജിത്തുമുണ്ട്. 1500 മീറ്ററിൽ സർവീസസ് താരം ജിൻസൺ ജോസൺ വെള്ളി നേടിയപ്പോൾ 400 മീറ്റർ ഹർഡിൽസിൽ റെയിൽവേയ്‌ക്ക് വേണ്ടി ജിതിൻ പോൾ വെങ്കലം നേടി.

Open Athletic Meet

Appeared on 5th Nov 2014

ന്യൂഡൽഹി: സ്വന്തം പേരിലുള്ള റെക്കാഡ് തിരുത്തി വി.എസ്. സുരേഖ ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം മലയാളികൾക്ക് അഭിമാനമാക്കി. വനതികളുടെ പോൾവാൾട്ടിലാണ് ദേശീയ റെക്കാഡോടെ സുരേഖ സ്വർണം നേടിയത്. 4.15 മീറ്റർ ചാടിയാണ് റെയിൽവേസിന് വേണ്ടി സുരേഖ മെഡൽ നേടിയത്. 2006ൽ സുരേഖ തന്നെ സ്ഥാപിച്ച 4.08 മീറ്റർ എന്ന റെക്കാഡാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പോയത്.

ഇതേ മത്സരത്തിൽ വെള്ളി മെഡലും മലയാളി തന്നെ സ്വന്തമാക്കി. റെയിൽവേസിന് വേണ്ടി ഇറങ്ങിയ കെ.സി. ദിജയ്‌ക്കാണ് വെള്ളി മെഡൽ നേട്ടം. 3.6 മീറ്റർ ചാടിയാണ് മെഡൽ നേട്ടം.

ദേശീയ ട്രിപ്പിൾ ജംപ് താരമായ രഞ്ജിത് മഹേശ്വരിയുടെ ഭാര്യയാണ് സുരേഖ. ദേശീയ ഗെയിംസിൽ കേരളം എൻട്രി സമ്മാനിച്ചാൽ സംസ്ഥാനത്തിന് വേണ്ടി മത്സരിക്കുമെന്ന് സുരേഖ പറഞ്ഞു.

പുരുഷന്മാരുടെ ഹൈജംപിൽ വെള്ളി നേടിയ ജിതിൻ സി. തോമസാണ് മെഡൽ നേടിയ മറ്റൊരു മലയാളി. 2.17 മീറ്റർ ഉയരം താണ്ടിയാണ് മീറ്റ് റെക്കാഡോടെ ജിതിൻ മെഡൽ നേടിയത്.

110 മീറ്റർ ഹർഡിലിസിൽ പിന്റോ മാത്യുവും 100 മീറ്റർ ഹർഡിൽസിൽ കെ.വി. സജിതയും ഇന്നലെ വെങ്കലം മെഡൽ നേടി. 14.29 സെക്കന്റിലാണ് പിന്റോ ഫിനിഷ് ചെയ്തത്. സജിത 13.97 സെക്കന്റിൽ ഫിനിഷ് ചെയ്താണ് മെഡൽ നേടിയത്. മീറ്റിലെ രണ്ടാമത്തെ മെഡലാണ് സജിത സ്വന്തമാക്കിയത്. 100 മീറ്റർ മത്സരത്തിലും സജിത വെങ്കലം നേടിയിരുന്നു.

നാല് ദിവസം നീണ്ട മീറ്റ് ഇന്ന് അവസാനിക്കും. മലയാളികൾ മെഡലുകൾ സ്വന്തമാക്കിയെങ്കിലും കേരളത്തിന് ഇതുവരെ രണ്ട് വെങ്കല മെഡലുകൾ മാത്രമാണ് സ്വന്തമാക്കാനായിട്ടുള്ളത്.

Open Athletic Meet

Appeared on 4th Nov 2014


ന്യൂഡൽഹി: ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിലും മലയാളികൾ മിന്നിത്തിളങ്ങി. അഞ്ചു സ്വർണ്ണം ഉൾപ്പെടെ പത്ത് മെഡലുകൾ മലയാളി താരങ്ങൾ ഇന്നലെ നേടി. എന്നാൽ കേരളത്തിന്റെ മെഡൽ നില ഒരു വെങ്കലത്തിലൊതുങ്ങി.

ട്രാക്കിൽ ടിന്റു ലൂക്ക, സജീഷ് ജോസഫ് (800 മീറ്റർ), കുഞ്ഞുമുഹമ്മദ് (400 മീറ്റർ) എന്നിവരും ഹൈജംപിൽ സറ്റെനി മൈക്കൾ, ലോംഗ് ജംപിൽ വി. നീന എന്നീ മലയാളികളാണ് ഇന്നലെ സ്വർണ്ണം നേടിയത്. മലയാളികളായ സിനി അജിത്ത് മാർക്കോസ് (800 മീറ്റർ), എം.എം. അഞ്ജു (100 മീറ്റർ) എന്നിവർ വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ 400 മീറ്ററിൽ അനുമറിയം ജോസ്, ബിബിൻ മാത്യ എന്നിവരും 100 മീറ്ററിൽ കെ.വി. സജിത എന്നിവരും വെങ്കലം നേടി. 2.03.88 മിനിട്ടിലാണ് ടിന്റു ഫിനിഷ് ചെയ്തത്. 800 മീറ്ററിൽ മത്സരിച്ച ജെസ്സി ജോസഫിന് നേരിയ വ്യത്യാസത്തിൽ വെങ്കലം നഷ്ടമായി.

പുരുഷ വിഭാഗം 400 മീറ്ററിൽ സർവീസസിന് വേണ്ടി ഇറങ്ങിയ കുഞ്ഞുമഹമ്മദ് സ്വർണ്ണം നേടി. ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ആരോഗ്യ രാജീവിനെ പിന്തള്ളിയാണ് കുഞ്ഞുമുഹമ്മദ് മെഡൽ നേടിയത്.

റെയിൽവേസിന് വേണ്ടി ഇറങ്ങി ഹൈംജംപിൽ സ്വർണ്ണം നേടിയ സ്‌റ്റെനി മൈക്കൾ 1.73 മീറ്റർ ഉയരം ചാടി കടന്നാണ് മെഡലിൽ മുത്തമിട്ടത്. ലോംഗ് ജംപിൽ 6.29 മീറ്റർ ചാടിയാണ് വി. നീന റെയിൽവേസിന് വേണ്ടി സ്വർണ്ണം നേടിയത്. മെഡൽ നേടിയ മലയാളി താരങ്ങളായ എം.എം. അഞ്ജു, കെ.വി. സജിത എന്നിവരും റെയിൽവേഴ്സിന് വേണ്ടിയാണ് ഇറങ്ങിയത്. ഇരുവരും ഇന്ന് ഹർഡിൽസ് ഫൈനലിൽ മത്സരിക്കും.



Open Athletic Meet

Appeared on 3rd Nov 2014

ന്യൂഡൽഹി: ദേശീയ അത്‌ലറ്റിക് മീറ്റിൽ ഒ.പി. ജെയ്ഷ സ്വർണ്ണം നേടി. 5000 മീറ്ററിൽ 16.13.61 മിനിട്ടിൽ ഫിനിഷ് ചെയ്താണ് ജെയ്ഷ സ്വർണ്ണം നേടിയത്. ഇന്നലെയാണ് മീറ്റ് തുടങ്ങിയത്. റെയിൽവേയ്‌ക്ക് വേണ്ടി ഇറങ്ങിയാണ് ജെയ്ഷ് മെഡൽ നേടിയത്. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ജെയ്ഷ 1500 മീറ്ററിലും മത്സരിക്കുന്നുണ്ട്.

ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ശേഷം പരിശീലനം നടത്തിയിട്ടില്ലെന്ന് ജെയ്ഷ പറഞ്ഞു. റെയിൽവേസിന് സ്വർണ്ണം നേടി കൊടുക്കണമെന്നുണ്ടായിരുന്നു. പ്രീജ ശ്രീധരന്റെ അഭാവത്തിൽ അത് സാദ്ധ്യമാകുമെന്ന് ഉറപ്പുണ്ടായിരുന്നു. അടുത്ത വർഷം നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കും. ബീജിംഗിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുക്കും. അതിൽ 5000 മീറ്ററിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടു. ഇനി 1500 മീറ്ററിലും യോഗ്യത നേടണം. - ജെയ്ഷ പറഞ്ഞു.

ഇന്നലെ നടന്ന ആദ്യ പാദ മത്സരങ്ങളിൽ ട്രാക്കിലിറങ്ങിയ മലയാളി താരങ്ങളായ ടിന്റു ലൂക്ക ജെസ്സി ജോസഫ് എന്നിവർ 800 മീറ്റർ ഫൈനലിൽ കടന്നിട്ടുണ്ട്. 100 മീറ്റർ പുരുഷ വിഭാഗത്തിൽ സുജിത്ത് കുട്ടൻ, ജിതേഷ് കുമാർ എന്നിവരും ഫൈനലിൽ ഇടം നേടിയിട്ടുണ്ട്. 100 മീറ്റർ വനിതാ വിഭാഗത്തിൽ കേരളത്തിന്റെ മെർലിൻ കെ. ജോസഫ്, എൽ.ഐ.സിയുടെ നീതു മാത്യ ഇടം നേടി.

പുരുഷ വിഭാഗം 400 മീറ്ററിൽ കേരളത്തിന്റെ വൈ. മുഹമ്മദ് അനസ്, സി.എം. അജിത് എന്നിവരും ഫൈനലിൽ കടന്നു. മലയാളികളായ ജിബിൻ സെബാസ്റ്റ്യൻ, കുഞ്ഞുമുഹമ്മദ് (സർവീസസ്), ബിബിൻ മാത്യു (റെയിൽവേ) എന്നിവരും ഫൈനലിൽ ഇടം നേടി. 400 മീറ്റർ വനിതാ വിഭാഗത്തിൽ ഒ.എൻ.ജി.സിയുടെ എം.ആർ.പൂവമ്മ ഫൈനലിൽ കടന്നു. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ജേതാവാണ് പൂവമ്മ. എൽ.ഐ.സിക്ക് വേണ്ടി ഇറങ്ങിയ അനു മറിയം ജോസ്, സി.ആര്യ എന്നിവരും ഫൈനലിലേക്കെത്തി.

 കുശ്ബീറിനെ പിൻവലിച്ചത് വിവാദത്തിൽ
മീറ്റിന്റെ ആദ്യ ദിനമായ ഇന്നലെ നടന്ന 20 കി.മി നടത്ത മത്സരത്തിന്റെ പാതിവഴിയിൽ നിന്ന് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ കുശ്ബീർ കൗറിനെ കോച്ച് നിർബന്ധിച്ച് പിൻവലിപ്പിച്ചത് വിവാദത്തിൽ. തന്റെ താരത്തിന് പരിക്ക് പറ്റിയേക്കുമോയെന്ന സംശയത്തിലാണ് കുശ്ബീറിനെ പിൻവലിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒൻപത് കി.മി നടന്ന ഒന്നാം സ്ഥാനത്ത് നിൽക്കവെയാണ് കുശ്ബീറിനെ കോച്ച് പിൻവലിച്ചത്.

Thursday, October 30, 2014

Remembering Indira Gandhi

Appeared in the edit page on 30th October 2014


അശോകാ റോഡിന്റെയും സഫ്ദർജംഗ് റോഡിന്റെയും ഒന്നാം നമ്പർ വസതികൾ ഒരു കോമ്പൗണ്ടിൽ ഒത്തുചേരുന്നതാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതി. സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പറിൽ അവർ താമസിക്കുകയും അതിന്റെ മറ്രൊരു അറ്റത്തുള്ള അശോകാ റോഡിലെ ഒന്നാം നമ്പർ വസതി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് മുപ്പത് വർഷം മുൻപ് 1984 ഒക്‌ടോബർ 31ന് രാവിലെ, പതിവുപോലെ വീട്ടിൽ നിന്ന് ക്യാമ്പ് ഓഫീസിലേക്ക് നടക്കവേ സ്വന്തം സുരക്ഷാ ഭടന്മാരായ ബിയാന്ത് സിംഗും സത്‌വന്ത് സിംഗും ഇന്ദിരയ്‌ക്ക് നേരെ മുപ്പത് റൗണ്ട് വെടിയുതിർത്തത്. ഇന്ന് മുപ്പത് വർഷം പിന്നിടുമ്പോൾ രാജ്യം ഭരിക്കുന്നത് അവരുടെ എതിർപക്ഷത്ത് നിലയുറപ്പിച്ചവരാണ്. പ്രധാനമന്ത്രിയുടെ റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പർ ഔദ്യോഗിക വസതിയുടെ തൊട്ടുചേർന്നാണ് ഇന്ദിരഗാന്ധി സ്മാരകമായി നിലകൊള്ളുന്ന ഈ വസതി. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെ ആരാധിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യത്തെ നയിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് ഏറ്റവും അടുത്തുള്ള രാഷ്ട്രീയ സമാരകമാണ് ഇന്ദിരയുടെതെങ്കിലും ആ പാരമ്പര്യത്തെ ചരിത്ര താളുകളിൽ നിന്ന് മായ്‌ക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭായി പട്ടേലിന്റെ മൂല്യങ്ങളെ ഉയർത്തിപിടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതലത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ഇന്ദിരയുടെ ചരമദിനവും പട്ടേലിന്റെ ജന്മദിനവും ഒരേദിവസമായത് യാദൃശ്ചികം മാത്രം. ഇന്ദിരയുടെ രക്ഷസാക്ഷിത്വദിനം ദേശീയ പുനരർപ്പണ ദിനമായിട്ടാണ് ഇതുവരെ ആചരിച്ചുവരുന്നത്. എന്നാൽ ഇന്ദിരയെ മാറ്റി പട്ടേലിനെ പ്രതിഷ്ഠിക്കുകയാണ് നാളെ. പുനരർപ്പണ ദിനത്തെക്കാൾ പ്രാധാന്യത്തോടെ കേന്ദ്ര സർക്കാർ നാളെ പട്ടേലിന്റെ ജന്മദിനത്തെ ദേശീയ അഖണ്ഡതാദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യത്തെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും മോദി അനുകരിക്കാൻ ശ്രമിക്കുന്നത് ഇന്ദിരയുടെ ഭരണരീതികളെയാണെന്നതാണ് ശ്രദ്ധേയം.

ഇന്ദിര നെഹ്‌റുവിൽ നിന്നും പിന്തുടർന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ മോദി എതിർക്കുമ്പോഴും ഇന്ദിരയുടെ ഏകാധിപത്യ രീതികളോട് മോദിക്ക് പ്രിയമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഗുജറാത്ത് കലാപത്തിന്റെ പിടിച്ചുനിറുത്താൻ ഇന്ദിരയുടെ മരണത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട സിഖ് കലാപത്തെയാണ് പലപ്പോഴും ബി.ജെ.പി കൂട്ടുപിടിക്കുന്നത്. കലാപം എന്ന വാക്ക് തന്നെ തന്റെ തലയിൽ നിന്ന് വച്ചൊഴിയാൻ കൂടിയാണ് മോദി ഇന്ദിരയുടെ ദിനത്തെ വിസ്മരിക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇതൊക്കെയാണെങ്കിലും 1969 ജൂലായ് 20ന് 14 ബാങ്കുകളെ ദേശാസാൽക്കരിക്കുകയും 1970 സെപ്തംബർ മൂന്നിന് നാട്ടുരാജാക്കന്മാർക്കും രാജവംശത്തിനും നൽകി വന്ന പ്രിവി പേഴ്സ് നിറുത്തലാക്കുകയും ഒക്കെ ചെയ്തത് ഇന്ദിരയുടെ ഭരണത്തിലെ പൊൻതൂവലുകളാണ്. ബംഗ്ളാദേശിനെ വിമോചിപ്പിക്കാനുള്ള 1971 ഇന്ത്യാ പാക് യുദ്ധവും 1974ലെ ആണവ പരീക്ഷണത്തിലൂടെയും ഇന്ദിര, തന്റെ കരുത്ത് ലോകത്തെ അറിയിച്ചു. രണ്ട് പിളർപ്പുകൾ പിന്നിട്ടിട്ടും തന്നെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന് അവർ പാർട്ടിയിലും തെളിയിച്ചു. അത് മരണം വരെ അവർക്ക് തുടരാനായി. അവരുടെ ഏകാധിപത്യ രീതികളെ പിന്തുടരുമ്പോഴും ഭരണരംഗത്തെ ഇന്ദിരയുടെ നേട്ടങ്ങളാണ് മോദിക്ക് വെല്ലുവിളിയുർത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല.

 തുടക്കവും ഒടുക്കവും ഇവിടെ നിന്ന്
ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്രവും സുപ്രധാനമായ ഭാഗം തുടങ്ങുന്നത് സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്നാണ്. 1964ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ‌്‌റുവിന്റെ മരണശേഷമാണ് ഇന്ദിര ഇവിടേക്ക് താമസം മാറ്റുന്നത്. അതുവരെ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനിലാണ് (ഇതും സ്മാരകമാണ്) ഇന്ദിരയും താമസിച്ചിരുന്നത്. തീൻമൂർത്തി ഭവനിൽ നിന്ന് അര കി.മീ സഞ്ചരിച്ചാൽ ഇന്ദിരയുടെ വസതിയിലെത്താം.

നെഹ്‌റുവിന്റെ മരണത്തെ തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിൽ അധികാരമേറ്ര മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി എത്തിയ ഇന്ദിര 66 മുതൽ 77 വരെയും 80 മുതൽ 84 വരെ വീണ്ടും പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചു. ഇതിനിടെ പാർട്ടി രണ്ട് പിളർപ്പുകൾക്ക് സാക്ഷിയായതിനൊപ്പം രാജ്യം അടിയന്തരാവസ്ഥയുടെ കറുത്ത അദ്ധ്യായവും പിന്നിട്ടു. "77ൽ അവർ തോൽവി നേരിട്ടു. ജയിലിലുമായി. "78ൽ കർണാടകയിലെ ചിക്കമംഗ്ലൂറിൽ നിന്ന് വീണ്ടും ലോക്‌സഭാംഗമായി. മകൻ രാജീവും സഞ്ജയും വിവാഹിതരാവുകയും ചെറുമക്കളുണ്ടാവുകയും ചെയ്യുന്നു. 1980ൽ മകൻ സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നു. തുടർന്ന് രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേദിയൊരുങ്ങുന്നു. അതിന് മുന്നോടിയായി ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായിരുന്ന രാജീവ് ജോലിയിൽ നിന്ന് രാജിവയ്‌ക്കുന്നു. എല്ലാത്തിനും ഈ വസതി സാക്ഷി.

ഒടുവിൽ ഒക്‌ടോബർ 31ന്, ബുധനാഴ്ച രാവിലെ മുൻകൂട്ടി നിശ്ചിയിച്ചിരുന്ന പരിപാടിക്ക് 15 മിനിറ്റ് വൈകി 9.15 അക്ബർ റോഡിലെ വസതിയിലേക്ക് നടക്കുമ്പോഴാണ് വെടിയേറ്റ് വീഴുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണം എയിംസ് ആശുപത്രി സ്ഥിരീകരിക്കുന്നത് ഉച്ചയ്‌ക്ക് 2.20നാണ്. ഇന്ദിരയുടെ മരണത്തിൽ രാജ്യം ഞെട്ടിതരിച്ചു ഇരിക്കുമ്പോൾ തന്നെ അതേ ദിവസം രാത്രി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 12 ദിവസത്തെ ദുഖാചരണത്തിനിടയിൽ നവംബർ മൂന്നിന്, ശനിയാഴ്ച ഇന്ദിരാഗാന്ധിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നു. ഇന്ദിരയുടെ ഒരു യുഗാന്ത്യത്തിനും രാജീവ് ഗാന്ധിയുടെ തുടക്കത്തിനും സഫ്ദർജംഗ് റോഡ് ഒന്ന് സാക്ഷിയായി. 1985 മേയിൽ റേസ് കോഴ്സ് റോഡിലെ അ‌ഞ്ചാം നമ്പർ വസതിയിലേക്ക് മാറും വരെ രാജീവ് ഈ വീട്ടിലിരുന്നാണ് രാജ്യത്തെ നയിച്ചത്.

മ്യൂസിയമാക്കിയിരിക്കുന്ന ഈ വസതിയിൽ ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന ഭാഗങ്ങൾക്ക് പുറമേ രാജീവും കുടുംബവും താമസിച്ചിരുന്ന ഭാഗം രാജീവിന്റെ വസ്തുക്കൾ കൊണ്ട് സമ്പന്നമാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന ടോഷിബായുടെ ടി 5200 കംപ്യൂട്ടറും വയർലെസ് സെല്ലുകളും ടൂൽ ബോക്സും മറ്റൊരു പ്രധാനമന്ത്രിയുടെ ഓർമ്മകളിലേക്ക് നമ്മേ സഞ്ചരിപ്പിക്കും.


 ഒക്‌ടോബർ 31ന് നിശ്ചയിച്ചിരുന്ന പരിപാടികൾ (ഇതിൽ ഒരു പരിപാടിയും നടന്നില്ല)
 രാവിലെ 9 മുതൽ പത്ത് വരെ - ഐയർലാൻഡ് സംവിധായകനായ ഷിയമസ് സ്മിത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം - അക്ബർ റോഡ് ഒന്നിൽ
 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ - ഡോക്യുമെന്ററിയുടെ ചിത്രീകരണം - സൗത്ത് ബ്ളോക്കിൽ
 4 മണിക്ക് - ബ്രട്ടീഷ് പാർലമെന്റിന്റെ ഫാദർ ഒഫ് ദ ഹൗസായ ജെയിംസ് കള്ളഹൻ, മിസിസ് കള്ളഹൻ എന്നിവരുമായി കൂടിക്കാഴ്ച
4.30 - ടി.എൻ. കൗളുമായി കൂടിക്കാഴ്ച
 4.45- നാഗാലാൻഡ് മുഖ്യമന്ത്രി എസ്.സി. ജമീറും നാല് മന്ത്രിമാരും സന്ദർശിക്കുന്നു.
 5.15- മിസാറാമിലെ നേതാവ് ലാൽദെംഗ സന്ദർശിക്കുന്നു
 5.45 - ജയ്‌പൂർ മഹാരാജാവ് സവായ് ഭവാനി സിംഗുമായി കൂടിക്കാഴ്ച
 6.00- ഡി.ഐ.ബി
6.15 - ഹൈദരാബാദിൽ നിന്നുള്ള വി.എ. സാഹ്‌നെയുമായി കൂടിക്കാഴ്ച, തുടർന്ന് വസതിയിലേക്ക്
7.25 - സഫ്ദർജംഗ് റോഡിലെ വസതിയിൽ നിന്ന് ഇറങ്ങും.
 7.45- വിദേശ സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങിയെത്തും. അദ്ദേഹത്തെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ
 8.30- വസതിയിൽ വച്ച് ആൻ രാജകുമാരിയുമായി അത്താഴവിരുന്ന്.

 സ്മാരകം ആഗ്രഹിക്കാത്ത പട്ടേൽ

രാജ്യം നാളെ സർദാർ പട്ടേലിന്റെ ജന്മദിനം ദേശീയ അഖണ്ഡതാ ദിനമായി ആചരിക്കുകയാണ്. നർമ്മദാ ഡാമിന് മുന്നിൽ 3000 കോടി രൂപ ചെലവിൽ പട്ടേലിന്റെ 186 മീറ്റർ ഉയരമുള്ള പ്രതിമയുടെ നിർമ്മാണ പ്രവർത്തനം നാളെ തുടങ്ങും. ഇതൊക്കെയാണെങ്കിലും തന്റെ പേരിൽ ഒരു സ്‌മാരകവും പട്ടേൽ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്.

തന്റെ സമാധി സ്ഥലമോ ഒന്നും നിർമ്മിക്കാൻ പാടില്ലെന്നും പട്ടേൽ നിർദ്ദേശിച്ചിരുന്നു. 1950 ഡ‌ിസംബർ 15ന് പട്ടേലിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത് സോണാപ്പൂരിലെ പൊതു ശ്മശാനത്തിലാണ്. സ്വന്തമായി അദ്ദേഹത്തിന് ഭൂമി പോലുമുണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു കാര്യം.


Tuesday, October 14, 2014

Haryana Election

Appeared on 14th August, 2014


ഗുഡ്ഗാവ്: യുദ്ധ തന്ത്രങ്ങളൊന്നൊഴിയാതെ പാണ്ഡവർക്ക് പകർന്നു കൊടുത്തിട്ടും കൗരവർക്കൊപ്പം കുരുക്ഷേത്രഭൂമിയിലിറങ്ങിയ ദ്രോണാചാര്യന് ദാനം കിട്ടയ ഭൂമി എന്നൊരു ഇതിഹാസ ചരിത്രം ഗുഡ്ഗാവിനുണ്ട്. തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ കാല ചരിത്രം തെളിയിക്കുന്നതും കളത്തിന് പുറത്ത് നിന്ന കാര്യങ്ങൾ പഠിച്ച് മത്സരിക്കാനിറങ്ങിയ ഒരു സ്വതന്ത്രന് ലഭിച്ച വിജയമാണ്. ഇത്തവണയും ഗുഡ്‌ഗാവിൽ ഇതുപോലൊരു ഏകലവ്യ തന്ത്രം ആവർത്തിക്കുമോയെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നുണ്ടെങ്കിലും പ്രധാന പാർട്ടികളെല്ലാം അത് തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുണ്ട്.

മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളെ പിന്തള്ളി കഴിഞ്ഞതവണ ഇവിടെ സ്വതന്ത്രൻ വിജയിച്ചത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഗുഡ്‌ഗാവ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും രാഷ്ട്രീയ പയറ്റിയ സുഖ്‌ബീർ ഖട്ടാരിയയാണ് കഴിഞ്ഞതവണ വിജയിച്ചത്. എന്നാൽ ഇത്തവണ എന്ത് വില കൊടുത്തും ഹരിയാനയിലെ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ട നഗരം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് പ്രധാനപ്പെട്ട കക്ഷികളായ ഐ.എൻ.എൽ.ഡിയും ബി.ജെ.പിയും കോൺഗ്രസും. അവർക്ക് ഭീഷണിയായി സുഖ്ബീർ ഇത്തവണയും രംഗത്തുണ്ട്. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ സുഖ്‌ബിർ ഭൂപീന്ദർ സിംഗ് ഹൂഡയ്‌ക്ക് പിന്തുണ നൽകി ആ മന്ത്രിസഭയിൽ കയറിക്കൂടിയിരുന്നു.

നിശബ്ദ പ്രചരണത്തിന് മുന്നോടിയായി ഇന്നലെ ഉച്ചയ്‌ക്ക് മുൻപ് തന്നെ പഴയ ഗുഡ്‌ഗാവ് നഗരം ഉണർന്നു. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലേത് പോലെയാണ് ഇവിടുത്തെ കലാശപ്പോരാട്ടം. ഏറ്റവും തിരക്കേറിയ ബാറാ ബസാറുള്ള ബസായി റോഡിൽ പ്രധാനപ്പെട്ട കക്ഷികൾ അവരുടെ ശക്തിപ്രകടനം കാഴ്ചവച്ചു.

ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാണ് ഐ.എൻ.എൽ.ഡിയുടെ സ്ഥാനാർത്ഥിയായ മുൻ സ്‌പീക്കർ ഗോപീചന്ദ് ഗെഹ്‌ലോട്ട് കലാശക്കൊട്ടിനിറങ്ങിയത്. ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ വണ്ടി ഉപേക്ഷിച്ച് ഓരോ വോട്ടർമാരെയും ഒരു വട്ടം കൂടി വണ്ടി ഉപേക്ഷിച്ച് കാണാൻ ശ്രമിച്ചു. റോഡിലൂടെ നടന്നു നീങ്ങുതിനിടെ പരിചയക്കാരുടെ കൈയ്യിൽ പിടിച്ചും ചിലരെ റാലിയിൽ പങ്കെടുക്കാത്തതെന്താണെന്ന് ശാസിച്ചും അമ്മമാരുടെ കൈയ്യിലിരുന്ന കുഞ്ഞിനെ നുള്ളിയും അദ്ദേഹം വോട്ടുറപ്പിച്ചു.

ഇത്തവണ ഐ.എൻ.എൽ.ഡി അധികാരത്തിൽ വരുമെന്നും ചൗത്താലയെ ജയിലിലാക്കിയത് ബി.ജെ.പി തിരിച്ചടിയാകുമെന്നും നടന്നു നീങ്ങുന്നതിനിടയിൽ ഗെഹ്‌ലോട്ട് കേരളകൗമുദിയോട് പറഞ്ഞു. മണ്ഡലത്തിലെ മാരുതി നഗറിൽ ഒട്ടേറെ മലയാളികളുണ്ടെന്നും അവരുടെ പിന്തുണ തനിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയായ ഉമേഷ് അഗർവാളിന്റെ പടത്തിനെക്കാൾ കൂടുതൽ മണ്ഡലത്തിൽ ബി.ജെ.പി ഉയർത്തിക്കാട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. കലാശക്കൊട്ടിലും ജെയ് വിളികൾ മോദിക്കാണ്. സ്ഥാനാർത്ഥിയെ നോക്കിയല്ല ഇത്തവണ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നാണ് അവരുടെ പക്ഷം. പുതിയ ഗുഡ്‌ഗാവ് ടൗണിലെ വിദ്യാസമ്പന്നരുടെ വോട്ട് മോദിയുടെ പേരിൽ ബി.ജെ.പി ഉറപ്പിക്കുന്നുമുണ്ട്.

ഇതിന് മുൻപ് മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുള്ള 82 കാരനായ ധരംവീർ ഗബ്ബയിലാണ് കോൺഗ്രസിന്റെ വിശ്വാസം. കലാശപ്പോരാട്ടത്തിൽ ആവേശം കുറവായിരുന്നെങ്കിലും വിജയിക്കുമെന്ന് അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ബി.എസ്.പി സ്ഥാനാർത്ഥിയുടെ പേരും ധരംവീർ ആണെന്നത് കോൺഗ്രസിനെ അലട്ടുന്നുണ്ട്.

ഡൽഹിയോട് അതിർത്തി പങ്കിടുന്ന ഗുഡ്‌ഗാവ് ഹരിയാനയിലെ ഏറ്റവും വികസിത നഗരങ്ങളിൽ ഒന്നാണ്. ഗൂഗിൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് ശാഖയുള്ള ഗുഡ്‌ഗാവിൽ പുതിയ നഗരവും പഴയ നഗരവുണ്ട്. പുതിയ നഗരത്തിൽ വിദ്യാസമ്പന്നർ താമസിക്കുമ്പോഴും വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം കുറവാണ്. ഇത്തവണ വോട്ടെടുപ്പ് ദിനത്തിൽ വീട്ടിലിരുന്ന് പപ്പുമാരാകാതെ വോട്ട് രേഖപ്പെടുത്തണമെന്നാണ് തിര‌ഞ്ഞെടുപ്പ് കമ്മിഷൻ പുതിയ ഗുഡ്‌ഗാവ് നിവാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതീശീർഷ വരുമാനമുള്ള മൂന്നാമത്തെ നഗരമായ ഗുഡ്‌ഗാവ് ഹരിയാനയ്‌ക്ക് സാമ്പത്തിക അടിത്തറ നൽകുന്ന പ്രധാനപ്പെട്ട നഗരമാണ്. ഡൽഹി മെട്രോയുടെ ഒരു ലൈൻ അവസാനിക്കുന്നത് ഗുഡ്‌ഗാവിലാണ്. ഒപ്പം ഗുഡ്‌ഗാവിനുമുണ്ട് സ്വന്തമായ റാപ്പിഡ് മെട്രോ. തലസ്ഥാനനഗരം അയൽ സംസ്ഥാനമായ പഞ്ചാബിന്റെ കൂടി തലസ്ഥാനമായതിനാൽ ഗുഡ്‌ഗാവിൽ മിനി സെക്രട്ടേറിയറ്റ് പോലും സ്ഥാപിച്ചിട്ടുണ്ട്. ഹരിയാനയിലെ രാഷ്ട്രീയക്കാരുടെ ഏറ്റവും പ്രിയപ്പെട്ട നഗരമായി ഗുഡ്‌ഗാവ് ഇതൊക്കെക്കൊണ്ടാണ്.

 പല പേരുകൾ
പാണ്ഡവരെയും കൗരവരെയും അഭ്യസിപ്പിച്ച ഗുരുവായ ദ്രോണാചാര്യന് ധൃതരാഷ്‌ട്രർ ദക്ഷിണയായി നൽകിയ സ്ഥലമാണ് ഗുഡ്‌ഗാവ് (ഗുരുഗാവ്- ഗുരുഗ്രാമം) എന്നാണ് ചരിത്രം. ഇംഗ്ളീഷിൽ ഗുർഗോൺ എന്നും ഹിന്ദിയിൽ ഗുഡ്‌ഗാവ് എന്നുമാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത്.

Gandhi's favorite

Appeared on 12th Oct 2014

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിൽ ഗാന്ധിജി 11 തവണ ജയിലിൽ പോയപ്പോൾ കൽത്തുറുങ്കിനുള്ളിൽ കഴിയേണ്ടിവന്നത് ആറ് വർഷവും 10 മാസവുമാണ്. പലതവണയായി ശിക്ഷിച്ചത് 11 വർഷവും 19 ദിവസത്തേക്കുമായിരുന്നു. പലതും പിന്നീട് വെട്ടിക്കുറച്ചു. ആദ്യം ജയിലിലേക്ക് പോയത് 39 വയസിലാണെങ്കിൽ ഒടുവിൽ ജയിലിൽ അടയ്‌ക്കപ്പെട്ടത് 75 വയസിലാണ്. ഒടുവിൽ അതിന്റെ ഫലം ലഭിച്ച് ഡൽഹിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ ഡൽഹിയിൽ ഗാന്ധിജിയുണ്ടായിരുന്നില്ല. അദ്ദേഹം ബംഗ്ളാദേഷിലെ നൗക്കാലിയിലായിരുന്നു. ഇതൊക്കെയാണെങ്കിലും തലസ്ഥാനനഗരുമായി ഗാന്ധിജിക്ക് വല്ലാത്ത ഒരു ബന്ധമുണ്ടായിരുന്നു. എന്നാൽ ജയിലിൽ കിടന്ന കാലത്തിന്റെ പകുതിയുടെ പകുതി പോലും അദ്ദേഹം ഡൽഹിയിൽ ചെലവഴിച്ചിരുന്നില്ല. പല കാലഘട്ടങ്ങളിലായി ഗാന്ധിജി ഡൽഹിയിൽ തങ്ങിയിട്ടുള്ളത് ഒന്നര വർഷത്തിൽ താഴെയാണ്. അതും മൂന്ന് വീടുകളിൽ. ആ മൂന്ന് വീടുകളിലേക്ക് ഒരു തീർത്ഥയാത്ര.

തനിക്ക് പ്രിയപ്പെട്ട സബർമതിയെ പോലെ തന്നെ ഡൽഹിയെയും ഗാന്ധി ഇഷ്ടപ്പെട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഗാന്ധിജിയുമായി ബന്ധമുള്ള രണ്ട് സ്ഥലങ്ങളിലാണ് ഈ നഗരത്തിലെത്തുന്നവർ ഏറ്റവും കൂടുതൽ കടന്നുചെല്ലുന്നത്. ഒന്ന് അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ട്, മറ്റൊന്ന് ഗാന്ധി വെടിയേറ്റ് വീണ തീസ് ജനുവരി മാർഗിലെ (30 ജനുവരി - ഗാന്ധി കൊല്ലപ്പെട്ട ദിവസം) ഗാന്ധി സ്മൃതി എന്ന് അറിയപപെടുന്ന ബിർള ഹൗസിലും. ഗാന്ധിജിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുള്ള രാജ്ഘട്ടിന് സമീപമുള്ള നാഷണൽ ഗാന്ധി മ്യൂസിയമാണ് വിനോദസഞ്ചാരികൾക്ക് ഗാന്ധി ഓർമ്മ നൽകുന്ന മറ്റൊരു സ്ഥലം.

ഇത് കൂടാതെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്ന ഏറേ കാലം താമസിച്ച രണ്ട് സ്ഥലങ്ങൾ കൂടി ഡൽഹിയിലുണ്ട്. വടക്കൻ ഡൽഹിയിലെ കിംഗ്‌സ്‌വേ റോഡിലെ ഹരിജൻ സേവാ സംഘും മന്ദിർ മാർഗിലെ വാൽമീകി മന്ദിറും.

 ആദ്യ സന്ദർശനം
1915 ഏപ്രിൽ 13നാണ് ഗാന്ധിജി ആദ്യമായി ഡൽഹിയിലെത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനമായിരുന്നു അത്. സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പലായിരുന്ന സുശിൽ കുമാർ രുദ്രയ്‌ക്കൊപ്പമായിരുന്നു അന്ന് ഗാന്ധിജിയും കസ്തൂർഭയും തങ്ങിയത്. സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പിലിന്റെ മുറിയിൽ ആ സന്ദർശനത്തെ ഓർമ്മിക്കുന്ന ഫോട്ടോ ഇപ്പോഴുമുണ്ട്.

 ഗാന്ധിക്ക് പ്രിയപ്പെട്ട കസ്തൂർഭാ കുടിർ

1932ലെ പൂനാ ഉടമ്പടിയുടെ പശ്ചാത്തലത്തിൽ ഹരിജന വിഭാഗങ്ങൾക്ക് വേണ്ടി ഹരിജൻ സേവക് സംഘ് എന്ന പേരിൽ അതേവർഷം ഗാന്ധിജി തുടക്കമിട്ട പ്രസ്ഥാനത്തിന്റെ ഹെഡ് ഓഫീസാണ് ജി.ടി.ബി മെട്രോ സ്റ്റേഷന് സമീപമുള്ള കിംഗ്‌സ്‌വേ റോഡിലെ ഗാന്ധി ആശ്രമം. 1934നും 1938നുമിടയിൽ വിവിധ കാലഘട്ടങ്ങളിലായി 180 ദിവസം ഗാന്ധിജി ഇവിടെ താമസിച്ചിട്ടുണ്ട്. കസ്തൂർഭയും മകൻ ദേവ്‌ദാസ് ഗാന്ധിയും കുടുംബവും ഗാന്ധിക്കൊപ്പം താമസിച്ചത് ഇവിടെയുള്ള ചെറിയ വീട്ടിലാണ്. ഒരു നില മാത്രമുണ്ടായിരുന്ന വീട്ടിൽ സന്ദർശകരുടെ തിരക്ക് കൂടി വന്നപ്പോൾ ഒന്നാം നിലയിൽ രണ്ട് മുറി കെട്ടി ഗാന്ധിജി അങ്ങോട്ട് താമസമാക്കി. കുളിക്കാൻ വേണ്ടി ഗാന്ധിജി ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള ബാത്ത് ടബ്ബ് ഇപ്പോഴും ഇവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

പല പ്രമുഖ നേതാക്കളും ഇവിടെയെത്തിയാണ് അദ്ദേഹത്തോട് സ്വാതന്ത്ര്യസമരത്തിന്റെ അണിയറ നീക്കങ്ങൾ ചർച്ച ചെയ്തിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് താമസിക്കാനായി 24 ഏക്കറിൽ സ്ഥിതിചെയ്യുന്ന ആശ്രമത്തിൽ അതുകൊണ്ട് തന്നെ ചെറിയ ഒട്ടേറെ വീടുകൾ പണിതു. ഓരോ വീടിനും പറയാനുണ്ട് ഒരുപാട് കഥകളും ബിട്രീഷ് സാമ്രാജ്യത്തിനെതിരായ അണിയറ നീക്കങ്ങളും. രോഗം പിടിപ്പെട്ട് ചികിത്സ തേടിയ നേതാജി സുഭാഷ് ചന്ദ്ര ബോസ് ഓടിയെത്തിയതും ഈ വീട്ടിലേക്കാണ്. നേതാജിയെ എങ്ങോട്ട് വിടാതെ കസ്തൂർഭ ആഴ്ചകളോളം ഇവിടെ താമസിപ്പിച്ച് ശുശ്രൂഷിച്ചു.

വെടിയേറ്റ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപും ഗാന്ധിജി ഇവിടെ വന്ന് ഒരു ദിവസം തങ്ങി. സ്വാതന്ത്ര്യത്തിന് ശേഷവും ഇവിടെ തന്നെ താമസിക്കാനാണ് ഗാന്ധി ഇഷ്ടപ്പെട്ടതെങ്കിലും നെഹ്‌റു മറ്റും നിർബന്ധിച്ചതിനാലാണ് മന്ദിർമാർഗിലേക്ക് താമസം മാറ്റിയത്.

ഗാന്ധിജി തന്നെ ശിലാസ്ഥാപനം നടത്തി ഉദ്ഘാടനം ചെയ്ത പ്രാർത്ഥനാലയവും ഹരിജൻ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്‌കൂളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഗാന്ധിജിയും കസ്തൂർഭയും താമസിച്ചിരുന്ന വീട് ഇന്ന് ഗാലറിയാക്കിയിരിക്കുകയാണ്. എന്നാൽ ട്യൂറിസ്റ്റ് മാപ്പിൽ ഇടം നേടാത്തത് കൊണ്ട് ഇവിടേക്ക് എത്തുന്നവർ കുറവാണെന്ന് സംഘിന്റെ ദേശീയ സെക്രട്ടറിയായ ലക്ഷ്മി ദാസ് പറ‌ഞ്ഞു. അതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി ജയന്തി ദിനത്തിൽ ഇവിടെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെയുള്ളവർ അന്ന് രാജ്ഘട്ടിൽ പോയി പുഷ്‌പാർച്ചന നടത്തുകയാണ് പതിവെന്ന് ഇവിടെ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള ഹോസ്റ്റലിന്റെ വാർഡനും കോട്ടയം കുറവിലങ്ങാട് സ്വദേശിയുമായ റോസമ്മ പറയുന്നു. എന്നാൽ പൂനാ ഉടമ്പടി ഒപ്പിട്ട സെപ്തംബർ 24 ഇവിടെ വലിയ രീതിയിൽ ആഘോഷിക്കും. ഗാന്ധിജിയുടെ ചിതാഭസ്മം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഒഴുക്കിയ ഫെബ്രുവരി 12നും പ്രാർത്ഥന നടക്കാറുണ്ട്.

 വാൽമീകി മന്ദിർ

1946 ഏപ്രിൽ 1നും 1947 ജൂൺ 1നുമിടയിലാണ് മന്ദിർമാർഗിലെ വാൽമീകി മന്ദിറിൽ ഗാന്ധി താമസിച്ചത്. ഇവിടുത്തെ ഹാളിൽ ഗാന്ധിജി ഉപയോഗിച്ചിരുന്ന ചർക്കയും, എഴുത്ത് മേശയും തടികൊണ്ടുള്ള പെൻ സ്റ്റാൻഡുമൊക്കെ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ ഇരുന്നുകൊണ്ടാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നേതാക്കൾ ത്രിവർണ്ണ പതാകയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. മൗണ്ട്ബാറ്റൻ പ്രഭുവിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അവസാന വട്ട ചർച്ചകളും നടന്നതും ഇവിടെ വച്ചാണ്. തൊട്ടുടുത്ത സ്ഥിതി ചെയ്യുന്ന ഹരിജൻ കോളനിയാണ് ഇവിടെ താമസിപ്പിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. ഇവിടെ വച്ച് ഗാന്ധിജിയുടെ ആരോഗ്യം മോശമായപ്പോഴാണ് നെഹ്റും ബിർളയും ചേർന്ന് സമ്മർദ്ദം ചെലുത്തി ബിർള ഹൗസിലേക്ക് താമസം മാറ്റിയത്.

ഗാന്ധിജയന്തിക്കും രക്തസാക്ഷി ദിനത്തിലും വാൽമീകി മന്ദിറിൽ പ്രാർത്ഥന നടക്കും. പ്രസംഗങ്ങൾ ഒഴിവാക്കുകയും ചെയ്യും. കേന്ദ്രസർക്കാരിന്റെ സ്വഛ് ഭാരത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത് ഇവിടെ വച്ചാണ്.

 ഗാന്ധി സ്മൃതി

1947 സെപ്തംബർ 9 മുതലുള്ള അവസാനത്തെ 144 ദിവസം ഗാന്ധിജി ജീവിച്ച ബിർള ഹൗസിലേക്കാണ് ഡൽഹിയിലെത്തുന്ന വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത്. വിനോദസഞ്ചാരികളായി ഇവിടെ എത്തുന്നവർ അതിനുള്ളിൽ പ്രവേശിക്കുമ്പോൾ തീർത്ഥാടകരാകുമെന്ന് മാത്രം. നിറ‍‍ഞ്ഞ നിശബ്ദത. ഗാന്ധിയുമായി ബന്ധമുള്ള എവിടെ പോയാലും അതേ അനുഭവമാണ് എല്ലാവർക്കും.

രാജ്യം കണ്ട് ഏറ്റവും ധനികനായ വ്യവസായിയായ ജി.ഡി. ബിർളയുടെ വസതിയായിരുന്നു ഇത്. തീസ് ജനുവരി മാർഗിലെ അഞ്ചാം നമ്പർ വസതി. നാഥൂറാം ഗോഡ്സെയുടെ വെടിയേറ്റ് ഹേ റാം എന്ന് വിളിച്ചുകൊണ്ട് 1948 ജനുവരി 30ന് ഗാന്ധിജി അന്ത്യശ്വാസം വലിച്ചത് ഇവിടെ വച്ചാണ്. ഗാന്ധി ഇവിടെ താമസിക്കുമ്പോൾ മകനും ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന്റെ എഡിറ്ററുമായിരുന്ന ദേവ്‌ദാസ് ഗാന്ധി താമസിച്ചിരുന്നത് കോണാട്ട് പ്ളേസിലാണെന്നതും ശ്രദ്ധേയമാണ്.

ഗാന്ധി ഉപയോഗിച്ചിരുന്ന സാധനങ്ങൾ എവിടെയാണോ ഇരുന്നത് അത് അതേപോലെ തന്നെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഈ വീട് വിട്ടുക്കൊടുക്കാൻ ബിർള തയ്യാറായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. നെഹ്‌റു എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല. ഒടുവിൽ ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് ഏറെ സമ്മർദ്ദം ചെലുത്തിയാണ് 1971ൽ വീട് സർക്കാർ ഏറ്റെടുത്തത്. ഇതിന് മുന്നോടിയായി ചില സമരങ്ങളും നടന്നിരുന്നു. റോഡ് വൃത്തിയാക്കുന്ന രാജ്യത്തെ മുഴുവൻ തൊഴിലാളികളും അവരുടെ ചൂലും വടിയും വീറ്റുക്കിട്ടുന്ന പണം ബിർളയ്‌ക്ക് നൽകാമെന്ന് വരെ വാഗ്ദാനം ചെയ്തിരുന്നു. 1973ലെ സ്വാതന്ത്ര്യദിനത്തിന് ബിർള ഹൗസ് ജനങ്ങൾക്ക് തുറന്നുകൊടുത്തു. അങ്ങനെ അത് ഗാന്ധി സ്മൃതിയായി. ഗാന്ധി ജീവിച്ച ഡൽഹിയിലെ മറ്റ് സ്ഥലങ്ങൾ ആരും അധികം അറിയപ്പെടാതെ മാറി നിൽക്കുകയും ചെയ്തു.

Saturday, October 11, 2014

Kailash Satyarthi

Appeared on 11th Oct


ന്യൂഡൽഹി: ഇന്നലെ ഉച്ച കഴിഞ്ഞ് നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയ്‌ക്ക് അഭിമാനിക്കാനും അതിലേറെ ആഹ്ളാദിക്കാനും വകയുണ്ടായിരുന്നു. എന്നാൽ മലാലയ്‌ക്കൊപ്പം നോബൽ സമ്മാനം പങ്കിട്ട ഇന്ത്യക്കാരനെക്കുറിച്ച് അറിയാൻ ഭൂരിഭാഗവും ആശ്രയിച്ചത് ഇന്റർനെറ്റിലെ വിക്കീപിഡീയെയായിരുന്നു. അവിടെയും പരിമിതമായ വിവരങ്ങളും വിശേഷണങ്ങളും മാത്രമേ പലർക്കും ലഭ്യമായുള്ളു. ബാല ദുരിതങ്ങൾക്ക് അറുതി വരുത്താൻ മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനിടയിൽ ചരിത്ര പുസ്തകങ്ങളിലും മറ്റും ഇടാൻ നേടാൻ നോബൽ സമ്മാന പുരസ്‌കാര ജേതാവ് ശ്രമിച്ചതെന്ന് അതിലൂടെ വ്യക്തമായി. ഇതൊക്കെയാണെങ്കിലും കൽത്തുറങ്കിലടയ്‌ക്കപ്പെട്ട ബാല്യം പേറിയ 80000ത്തോളം കുട്ടികൾക്ക് കൈലാഷ് സത്യാർത്ഥി എന്ന ബാലാവകാശ പ്രവർത്തകൻ നോബൽ സമ്മാന പുരസ്‌കാര ജേതാവിനും അപ്പുറമാണ്. അവരുടെ സ്വന്തം ഭായ് സാബ് ആണ്.

ജാർഖണ്ഡിൽ മൈക്ക ഖനിയിൽ ആറാം വയസിൽ ജോലിക്ക് കയറേണ്ടിവന്ന മനൻ, ഇന്ന് ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായി പഠിക്കുന്നത് ഭായ് സാബ് രക്ഷപ്പെടുത്തിയ ഈ 80000ത്തോളം കുട്ടികളിൽ ഒരു ഉദാഹരണം മാത്രം. ഇന്നലെ തന്റെ ജീവിതം മാറ്റിമറിച്ച സ്വന്തം ഭായ് സാബിന് നോബൽ സമ്മാനം ലഭിച്ച സന്തോഷം പങ്കിടാൻ കൽക്കാജിയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ മനനും എത്തിയിരുന്നു. 2005ൽ എട്ടാം വയസിലായിരുന്നു മനനെ കൈലാഷ് സത്യാർത്ഥിയും സംഘവും രക്ഷപ്പെടുത്തുന്നത്. രണ്ട് വർഷം നീണ്ട ഖനിയിലെ ജോലിയ്‌ക്കിടയിൽ മനന് സ്വന്തം സുഹൃത്തിനെയും നഷ്ടപ്പെട്ടിരുന്നു. 300 അടി താഴ്ചയിലുള്ള ഖനിയിൽ പ്രവർത്തിക്കുന്ന മനനെപോയെലുള്ള നൂറുക്കണക്കിന് കുട്ടികളെയാണ് കൈലാഷ് സത്യാർത്ഥി രക്ഷപ്പെടുത്തി അവർക്ക് തങ്ങളുടെ ബാല്യം തിരിച്ചു നൽകിയത്. ഇന്ന് മനൻ ബാലവേലക്കെതിരെ പോരാട്ടം നടത്തുന്ന യുവാവാണ്. ബാല്യം തിരിച്ചുനൽകുന്നതിനൊപ്പം നല്ല വിദ്യാഭ്യാസം നൽകി അവരെ പ്രാപ്തരാക്കുന്നിടത്താണ് സത്യാർത്ഥിയുടെ ദൗത്യം അവസാനിക്കുന്നത്. തന്റെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടി ജനീവയിലെ ലോക തൊഴിലാളി സംഘടനയുടെ സമ്മേളനത്തിൽ പ്രസംഗിക്കാൻ മനന് കഴിഞ്ഞത് തന്നെ അതിന്റെ തെളി‌ഞ്ഞ ഉദാഹരണമാണ്.

മദർ തെരേസ്യ‌ക്ക് ശേഷം ഇന്ത്യയ്‌ക്ക് ലഭിക്കുന്ന സമാധാനത്തിനുള്ള നോബൽ സമ്മാനമാണിത്. സമാധാനത്തിനുള്ള നോബ‌ൽ സമ്മാനം നേടുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന പെരുമയുമുണ്ട്.

1954 ജനുവരി 11ന് മദ്ധ്യപ്രദേശിലെ വിദീഷയിലാണ് സത്യാർത്ഥിയുടെ ജനനം. 1980കളിലാണ് സത്യാർത്ഥി ബാലാവകാശ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ കുട്ടിക്കാലത്ത് തന്നെ സത്യാർത്ഥി തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സ‌്‌കൂളിൽ പഠിക്കാൻ കഴിയാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ധനശേഖരണാർത്ഥം അദ്ദേഹവും സുഹൃത്തും കൂടി ഫുട്ബാൾ ക്ളബ് തുടങ്ങി. ക്ളബിൽ നിന്ന് ലഭിച്ച മെമ്പർഷിപ്പ് ഫീസ് പാവപ്പെട്ട കുട്ടികൾക്ക് നൽകി കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. വിദീഷയിൽ ഒരു ദിവസം കൊണ്ട് 2000 നോട്ടു ബുക്കുകൾ സമാഹരിച്ചതും ചരിത്രത്തിൽ ഇടം പിടിക്കാത്ത നേട്ടങ്ങളിൽ ഒന്നാണ്. ആ നോട്ട് ബുക്ക് ശേഖരണ പദ്ധതി ബുക്ക് ബാങ്ക് ആയി ഇപ്പോഴും തുടരുന്നു.

ഇലക്‌ട്രിക്കൽ എൻജിയിയറായ സത്യാർത്ഥി ആ മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് 1983ൽ ബാലാവകാശത്തിനായി തന്റെ മുഴുവൻ സമയം മാറ്റിവയ്‌ക്കുന്നത്. ഭോപ്പാലിലെ ഒരു കോളേജിൽ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

നോബൽ സമ്മാനത്തിന്റെ നെറുകയിൽ നിൽക്കുന്ന സത്യാർത്ഥി നാളെ കുട്ടികളെ വിമോചിക്കാനായി ഒരു സ്ഥലത്തേക്ക് ചെന്നാൽ അദ്ദേഹത്തിന് ചുറ്റം ആയിരങ്ങൾ കൂടിയേക്കാം. എന്നാൽ ഈ തിളക്കങ്ങൾ ഒന്നുമില്ലാത്ത കാലത്താണ് അദ്ദേഹം പതിനായിരക്കണക്കിന് കുട്ടികളുടെ ഇരുൾ നിറഞ്ഞ ജീവിതത്തിൽ വെളിച്ചമായത്. മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിൽ പലപ്പോഴും മരണത്തെ മുന്നിൽ കാണേണ്ട സാഹചര്യവും സത്യാർത്ഥിക്കുണ്ടായിട്ടുണ്ട്.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഫാക്‌ടറികളിലും ഖനികളിലും അടിമകളായി ജോലി നോക്കേണ്ടിവന്ന കുട്ടികളെ രക്ഷിക്കാൻ ചെന്നപ്പോഴോക്കെ ബാലവേലയ്‌ക്ക് നേതൃത്വം നൽകുന്ന മാഫിയകളിൽ നിന്ന് കടുത്ത രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവിടെയൊന്നും മുട്ടുമടക്കാതെ പിന്തിരിയാതെ അദ്ദേഹം മുന്നോട്ട് തന്നെ കുതിച്ചപ്പോൾ തോൽവി സമ്മതിക്കേണ്ടിവന്നത് മാഫിയകൾക്കാണ്.

സത്യാർത്ഥി നേതൃത്വം നൽകുന്ന ബച്പൻ ബച്ചാവോ ആന്ദോളനിലൂടെ ജീവിതം തിരിച്ചുക്കിട്ടിയത് 80000ത്തോളം കുട്ടികൾക്കാണ്. അദ്ദേഹം തന്നെ നേതൃത്വം നൽകുന്ന ഗ്ളോബൽ മാർച്ച് എഗൻസ്റ്റ് ചൈൾഡ് ലേബർ ഇന്ന് 172 ഓളം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. നൂറുക്കണക്കിന് സന്നദ്ധ സംഘടനകളും തൊഴിലാളി സംഘടനകളും അദ്ധ്യാപക സംഘടനകളും ഇതുമായി കൈക്കോർത്ത് പ്രവർത്തിക്കുന്നു.

ഗ്ളോബൽ കാമ്പെയിൻ ഫോർ എഡ്യൂക്കേഷനാണ് അദ്ദേഹം നേതൃത്വം നൽകുന്ന മറ്റൊരു സംഘടന. അന്താരാഷ്ട്ര തലത്തിൽ ബാലവേലയ്‌ക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരുന്നതിനൊപ്പം ബാലവേല തടയുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരുന്നതിനുള്ള പോരാട്ടമാണ് അദ്ദേഹം തുടരുന്നത്.

ബാലവേലയിൽ ഏർപ്പെട്ടിരുന്ന കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനായി രാജസ്ഥാനിൽ അദ്ദേഹം ബാല ആശ്രമം തുടങ്ങി. ഒരു കുട്ടിയെയും ജോലിക്ക് വിടില്ലെന്നും വിദ്യാഭ്യാസം നൽകുമെന്നും ഗ്രാമീണറെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്ന ബാല മിത്ര ഗ്രാമം പരിപാടിക്കും അദ്ദേഹം തുടക്കം കുറിച്ച്.

പരവതാനി വ്യവസായ മേഖലയിലെ റഗ് മാർക്കാണ് സത്യാർത്ഥിയുടെ ജീവിതത്തിലെ മറ്റൊരു തൂവൽ. കുട്ടികളെ കൊണ്ട് ഉണ്ടാക്കിയ പരവതാനി അല്ല എന്ന് സർട്ടിഫൈ ചെയ്യുന്നതാണ് റഗ് മാർക്ക്. ഇത് പരിശോധിക്കാൻ അദ്ദേഹം ഫാക്‌ടറികൾ സന്ദർശിക്കാറുമുണ്ട്.

വിദ്യാഭ്യാസം നിർബന്ധമാക്കുകയും രാജ്യത്തെ ഓരോ കുട്ടിയും സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ മാത്രമേ ബാല വേല പൂർണമായി നിർമാർജ്ജനം ചെയ്തുവെന്ന് പറയാൻ കഴിയുവെന്നാണ് സത്യാർത്ഥിയുടെ വാദം. അതിന് വേണ്ടിയുള്ള പോരാട്ടം അദ്ദേഹം തുടരുന്നു. നോബൽ സമ്മാനം ലഭിച്ചതിന്റെ നെറുകയിൽ നിൽക്കുമ്പോഴും അടുത്ത ലക്ഷ്യമെന്തെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ലളിതമായിരുന്നു. വീട്ടിൽ പോകും. പതിവ് പോലെ ആഹാരം കഴിക്കും. എവിടെയെങ്കിലും കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചാൽ എത്ര രാത്രിയാണെങ്കിലും അങ്ങോട്ടേക്ക് തിരിക്കും. നിങ്ങളെയും കൂട്ടാം. - ചിരിച്ചുകൊണ്ട് സത്യാർത്ഥി പറഞ്ഞു.

രാജ്യത്ത് പുതിയ ഭരണമാറ്റം ഉണ്ടായപ്പോഴും സത്യാർത്ഥിയുടെ പ്രതികരണമുണ്ടായിരുന്നു. ആരും അധികം ശ്രദ്ധിക്കാതിരുന്ന പ്രതികരണം. "കുട്ടിക്കാലത്ത് ചായക്കച്ചവടം നടത്തിയിരുന്ന ഒരാൾ പ്രധാനമന്ത്രിയായിരിക്കുന്നു. ഇനിയൊരു കുട്ടിയും ബാലവേലയ്ക്കു നിർബന്ധിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്."- ഇതായിരുന്നു സത്യാർത്ഥിയുടെ പ്രതികരണം.

പുരസ്താകങ്ങൾ
അമേരിക്കയുടെ ഡിഫന്റേഴ്സ് ഒഫ് ഡെമോക്രസി അവാർഡ് (2009), സ്‌പെയിനിന്റെ അൽഫോൻസോ കോമിൻ ഇന്റർനാഷണൽ അവാർഡ് (2008), മെഡൽ ഒഫ് ഇറ്റാലിയൻ സെനറ്റ് (2007), യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഹീറോസ് ആക്‌ടിംഗ് ടു എൻഡ് മോ‌‌‌ഡേൺ ഡെ സ്ളേവറി അവാർ‌ഡ് (2007), യു.എസിന്റെ ഫ്രീഡം അവാർഡ് (2006), അമേരിക്കയുടെ റോബർട്ട് എഫ് . കെനഡി ഹ്യൂമൻ റൈറ്റ്ഡസ് അവാർഡ് (1995) തുടങ്ങിയ നിരവധി രാജ്യങ്ങളുടെ പരുസ്‌കാരങ്ങൾ കൈലാഷ് സത്യാർത്ഥിയെ തേടിയെത്തിയിട്ടുണ്ട്.

Socialists Plan

Appeared on 10th Oct 2014



ന്യൂഡൽഹി: ബീഹാറിൽ പരീക്ഷിച്ച് വിജയിച്ച സോഷ്യലിസ്റ്റ് സഖ്യത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് ഐക്യ ജനതാദൾ (ജെ.ഡി.യു) ലക്ഷ്യമിടുന്നു. ലക്‌നൗവിൽ നടക്കുന്ന സമാജ്‌വാദി പാർട്ടിയുടെ മൂന്ന് ദിവസത്തെ ദേശീയ കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് ഐക്യ ജനതാദൾ അദ്ധ്യക്ഷൻ ശരദ് യാദവ് തന്നെയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.

രാജ്യം പ്രതിസന്ധി നേരിടുമ്പോഴെല്ലാം സോഷ്യലിസ്റ്റുകൾ ഒന്നിച്ച് നിന്നിട്ടുണ്ടെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച ശരദ് യാദവ് പറഞ്ഞു. മുലായം സിംഗ് യാദവുമായി വേദി പങ്കിട്ട ശരദ് യാദവ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി. ‌ഞങ്ങളുടെ ഇടയിൽ രക്തബന്ധമില്ല. ഞങ്ങൾ വ്യത്യസ്ത പാർട്ടികളിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഒരേ ആശയമാണ് ഞങ്ങൾ പിന്തുടരുന്നത്. - ശരദ് യാദവ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരദ് യാദവ് യോഗത്തിൽ ഓർമ്മിപ്പിച്ചു. പഴയ ജനതാപാർട്ടി കുടുംബത്തിലുള്ളവരെയെല്ലാം ഒന്നിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജെ.ഡി.യുവുമായുള്ള സഖ്യത്തെ സംബന്ധിച്ച് പ്രതികരിക്കാൻ മുലായം സിംഗ് യാദവ് തയ്യാറായില്ല.

ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ യു.പിയിൽ ചരിത്ര വിജയമാണ് നേടിയത്. സമാജ്‌വാദി പാർട്ടിക്ക് അ‌ഞ്ച് സീറ്റുകളിൽ മാത്രമേ വിജിയിക്കാനായുള്ളു. ഇത്തരമൊരു ദയനീയ തോൽവിയുണ്ടാകാനുള്ള ഒരു കാരണം തന്റെ മകൻ അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന മന്ത്രിസഭയിലെ ചില അംഗങ്ങൾക്കാണെന്ന് മുലായം കഴിഞ്ഞദിവസം നടന്ന സമ്മേളനത്തിൽ തുറന്നടിച്ചു. പല മന്ത്രിമാരും അവരുടെ കാര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അവരുടെ ലിസ്റ്റ് തന്റെ പക്കലുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച താൻ ഉൾപ്പെടെ അഞ്ച് പേരും തന്റെ കുടുംബത്തിലെ അംഗങ്ങളാണ്. മറ്റുള്ളവർക്ക് വിജയിക്കാനാകാത്തതിന്റെ കാരണം അവർ പരിശോധിച്ച് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തന്റെ കുടുംബത്തെയെങ്കിലും വിശ്വാസമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ മടങ്ങിവരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ബി.ജെ.പി മികച്ച വിജയം നേടിയതോടെയാണ് പഴയ ശത്രുത മറന്ന് ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും ജെ.ഡി.യുവും സഖ്യത്തിലേർപ്പെടാൻ തീരുമാനിച്ചത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇരു പാർട്ടികളും സഖ്യമായി മത്സരിച്ച് മികച്ച വിജയം നേടി. തുടർന്നാണ് പഴയ സോഷ്യലിസ്റ്റു പാർട്ടികളെയെല്ലാം ഒരു കുട കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഐക്യ ജനതാദൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കേരളത്തിൽ എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന എസ്.ജെ.ഡി ഐക്യ ജനതാദളിൽ ലയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഹരിയാന നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ഐക്യ ജനതാദളും ദേവഗൗഡയുടെ ജനതാദൾ സെക്യുലറും ഓം പ്രകാശ് ചൗത്താലയുടെ ഐ.എൻ.എൽ.ഡിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഐ.എൻ.എൽ.ഡിയും പഴയ ജനതാപാർട്ടി കുടംബത്തിലെ അംഗമാണ്.

രാജ്യത്ത് ബി.ജെ.പി ഇതര കോൺഗ്രസ് ഇതര ശക്തിയായ മാറുകയാണ് ജനതാദൾ കക്ഷികളുടെ ലക്ഷ്യം. ഇതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഐക്യ ജനതാദൾ നടത്തുന്നതെന്ന് പാർട്ടി വക്താവ് കെ.സി. ത്യാഗി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Yo Yo honey singh

Appeared on 8th Oct 2014

ന്യൂഡൽഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലാകെ യോ യോ ടച്ചാണ്. യുവാക്കളുടെ ഹരമായ റാപ്പ് ഗായകൻ യോ യോ ഹണി സിംഗ് തന്റെ യോ യോ ഹരിയാന എന്ന ഗാനത്തിലൂടെ യുവാക്കളെ കൈയ്യിലെടുത്തു കഴിഞ്ഞു. യോ യോ ഹരിയാന ഇടുന്ന സ്ഥലങ്ങളിൽ എല്ലാം യുവാക്കൾ തടിച്ചു കൂടും. അറിയാതെ നൃത്തം ചവിട്ടും. അതാണ് യോ യോ ഫീൽ.

ജയിലിൽ വച്ച് മുഖ്യമന്ത്രിയായി സത്യപ്രതി‌ജ്ഞ ചെയ്യുമെന്ന പ്രചരണവുമായി തിരഞ്ഞെടുപ്പ് രംഗത്തുള്ള ജാമ്യത്തിൽ കഴിയുന്ന നാല് തവണ മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗത്താലയുടെ ഐ.എൻ.എൽ.ഡിയുടെ മുഖ്യ പ്രചരാണം യോ യോ ഹരിയാനയിലൂടെയാണ്.

യോ യോ ഹരിയാന ജീത്തേഗാ എന്നാണ് ഹണി സിംഗിന്റെ ഗാനം. ടി.വിയിലുടെയും എഫ്.എമ്മിലുടെയും ഐ.എൻ.എൽ.ഡിയുടെ പ്രചരണത്തിനും ഇതേ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

ചൗത്താല കുടുംബത്തിലെ നാലാം തലമുറയുടെ സംഭാവനയാണ് യോ യോ ഗാനം. ഓം പ്രകാശ് ചൗത്താലയുടെ കൊച്ചുമകനായ കരൺ ചൗത്തായാണ് ഗാനം റിലീസ് ചെയ്തത്. കരണിന്റെ അടുത്ത സുഹൃത്താണ് ഹണി സിംഗ്. മുൻ ഉപപ്രധാനമന്ത്രിയും ഓം പ്രകാശ് ചൗത്താലയുടെ പിതാവുമായ ദേവിലാലിന്റെ ആശയങ്ങളിൽ ഹണി സിംഗിന് വലിയ ആരാധനയാണെന്നാണ് കരണിന്റെ അഭിപ്രായം. അതാണ് ഗാനത്തിലേക്കെത്തിച്ചതെന്നും അദ്ദേഹം പറയുന്നു. ഗാനത്തിന് പുറമേ റാലികളിൽ പങ്കെടുത്തും ഐ.എൻ.എൽ.ഡിക്ക് വേണ്ടി ഹണി സിംഗ് രംഗത്തുണ്ട്.

ഇതൊക്കെയാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി നിലകൊണ്ട ഹണി ഹരിയാനയിൽ അവരുടെ എതിർ ചേരിയിലാണെന്നതാണ് ശ്രദ്ധേയം. ഡൽഹി ഗുരുദ്വാര കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് മത്സരിച്ച പർവേശ് സിംഗ് വർമ്മയ്‌ക്ക് വേണ്ടി ഹണി സിംഗ് പ്രചരണം നടത്തിയിരുന്നു.

പരമ്പരാഗത ഗാനങ്ങളിൽ പിടിച്ച് ബി.ജെ.പിയും കോൺഗ്രസും വോട്ട് അഭ്യർത്ഥിക്കുമ്പോൾ ഹണി സിംഗിന്റെ യോ യോ ഹരിയാന അരങ്ങ് തകർക്കുകയാണ്. എന്നാൽ യോ യോ ഹരിയാന യഥാർത്ഥത്തിൽ യുവാക്കളെ പിടിച്ചടക്കിയിട്ടുണ്ടോയെന്ന് അറിയാൻ തിരഞ്ഞെടുപ്പ് ഫലം വരുന്ന ഈ മാസം 19വരെ കാത്തിരിക്കണമെന്നാണ് ബി.ജെ.പി പ്രവർത്തകർ പറയുന്നത്.

Friday, September 26, 2014

Western Ghats

Appeared on 26th in page 1

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ 2013 നവംബർ 13ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പരിഗണിക്കണമെന്ന ഗോവ ഫൗണ്ടേഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ ബെഞ്ച് കേസിൽ തീർപ്പു കൽപ്പിച്ചത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ ഈ മേഖലയിൽ ഒരു തരത്തിലുള്ള പുതിയ പദ്ധതികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും പാരിസ്ഥിക അനുമതി നൽകാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ കാര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് യുക്തിപൂർവം പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ അന്തിമ തീരുമാനമെടുക്കാമെന്ന് വിധിയിൽ പറയുന്നു. അക്കാര്യത്തിൽ ട്രൈബ്യൂണൽ ഇടപെടുന്നില്ല. അതേസമയം സംസ്ഥാനങ്ങളുടെയും വ്യക്തികളുടെയും കക്ഷികളുടെയും താത്പര്യങ്ങൾ അപകടത്തിലാക്കാതെ എത്രയും വേഗം അടിയന്തര പ്രാധാന്യത്തോടെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചു.

1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. വനം പരിസ്ഥിതി സെക്രട്ടറി സെപ്തംബർ 19ന് സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിച്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥല പരിശോധന നടത്തി പശ്ചിമഘട്ടത്തിലെ നിലവിലുള്ള പരിസ്ഥിതി ലോല മേഖലകളിൽ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുകൂടി പരിഗണിച്ചുകൊണ്ട് പുതിയ വിജ്ഞാപനമിറക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുവെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നതെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ മന്ത്രാലയത്തിന്റെ അധികാരത്തിൽ ഇടപെടുന്നില്ല.

 കേരളത്തിന്റെ കാര്യത്തിൽ വേഗം തീരുമാനമെടുക്കാം
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി പ്രത്യേക സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ള കേരളത്തിന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാവുന്നതാണെന്ന് വിധിയിൽ പറയുന്നു. കേരളത്തിന്റെ റിപ്പോർട്ട് മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കാൻ തുടങ്ങിയിട്ട് കുറേയായെന്നും വിധിയിൽ പറയുന്നുണ്ട്.

അതേസമയം, കേരളത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. അതിന് സ്വാതന്ത്ര്യമുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളെ നിശ്ചയിക്കുന്നത് സംസ്ഥാന അടിസ്ഥാനത്തിൽ വേണോ അതോ കൂട്ടായി മതിയോ എന്ന കാര്യത്തിലും കേന്ദ്രത്തിന് തീരുമാനമെടുക്കാം.

 നവംബർ 13ലെ നിയന്ത്രണങ്ങൾ

 ഖനനം, പാറപ്പൊട്ടിക്കൽ, മണൽഖനനം എന്നിവയ്‌ക്ക് നിരോധനം
 താപനിലയങ്ങൾ പാടില്ല
 20,000 ചതുരശ്ര മീറ്ററിനു മുകളിൽ വിസ്‌തീർണമുള്ള കെട്ടിടങ്ങൾ അനുവദിക്കരുത്.
 50 ഹെക്‌ടറിന് മുകളിലോ ടൗൺ ഷിപ്പുകളും 1,50,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കെട്ടിട സമുച്ചയങ്ങളും പാടില്ല. നഗരവികസനങ്ങൾക്ക് നിയന്ത്രണം.
 ചുവപ്പ് പട്ടികയിൽപ്പെട്ട വ്യവസായങ്ങൾ പാടില്ല.


 ഗാഡ്ഗിൽ - കസ്തൂരി - ഉമ്മൻ

1,64, 280 ചതുരശ്ര കി.മീ ഉള്ള പശ്ചിമഘട്ടം 1,2,3 സോണുകളായി എന്നിങ്ങനെ തരം തിരിച്ച് സംരക്ഷിക്കണമെന്നായിരുന്നു ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ശുപാർശ. ഇതിലെ 41 ശതമാനം സ്വാഭാവിക പ്രദേശമാണെന്നെന്നും 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോലമെന്നുമായിരുന്നു തുടർന്ന് വന്ന കെ. കസ്തൂരിരംഗൻ സമിതിയുടെ കണ്ടെത്തൽ. അതുകൊണ്ട് 59940 ചതുരശ്ര കി.മി സംരക്ഷിച്ചാൽ മതിയെന്നും കസ്തൂരിരംഗൻ സമിതി ശുപാർശ ചെയ്തു. സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്ധ്യാനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.

കേരളത്തിൽ പരിസ്ഥിതി ലോല പ്രദേശമായി 13108 ചതുരശ്ര കി.മി ആണ് കസ്തൂരിരംഗൻ സമിതി കണ്ടെത്തിയിത്. എന്നാൽ ഇതിന്മേൽ എതിർപ്പ് വന്നതിനെ തുടർന്ന് സംസ്ഥാനം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതി പറയുന്നത് 9993 ചതുരശ്ര കി.മീ മാത്രമാണ് പരിസ്ഥിതി ലോലമെന്ന്.

 കേന്ദ്രം ഇതുവരെ ചെയ്തത്
കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചുകൊണ്ട് 2013 നവംബർ 13നാണ് കേന്ദ്രം വനം പരിസ്ഥി മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് ഡിസംബർ 20ന് ഓഫീസ് മെമോറാണ്ടം പുറത്തിറക്കി. സംസ്ഥാനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമേ അതിർത്തി നിർണയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നാണ് ഓഫീസ് മെമോറാണ്ടത്തിൽ പറയുന്നത്. മാർച്ച് 10നാണ് ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനങ്ങൾക്ക് എതിർപ്പുകളും അഭിപ്രായങ്ങളും അറിയിക്കാൻ ഡിസംബർ 15 വരെ കേന്ദ്രം സമയം അനുവദിച്ചിട്ടുമുണ്ട്.