Powered By Blogger

Sunday, May 18, 2014

അധികാരം അക്ബർ റോഡിൽ നിന്ന് അശോകാ റോഡിലേക്ക്

Appeared on 18th May 2014

അധികാരം അക്‌ബർ റോഡിൽ നിന്ന് അശോകാ റോഡിലേക്ക്
Posted on: Sunday, 18 May 2014


ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം വന്ന വെള്ളിയാഴ്‌ച തലസ്ഥാനത്തെ രണ്ട് റോഡുകൾ തമ്മിലുള്ള അധികാര കൈമാറ്റത്തിന്റെ ദിനം കൂടിയായിരുന്നു. പത്ത് വർഷം ഭരിച്ച കോൺഗ്രസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന അക്ബർ റോഡിൽ പൊലീസും ബാരിക്കേഡുകളും മാദ്ധ്യമപ്രവർത്തകരും മാത്രമായിരുന്നപ്പോൾ ബി.ജെ.പി ആസ്ഥാനം സ്ഥിതി ചെയ്യുന്ന അശോകാ റോഡിൽ പ്രവർത്തകരുടെ കുത്തൊഴുക്കായിരുന്നു.
വിജയം ആഘോഷിക്കാൻ ബി.ജെ.പി ആസ്ഥാനത്ത് കരുതിയിരുന്ന ടൺ കണക്കിന് മധുരം പ്രവർത്തകർ  ഇരിട്ടിമധുരത്തോടെ നുണഞ്ഞു. മോഡിയുടെ വലം കൈയും യു.പിയിലെ വിജയത്തിന്റെ സൂത്രധാരനുമായ അമിത് ഷാ രാവിലെ തന്നെ പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു. അവിടെ ഇരുന്ന് എല്ലാ മണ്ഡലങ്ങളിലെയും വിജയം വീക്ഷിച്ച ഷാ ലീഡ് നിലയിൽ പിന്നിലാണെന്ന് അറിഞ്ഞ മണ്ഡലങ്ങളിലെ സ്ഥിതി നേരിട്ട് ഫോണിൽ വിളിച്ച് വിലയിരുത്തി. ഇടയ്‌ക്ക് മാദ്ധ്യമപ്രവർത്തകരുടെ അടുത്തെത്തിയ ഷാ, യു.പിയിലെ വിജയം താൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചില്ലെയെന്ന് ചോദിച്ചു.
ആദ്യ ഫലം വന്ന രാവിലെ എട്ടരമുതൽ മുതൽ  ബി. ജെ. പി പ്രവർത്തകരുടെ പ്രവാഹമായിരുന്നു. അബ്കി ബാർ മോഡി സർക്കാർ (ഇത്തവണ മോഡി സർക്കാർ) എന്ന മുദ്രാവാക്യമൊക്കെ മാറ്റി പ്രവർത്തകർ ഹർ ഹർ മോഡി, ഘർ ഘർ മോഡി വിളികളിലേക്ക് തിരിഞ്ഞു.
ഒറ്റയ്‌ക്ക് ഭൂരിപക്ഷം ഉറപ്പായപ്പോഴും വഡോദരയിൽ അഞ്ചര ലക്ഷം വോട്ടിന് മോഡി ജയിച്ചെന്ന വാർത്ത വന്നപ്പോഴും പ്രവർത്തകരുടെ ആവേശം അണപൊട്ടി. അരവിന്ദ് കേജ്‌രിവാളിന്റെ സാന്നിദ്ധ്യം മൂലം അല്പമെങ്കിലും ആശങ്കയുണ്ടായിരുന്ന വാരണാസിയിലും മോഡി തന്നെ താരമെന്ന് കൂടി വ്യക്തമായതോടെ പ്രവർത്തകർ ആഘോഷം കൊടിമുടിയിലെത്തിച്ചു.
 എല്ലാം പ്രതീക്ഷിച്ച പോലെ കോൺഗ്രസ്
തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതു പോലെയായിരുന്നു കോൺഗ്രസ് ഓഫീസിലെ സ്ഥിതി. രണ്ടക്കത്തിലൊതുങ്ങിയ യു.പി.എയുടെ സീറ്റ് നില ചാനലുകളിലൂടെ അമ്പരപ്പോടെയും ആശങ്കയോടെയും നേതാക്കൾ വീക്ഷിച്ചുകൊണ്ടിരുന്നത്. പ്രതികരണം തേടി എത്തിയവർക്കെല്ലാം തോൽവി സമ്മതിക്കുന്നതായി നേതാക്കൾ മറുപടി നൽകി.
തോൽവി ഉറപ്പായതോടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രതികരണത്തിന് വേണ്ടിയായിരുന്നു പിന്നത്തെ കാത്തിരിപ്പ്. വൈകിട്ട് നാലരയോടെ ഇരുവരും പ്രതികരണം നൽകിയതോടെ മാദ്ധ്യമപ്രവർത്തരും അക്ബർ റോഡിൽ നിന്ന് ഒഴിഞ്ഞു.
 ആവേശം ചോർന്ന് ആം ആദ്മി ആസ്ഥാനം
ഹനുമാൻ റോഡിലെ ആം ആദ്മി പാർട്ടി ആസ്ഥാനം വെള്ളിയാഴ്‌ച മ്ലാനമോയിരുന്നു. ഡൽഹിയിലെ കനത്ത പരാജയവും കേജ്‌രിവാളിന്റെ തോൽവിയുടെ വേദനയും പ്രവർത്തകരിൽ പ്രകടമായിരുന്നു. ഡൽഹിയിലെ ഭരണം ഉപേക്ഷിക്കേണ്ടിയിരുന്നില്ലെന്നും കേജ്‌രിവാൾ ഡൽഹിയിൽ മത്സരിച്ചാൽ മതിയായിരുന്നുവെന്നുമുള്ള പ്രതികരണങ്ങളായിരുന്നു പ്രവർത്തകരിൽ നിന്ന് വന്നതും.



No comments:

Post a Comment