Powered By Blogger

Thursday, May 15, 2014

ഡൽഹിയിലെ കൂട്ടുകെട്ടും കൂട്ടിക്കെട്ടും

Appeared on 15th May 2014.

ഡൽഹിയിലെ കൂട്ടുകെട്ടും കൂട്ടിക്കെട്ടും

Posted on: Thursday, 15 May 2014


ന്യൂഡൽഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ഏതുവിധേനയും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തട്ടിക്കൂട്ടാനാണ്  ശ്രമം നടക്കുന്നത്.  ചെറു കക്ഷികളെ  വലയിലാക്കാനാണ് ശ്രമം . മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി മികച്ച നില നൽകുന്നുണ്ടെങ്കിലും ചില എക്‌സിറ്റ് പോൾ ഫലങ്ങൾ എങ്കിലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സർക്കാർ രൂപീകരിക്കാൻ ചില കക്ഷികളുടെ കൂടി പിന്തുണ വേണ്ടിവരുമെന്ന സൂചന നൽകിയിട്ടുണ്ട്. അത് ബി.ജെ.പിയും ഉൾക്കൊണ്ടിട്ടുണ്ട്. കേവല ഭൂരിപക്ഷമായ 272 സീറ്റുകൾ ലഭിക്കുമെന്ന് ബി.ജെ.പിയും ഉറച്ചു വിശ്വസിക്കുന്നില്ലെന്നതാണ് വാസ്തവം. അതുകൊണ്ടാണ് എൻ.ഡി.എയിലേക്ക് ഏത് കക്ഷിയെയും സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കികൊണ്ടിരിക്കുന്നത്. അതിനുള്ള അണിയറ ചർച്ചകളും സജീവമായി കഴിഞ്ഞു.
വീരവാദം മുഴക്കുന്നവർഅതേസമയം സാമുദായിക വർഗീയ ശക്തികളെ പിന്തുണയ്‌ക്കില്ലെന്നാണ്   നിർണായകമായ സീറ്റുകൾ കരസ്ഥമാക്കാനിടയുള്ള ജയലളിതയും മായാവതിയും മമതാ ബാനർജിയും ശരദ് പവാറും നവീൻ പട്നായ്‌കുമൊക്കെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ രാഷ്ടീയ ചരിത്രം പരിശോധിച്ചാൾ ഇതിന് മുൻപ് എൻ.ഡി.എ പാളയത്തിൽ ഒരു തവണയെങ്കിലും ബി.ജെ.പിക്കൊപ്പം നിന്ന് പ്രവർത്തിച്ചിട്ടുള്ളവരാണ് ഇവരെല്ലാമെന്നതാണ് സത്യം. മാത്രമല്ല, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ അധികാരത്തിൽ നിന്ന് വിട്ടുനിൽക്കാനാകാത്ത ഈ രാഷ്ട്രീയ കക്ഷികൾ അവരുടെ നിലപാടുകളിൽ അയവ് വരുത്തിയിട്ടുണ്ട്.


സമവായം തേടുമ്പോൾ
ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ, ചെറു കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കേണ്ടിവരുമ്പോൾ, മോഡി മാറി നിന്ന് മറ്റൊരു നേതാവ് (അദ്വാനിയുമാകാം) നേതൃ നിരയിലേക്ക് പരിഗണിക്കപ്പെടാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല. ഇത്തരം പല സാഹചര്യങ്ങളും അന്തിമ ഫലം വരുന്ന നാളെ വരെ ഡൽഹിയിൽ സജീവമായി നടക്കും.

നിലവിൽ ശിരോമണി അകാലി ദൾ, ശിവസേന, രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി, ടി.ഡി.പി എന്നീ കക്ഷികളാണ് ബി.ജെ.പിയുമായി സഖ്യത്തിലുള്ളത്. ഇതിന് പുറമേ ബി.ജെ.ഡി ഉപാധികളോടെയുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എ.ഐ.ഡി.എം.കെയും പിന്തുണ നൽകുമെന്നാണ് അറിയുന്നത്. ജഗനും മോഡിയോട് അയിത്തമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ശരദ്പവാറിന്റെ എൻ.സി.പിയും എക്‌സിറ്റ് പോളിനെ  പ്രകീ‌ർത്തിച്ച് പ്രസ്താവന ഇറക്കിയിരുന്നു.ഇതെല്ലാം ബി.ജെ.പി ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്.
ബി.ജെ.ഡി
എക്‌സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ ആദ്യ മനസ് തുറന്ന പാർട്ടിയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നേതൃത്വം നൽകുന്ന ബിജു ജനതാ ദൾ. ഒഡീഷയ്‌ക്ക് പ്രത്യേക പദവി നല്‍കണമെന്ന ഉപാധിയോടെ ബി.ജെ. പി നേതൃത്വത്തിലുള്ള എൻ. ഡി.എയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് പാർട്ടി ചീഫ് വിപ്പ് പ്രസാദ് ത്രിപാഠി തന്നെ വ്യക്തമാക്കി കഴിഞ്ഞു. നേരത്തെ മൂന്നാം മുന്നണിയുടെ നേതൃത്വത്തിലള്ള ഫെഡറൽ സർക്കാർ അധികാരത്തിലേറുമെന്ന് വ്യക്തമാക്കിയിരുന്ന ആളാണ് നവീൻ പട്നായ്‌ക്.

സംസ്ഥാനത്ത് നിലവിൽ 14 സീറ്റുകൾ ഉള്ള ബി.ജെ.പി അത്ര തന്നെ സീറ്റുകൾ ഇത്തവണയും നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. ഏതായാലും ബി.ജെ.ഡിയുടെ ഈ സീറ്റുകൾ എൻ.ഡി.എയ്‌ക്ക് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. മാത്രമല്ല, നേരത്തെ എൻ.ഡി.എയുടെ ഭാഗമായിരുന്ന കക്ഷിയാണ് ബി.ജെ.ഡി.
എൻ.സി.പി
യു.പി.എയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകക്ഷികളിൽ ഒന്നാണ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയായ എൻ.സി.പി. മഹാരാഷ്ട്രയിലെ സംസ്ഥാന ഭരണം പോലും കോൺഗ്രസ് എൻ.സി.പി സഖ്യമാണ് നയിക്കുന്നത്. നിലവിൽ ഒൻപത് സീറ്റുകളാണ് ലോക്‌സഭയിലുള്ളത്. എന്നാൽ മഹാരാഷ്ട്രയിൽ ഇത്തവണ കോൺഗ്രസ്- എൻ.സി.പി സഖ്യത്തിന് 11 സീറ്റുകൾക്ക് മുകളിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്നില്ല. അതിൽ അഞ്ചോ ആറോ സീറ്റുകൾ എൻ.സി.പിക്ക് ലഭിക്കുമെന്നാണ് പ്രവചനങ്ങളിൽ പറയുന്നത്.

ഇതിനെല്ലാം പുറമേയാണ് ബി.ജെ.പിക്ക് അനുകൂലമായുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ജനങ്ങളുടെ വിധിയെഴുത്താണ് സൂചിപ്പിക്കുന്നതെന്ന് കഴിഞ്ഞദിവസം എൻ.സി.പി മുതിർന്ന നേതാവ് പ്രഫൂൽ പട്ടേൽ പറഞ്ഞത് ബി.ജെ.പിയിലേക്കുള്ള പാർട്ടിയുടെ എത്തിനോട്ടമാണ് സൂചിപ്പിക്കുന്നത്. എൻ.സി.പിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ആരെയും സമീപിച്ചിട്ടില്ലെന്നും എന്നാൽ ആർക്ക് മുന്നിലും എൻ.ഡ‌ി.എയുടെ വാതിലുകൾ അടഞ്ഞുകിടക്കില്ലെന്നും ബി.ജെ.പിയും തൊട്ടുപിറകെ വ്യക്തമാക്കി. എന്നാൽ ശക്തമായൊരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ കാണാനാണ് താത്പര്യപ്പെടുന്നതെന്ന് മാത്രം വ്യക്തമാക്കി ശരദ് പവാർ ഒഴിഞ്ഞുമാറി. എന്നാൽ എൻ.ഡി.എയിലെ സഖ്യകക്ഷിയായ ശിവസേന എൻ.സി.പിക്കെതിരെ ശക്തമായ എതിർപ്പ് ഉന്നയിക്കുമെന്നതിനാൽ കാര്യങ്ങൾ കണ്ടറിയണം.
വൈ.എസ്.ആർ കോൺഗ്രസ്
സീമാന്ധ്രയിൽ നിർണായക ശക്തിയായി മാറുമെന്ന് അഭിപ്രായ സർവേകളും എക്‌സിറ്റ് പോളുകളും  നിസംശയം പറയുന്ന പാർട്ടിയാണ് വൈ.എസ്.ആർ കോൺഗ്രസ്. പാർട്ടി രൂപീകരിച്ച ശേഷം നടന്ന എല്ലാ ഉപതിര‌ഞ്ഞെടുപ്പുകളിലും വിജയിച്ച പാർട്ടിയാണ് വൈ.എസ്.ആർ കോൺഗ്രസ്. സംസ്ഥാന നിയമസഭയിലെ ഭരണവും ലോക്‌സഭയിലേക്കുള്ള 25 സീറ്റുകളിൽ 20 എണ്ണവും നേടുമെന്ന വിശ്വാസമാണ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി പ്രകടിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പഞ്ചായത്ത്, മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലം സീമാന്ധ്രയിൽ ടി.ഡി.പിക്ക് മുൻതൂക്കം നൽകികൊണ്ടുള്ള ഫലമാണ് പുറത്തുവിട്ടത്. എന്നാൽ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് നടന്നതിന് ശേഷമാണ് ടി.ഡി.പിയും ബി.ജെ.പിയും സഖ്യമുണ്ടാക്കിയതും ഇപ്പോൾ നടന്ന നിയമസഭാ ലോക്‌സഭാ തിര‌ഞ്ഞെടുപ്പിനായി മത്സരിച്ചതും.. ഇത് മുസ്‌ലിം വോട്ടർമാരെ ടി.ഡി.പിയിൽ നിന്ന് അകറ്റിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രബല വിഭാഗമായ കാപ്പു സമുദായവും വൈ.എസ്.ആർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കൂടുതൽ സീറ്റുകൾ വൈ.എസ്.ആർ കോൺഗ്രസ് നേടുകയാണെങ്കിൽ കൂടി ജഗനുമായി ചർച്ച നടത്തി എൻ.ഡി.എയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

കോൺഗ്രസ് ഒഴിച്ചുള്ള ഏത് മുന്നണിയുമായും സഹകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് നടന്ന ദിവസവും പുലിവെന്തുലയിൽ വച്ച് ജഗൻമോഹൻ റെഡ്ഡി കേരളകൗമുദിയോട് പറഞ്ഞത്. എന്നാൽ തങ്ങൾ ആദ്യ പരിഗണന നൽകുന്നത് മൂന്നാം മുന്നണിക്കാണെന്നും എന്നാൽ  തലസ്ഥാനം പോലുമില്ലാത്ത സംസ്ഥാനത്തിന്റെ വികസനത്തിന് സഹായം നൽകുന്ന ഏത് കോൺഗ്രസ് ഇതര സർക്കാരിനും വേണ്ട പിന്തുണ നൽകുമെന്ന ജഗന്റെ വാക്കുകൾ മോഡിക്ക് പിന്തുണ നൽകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്ന സൂചനയാണ് നൽകുന്നത്.
എ.ഐ.എ.ഡി.എം.കെ
തിരഞ്ഞെടുപ്പ് വേളയിൽ ശത്രുക്കളായി പെരുമാറിയെങ്കിലും ജയലളിതയും മോഡിയും തമ്മിലുള്ള സൗഹൃദം എൻ.ഡി.എ സർക്കാർ രൂപീകരണത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, എ.ഐ.ഡി.എം.കെ അക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു കഴിഞ്ഞു. മോഡിയും ജയലളിതയും സുഹൃത്തുക്കളാണെന്നും മോഡി പ്രധാനമന്ത്രിയായാൽ പാർട്ടി പിന്തുണയ്ക്കുമെന്നും എ.ഐ.ഡി.എം.കെ നേതാവ് കെ. മലയ് സ്വാമി പ്രസ്താവിച്ചിരുന്നു. തമിഴ്നാട്ടിൽ 21-28 മുതൽ സീറ്റുകൾ ജയലളിതയ്‌ക്ക് ലഭിക്കുമെന്നാണ് എക്സി‌റ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ തിരഞ്ഞെടുപ്പിൽ എ.ഡി.എം.കെയ്‌ക്കെതിരെ ആറ് ചെറുകക്ഷികളുമായി ചേർന്ന് ബി.ജെ.പി മഴവിൽ മുന്നണിയുണ്ടാക്കിയത് ജയലളിതയെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ മോഡിക്കെതിരെ ജയ തിരഞ്ഞെടുപ്പ് റാലികളിൽ പരസ്യമായി പ്രസ്താവനകൾ ഇറക്കുകയും ചെയ്തു. തിരിച്ച് മോഡിയും ജയലളിതയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും എൻ.ഡി.എ അധികാരത്തിൽ വന്നാൽ എ.ഡി.എം.കെ അതിന്റെ ഭാഗമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഡി.എം.കെ
ബ്രാഹ്മണ സമുദായത്തിനെതിരായ പോരാട്ടം നയിച്ചുകൊണ്ട് മുന്നേറിയ ഡി.എം.കെ ഒരു ഘട്ടത്തിൽ ബി.ജെ.പിയുമായി സഖ്യം ചേർന്നുകൊണ്ട് പ്രവർത്തിച്ചിട്ടുള്ള പാർട്ടിയാണ്. നിലവിൽ തമിഴ്നാട്ടിൽ 19 സീറ്റുകളുള്ള ഡി.എം.കെ 10 മുതൽ 14 സീറ്റുകൾ വരെ നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. നിരവധി അഴിമതി ആരോപണങ്ങളും കേസുകളും കൊണ്ട് ബുദ്ധിമുട്ടുന്ന ഡി.എം.കെ അധികാരത്തിന് വേണ്ടി എൻ.ഡി.എയുടെ കൂടെ ചേർന്നാലും അതിശയിക്കാനാവില്ല. മാത്രമല്ല, ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ ഭാഗമായിരുന്ന ഡി.എം.കെ. ഒന്നര വർഷത്തിന് മുൻപ് മുന്നണി വിട്ടതും അവർക്ക് എൻ.ഡി.എയുമായി അടുക്കാൻ കൂടുതൽ അവസരം നൽകും.
മായയും മമതയും
മോഡിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് പിന്തുണ നൽകിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള രണ്ട് നേതാക്കളാണ് ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജിയും. ഇരുവരും നേരത്തെ എൻ.ഡി.എയുടെ ഭാഗമായിരുന്നിട്ടുള്ളവരാണെങ്കിലും ബി.ജെ.പിയെ പിന്തുണയ്‌ക്കുന്ന പ്രശ്നമില്ലെന്നാണ് ഇരു നേതാക്കളും  തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇരുവരുടെയും പിന്തുണ  ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി കഴിഞ്ഞദിവസം ഒരുചാനലിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്രമോഡി പ്രസ്താവിച്ചിരുന്നു. ഇരു പാർട്ടികളെയും എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായി മോഡി പറഞ്ഞിരുന്നു.

മോഡിയുടെ പ്രസ്താവന വന്നതിന് തൊട്ടുപിറകെ മായാവതി തന്റെ നിലപാട് വ്യക്തമാക്കി. എന്ത് സാഹചര്യമുണ്ടായാലും മോഡിയെ പിന്തുണയ്‌ക്കുന്ന പ്രശ്നമില്ലെന്ന് അവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടുത്ത ഭാഷയിൽ പ്രസ്താവനകളും എതിർ പ്രസ്താവനകളുമായി മമതയും മോഡിയും രംഗം കൊഴുപ്പിച്ചിരുന്നു. അതിനാൽ തന്നെ തൃണമൂൽ കോൺഗ്രസ് അവരുടെ നിലപാടും പരസ്യമായി തന്നെ വ്യക്തമാക്കി. എൻ.ഡി.എയുടെ വാതിൽ തുറന്നുകിടക്കുകയാണെന്ന് മോഡി പറഞ്ഞെങ്കിലും തങ്ങളുടെ വാതിൽ അടച്ചിട്ടിരിക്കുകയാണെന്നും അതിന്റെ താക്കോൽ കാണാനില്ലെന്നുമായിരുന്നു  തൃണമൂൽ കോൺഗ്രസ് പരിഹസിച്ചത്. ഇതൊക്കെയാണെങ്കിലും യു.പി.എയിൽ നിന്ന് വിട്ടുപ്പിരിഞ്ഞ മമതയെ കൂടെനിറുത്താനാകുമെന്ന പ്രതീക്ഷ എൻ.ഡി.എ കൈവിട്ടിട്ടില്ല

No comments:

Post a Comment