Powered By Blogger

Monday, May 12, 2014

സോണിയാഗാന്ധി തെലുങ്കാന തല്ലി; സീറ്റില്ലെങ്കിലും ഭക്തന്റെ ക്ഷേത്രോപഹാരം

മെഹ്ബൂബ്നഗർ (ആന്ധ്രാപ്രദേശ്): ഭക്തിമൂത്ത് തന്റെ ദൈവത്തിന് വേണ്ടി ക്ഷേത്രം പണിയാൻ തുടങ്ങിയിട്ടും, ദേവി ഭക്തനെ കനിഞ്ഞില്ല. രാഷ്ട്രീയനേതാക്കളാണ് കഥയിലെ ദൈവവും ഭക്തനും. ദൈവം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഭക്തൻ മുൻ മന്ത്രിയും സെക്കന്തരാബാദ് കൺടോൺമെന്റ് സിറ്റിംഗ് എം.എൽ.എയുമായ പി. ശങ്കർ റാവുവുമാണ്. ഹൈദരാബാദ് - ബാംഗ്ളൂർ ഹൈവേയിലൂടെ പോകുന്പോൾ കൊത്തൂർ മണ്ഡലിലെ നന്ദിഗം ഗ്രാമത്തിലാണ് ഈ ഭക്തന്റെ സമർപ്പണം. അധികം താമസിയാതെ ഭക്തൻ ദേവി സമർപ്പിക്കുന്ന ക്ഷേത്രം ഇവിടെ ഉയരും. ഇതൊക്കെയാണെങ്കിലും തന്റെ ഭക്തി ഉള്ളുത്തുറന്ന് കാണിച്ചിട്ടും ദേവി കനിഞ്ഞില്ലെന്ന ദുഖം ശങ്കർ റാവു ഹൈരാദാബാദിലെ മൂഷീറാബാദിലുള്ള തന്റെ വസതിയിലിരുന്നുകൊണ്ട് കേരളകൗമുദിയോട് തുറന്നുസമ്മതിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയൊഗാന്ധി തന്നെയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അവരെ പൂജിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ വരാം. തൊഴാം. വഴിപ്പാട് നടത്താം. മടങ്ങാം. എന്നാൽ സോണിയാഗാന്ധി എന്ന പേരിലല്ല ദൈവം അറിയപ്പെടുക. തെലുങ്കാന തല്ലി (തെലുങ്കാന അമ്മ) എന്ന പേരിലാണ് അമ്മ അറിയപ്പെടുക. തെലുങ്കാന സംസ്ഥാനത്തിനായി യുവാക്കൾ ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാൻ അമ്മ സംസ്ഥാനം രൂപീകരിക്കാൻ കനിഞ്ഞതിനാണ് ഒരു ക്ഷേത്രം തന്നെ പണിയാൻ ഭക്തൻ തീരുമാനിച്ചത്. എന്നാൽ ക്ഷേത്രം പണിഞ്ഞത് സീറ്റ് നിലനിറുത്താനാണെന്നാണ് ശങ്കർ റാവുവിന്റെ എതിരാളികൾ പറയുന്നത്.

2012ൽ കിരൺകുമാർ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്നും അന്ന് മുതൽക്കാണ് തനിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗം പ്രവർത്തിക്കുന്നതെന്നും ശങ്കർ റാവു ആരോപിച്ചു. തുടർന്ന് അഴിമതി കേസിൽ ശങ്കർ റാവു മരുമകൾ നൽകിയ സ്ത്രീധന പീഡനക്കേസിൽ അറസ്റ്റിലായി. ഇതാണ് തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണമെങ്കിൽ അഴിമതി കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവർക്ക് തന്നെ കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ടല്ലോയെന്ന് അദ്ദേഹം ചോദിച്ചു. താൻ അഴിമതി കാണിച്ചിട്ടുണ്ടെന്ന് പറയുന്നവർക്കും അദ്ദേഹം ഇതേ ഉത്തരം തന്നെ നൽകുന്നു. ഒപ്പം താൻ ആന്ധ്രയിലെ അന്നാ ഹസാരെയാണെന്നും പറയുന്നു.

സീറ്റ് നിഷേധിച്ചതിന് പിന്നിൽ സോണിയ്‌ക്കും രാഹൂലിനും പങ്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഗാന്ധി കുടുംബവുമായി അഞ്ച് പതിറ്റാണ്ടിന്റെ ബന്ധമുണ്ടെന്നും അതിനാൽ അങ്ങനെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്ര് നൽകാൻ പാർട്ടി തയ്യാറായില്ലെങ്കിലും താൻ ക്ഷേത്ര നിർമ്മാണവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. രഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണ് ക്ഷേത്ര നിർമ്മാണം തത്ക്കാലം നിറുത്തിവച്ചിരിക്കുന്നത്. അത് കഴിഞ്ഞാലുടൻ സോണിയുടെ രൂപത്തിൽ പൂർത്തിയായിരിക്കുന്ന തെലുങ്കാന തല്ലിയുടെ പത്രിമ വിജയവാഡയിൽ നിന്ന് കൊണ്ടുവന്ന് സ്ഥാപിക്കും. തുടർന്ന് പൂജകളും തുടങ്ങും.

500കിലോ ഭാരം വരുന്ന വെങ്കല പ്രതിമ നിലവിൽ വിജയവാഡയിലെ ഏലൂരിനടത്തുള്ല ശില്പിയുടെ വസതിയിലാണുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഘോഷയാത്രയായി ക്ഷേത്ര ഭൂമിയിലെത്തിക്കാനാണ് ശങ്കർ റാവുവിന്റെ പദ്ധതി. ദേശീയ അവാർഡ് ജേതാവായ ബി.വി.എസ്. പ്രസാദാണ് പ്രതിമയുടെ ശില്പി. അതോടെ തന്റെ ഒൻപത് ഏക്കർ കൃഷി ഭൂമി സോണിയാ ഗാന്ധി ശാന്തി വനം എന്ന പേരുള്ള പുന്യഭൂമിയായി മാറും. തുടർന്ന് സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ സ്വന്തമായി ക്ഷേത്രവും ഭക്തരുമുള്ള എം.ജി. ആർ, നടി കുശ്‌ബു, അഭിതാബ് ബച്ചൻ എന്നിവരുടെ കൂട്ടത്തിലേക്ക് സോണിയയും എത്തിച്ചേരും.

സോണിയാ ക്ഷേത്രത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നിട്ടുണ്ടെങ്കിലും തന്റെ ഭൂമിയിൽ സ്വന്തം പണം വച്ച് ക്ഷേത്രം നിർമ്മിക്കുന്നതിന് ആരുടെയും ഉത്തരവ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സീറ്റ് നൽകാത്തത്തിന് പിന്നിൽ ദളിത് വിരോധമാണെന്ന് ആരോപിച്ച ശങ്കർ റാവു രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് നിലം തൊട്ടില്ലെന്നും പറഞ്ഞു. ഇതൊക്കെയാണെങ്കിലും സ്ഥാനാർത്ഥികളായ ഭാര്യസഹോദരന്മാർക്ക് വേണ്ടി അദ്ദേഹം ശക്തമായി പ്രചരണരംഗത്തുണ്ട് താനും. ഭാര്യസഹോദരന്മാരായ മുൻ മന്ത്രി ജി. വിനോദ് നിയമസഭയിലേക്കും ജി. വിവേകാനന്ദ ലോക്‌സഭയിലേക്കും കോൺഗ്രസ് ടിക്കറ്റിൽ തന്നെയാണ് മത്സരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും മുൻ പി.സി.സിഅദ്ധ്യക്ഷനുമായ ജി. വെങ്കട്സ്വാമിയുടെ മകളെയാണ് ശങ്കർ റാവു വിവാഹം കഴിച്ചത്.

ക്ഷേത്രത്തിന്റെ മേൽനോട്ടം ആർ നോക്കുമെന്ന ചോദ്യത്തിന് അത് താൻ തന്നെ നിർവഹിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് യാത്രയാക്കിയത്. അതോടെ ഒരു കാര്യം വ്യക്തമായി. ഇനി സീറ്റ് ലഭിച്ചില്ലെങ്കിലും സോണിയാ ഗാന്ധി ദേവിയായ ക്ഷേത്രത്തിൽ ഭക്തനായി അദ്ദേഹമുണ്ടാകും.

No comments:

Post a Comment