Powered By Blogger

Monday, May 12, 2014

എന്റെ അനുഭവത്തിന്റെ പ്രായമുണ്ടോ അവന്?

Appeared on 5th May 2014

എന്റെ അനുഭവത്തിന്റെ പ്രായമുണ്ടോ അവന്?

Posted on: Monday, 05 May 2014


ബദ്‌വേൽ (ആന്ധ്രപ്രദേശ്): എന്റെ അനുഭവത്തിന്റെ അത്രയുമുണ്ടോ അവന്റെ പ്രായം?
തെലുങ്കു ദേശം നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം കേട്ട് ബദ്‌വേലിലെ റാലിയിൽ തടിച്ചൂകൂടിയ ആയിരങ്ങൾ കൈയടിച്ചു. വൈ.എസ്.ആർ കോൺഗ്രസ് നേതാവും മുഖ്യ എതിരാളിയുമായ ജഗൻ മോഹൻ റെഡ്ഡിയെ ഉദ്ദേശിച്ചായിരുന്നു ചോദ്യം.
മൂന്ന് പതിറ്റാണ്ടിന് മുൻപ് ഇതേ ചോദ്യമാണ് രാജീവ് ഗാന്ധിയോട് തെലുങ്കുദേശം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമാറാവുവും ചോദിച്ചത്. അന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ചരിത്ര വിജയം നേടിയപ്പോൾ ആന്ധ്രയിൽ എൻ.ടി.ആർ എന്ന വിസ്‌മയത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അമ്മായിയപ്പന്റെ അതേ വാക്കുകൾ കടമെടുത്താണ് ഇപ്പോൾ നായിഡുവിന്റെ യാത്ര.
പത്ത് വർഷമായി അധികാരമില്ലാതെ നിൽക്കുന്ന നായിഡുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക തിരഞ്ഞെടുപ്പാണിത്. തെലുങ്കാനയിൽ പാർട്ടിക്ക് വലിയ സ്വാധീനം ഇല്ലാത്തതും സീമാന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിന്റെ  ഭീഷണിയും നായിഡുവിനെ അസ്വസ്ഥനാക്കുന്നുണ്ട്. ഒറ്റയ്‌ക്ക് പിടിച്ചു നിൽക്കാൻ ത്രാണി ഇല്ലാത്തതാണ് ടി. ഡി. പിയെ ബി.ജെ.പി പാളയത്തിൽ എത്തിച്ചത്. ബി. ജെ. പിക്കും അത് ആവശ്യമായിരുന്നു. പക്ഷേ,  മോഡിയുമായുള്ള കൂട്ട്കെട്ട് മുസ്‌ലിം വോട്ടർമാരെ അകറ്റുമോ എന്ന ആശങ്കയുണ്ട്. അതിനെ നേരിടാൻ, താൻ നടപ്പാക്കിയ വികസനം അക്കമിട്ട് നിരത്തുകയാണ് നായിഡു.
ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിലെ പ്രബലരായ കാപ്പു വിഭാഗം വൈ.എസ്.ആർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതും നായിഡുവിന് തിരിച്ചടിയായി. ടി.ഡി.പി തങ്ങളെ അവഗണിച്ചപ്പോൾ, വൈ.എസ്.ആർ കോൺഗ്രസ്  40 ശതമാനം സീറ്റ് നൽകിയെന്നാണ് കാപ്പു നേതാക്കൾ പറയുന്നത്. അവരെ കൈയിലെടുക്കനും നായിഡു വഴി കണ്ടു. താൻ മുഖ്യമന്ത്രിയായാൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും അതിലൊന്ന് കാപ്പു വിഭാഗത്തിനും ഒന്ന് പിന്നാക്ക വിഭാഗത്തിനുമായിരിക്കുമെന്നാണ് നായിഡുവിന്റെ വാഗ്ദാനം.
വൈ.എസ്.ആർ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കടപ്പ ജില്ലയിലെ ബദ്‌വേലിലും റെഡ്ഡി കുടുംബത്തെ രൂക്ഷമായാണ് നായിഡു വിമർശിച്ചത്. വൈ. എസ്. ആർ കള്ളനായിരുന്നെന്നും അഴിമതിയിലൂടെ നേടിയ പണം വച്ചാണ് മകൻ രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോടതി കനിഞ്ഞ ജാമ്യത്തിൽ കഴിയുന്ന ജഗൻ മുഖ്യമന്ത്രിയായാൽ എപ്പോഴാണ് അകത്ത് പോവുകയെന്ന് പറയാനാകില്ലെന്നും നായിഡു ആഞ്ഞടിച്ചു.
ഒരേ കാലഘട്ടത്തിൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി 1978 കന്നിയങ്കത്തിൽ എം.എൽ.എമാരായ രാജശേഖര റെഡ്ഡിയും ചന്ദ്രബാബു നായിഡുവും അടുത്ത സുഹൃത്തക്കളായിരുന്നു. ആന്ധ്ര കോൺഗ്രസിലെ യുവ തുർക്കികളായാണ് അവർ അറിയപ്പെട്ടിരുന്നത്. എൻ.ടി.ആറിന്റെ മകളെ വിവാഹം ചെയ്ത ശേഷം ടി.ഡി.പിയിലേക്ക് പോയ നായിഡു പിന്നീട് റെഡ്ഡിയുമായി പോരാടിയ രണ്ട് പതിറ്റാണ്ടാണ് ആന്ധ്ര രാഷ്ട്രീയത്തിൽ കണ്ടത്. തനിക്ക് പറ്റിയ എതിരാളിയായിരുന്നു വൈ.എസ്. ആറെന്നും ജഗൻമോഹനെ എതിരാളിയായി കണക്കാക്കാൻ കഴിയില്ലെന്നും നായിഡു പരിഹസിച്ചു.
ജോബ് (ജോലി) വേണോ ബാബു വരണം - അതാണ് നായിഡുവിന്റെ പ്രധാന ഡയലോഗ്. ഹൈദരാബാദിനെ ഐ.ടി തലസ്ഥാനമാക്കി കർഷകരുടെ മക്കളെ കംപ്യൂട്ടർ ലോകത്തേക്ക് കൊണ്ടുവന്നത് താനാണ്. മോഡി കേന്ദ്രത്തിലും താൻ സംസ്ഥാനത്തും ഭരണത്തിലെത്തുന്നതോടെ സീമാന്ധ്രയെ സിംഗപ്പൂർ ആക്കും.  നായിഡുവിന്റെ പ്രഖ്യാപനങ്ങൾ അങ്ങനെ പോകുന്നു.
കർഷകരിൽ നിന്ന് അകന്ന് ഐ.ടിയുടെ ലോകത്തേക്ക് നായിഡു പോയതാണ് 2004ലെ പരാജയത്തിന് കാരണമെന്നാണ് സ്വന്തം പാർട്ടിക്കാർ തന്നെ പറയുന്നത്. സംസ്ഥാനത്ത് ഉടനീളം ഹെലികോപ്‌ടറിൽ പര്യടനം നടത്തുന്ന നായിഡു ഇന്നലെയാണ് കുപ്പം എന്ന സ്വന്തം മണ്ഡലത്തിൽ ആദ്യ റാലിയിൽ പങ്കെടുത്തത്. നായിഡുവിന് വേണ്ടി അവിടെ പത്രിക നൽകിയത് മകൻ എൻ. ലോകേഷ് ആയിരുന്നു.



No comments:

Post a Comment