Powered By Blogger

Monday, May 26, 2014

കഥയിലെ രാജകുമാരൻ കിരീടമണിയുമ്പോൾ

appeared on 26th may

കഥയിലെ രാജകുമാരൻ കിരീടമണിയുമ്പോൾ 
 
Posted on: Monday, 26 May 2014 


ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു ചായക്കടക്കാരന്റെ മകനായ നരേന്ദ്ര ദാമോദർദാസ് മോഡി  ഇന്ന്  സൂര്യാസ്തയമത്തിനു തൊട്ടു മുൻപ്  സത്യപ്രതി‌ജ്ഞ ചെയ്യുകയാണ്. ഇന്ത്യയ്‌‌ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച ഒരു വ്യക്തി പ്രധാനമന്ത്രിയാകുന്നത് ആദ്യമായാണ്. പിന്നാക്ക വിഭാഗത്തിൽ നിന്ന് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ നേതാവ്. തുടർച്ചയായി മൂന്ന് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച് ആ പദത്തിലിരിക്കെ തന്നെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ രാഷ്ട്രീയക്കാരൻ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച രണ്ട്  മണ്ഡലങ്ങളിലും  വിജയിച്ച ആദ്യ സ്ഥാനാർത്ഥി. ഒരു ചായക്കടക്കാരന്റെ മകനായി ജനിച്ച് പ്രധാനമന്ത്രിയാവുന്ന  ആദ്യ സാധാരണക്കാരൻ. അങ്ങനെ നീണ്ടുപോകും മോഡിയുടെ  വിശേഷങ്ങൾ.

ഒരു സുപ്രഭാതത്തിൽ പൊട്ടി വിടർന്നോ,  മുകളിൽ നിന്ന് കെട്ടിയിറക്കിയോ അല്ല മോഡി  പ്രധാനമന്ത്രി പദത്തിത്തിലെത്തിയത്. സ്വന്തം പ്രയത്നം കൊണ്ട് ഈ പദവിയിലേക്ക് ഉയരുകയായിരുന്നു. പാർട്ടിയുടെയും ഘടകകക്ഷികളുടെയും വിശ്വാസം നേടിയ മോഡി രാജ്യത്തെ ജനങ്ങളുടെയും വിശ്വാസം വോട്ടിലൂടെ നേടിയെടുത്തു. അങ്ങനെയാണ് ഈ സാധാരണക്കാരൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നത്.

1984ന് ശേഷം ആദ്യമായിട്ടാണ് കേവല ഭൂരിപക്ഷത്തിൽ കൂടുതൽ  സീറ്റുകൾ നേടി ഒരു കക്ഷി അധികാരത്തിലേറുന്നത്. അങ്ങനെയൊരു സർക്കാരിനെയാണ് നരേന്ദ്രമോഡി നയിക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തപ്പെട്ട തിരഞ്ഞെടുപ്പാണ് ഇപ്പോൾ  നടന്നത്. 66.4 ശതമാനം പോളിംഗാണ്  രേഖപ്പെടുത്തിയത്. അങ്ങനെയൊരു തിരഞ്ഞെടുപ്പിലാണ് മോഡി ആധികാരികമായ വിജയം നേടിയെടുത്തത്.
അന്നേ ഉന്നംവച്ചുവർഷങ്ങൾക്ക് മുൻപ് തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് മോഡിയുടെ കണ്ണുകൾ കേന്ദ്രീകരിച്ചു തുടങ്ങിയിരുന്നു. 2006ൽ അമേരിക്കയുടെ ഇന്റലിജൻസ് റിപ്പോർട്ടുകളിൽ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി, ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കഴിഞ്ഞ വർഷമാണ്.

2012 സെപ്‌തംബറിൽ ഹരിയാനയിലെ സൂരജ്കുണ്ഡിൽ  നടന്ന പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ മറ്റ് മുഖ്യമന്ത്രിമാർക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം ഒഴിഞ്ഞുമാറി. താൻ വെറുമൊരു മുഖ്യമന്ത്രിയായാൽ പോരെന്ന്  അദ്ദേഹം അന്നേ ചിന്തിച്ചിരുന്നു. സ്കൂൾ കുട്ടികളെപ്പോലെ നിരന്നു നിന്ന് ഫോട്ടോ  എടുത്ത്  തന്റെ വലിപ്പം കുറച്ചു കാട്ടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.
ബി. ജെ. പി നേതാവിനെ തേടുന്നു2004ൽ ഇന്ത്യ തിളങ്ങുന്നുവെന്നും 2009ൽ യു.പി.എ സർക്കാരിന്റെ പരാജയങ്ങളെ ഉയർത്തിക്കാണിച്ചും അദ്വാനിയെ മുൻനിറുത്തിയും തിരഞ്ഞെടുപ്പുകളെ നേരിട്ടപ്പോൾ പരാജയം ഏറ്റുവാങ്ങിയ എൻ.ഡി.എ സഖ്യത്തിന്  കരുത്തനായ ഒരു നേതാവിന്റെ  അഭാവം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ആർ.എസ്.എസ് അത് കുറച്ച് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതിന്റെ ഫലമായാണ് മോഡിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ  അണിയറയിൽ ശക്തിയായി നടന്നത്.
ഈ വിലയിരുത്തലുകൾ നടന്നുകൊണ്ടിരിക്കെയാണ് 2012 അവസാനം ഗുജറാത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടി മോഡി തന്റെ സ്വാധീനം തെളിയിച്ചത്. അതോടെ ബി.ജെ.പി ഉറപ്പിച്ചു. ഇനി മോഡിയിലാണ് പ്രതീക്ഷ. മോഡിയും തന്റെ സ്ഥാനം തിരിച്ചറി‌ഞ്ഞിരുന്നു.

പിന്നെ  അമാന്തിച്ചില്ല. കഴിഞ്ഞ വർഷം ജൂണിൽ ഗോവയിൽ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വച്ച് മോഡിയെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം തലവനായി തിരഞ്ഞെടുത്തു. അവിടംകൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. സെപ്‌തംബർ 13ന് ഡൽഹിയിൽ ചേർന്ന പാർട്ടിയുടെ ഉനതതല യോഗം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പാർട്ടിയിലെ ഒരു വിഭാഗത്തിന് അത് അത്ര രസിച്ചില്ലെങ്കിലും പ്രവർത്തകർക്ക് അത് ഊർജ്ജം പകർന്നുവെന്നതാണ് ശരി.

ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ അത് പ്രതിഫലിച്ചു. പ്രസംഗ പീഠത്തിലേക്ക് ചെന്ന മോഡി പ്രവർത്തകരുടെ ഏഴുനേറ്റു നിന്നുള്ള നിലയ്‌ക്കാത്ത കൈയ്യടിക്ക് മുന്നിൽ പത്ത് മിനിറ്റ് കൂപ്പുകൈയ്യോടെ നിന്നു.  അവിടെ തുടങ്ങി പാർട്ടിയിലെ മോഡിയുഗം.
ദൗത്യം ഏറ്റെടുക്കുന്നുസെപ്തംബർ 15നാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ദൗത്യം മോഡി ഏറ്റെടുത്തത്. അതോടെ രാജ്യത്തിലെ മുക്കിലും മൂലയിലും അദ്ദേഹം ഓടി നടന്നു. ഇതിനിടിയിൽ ആരോപണ പ്രത്യാരോപണങ്ങൾ ശരവേഗത്തിൽ മോഡിക്കെതിരെ പാഞ്ഞുവന്നുകൊണ്ടിരുന്നു. ഒരു ഭാഗത്ത് നിന്ന് ബി.ജെ.പി അതിന്റെ മുനയൊടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ മോഡി തന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരുന്നു.
രാജ്യം ഭരിക്കണമെങ്കിൽ 80 സീറ്റുകളുള്ള യു.പിയിൽ മികച്ച വിജയം വേണമെന്ന് അറിയാവുന്ന മോഡി തന്റെ ഏറ്റവും അടുത്ത അനുയായിയായ അമിത് ഷായെ യു.പിയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയാക്കി. അതോടെ അമിത് ഷാ പ്രവർത്തനം തുടങ്ങി. ഡൽഹിയിലെ ഗുജറാത്ത് ഭവനിൽ താമസിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനം തുടങ്ങി. യു.പിയിൽ മാത്രമല്ല,40 സീറ്റുള്ള ബീഹാറിലും അദ്ദേഹം പ്രവർത്തനം വ്യാപിപ്പിച്ചു. ഒടുവിൽ വളക്കൂറുള്ള മണ്ണായി യു.പിയെ മാറ്റിയ ശേഷം മോഡിയെ ഷാ അറിയിച്ചു. യു.പിയെയും ബീഹാറിനെയും ജാർഖണ്ഡിനെയും സ്വാധീനിക്കാവുന്ന തരത്തിലുള്ള വാരണാസി മണ്ഡലത്തിൽ മോഡി മത്സരിക്കാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം എല്ലാ തീരുമാനങ്ങളും ശരിവയ്‌ക്കുന്നതായി.
വേട്ടയാടപ്പെടുന്ന നേതാവ്രാജ്യത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട നേതാവ് കൂടിയാണ് മോഡി. നിരവധി ആരോപണങ്ങൾ. അതും വർഗീയ കലാപങ്ങളും കൂട്ടകൊലയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ. അഴിമിതി വിരുദ്ധ നായകനായി അരവിന്ദ് കേജ്‌രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലയുറപ്പിക്കുകയും ഡൽഹിയിൽ ഉൾപ്പെടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തതും മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ്. കേജ്‌രിവാളിന്റെ ശോഭയ്‌ക്ക് മുന്നിൽ മോഡി അസ്തമിച്ചുപോകുമെന്ന് വരെ എല്ലാവരും കരുതി. മോഡിയുടെ മുഖ്യ എതിരാളിയായി കേജ്‌രിവാൾ വാരണാസിയിലുമെത്തിയതോടെ ആ സംശയം കൂടുതൽ ബലപ്പെട്ടു. എന്നാൽ മോഡി തരംഗത്തിൽ എല്ലാം തകർന്നു തരിപ്പണമായി. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉയർന്ന വന്ന അഴിമതി വിരുദ്ധ നായകരും. എല്ലാം.

കാശ്മീർ മുതൽ കന്യാകുമാരി വരെയും അരുണാച്ചൽ പ്രദേശ് മുതൽ ഗുജറാത്തിലെ കച്ച് വരെയും ആൻഡമാൻ നിക്കോബാർ ദ്വീപിലും മോഡിയുടെ തരംഗം വീശി അടിച്ചു. ആ കൊടുങ്കാറ്റിൽ പത്ത് വർഷം രാജ്യം ഭരിച്ച യു.പി.എ മുന്നണി നാമാവശേഷമായി. പ്രതിപക്ഷ പാർട്ടിയാകാൻ പോലും അംഗബലമില്ലാത്ത പാർട്ടിയായി കോൺഗ്രസ് അവശേഷിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മേയ് 16ന് ഉച്ചയോടെ രാജ്യത്ത് നമോ യുഗവും പിറന്നു.
 എൻ.ഡി.എലോക്‌സഭയിൽ കേവല ഭൂരിപക്ഷമായ 272 ഉം കടന്ന്  282 സീറ്റുകൾ നേടിയാണ് ബി.ജെ.പി നിലയുറപ്പിച്ചിരിക്കുന്നത്. മൂന്ന് ഘടകക്ഷികളുമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയ എൻ.ഡി.എയിൽ കക്ഷികളുടെ എണ്ണം   29 ആണ്. ഇതിൽ പതിനൊന്ന് പാർട്ടികൾക്ക് മാത്രമാണ് സീറ്റുകളുള്ളത്. മറ്റ് പാർട്ടികൾ വട്ടപ്പൂജ്യവുമായാണ് എൻ.ഡി.എയ്‌ക്കൊപ്പമുള്ളത്. എങ്കിലും എൻ.ഡി.എ വിപലീകരണവും മോഡി സാധിച്ചെടുത്തു.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ ഘടകക്ഷികളെ സ്വാധീനിക്കാനാവില്ലെന്നായിരുന്നു ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ പ്രധാന ആരോപണം. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 17 വർഷത്തെ ഘടകക്ഷി ബന്ധം ഉപേക്ഷിച്ച് ഐക്യ ജനതാദൾ എൻ.ഡി.എ വിട്ടത് ഈ കൂട്ടർക്ക് കൂടുതൽ ശക്തിപകരുകയും ചെയ്തു. എന്നാൽ ആന്ധ്രയിൽ തെലുങ്കു ദേശവും ബീഹാറിൽ രാംവിലാസ് പാസ്വാനും തമിഴ്നാട്ടിൽ മഴവിൽമുന്നണിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചില പാർട്ടികളെയും മുന്നണിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിലൂടെ മോ‌ഡി ഘടകക്ഷികൾക്ക് പ്രശ്നക്കാരനായ നേതാവല്ലെന്ന് തെളിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ജയലളിതയും ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷമായ ജഗനും മോഡിക്ക് പിന്തുണ അറിയിച്ചതോടെ അത് കൂടുതൽ തെളിഞ്ഞു.


അറിയാത്ത മോഡി മദ്യപാനമോ പുകവലിയോ ഇല്ല. പൂർണ്ണ സസ്യാഹാരി.
 ഏത് പുതിയ പദവി ഏറ്റെടുക്കുന്നതിന് മുൻപും അമ്മയുടെ അനുഗ്രഹം തേടും
 ഗുജറാത്തിയിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.
 സ്വാമി വിവേകാനന്ദന്റെ ആരാധകൻ
 ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാഗാന്ധിയോട് ആരാധനയുണ്ട്.

No comments:

Post a Comment