Powered By Blogger

Monday, May 12, 2014

കടപ്പയിൽ ചെങ്കൊടി സജീവം

                                                                Appeared on 4th May 2014


കടപ്പയിൽ ചെങ്കൊടി സജീവം

Posted on: Sunday, 04 May 2014


കടപ്പ (ആന്ധ്രപ്രദേശ്): സ്ഥാനാർത്ഥിയെ പിറകിൽ നിറുത്തി ബുള്ളറ്റ് ഓടിച്ചും തുറന്ന വണ്ടിയിൽ നഗരം ചുറ്റിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബി.വി. രാഘവുലു കടപ്പയിലെ ജനങ്ങളെ കൈയിലെടുത്തപ്പോൾ പ്രവർത്തകർക്ക് ആവേശം അണപൊട്ടി. അവർ ഉറക്കെ വിളിച്ചു - സുത്തി കോഡവലി നക്ഷത്രം ഗുർത്ഥിക്കെ വോട്ടെദ്ധാം (ഓരോ വോട്ടും അരിവാൾ ചുറ്റിക നക്ഷത്രത്തിന്).
1997 മുതൽ സി. പി. എം സംസ്ഥാന സെക്രട്ടറിയായ രാഘവുലു മിക്ക പ്രവർത്തകരെയും പേര് ചൊല്ലി വിളിക്കും. യറമുക്കപ്പള്ളി സർക്കിളിൽ നിന്ന് സ്ഥാനാർത്ഥിയും ജില്ലാ സെക്രട്ടറിയുമായ ബി. നാരായണ റെഡ്ഡിയെ ബുള്ളറ്റിന് പിന്നിൽ നിറുത്തി രാഘവുലു റാലി തുടങ്ങി. പിന്നാലെ തുറന്ന വണ്ടികളിലും ബൈക്കുകളിലും ഓട്ടോകളിലുമായി ചെങ്കൊടിയേന്തി നൂറുക്കണക്കിന് പ്രവർത്തകരും.  രാഘവുലുവിന്റെ ചെറു പ്രസംഗങ്ങൾ.  ജനവികാരം നോക്കാതെ സംസ്ഥാനം വിഭജിക്കാൻ കോൺഗ്രസിനും ടി.ആർ.എസിനുമൊപ്പം ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും കൂട്ടുനിന്നതിലെ വഞ്ചന തിരിച്ചറിയണം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ തുടരും. സി.പി.എമ്മിന്റെയും സഖ്യകക്ഷിയായ കിരൺ കുമാർ റെഡ്ഡിയുടെ ജയ് സമൈക്യാന്ധ്രാ പാർട്ടിയുടെയും സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക...
വൈ.എസ്.ആർ കോൺഗ്രസിന് മേൽക്കൈയുണ്ടെന്ന് കരുതുന്ന ജില്ലയിൽ വിഭജനത്തെ എതിർത്തതും ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപ്പെട്ടതും വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. പാവപ്പെട്ടവർക്ക് വീടിനായി പ്രക്ഷോഭം നടത്തിയ നാരായണ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയതിന്റെ കാരണവും അത് തന്നെ. ഓരോ വീട്ടിലും നേരിട്ട് ചെന്നാണ് സി.പി.എമ്മിന്റെ വോട്ട് പിടിത്തം.
ജില്ലയിൽ സി.പി.എം മത്സരിക്കുന്ന ഏക മണ്ഡലവും കടപ്പയാണ്. മറ്റെല്ലാ സീറ്റിലും ജയ് സമൈക്യാന്ധ്രയുടെ സ്ഥാനാർത്ഥികളാണ്. മുസ്‌ലിങ്ങൾക്കും ബലിജ സമുദായത്തിനും ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ വൈ.എസ്.ആർ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ മുസ്‌ലിങ്ങളാണ്. ടി.ഡി.പിയും ബി.ജെ.പിയും സഖ്യത്തിലാണെങ്കിലും ഇരു പാർട്ടികൾക്കും ഇവിടെ സ്ഥാനാർത്ഥികളുണ്ട്.
 സി.പി.ഐയും രംഗത്ത്
ജില്ലയിൽ രണ്ട് നിയമസഭാ സീറ്റിൽ മത്സരിക്കുന്ന സി.പി.ഐക്ക് വേണ്ടി ദേശീയ നേതാവ് എസ്.സുധാക്കർ റെഡ്ഡി തന്നെ പ്രചാരണത്തിനെത്തി. പാർട്ടി ജില്ലാ സെക്രട്ടറി ജി. ഈശ്വരയ്യയാണ് കടപ്പ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി. തെലുങ്കാന സംസ്ഥാനത്തെ അനുകൂലിച്ചത് സി.പി.ഐക്ക് തിരിച്ചടിയാണ്. ആദ്യ തിരഞ്ഞെടുപ്പിൽ കടപ്പ ലോക്‌സഭാ മണ്ഡലത്തിൽ ജയിച്ച സി.പി.ഐ 1964ലെ പാർട്ടി പിളർപ്പിന് ശേഷവും മൂന്ന് തവണ ജയിച്ചിരുന്നു. 77ന് ശേഷം തോൽവിയായിരുന്നു.
 റെഡ്ഡി കുടുംബവും കമ്മ്യൂണിസ്റ്റ് പാർട്ടിയും
വൈ.എസ്. രാജശേഖര റെഡ്ഡിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം ചരിത്രമാണ്. റെഡ്ഡിയുടെ പിതാവും വ്യവസായിയുമായിരുന്ന വൈ.എസ്. രാജാറെഡ്ഡി കമ്മ്യൂണിസ്റ്റായിരുന്നു. പിൽക്കാലത്ത് മാറിയെങ്കിലും ഇരു പാർട്ടികൾക്കും ഉദാരമായ സാമ്പത്തിക സഹായം നൽകിയിരുന്നു.
 റെഡ്ഡി കുടുംബത്തിന്റെ തേരോട്ടം
കാൽനൂറ്റാണ്ടായി കടപ്പ ലോക്‌സഭാ മണ്ഡലം  വൈ.എസ്.ആർ കുടുംബത്തിനൊപ്പമേ നിന്നിട്ടുള്ളൂ. 1989ൽ ഇവിടെ ലോക്‌സഭയിലേക്ക് ആദ്യമായി ജയിച്ച രാജശേഖര റെഡ്ഡി നാല് തവണ തുടർച്ചയായി ജയിച്ചു. തുടർന്ന് നാല് തവണ ഇളയ സഹോദരൻ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയും മകൻ ജഗൻ മോഹൻ റെഡ്ഡിയും. ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന ജഗൻ, ബന്ധുവായ വൈ.എസ്. അവിനാശ് റെഡ്ഡിയെയാണ് രംഗത്തിറക്കിയിട്ടുള്ളത്.

No comments:

Post a Comment