Powered By Blogger

Tuesday, May 13, 2014

മഹോത്സവത്തിന് സമാപനം കുറിക്കുമ്പോൾ

Appeared on13th may 2014

മഹോത്സവത്തിന് സമാപനം കുറിക്കുമ്പോൾ
Posted on: Tuesday, 13 May 2014


ന്യൂഡൽഹി: ഒരു  ദേശീയോത്സവത്തിന്റെ ചേരുവകളെല്ലാമടങ്ങിയതായിരുന്നു ഒരു മാസത്തിലേറെ  നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പ്. വർണ്ണങ്ങൾ വാരിവിതറിയ ഹോളിയും അതിനിടയിൽ വന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൊലിമ കൂടി. ആരോപണ-പ്രത്യാരോപണങ്ങളും വെല്ലുവിളികളും  എല്ലാം നിറഞ്ഞു നിൽക്കെ  അംപയറായ  തിരഞ്ഞെടുപ്പ് കമ്മിഷനു നിരവധി തവണ വിസിൽ മുഴക്കേണ്ടി വന്നുവെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ   അടിയുറച്ച ജനാധിപത്യബോധം തെളിയിച്ചുകൊണ്ടാണ് ഒരു തിരഞ്ഞെടുപ്പുകാലം കൂടി  കടന്നു പോകുന്നത്. അതിനിടെ ശ്രദ്ധിക്കപ്പെട്ട    ഗൗരവതരവും  കൗതുകകരവുമായ ചില വിഷയങ്ങൾ ചുവടെ.

 ഡൽഹിയിലെ ആം ആദ്മി  ഇഫക്‌ട്
ഡൽഹിയിൽ ആം ആദ്മി ഇഫക്‌ട് എന്തായിരിക്കുമെന്നതും എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്. കഴിഞ്ഞ വർഷം നവംബറിൽ ചരിത്ര വിജയം നേടിയ ആം ആദ്മിയുടെ പ്രധാന നേതാക്കളായ അരവിന്ദ്‌ കേജ്‌രിവാൾ, യോഗേന്ദ്ര യാദവ്, കുമാർ വിശ്വാസ് അടക്കമുള്ള  ആരും ഈ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ മത്സരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ആം ആദ്മി പാർട്ടിയുടെ ഡൽഹിയുടെ സ്ഥിതിയും വാരണാസി തുടങ്ങിയ മണ്ഡലങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെടും.


 ക്ഷേത്രം പണിതിട്ടും സീറ്റില്ല
തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാൻ നേതാക്കൾ പലതരം നമ്പരുകൾ പുറത്തെടുക്കും. എന്നാൽ, അതിനായി ഒരു ക്ഷേത്രം തന്നെ നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ആദ്യമായിരിക്കും. ആന്ധ്രയിലെ സെക്കന്തരാബാദ് കന്റോൺമെന്റ്  സിറ്റിംഗ് എം.എൽ.എയായ പി. ശങ്കർ റാവുവാണ് അങ്ങനെയൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി  കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ തെലുങ്കാന തല്ലിയാക്കി (തെലുങ്കാന അമ്മ) മാറ്റിയാണ് ശങ്കർ റാവു ക്ഷേത്രം പണിയുന്നത്.


ഇതൊക്കെയാണെങ്കിലും തന്റെ ഭക്തി ഉള്ളു തുറന്ന് കാണിച്ചിട്ടും ദേവി കനിഞ്ഞില്ലെന്ന ദുഃഖം ശങ്കർ റാവു ഹൈദരാബാദിലെ മുഷിറാബാദിലുള്ള തന്റെ വസതിയിലിരുന്നുകൊണ്ട് കേരളകൗമുദിയോട് പങ്കുവച്ചിരുന്നു.

ഹൈദരാബാദ് - ബാംഗ്ളൂർ ഹൈവേയിലെ കൊത്തൂർ മണ്ഡലിലെ നന്ദിഗം ഗ്രാമത്തിലെ ഒൻപത് ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സോണിയ തന്നെയായിരിക്കും. അവരെ പൂജിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ ചെല്ലാം. തൊഴാം. വഴിപാട് നടത്താം.  500കിലോ ഭാരം വരുന്ന സോണിയയുടെ വെങ്കല പ്രതിമയും തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഘോഷയാത്രയായി കൊണ്ടുവന്ന് പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതോടെ 'സോണിയാ ഗാന്ധി ശാന്തി വനം" എന്നു പേരുള്ള പുണ്യഭൂമിയായി നന്ദിഗാം മാറുമെന്നാണ് ശങ്കർ റാവു പറയുന്നത്.

2012ൽ ശങ്കർറാവുവിനെതിരെ മരുമകൾ സ്ത്രീധനപീഡനക്കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് മന്ത്രിസ്ഥാനവും നഷ്ടപ്പെട്ടു. അതാണ് തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണമെങ്കിൽ അഴിമതിക്കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവർക്ക് തന്നെ കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ടല്ലോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

 എം.എൽ.എയ്‌ക്ക് നഷ്ടമായത് പ്ളസ് ടു പരീക്ഷ
തിരഞ്ഞെടുപ്പിൽ പലർക്കും പലവിധത്തിലുള്ള നഷ്ടങ്ങളുണ്ടാകും. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സമാജ്‌വാദി പാർട്ടി നേതാവും എം.എൽ.എയുമായ അസിമുൽ ഹഖ് പെഹൽവാന്റെ നഷ്ടം. പാർട്ടിക്കു വേണ്ടി പ്രചാരണം നടത്തേണ്ടിവന്നത് മൂലം അദ്ദേഹത്തിന് നഷ്ടമായത് പ്ളസ് ടു പരീക്ഷയാണ്. 2000ത്തിലാണ് ഹഖ് പത്താം ക്ളാസ് പാസായത്. മാർച്ച് മൂന്നിന് ആദ്യ പരീക്ഷ നടക്കേണ്ട ദിവസം തന്നെ സമാജ്‌വാദി പാർട്ടി എം.എൽ.എമാരുടെ യോഗമുണ്ടായിരുന്നതിനാൽ ഹഖിന് പങ്കെടുക്കാനായില്ല. കൊലപാതകക്കേസിൽ പ്രതിയായ ഹഖിനൊപ്പമുള്ള  മൂന്ന് സുരക്ഷാ ഭടന്മാരാണ് വിഷയങ്ങൾ പഠിപ്പിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏതായാലും സേ പരീക്ഷ എഴുതുന്നവർക്കൊപ്പം ഹഖ് പരീക്ഷാഹാളിൽ എത്തിയേക്കുമെന്നും സൂചനയുണ്ട്.


 മോഡി ജീവചരിത്രങ്ങൾ മാർക്കറ്റ് കീഴടക്കി
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ പ്രസാധകർ മോഡിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാൻ തുടങ്ങിയിരുന്നു. ഇംഗ്ളീഷിൽ മാത്രം ഒരു ഡസനോളം ജീവചരിത്രങ്ങളാണ് മാർക്കറ്റിൽ പ്രത്യക്ഷപ്പെട്ടത്.



നിലഞ്ജൻ മുഖ്യോഖോപാദ്ധ്യായയുടെ 'നരേന്ദ്രമോഡി-ദ മാൻ",  കിംഗ്ഷുക് നാഗിന്റെ 'ദ നമോ സ്റ്റോറി; എ പോളിറ്റിക്കൽ ലൈഫ്', എം.വി. കമ്മത്തിന്റെ 'മാൻ ഒഫ് ദ മൊമെന്റ്-നരേന്ദ്രമോഡി" എന്നിവ കഴിഞ്ഞ വർഷം അവസാനം തന്നെ പുസ്തകശാലകളിൽ ഇടം നേടിയപ്പോൾ മധു കിഷ്വാറിന്റെ 'മോഡി, മുസ്ളിം, മീഡിയ", ആൻഡി മൈറിനോയുടെ 'നരേന്ദ്രമോഡി- ഒരു രാഷ്ട്രീയ ജീവചരിത്രം" എന്നിവയാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. മോഡിയുടെ വ്യക്തിജീവിതത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന സുധീഷ് വർമ്മയുടെ ജീവചരിത്രവും മോഡിയുടെ ഭരണത്തെക്കുറിച്ച് പറയുന്ന ബിബേക്ക് ദിബ്‌റോയുടെ പുസ്തകവും പ്രകാശനം ചെയ്യപ്പെട്ടു.

വോട്ടവകാശം പോലുമില്ലാത്ത കുട്ടികളെ സ്വാധീനിക്കാൻ അമർ ചിത്രകഥയുടെ രൂപത്തിൽ മോഡിയുടെ കുട്ടിക്കാല വീരകഥകൾ വരച്ചുകാട്ടുന്ന ബാൽ നരേന്ദ്ര- മോഡിയുടെ കുട്ടിക്കാല കഥകൾ എന്ന കോമിക്ക് പുസ്തകവും കുട്ടികളെ ഹരം കൊള്ളിച്ചു.

എല്ലാ പുസ്തകങ്ങളിലും മോഡിയെ സ്തുതിക്കുമ്പോൾ മനോജ് മിട്ടയുടെ 'ദ ഫിക്‌ഷൻ ഒഫ് ഫാക്ട് ഫൈൻഡിംഗ്: മോഡി ആൻഡ് ഗോദ്ര" എന്ന പുസ്തകത്തിൽ മാത്രമാണ് വിമർശനമുള്ളത്.

No comments:

Post a Comment